പന്നി പനി മരണങ്ങള്‍ ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടു കൊണ്ടിരിക്കവെ യു.എ.ഇ. യിലെ പല വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളും കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഷാര്‍ജയിലെ ഒരു വിദ്യാലയത്തില്‍ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫ്ലൂ ബാധിച്ചതിനെ തുടര്‍ന്ന് വിദ്യാലയം അടച്ചിട്ടു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നത് സാധാരണ സംഭവമാണ് എന്ന് സ്ക്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. പല വിദ്യാലയങ്ങളിലും, ക്ലാസ്സില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഇവരെ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറ്റി പ്രത്യേക മുറിയിലേക്ക് അയയ്ക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മാതാ പിതാക്കളെ ഉടന്‍ തന്നെ വിവരം അറിയിച്ച് എത്രയും വേഗം ഇവരെ വീട്ടിലേക്ക് തിരിച്ചയക്കാനും അധികൃതര്‍ നടപടി എടുക്കും. അഞ്ചു ദിവസത്തിനു ശേഷം പനി ഭേദമായാല്‍ മാത്രമേ ഇവരെ വീണ്ടും സ്ക്കൂളില്‍ പ്രവേശിപ്പിക്കൂ.
പന്നിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ മുഖം മൂടി തൊഴില്‍ സ്ഥലത്ത് ധരിക്കുന്നത് പല സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പിലാക്കി കഴിഞ്ഞു
പന്നി പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയിലാണ് യു.എ.ഇ. യിലെ പല വ്യവസായ സ്ഥാപനങ്ങളും. തൊഴിലാളികളുടെ ആരോഗ്യ നില നിരന്തരം പരിശോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പലരും ഏര്‍പ്പെടുത്തി കഴിഞ്ഞു. പന്നി പനിക്കെതിരെ തങ്ങളുടെ തൊഴിലാളികളെ പല കമ്പനികളും ഇന്‍ഷൂര്‍ ചെയ്തു കഴിഞ്ഞു.
പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ മറ്റു തൊഴിലാളികളില്‍ നിന്നും വേര്‍തിരിച്ചു, എത്രയും വേഗം വൈദ്യ സഹായം ലഭ്യമാക്കുന്നു. സ്ഥാപനങ്ങളിലേക്ക് വരുന്ന സന്ദര്‍ശകരെ ഗേറ്റില്‍ വെച്ചു തന്നെ പനി ഉണ്ടോ എന്ന് പരിശോധിക്കുന്നു. പനി ഇല്ലെങ്കില്‍ മാത്രമേ ഇവരെ അകത്തേയ്ക്ക് വിടൂ. ഇതിനായി പ്രത്യേകം താപ മാപിനികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. തങ്ങളുടെ തൊഴിലാളികള്‍ക്ക് പുറമെ സന്ദര്‍ശകര്‍ക്കും പ്രത്യേകം മുഖം മൂടികള്‍ നല്‍കി വരുന്നുണ്ട്. തമ്മില്‍ കാണുമ്പോള്‍ കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും മറ്റും ചെയ്യുന്ന ആതിഥ്യ മര്യാദകള്‍ വിവേക പൂര്‍വ്വം പലരും മാറ്റി വെയ്ക്കുന്നു. ഇന്ത്യന്‍ രീതിയായ നമസ്ക്കാരവും ജപ്പാന്‍ രീതിയായ കുമ്പിടലും ആണ് പ്രചാരത്തിലാവുന്ന പുതിയ ഉപചാര രീതികള്‍. തമാശയായിട്ടാണെങ്കിലും പല വിദേശികളും ഇത്തരത്തില്‍ നമസ്ക്കാരം ചെയ്യുന്നത് കൌതുകം ഉണര്‍ത്തുന്ന കാഴ്‌ച്ചയാണ്. ഒപ്പം ആരോഗ്യകരമായ ഒരു പ്രവണതയും.



ഹൃദയം ശരീരത്തിനു പുറത്തായി ജനിച്ച ഒരു നവ ജാത ശിശുവിന്റെ ഹൃദയം വിജയകരമായി ശസ്ത്രക്രിയയിലൂടെ ശരീരത്തിനകത്തെക്ക് മാറ്റി സ്ഥാപിച്ച് വൈദ്യ ശാസ്ത്ര രംഗത്തെ തന്നെ അല്‍ഭുതപ്പെടുത്തി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍. എണ്‍പത് ലക്ഷത്തില്‍ ഒരു കുഞ്ഞിനു മാത്രം സംഭവിക്കുന്ന ഈ അത്യപൂര്‍വ്വ ജന്മ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ സാധാരണയായി ജനിച്ച് മൂന്ന് ദിവസത്തിനകം മരണമടയും. ബീഹാറില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച കുഞ്ഞിന്റെ നെഞ്ചിനു വെളിയിലേക്ക് തള്ളി നിന്ന ഹൃദയം വെറുമൊരു തുണിയില്‍ മറച്ചാണ് ഡല്‍ഹിയില്‍ എത്തിച്ചത്. ഇത് കുഞ്ഞിന്റെ നില വഷളാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരത്തിലെ രക്തം പൂര്‍ണ്ണമായി നീക്കി മാറ്റുകയും രണ്ടു തവണ പുതിയ രക്തം കുഞ്ഞിന്റെ ശരീരത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കുഞ്ഞ് ശസ്ത്രക്രിയ അതിജീവിക്കുമോ എന്ന് ഇനിയും പറയാറായിട്ടില്ല. മാസങ്ങളോളം കുഞ്ഞിനെ നിരീക്ഷണത്തില്‍ വെയ്ക്കേണ്ടി വരും. ശസ്ത്രക്രിയ വിജയകരം ആയിരുന്നു എങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഒരു ഗ്രന്ഥി ഇല്ലാതെ ജനിച്ചതു കാരണം കുഞ്ഞിന് എപ്പോള്‍ വേണമെങ്കിലും അണുബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
സ്വിറ്റ്സര്‍ലാന്‍ഡിനെ ഒരു ലോക രാഷ്ട്രമായി കണക്കാക്കാന്‍ ആവില്ലെന്നും അത് ഒരു ലോക മാഫിയ ആണെന്നും ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫി പ്രസ്താവിച്ചു. പത്തു വര്‍ഷത്തോളം ഐക്യ രാഷ്ട്ര സഭയുടെ ഉപരോധത്തിനു വിധേയമായ ലിബിയ ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ ഗദ്ദാഫി സ്വിറ്റ്സര്‍ലാന്‍ഡ് എന്ന രാഷ്ട്രത്തെ ഉന്മൂലനം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അന്താരാഷ്ട്ര നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചു നില നില്‍ക്കുന്ന ഈ മാഫിയാ രാഷ്ട്രത്തെ പിരിച്ചു വിട്ട് അതിനെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങള്‍ക്ക് പകുത്ത് കൊടുക്കണം അങ്ങനെ സ്വിറ്റ്സര്‍ലാന്‍ഡ് ലോക ഭൂപടത്തില്‍ നിന്നും എന്നെന്നേക്കുമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടണം എന്നാണ് ഗദ്ദാഫിയുടെ ആവശ്യം. ജൂലൈയില്‍ ഇറ്റലിയില്‍ നടന്ന ജി-8 ഉച്ചകോടിയില്‍ ഈ നിര്‍ദ്ദേശം ഗദ്ദാഫി സമര്‍പ്പിച്ചിരുന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ സമൂഹങ്ങളുടെ ഒരു കൂട്ടായ്മയാണ് സ്വിറ്റ്സര്‍ലാന്‍ഡ്. ഈ സമൂഹങ്ങള്‍ അവരവരുടെ മാതൃ രാഷ്ട്രങ്ങളുമായി ലയിച്ചു ചേരണം എന്നും അങ്ങനെ ഈ ലോക മാഫിയ ഇല്ലാതാവണം എന്നു അന്ന് ലിബിയ ആവശ്യപ്പെട്ടിരുന്നു. 
























