ഭീകരരുടെ വെടിയേറ്റ ഒരു സഹ പ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വെടിയേറ്റ് മരണത്തിന് കീഴടങ്ങിയ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ദേശം കണ്ണീരില്‍ കുതിര്‍ന്ന അന്ത്യോ പചാരങ്ങള്‍ അര്‍പ്പിച്ചു. ബാംഗ്ലൂരിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ അനേകാ യിരങ്ങളാണ് എത്തിയത്. കര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ പുഷ്പ ചക്രം അര്‍പ്പിച്ചു.
31 കാരനായ മേജര്‍ സന്ദീപ് ഐ. എസ്. ആര്‍. ഓ. യില്‍ നിന്നും വിരമിച്ച കെ. ഉണ്ണികൃഷ്ണന്റെ ഏക പുത്രനാണ്. കോഴിക്കോട് ബേപ്പൂരാണ് സ്വദേശമെങ്കിലും വര്‍ഷങ്ങളായി ബാംഗ്ലൂരാണ് താമസം.
“എനിക്ക് എന്റെ മകനെ വെള്ളിയാഴ്ച്ച നഷ്ടപ്പെട്ടു. രക്തസാക്ഷി എന്ന് എന്റെ മകനെ വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കു ന്നില്ലെങ്കിലും അവന്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് എനിക്ക് അഭിമാനത്തോടെ പറയുവാനാവും” – സന്ദീപിന്റെ അച്ഛന്‍ പറഞ്ഞു.
തന്റെ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡിസംബറില്‍ വീട്ടില്‍ വരാനിരി ക്കുകയായിരുന്നു സന്ദീപ്.
1999ല്‍ എന്‍ ഡി. ഏ. യില്‍ നിന്നും പുറത്തിറങ്ങിയ സന്ദീപ് ബീഹാര്‍ ഏഴാം റെജിമെന്റില്‍ ചേര്‍ന്നു. സന്ദീപിന്റെ വീര്യം മനസ്സിലാ ക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ദേശീയ സുരക്ഷാ സേനയിലേക്ക് 2007 ജനുവരിയില്‍ എടുക്കുക യായിരുന്നു.
കാശ്മീര്‍ നുഴഞ്ഞു കയറ്റക്കാരെ നേരിട്ട പരിചയ സമ്പത്തുള്ള സന്ദീപിനെ നവംബര്‍ 27ന് താജില്‍ നടത്തിയ പ്രത്യേക ഓപ്പറേഷന്റെ ഭാഗമാക്കിയത് ഈ പരിചയ സമ്പത്ത് മുന്‍ നിര്‍ത്തിയാണ്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുന്നേറിയ സൈന്യം ഭീകരരുമായി രൂക്ഷമായ യുദ്ധത്തില്‍ ഏര്‍പ്പെടുകയുണ്ടായി. ഒരു സൈനികന് വെടിയേറ്റതിനെ തുടര്‍ന്ന് ഇയാളെ അവിടെ നിന്ന് മാറ്റുവാന്‍ ഏര്‍പ്പാ ടാക്കിയ സന്ദീപ് തന്റെ സുരക്ഷ വക വെക്കാതെ ഭീകരരെ അവിടെ നിന്നും തുരത്തി ഓടിക്കു കയായിരുന്നു. താജിന്റെ മറ്റൊരു നില വരെ ഇവരെ ഇങ്ങനെ സന്ദീപ് പിന്തുടര്‍ന്ന് ഓടിച്ചത്രെ. എന്നാല്‍ ഇതിനിടയില്‍ തനിക്ക് വെടി ഏല്‍ക്കുകയും മരണത്തിന് കീഴടങ്ങുക യുമായിരുന്നു മലയാളത്തിന്റെ വീര പുത്രനായ സന്ദീപ്.



താജ് പാലസ് ഹോട്ടലിലെ ഭീകരവാദികളെ തുരത്തുവാനുള്ള ദേശീയ സുരക്ഷാ സേനയുടെ പ്രത്യേക ദൌത്യമായ ഓപ്പറേഷന്‍ സൈക്ലോണ്‍ അവസാനിച്ചു. ഇതോടെ 62 മണിക്കൂര്‍ നീണ്ടു നിന്ന ഭീകര വാദികളുടെ ഹോട്ടല്‍ നിയന്ത്രണം പൂര്‍ണ്ണമായി ഇല്ലാതായി. ഇന്ന് രാവിലെ നടന്ന അവസാന യുദ്ധത്തില്‍ സുരക്ഷാ സൈനികര്‍ മൂന്ന് തീവ്രവാദികളെ കൂടി താജില്‍ വച്ച് കൊലപ്പെടുത്തി. എന്നാല്‍ താജില്‍ ഇനിയും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് സൈനികര്‍ പരിശോധിച്ചു വരികയാണ് എന്ന് ദേശീയ സുരക്ഷാ സേനയുടെ മേധാവി ജെ. കെ. ദത്ത് അറിയിച്ചു. ഗ്രെനേഡുകളും എ. കെ. 47 തോക്കുകളും തീവ്രവാദികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
127 പേര് ഇതിനകം കൊല്ലപ്പെട്ട മുംബൈ ആക്രമണം അല്‍ ഖൈദ തയ്യാറാക്കിയ ബ്ലൂ പ്രിന്റ് പ്രകാരം ആണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ലോകം എമ്പാടുമുള്ള തീവ്രവാദ സംഘങ്ങള്‍ അല്‍ ഖൈദ നിര്‍മ്മിച്ച ബ്ലൂ പ്രിന്റ് പകര്‍ത്തി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന ഒരു രീതിയിലേക്കാണ് മുംബൈയില്‍ നടന്ന ആക്രമണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്ന് തീവ്രവാദ – ഏറ്റുമുട്ടല്‍ രംഗത്ത് ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് വിദഗ്ദ്ധന്‍ ജോര്‍ജ്ജ് കാസ്സിമെറി അഭിപ്രായപ്പെട്ടു. ഈ ബ്ലൂ പ്രിന്റിന്റെ പൊതുവായ തത്വം ആക്രമണത്തിലൂടെ ഏറ്റവും വ്യാപകമായ അരാജകത്വം സൃഷ്ടിക്കുക എന്നതാണ്. അതു തന്നെയാണ് മുംബൈയില്‍ നടന്നതും. നേരത്തേ മുന്നറിയിപ്പ് നല്‍കാതെ, പ്രത്യേകിച്ച് ലക്ഷ്യങ്ങളും ആവശ്യങ്ങളും ഉന്നയിക്കാതെ, ജനത്തിനു നേരെ ഇത്തരം ഒരു ആക്രമണം അഴിച്ചു വിട്ടത് ഇത് വ്യക്തമാക്കുന്നു. അമേരിക്കന്‍ ബ്രിട്ടീഷ് പൌരന്മാരെ തിരഞ്ഞു പിടിച്ച് ആക്രമിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയാണ്. പ്രത്യേകിച്ച് പ്രവര്‍ത്തന പദ്ധതിയൊന്നും ഇല്ലാതെ, ഏറ്റവും അധികം നാശം വിതക്കുകയും ഏറ്റവും അധികം ആളുകളെ കൊല്ലുകയും ചെയ്യുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത് എന്നും ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
ഈ വര്‍ഷത്തെ മികച്ച പുസ്തക പുറം കവറിനുള്ള ശങ്കരന്‍ കുട്ടി അവാര്‍ഡ് തൃശ്ശൂര്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ആട് ജീവിതം എന്ന പുസ്തകത്തിന് ശ്രീ കെ. ഷെറീഫിനു ലഭിച്ചു. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പുസ്തക കവറുകള്‍ രൂപകല്‍പ്പന ചെയ്തതിനുള്ള റെക്കോര്‍ഡിന് ഉടമയായ അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍ കുട്ടിയുടെ പേരില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍ കുട്ടി ട്രസ്റ്റ് കേരളാ കാര്‍ട്ടൂണ്‍ അക്കാദമിയുമായ് ചേര്‍ന്ന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് നവമ്പര്‍ 29ന് കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കുന്നതാണ്. അവാര്‍ഡിന്റെ ജഡ്ജിങ് കമ്മറ്റിയില്‍ സുപ്രസിദ്ധ ചലചിത്രകാരന്‍ ശശി പറവൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍. പി. ചേക്കുട്ടി, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ശ്രീ സി. ആര്‍. ഓമന കുട്ടന്‍, എം. എ. എ. യും കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാനുമായ ശ്രീ എം. എം. മോനായി തുടങ്ങിയവര്‍ സംയുക്തമായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഇന്നലെ രാത്രി പത്തു മണിയോടെ മുംബൈയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 101ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഡെക്കാന്‍ മുജാഹിദീന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിക്കപ്പെട്ട 101 പേരില്‍ 6 വിദേശികളും ഉള്‍പ്പെടുന്നു. ആക്രമണം വിദേശികളെ ലക്ഷ്യമാക്കി ആണ് എന്ന ആരോപണം മഹാരാഷ്ട്രാ മുഖ്യ മന്ത്രി നിഷേധിച്ചു. എന്നാല്‍, അമേരിക്കന്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ ആര്‍ക്കൊക്കെയാണ് ഉള്ളത് എന്ന് തോക്കു ധാരികള്‍ വിളിച്ച് ചോദിച്ചു കൊണ്ട് ഓടി നടന്ന് വെടി വെക്കുന്നത് കണ്ടു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
























