കോണ്‍ഗ്രസിന്റെ ചിലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ യാത്രാ ചിലവ് ചുരുക്കല്‍ നടപടികള്‍ പുരോഗമിക്കവെ ശശി തരൂര്‍ ഇക്കണോമി ക്ലാസ് വിമാന യാത്രയെ പറ്റി നടത്തിയ ഒരു പരാമര്‍ശം വിവാദമായി. ചിലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാര്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത് നേരത്തേ നിയന്ത്രണ വിധേയമാക്കിയിരുന്നു. ഇതിനിടെ സോണിയാ ഗാന്ധി തന്നെ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്തു മാതൃക കാണിച്ചത് മറ്റുള്ളവര്‍ക്ക് തലവേദനയുമായി.
ഈ പശ്ചാത്തലത്തിലാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ ശശി തരൂര്‍ വെട്ടിലായത്. ‘ദി പയനീര്‍’ പത്രത്തിന്റെ അസോഷിയേറ്റ് എഡിറ്റര്‍ കഞ്ചന്‍ ഗുപ്തയുടെ ചോദ്യം തന്നെയാണ് മന്ത്രിയെ വെട്ടിലാക്കിയത്. അടുത്ത തവണ മന്ത്രി കേരളത്തിലേയ്ക്ക് കന്നുകാലി ക്ലാസ്സിലാവുമോ യാത്ര ചെയ്യുക എന്നായിരുന്നു ചോദ്യം.
ട്വിറ്ററില്‍ കഞ്ചന്‍ ഗുപ്തയുടെ ചോദ്യം
ഇതിന് സരസമായി തന്നെ മന്ത്രി മറുപടി പറഞ്ഞു – മറ്റ് വിശുദ്ധ പശുക്കളോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് താനും കന്നുകാലി ക്ലാസ്സില്‍ തന്നെയാവും യാത്ര ചെയ്യുക എന്ന്.
ട്വിറ്ററില്‍ ശശി തരൂരിന്റെ വിവാദ ട്വീറ്റ്
എന്നാല്‍ ഇതിലെ നര്‍മ്മം കോണ്‍ഗ്രസ് നേതൃത്വത്തിന് രസിച്ചില്ല എന്നു വേണം കരുതാന്‍. ആയിര കണക്കിന് ഇന്ത്യാക്കാര്‍ പ്രതിദിനം യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസ്സിനെ പറ്റി ഇത്തരത്തില്‍ പുച്ഛിച്ച് സംസാരിച്ചത് ശരിയായില്ല എന്നാണ് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്കാരത്തിന് വിരുദ്ധമായ ഈ പരാമര്‍ശത്തെ കോണ്‍ഗ്രസ് അപലപിക്കുന്നു എന്നും ജയന്തി അറിയിച്ചു.
പഞ്ച നക്ഷത്ര ഹോട്ടലില്‍ മൂന്നു മാസം താമസിച്ചു വിവാദം സൃഷ്ടിച്ച ശശി തരൂര്‍, ചെലവു ചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയുവാന്‍ ധന മന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും താമസം മാറിയതും വാര്‍ത്തയായിരുന്നു.



കഴിഞ്ഞ ദിവസങ്ങളില്‍ ചൈന നടത്തിയ ആക്രമണങ്ങളും അതിക്രമങ്ങളും ഇന്ത്യയെ ഗുരുതരമായ ആശയ കുഴപ്പത്തില്‍ ആക്കിയിരിക്കുന്നു. ഓഗസ്റ്റ് ആറിന് രണ്ട് ചൈനീസ് സുഖോയ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് അരുണാചല്‍ പ്രദേശിലും സിക്കിമിലും പ്രവേശിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ആദ്യത്തെ ഇത്തരം അതിക്രമം ആയിരുന്നു അത്. ഇത് നടന്നത് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കു ന്നതിനായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസം ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ചര്‍ച്ചകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കുന്നതിനുള്ള ചൈനീസ് തന്ത്രമായിരുന്നു അത്. ഇതിനു തൊട്ടു പിന്നാലെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്ററോളം അകത്തേയ്ക്ക് ചൈനീസ് പട്ടാളം കയറി ചെന്നു. ഈ മാസം ആദ്യ വാരം ചൈനീസ് കുതിര പട്ടാളം ഉത്തര്‍ഖണ്ഡില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. ഇതിനു പുറമെ അസംഖ്യം തവണ ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം നിയന്ത്രണാ തീതമായതോടെ ഇന്ത്യന്‍ അധികൃതര്‍ അടിയന്തിരമായി വ്യാഴാഴ്‌ച്ച യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ചൈനാ സ്റ്റഡി ഗ്രൂപ്പും, കാബിനറ്റ് സെക്രട്ടറിയും, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാരും പങ്കെടുക്കും. സൈനിക മേധാവികളുടെയും ഇന്റലിജന്‍സ് മേധാവികളുടെയും അഭിപ്രായവും കൂടി ആരാഞ്ഞാവും ചൈനീസ് ഭീഷണി നേരിടുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ ഇന്ത്യ രൂപീകരിക്കുക.
സി.ബി.ഐ. അന്വേഷിച്ച സിസ്റ്റര്‍ അഭയ വധ ക്കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ ബാംഗ്ലൂരില്‍ വെച്ച് നാര്‍കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഈ വീഡിയോ സി.ഡി. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ അതിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ ഒറിജിനല്‍ രൂപമാണ് ഇന്നലെ ടെലിവിഷന്‍ ചാനലുകള്‍ കേരള ജനതയ്ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിച്ചത്. ഈ വീഡിയോ ആരോ മാധ്യമ ഓഫീസുകളില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, കൈരളി ടിവി. എന്നിങ്ങനെ ഒട്ടു മിക്ക ചാനലുകളും ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചാനലുകള്‍ ഈ പ്രക്ഷേപണം നിര്‍ത്തി വെച്ചു. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിനെ പ്രക്ഷേപണം ബാധിക്കും എന്ന കാരണത്താലാണ് പ്രക്ഷേപണം നിര്‍ത്തി വെയ്ക്കാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടത്.
ചൈനയുമായുള്ള ഉഭയ കക്ഷി ബന്ധങ്ങളും സാമ്പത്തിക സഹകരണവും കൂടുതല്‍ ശക്തമാക്കും എന്ന് പാക് പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചു. ചൈനയുടെ വിജയ ഗാഥ പാക്കിസ്ഥാന്‍ എന്നും അഭിമാനത്തോടെയാണ് കാണുന്നത് എന്ന് ഇന്നലെ തന്നെ സന്ദര്‍ശിച്ച ചൈനീസ് അംബാസ്സഡറെ അറിയിച്ചു. തന്റെ നിരന്തരമായ ചൈനീസ് സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തും എന്ന് സര്‍ദാരി പ്രത്യാശ പ്രകടിപ്പിച്ചു. ഏത് പ്രതികൂല സാഹചര്യത്തിലും പാക്കിസ്ഥാനോടൊപ്പം നില നിന്നിട്ടുള്ള ചൈനയാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആയുധ ദാതാവും. വര്‍ഷങ്ങളായി തുടരുന്ന പാക്കിസ്ഥാന്റെ മിസ്സൈല്‍ ആണവ പദ്ധതികള്‍ക്കു പിന്നിലും ചൈനയാണ് എന്ന് കരുതപ്പെടുന്നു. അടുത്തയിടെ പാക്കിസ്ഥാനില്‍ 12 അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള ഒരു വന്‍ കരാറും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ചിരുന്നു. ഇത് പ്രകാരം പാക് അധീനതയിലുള്ള കാശ്മീര്‍ പ്രദേശത്ത് ചൈനീസ് സഹായത്തോടെ അണക്കെട്ട് നിര്‍മ്മിക്കുവാനുള്ള പാക്കിസ്ഥാന്റെ നീക്കത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
























