സി.പി.എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി  വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ ഇന്നലെ സി.ബി.ഐ.യ്ക്ക്  അനുമതി കൊടുത്തതിനു പിന്നാലെ സി.പി.എം. പ്രതിഷേധവും ആയി രംഗത്ത്. ഗവര്‍ണറുടെ തീരുമാനം വന്നതിനു ശേഷം സി.പി.എം. പ്രവര്‍ത്തകര്‍ ഇന്നലെ  രാജ്യ സഭാ മാര്‍ച്ചും പ്രതിഷേധവും  നടത്തി.   അതിനു  ശേഷം വിവിധ  ജില്ലാകമ്മിറ്റികളുടെ ഹര്‍ത്താല്‍ ആഹ്വാനം വന്നെങ്കിലും, പിന്നീട് ഹര്‍ത്താല്‍ നടത്തേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരളത്തില്‍ ഇന്ന് ഗവര്‍ണറുടെ വിധിയ്ക്കെതിരെ പ്രതിഷേധിക്കാന്‍ കരിദിനം നടത്തുമെന്നും അറിയിച്ചു. 
 
കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ കരിദിനം ഹര്‍ത്താല്‍  ആയി മാറുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ കേരളത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഒന്നും  ഇത്  വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍, സി.പി. എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ ഈ തീരുമാനം രാഷ്ട്രീയ പ്രേരിതം ആണെന്ന് ആരോപിച്ചു. പിണറായി വിജയനെ പാര്‍ട്ടി  സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണോ എന്ന കാര്യത്തില്‍ ചര്‍ച്ചകളോ തീരുമാനങ്ങളോ  ഉണ്ടായിട്ടില്ല.  സി.പി.എം. പോളിറ്റ് ബ്യുറോ അവയിലബിള്‍  കമ്മിറ്റി  ഇന്ന് കൂടുകയുണ്ടായി.  ഗവര്‍ണറുടെ തീരുമാനം നിര്‍ഭാഗ്യകരം ആണ്, സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങിയാണ് ഗവര്‍ണറുടെ  
തീരുമാനം എന്നീ അഭിപ്രായങ്ങള്‍ മാത്രമാണ് കമ്മിറ്റിക്ക് ശേഷം പുറത്തു വന്നത്.
 
അതെ സമയം, പിണറായിയെ വിചാരണ ചെയ്യാനുള്ള  ഗവര്‍ണറുടെ  നിര്‍ദേശം ഇന്ന് ചെന്നയില്‍ ഉള്ള സി.ബി.ഐ.  ഓഫീസില്‍ എത്തിയുട്ടുണ്ട് എന്ന് അറിയുന്നു.  ഒരു വലിയ കടമ്പ കടന്നതിനാല്‍ എത്രയും പെട്ടെന്ന് സി.ബി.ഐ. തുടര്‍ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് സൂചനകള്‍ ഉണ്ട്.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


ഇസ്രയേല്‍ ആയുധ നിര്‍മ്മാണ സ്ഥാപനം ആയ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ ഇന്ത്യയുമായി ആയുധ വ്യാപാരം നടത്തുന്ന ഏഴു സ്ഥാപനങ്ങളെ പ്രതിരോധ വകുപ്പ് മന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി. ബി. ഐ. നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാടുകളുടെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍ ആണ് ഈ നടപടി. സി. ബി. ഐ. യുടെ കുറ്റ പത്രം ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത് ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ ആണ് അന്വേഷണത്തില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ കമ്പനികളുമായുള്ള ഇടപാടുകള്‍ ഉടനടി മരവിപ്പിക്കാന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉത്തരവ് നല്‍കുക ആയിരുന്നു എന്ന് പ്രതിരോധ വകുപ്പ് വക്താവ് സിതാന്‍ശു കര്‍ അറിയിച്ചു.

























 