വേലുപ്പിള്ള പ്രഭാകരന്റെ സ്ഥാനം ഇനി സെല്‍വരാസ പത്മനാതന്. രണ്ട് മാസം മുന്‍പ് പുലി തലവന്‍ പ്രഭാകരനോടൊപ്പം മുഴുവന്‍ പുലി നേതാക്കളേയും വധിച്ച് തമിഴ് പുലി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടു എന്ന് ശ്രീലങ്കന്‍ അധികൃതര്‍ അവകാശപ്പെട്ടു എങ്കിലും വിദേശ രാജ്യങ്ങളില്‍ വസിക്കുന്ന ശ്രീലങ്കന്‍ തമിഴ് ജനത തങ്ങളുടെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെ എല്‍. ടി. ടി. ഇ. യുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ പത്ര കുറിപ്പില്‍ തങ്ങളുടെ പുതിയ തലവനായി സെല്‍വരാസ പത്മനാതന്‍ തമിഴ് ജനതയുടെ സ്വാതന്ത്യ സമരം നയിക്കും എന്നറിയിച്ചു.
നേതൃത്വം നഷ്ടപ്പെട്ട തമിഴ് ജനത തങ്ങളുടെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായകവും ദുഃഖകരവുമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് എന്ന് തുടങ്ങുന്ന പത്ര കുറിപ്പ്, തങ്ങള്‍ക്ക് നികത്താനാവത്ത നഷ്ടങ്ങളാണ് ഉണ്ടായത് എന്ന് പറഞ്ഞു. എന്നാല്‍ പുലികളെ ഉന്മൂലനം ചെയ്തു എന്ന് ശ്രീലങ്ക വീമ്പ് പറയുന്നുണ്ടെങ്കിലും തമിഴ് ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. ഇത് തങ്ങളുടെ ചരിത്രപരമായ ദൌത്യമാണ്. തങ്ങളുടെ മണ്ണിനു വേണ്ടി പോരാടി വീര ചരമം പ്രാപിച്ച തങ്ങളുടെ നേതാവും അസംഖ്യം അണികളും തങ്ങളെ ഏല്‍പ്പിച്ച ദൌത്യം.
പ്രവര്‍ത്തന രീതിയില്‍ കാലോചിതമായ മാറ്റം വരുത്തുമെങ്കിലും സ്വതന്ത്ര തമിഴ് രാഷ്ട്രം എന്ന സ്വപ്നം പൂവണിയും വരെ തങ്ങളുടെ വീര നേതാവ് പ്രഭാകരന്‍ തങ്ങളുടെ ഉള്ളില്‍ കൊളുത്തിയ സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളം തങ്ങള്‍ കെടാതെ സൂക്ഷിക്കും എന്നും എല്‍. ടി. ടി. ഇ. പ്രസ്താവനയില്‍ അറിയിച്ചു.



സമൂഹ വിവാഹത്തിന് വന്ന യുവതികളെ നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്ക് വിധേയമാക്കിയ മധ്യ പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വയമേവ കേസ് ഏറ്റെറ്റുത്ത കമ്മീഷന്‍ നാലാഴ്ച്ചക്കകം വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹ വിവാഹത്തിന് വന്ന 151 പെണ്‍കുട്ടികളെ കന്യകാത്വ പരിശോധനക്ക് നിര്‍ബന്ധ പൂര്‍വ്വം വിധേയരാക്കി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മധ്യ പ്രദേശ് മുഖ്യ മന്ത്രി ശിവ രാജ് സിങ് ചൌഹാന്റെ പ്രത്യേക താല്പര്യ പ്രകാരം ‘മുഖ്യമന്ത്രി കന്യാദാന്‍ യോജന’ എന്ന പദ്ധതി പ്രകാരം നടന്ന സമൂഹ വിവാഹത്തിലാണ് സംഭവം നടന്നത്. ജൂണ്‍ 30നായിരുന്നു സംഭവം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സാമ്പത്തികമായി സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ സമൂഹ വിവാഹത്തിലൂടെ വിവാഹിതരാവാന്‍ എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിവാഹം നടക്കുന്നതിന് തൊട്ട് മുന്‍പ് വിവാഹിതയാവാന്‍ എത്തിയ ഒരു സ്ത്രീക്ക് പ്രസവ വേദന വന്നതാണ് സംഭവത്തിന്റെ തുടക്കം. പ്രസവ വേദന പുറത്തറിഞ്ഞതോടെ വേദിയില്‍ ബഹളമായി. പ്രശ്നത്തില്‍ ഇടപെട്ട അധികാരികള്‍ എല്ലാ സ്ത്രീകളേയും നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്കും ഗര്‍ഭ പരിശോധനക്കും വിധേയരാക്കുകയും ചെയ്തു എന്നാണ് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത.
പന്നി പനിയെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്പാടും പടരുമ്പോള്‍ മരുന്നു കമ്പനികള്‍ പനി കാരണം കോടികളുടെ അധിക ലാഭം കൊയ്യുന്നു. ഗ്ലാക്സോ സ്മിത് ക്ലീന്‍, റോഷെ, സനോഫി അവെന്റിസ്, നൊവാര്‍ട്ടിസ്, ബാക്സ്റ്റര്‍ എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധന ഈ അര്‍ധ വര്‍ഷത്തില്‍ രേഖപ്പെടുത്തും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 15 കോടി ഡോസ് ഫ്ലൂ വാക്സിനാണ് ഗ്ലാക്സോ കമ്പനി ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. താമിഫ്ലൂ എന്ന വയറസ് നിരോധന വാക്സിന്റെ നിര്‍മ്മാതാക്കളായ റോഷെയുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധനവാണ് പനിയെ കുറിച്ചുള്ള ആശങ്കകള്‍ വരുത്തി വെച്ചത്. ലോകമെമ്പാടും ഉള്ള സര്‍ക്കാരുകള്‍ 20,000 കോടി രൂപയുടെ മരുന്നിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനിയും 10,000 കോടി രൂപയുടെ മരുന്നുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച വിശ്രമ വേളയില്‍ എന്‍ഡവര്‍ കമാന്‍ഡര്‍ തന്റെ പതിനായിര കണക്കിന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി നല്‍കി. പരീക്ഷണ സാമഗ്രികള്‍ അടങ്ങിയ വാഹിനി എന്‍ഡവറില്‍ നിന്നും നിലയത്തിലേക്ക് മാറ്റുക എന്ന ശ്രമകരമായ ദൌത്യം പൂര്‍ത്തിയാക്കാന്‍ ഏഴ് ശൂന്യാകാശ യാതികര്‍ക്ക് മണിക്കൂറുകളുടെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു. ഇതിനു ശേഷം ഇവര്‍ക്ക് അനുവദിച്ച വിശ്രമ വേളയിലാണ് എന്‍ഡവറിന്റെ കമാന്‍ഡര്‍ മാര്‍ക്ക് പോളന്‍സ്കി ട്വിറ്ററിലൂടെ തന്റെ 37,000 ത്തിലധികം അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു. മൈക്രോബ്ലോഗിങ് സങ്കേതം ഉപയോഗിച്ച് പൊതു ജനത്തിന് ബഹിരാകാശ ഗവേഷണത്തില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി എന്‍ഡവര്‍ ദൌത്യത്തിന്റെ പരിശീലന കാലത്താണ് മാര്‍ക്ക് പോളിന്‍സ്കി തന്റെ 
വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ചേര്‍ന്ന് ഒട്ടേറെ സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ആണവ ആയുധ നിര്‍മ്മാണത്തിന് ആവശ്യമുള്ള തരം യുറാനിയവും പ്ലൂട്ടോണിയവും നിര്‍മ്മിക്കുന്നത് തടയുന്ന ഫിസൈല്‍ മെറ്റീരിയല്‍ കട്ട് ഓഫ് ട്രീറ്റി യുമായി മുന്‍പോട്ട് പോകാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമായി. ആണവ ഭീകരതക്ക് എതിരെ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആഗോള തലത്തില്‍ ആണവ വ്യാപനം കൊണ്ടുണ്ടാവുന്ന വെല്ലുവിളികളെ നേരിടാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനം ആയി. സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരം അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ റോക്കറ്റുകളില്‍ വഹിക്കാന്‍ ഉതകുന്ന ടെക്നോളജി സേഫ്ഗാര്‍ഡ്സ് എഗ്രീമെന്റിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഇത് പ്രകാരം ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തേക്ക് കൊണ്ടു പോകാന്‍ ആവും. എന്നാല്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ പേടകങ്ങളും റോക്കറ്റുകളുമായി സംയോജിപ്പിക്കുവാന്‍ ആവശ്യമായ കാര്യങ്ങളില്‍ അമേരിക്കന്‍ നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും. ഈ ഉപകരണങ്ങള്‍ ഇന്ത്യ മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആണ് ഈ അമേരിക്കന്‍ മേല്‍നോട്ടം.
























