രാജീവ് ഗാന്ധിയുടെ 65-ാം ജന്മ ദിനമായ ഓഗസ്റ്റ് 20 രാഷ്ട്രം സദ്ഭാവനാ ദിനമായും അക്ഷയ ഊര്‍ജ ദിനമായും ആചരിക്കുന്നതിനിടെ ദേശീയ തൊഴില്‍ സുരക്ഷാ പദ്ധതി രാജീവ് ഗാന്ധിയുടെ പേരില്‍ മാറ്റി നാമകരണം ചെയ്യും എന്ന് മന്തി സി. പി. ജോഷി പ്രഖ്യാപിച്ചു. രാജീവ് ഗാന്ധിയുടെ പേരില്‍ നാമകരണം ചെയ്ത 300 ഓളം പദ്ധതികളില്‍ ഏറ്റവും ഒടുവിലത്തെ പദ്ധതിയാവും ഇത്. നെഹ്‌റു കുടുംബത്തിന്റെ പേരില്‍ ഇന്ത്യയില്‍ 450 ലേറെ പദ്ധതികളാണ് ഉള്ളത്. വ്യക്തമായ രാഷ്ട്രീയ ഉദ്ദ്യേശങ്ങളാണ് ഇത്തരം പേരിടലിനു പിന്നില്‍. പദ്ധതികളുടെ ഗുണ ഫലം അനുഭവി ക്കുന്നവരുടെ മനസ്സില്‍ നേതാവ് പ്രതിനിധീ കരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള മമത അടിയുറപ്പി ക്കുന്നതി നോടൊപ്പം ഇത്തരം പേരിടലുകള്‍ക്ക് രാഷ്ട്രീയ അനുരജ്ഞ നത്തിന്റെ ഉപയോഗവും ഉണ്ടാവാറുണ്ട് എന്ന് അടുത്ത കാലത്തെ മുംബൈ വര്‍ളി കടല്‍ പാലത്തിന്റെ പേരിടല്‍ വ്യക്തമാക്കുന്നു. പവാര്‍ – സോണിയ ഭിന്നത പരിഹരി ക്കപ്പെട്ടത് ഈ പാലത്തിന് രാജീവ് ഗാന്ധിയുടെ പേര്‍ നല്‍കണം എന്ന പവാറിന്റെ നിര്‍ദ്ദേശ ത്തോടെയാണ്. യുവ തലമുറയില്‍ ശാസ്ത്ര ബോധം വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് രാജീവ് ഗാന്ധി എന്നായിരുന്നു പവാര്‍ അന്ന് അഭിപ്രായപ്പെട്ടത്.
12 കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍, 52 സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍, 98 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിമാന താവളങ്ങളും തുറമുഖങ്ങളും 6, 39 ആശുപത്രികള്‍, 74 റോഡുകള്‍, 15 ദേശീയ പാര്‍ക്കുകള്‍ എന്നിവ രാജീവ് ഗാന്ധിയുടെ പേരില്‍ ഉണ്ടെന്ന് അടുത്തയിടെ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ വെളിപ്പെട്ടു.



ജിന്നയെ പ്രകീര്‍ത്തിച്ചു എന്ന കുറ്റത്തിന് ബി.ജെ.പി. യില്‍ നിന്നും പുറത്താക്കിയ ജസ്വന്ത് സിംഗിന്റെ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചു. ജിന്ന : ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന പേരില്‍ പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ് മുഹമ്മദ് അലി ജിന്നയെ പ്രകീര്‍ത്തിക്കുകയും ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികള്‍ ജവഹര്‍ ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ആണെന്ന് ജസ്വന്ത് സിംഗ് ആരോപിക്കുന്നുണ്ട്. പട്ടേലിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണത്താല്‍ ആണ് പുസ്തകം ഗുജറാത്തില്‍ നിരോധിച്ചത്. പുസ്തകത്തിന്റെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചത് ഇന്ന് തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടന ആയ ജെര്‍മനി ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്ന് ഐ. എം. എഫ്. അറിയിച്ചു. ഇതോടൊപ്പം ജപ്പാനും ഫ്രാന്‍സും വര്‍ഷത്തിലെ രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറെ ആശാവഹമാണ്. അമേരിക്കയിലെ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ സാമ്പത്തിക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ സമയം ഇനിയും ആയിട്ടില്ല എന്ന് എം.എം.എഫ്. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമായ അമേരിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മെച്ചപ്പെട്ടാല്‍ മാത്രമേ അമേരിക്ക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കുവാന്‍ പ്രാപ്തമാകുകയുള്ളൂ. എന്നാല്‍ ദീര്‍ഘ കാലം ഇങ്ങനെ സഹായം തുടര്‍ന്നാല്‍ അത് അമേരിക്കയുടെ കട ബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഒരു സാമ്പത്തിക കമ്മി അധിക നാള്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ ഡോളറിനെ ക്ഷയിപ്പിക്കുകയും വീണ്ടും ലോകം കൂടുതല്‍ സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോവുകയും ചെയ്യും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
























