മഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
അമി സേവക് എന്ന സാമൂഹ്യ സേവന സംഘടന നടത്തുന്ന സേവാലയ എന്ന അനാഥാശ്രമത്തില്‍ നിന്നുള്ള 10 കുട്ടികളാണ് ജില്ലാ പരിഷദ് നടത്തുന്ന സ്കൂളില്‍ പഠിക്കുന്നത്. ഇവരുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠനത്തിന് ഇരുത്താന്‍ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരോട് ഇനി സ്കൂളില്‍ വരരുത് എന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എച്. ഐ. വി. ക്കും എയ്ഡ്സ് രോഗത്തിനും നേരെയുള്ള വിവേചനത്തിന് എതിരെ നിയമം കൊണ്ടു വരണമെന്നും ബോധവല്‍ക്കരണത്തിനും അപ്പുറം സാധാരണക്കാരന്റെ അവകാശങ്ങളെ കുറിച്ചും കര്‍ത്തവ്യങ്ങളെ കുറിച്ചും ചിന്തിക്കണം എന്നൊക്കെ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നതിനിടയിലാണ് മന്ത്രി ഇത്തരം ഒരു നിലപാടുമായി രംഗത്ത് എത്തിയത്.
തങ്ങളുടെ നിലപാട് മാറ്റാന്‍ ഗ്രാമ വാസികള്‍ തയ്യാറായില്ലെങ്കില്‍ ഗ്രാമത്തിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കും എന്ന് ജില്ലാ കലക്ടര്‍ താക്കീത് നല്‍കി കഴിഞ്ഞു. വേണ്ടി വന്നാല്‍ ഗ്രാമ സഭാംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
കോടി കണക്കിന് രൂപ എയ്ഡ്സ് ബോധവല്‍ക്കരണത്തിനും മറ്റും സര്‍ക്കാര്‍ ചിലവഴിക്കുമ്പോള്‍ ഈ കുട്ടികളെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനും മറ്റും സര്‍ക്കാര്‍ ചിന്തിക്കുന്നത് വിരോധാഭാസമാണ്. വളരെ കുറഞ്ഞ ആയുസ്സ് മാത്രമുള്ള ഈ കുഞ്ഞുങ്ങളെ അവരുടെ ശേഷിക്കുന്ന ആയുസ്സിലെങ്കിലും ഇങ്ങനെ അകറ്റി നിര്‍ത്തുന്നത് അനുവദിക്കാന്‍ ആവില്ല എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.



വി. എസ്. അച്യുതാനന്ദനെ സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കി. അതേ സമയം, മുഖ്യമന്ത്രി സ്ഥാനത്തും കേന്ദ്ര കമ്മറ്റിയിലും അദ്ദേഹത്തെ തുടരാന്‍ അനുവദിക്കും. പിണറായി വിജയന് എതിരെ അച്ചടക്ക നടപടി ഒന്നും ഉണ്ടായില്ല. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സി. പി. ഐ. (എം) കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം ആണിത്. പോളിറ്റ് ബ്യൂറോയുടെ ശുപാര്‍ശ പ്രകാരം ആണ് ഈ നടപടി ഉണ്ടായത്.
ജി-8 ഉച്ചകോടിയുടെ സമാപനം അമേരിക്കയോടൊപ്പം ചേര്‍ന്നുള്ള ഇന്ത്യയുടെ ആണവ സ്വപ്നങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതം ആയ ഒരു തിരിച്ചടി നല്‍കി എന്ന് സൂചന. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ഒരു ജി-8 രാജ്യങ്ങളും കൈമാറില്ല എന്ന ജി-8 രാജ്യങ്ങള്‍ എടുത്ത തീരുമാനം ആണ് ഈ തിരിച്ചടിക്ക് ആധാരം. ആണവ ആയുധം കൈവശം ഉള്ള ഇന്ത്യക്ക് ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാന്‍ ആവില്ല. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാതെ തന്നെ ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുവാന്‍ സഹായിക്കുന്ന വ്യവസ്ഥകള്‍ ആണ് ഇന്തോ – അമേരിക്കന്‍ ആണവ കരാറില്‍ ഉണ്ടായിരുന്നത്. ജി-8 രാഷ്ട്രങ്ങള്‍ ഇത്തരം ഒരു തീരുമാനം എടുത്തതോടെ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.
ബ്രിട്ടനിലെ ന്യു കാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മനുഷ്യന്റെ ബീജം കൃത്രിമമായി സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. മറ്റ് ബീജ കോശങ്ങള്‍ നീന്തുന്ന പോലെ ഈ കൃത്രിമ ബീജങ്ങള്‍ക്ക് ചലന ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞനായ കരിം നയെര്‍ണിയ (Karim Nayernia) വെളിപ്പെടുത്തി.
ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ പങ്കാളിയാക്കാതെ വിജയിക്കും എന്ന് കരുതാന്‍ ആവില്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ പ്രസ്താവിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വന്‍ ശക്തികളെ കൂടെ കൂട്ടാതെ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാകും. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ന്റെ ഈ മാസം അവസാനത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒബാമയുടെ ഈ പ്രസ്താവന ഇന്ത്യയെ പ്രീതിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നു.
























