ഹൃദയം ശരീരത്തിനു പുറത്തായി ജനിച്ച ഒരു നവ ജാത ശിശുവിന്റെ ഹൃദയം വിജയകരമായി ശസ്ത്രക്രിയയിലൂടെ ശരീരത്തിനകത്തെക്ക് മാറ്റി സ്ഥാപിച്ച് വൈദ്യ ശാസ്ത്ര രംഗത്തെ തന്നെ അല്‍ഭുതപ്പെടുത്തി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍. എണ്‍പത് ലക്ഷത്തില്‍ ഒരു കുഞ്ഞിനു മാത്രം സംഭവിക്കുന്ന ഈ അത്യപൂര്‍വ്വ ജന്മ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ സാധാരണയായി ജനിച്ച് മൂന്ന് ദിവസത്തിനകം മരണമടയും. ബീഹാറില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച കുഞ്ഞിന്റെ നെഞ്ചിനു വെളിയിലേക്ക് തള്ളി നിന്ന ഹൃദയം വെറുമൊരു തുണിയില്‍ മറച്ചാണ് ഡല്‍ഹിയില്‍ എത്തിച്ചത്. ഇത് കുഞ്ഞിന്റെ നില വഷളാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരത്തിലെ രക്തം പൂര്‍ണ്ണമായി നീക്കി മാറ്റുകയും രണ്ടു തവണ പുതിയ രക്തം കുഞ്ഞിന്റെ ശരീരത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കുഞ്ഞ് ശസ്ത്രക്രിയ അതിജീവിക്കുമോ എന്ന് ഇനിയും പറയാറായിട്ടില്ല. മാസങ്ങളോളം കുഞ്ഞിനെ നിരീക്ഷണത്തില്‍ വെയ്ക്കേണ്ടി വരും. ശസ്ത്രക്രിയ വിജയകരം ആയിരുന്നു എങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഒരു ഗ്രന്ഥി ഇല്ലാതെ ജനിച്ചതു കാരണം കുഞ്ഞിന് എപ്പോള്‍ വേണമെങ്കിലും അണുബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്.



സ്വിറ്റ്സര്‍ലാന്‍ഡിനെ ഒരു ലോക രാഷ്ട്രമായി കണക്കാക്കാന്‍ ആവില്ലെന്നും അത് ഒരു ലോക മാഫിയ ആണെന്നും ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫി പ്രസ്താവിച്ചു. പത്തു വര്‍ഷത്തോളം ഐക്യ രാഷ്ട്ര സഭയുടെ ഉപരോധത്തിനു വിധേയമായ ലിബിയ ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ ഗദ്ദാഫി സ്വിറ്റ്സര്‍ലാന്‍ഡ് എന്ന രാഷ്ട്രത്തെ ഉന്മൂലനം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അന്താരാഷ്ട്ര നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചു നില നില്‍ക്കുന്ന ഈ മാഫിയാ രാഷ്ട്രത്തെ പിരിച്ചു വിട്ട് അതിനെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങള്‍ക്ക് പകുത്ത് കൊടുക്കണം അങ്ങനെ സ്വിറ്റ്സര്‍ലാന്‍ഡ് ലോക ഭൂപടത്തില്‍ നിന്നും എന്നെന്നേക്കുമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടണം എന്നാണ് ഗദ്ദാഫിയുടെ ആവശ്യം. ജൂലൈയില്‍ ഇറ്റലിയില്‍ നടന്ന ജി-8 ഉച്ചകോടിയില്‍ ഈ നിര്‍ദ്ദേശം ഗദ്ദാഫി സമര്‍പ്പിച്ചിരുന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ സമൂഹങ്ങളുടെ ഒരു കൂട്ടായ്മയാണ് സ്വിറ്റ്സര്‍ലാന്‍ഡ്. ഈ സമൂഹങ്ങള്‍ അവരവരുടെ മാതൃ രാഷ്ട്രങ്ങളുമായി ലയിച്ചു ചേരണം എന്നും അങ്ങനെ ഈ ലോക മാഫിയ ഇല്ലാതാവണം എന്നു അന്ന് ലിബിയ ആവശ്യപ്പെട്ടിരുന്നു.
തന്റെ വെബ് സൈറ്റ് ചിലവുകള്‍ക്കായി തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിക്കുകയും, വര്‍ഗ്ഗീയ വികാരം ഇളക്കി വിടുന്ന രീതിയില്‍ എഴുതുകയും ചെയ്തു എന്ന് ആരോപിച്ച് ശ്രീലങ്ക തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗ ത്തിന് മാധ്യമ രംഗത്തെ ധീരമായ പ്രവര്‍ത്തനത്തിനുള്ള പ്രഥമ പീറ്റര്‍ മക്ക്ലര്‍ പുരസ്ക്കാരം സമ്മാനിക്കും. 
























