നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണം എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ്സ് ബാങ്കായ യു.ബി.എസ്. നിരാകരിച്ചു. അമേരിക്കയുടെ ആവശ്യ പ്രകാരം അമേരിക്കന്‍ ഇടപാടുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന് യു.ബി.എസ്. സമ്മതിച്ചതിന് തൊട്ടു പുറകെയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത് സ്വിസ്സ് അധികൃതരുമായി ചര്‍ച്ച ചെയ്യും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുഴലുന്ന അമേരിക്കയുടെ 20 ബില്യണ്‍ ഡോളറെങ്കിലും ഇപ്രകാരം യു.ബി.എസ്. ബാങ്കിന്റെ പക്കല്‍ ഉണ്ടെന്ന് അമേരിക്കന്‍ സാമ്പത്തിക വകുപ്പ് അനുമാനിക്കുന്നു. ഇത് തിരിച്ചു പിടിക്കാനായി അമേരിക്കന്‍ കോടതിയില്‍ അമേരിക്കന്‍ പൌരന്മാര്‍ക്ക് നികുതി വെട്ടിപ്പ് നടത്തുവാന്‍ സൌകര്യം ഒരുക്കി എന്ന കുറ്റത്തിന് യു.ബി.എസ്. ബാങ്കിന് എതിരെ കേസ് നിലവിലുണ്ട്. ഈ കേസില്‍ തെളിവുകള്‍ തങ്ങള്‍ക്കെതിരെ ശക്തമാണ് എന്ന് മനസ്സിലാക്കിയാണ് ഒത്തു തീര്‍പ്പിന് സ്വിസ് ബാങ്ക് തയ്യാറായത്. ഒത്തു തീര്‍പ്പ് തുകയായി 280 മില്യണ്‍ ഡോളര്‍ അമേരിക്കക്ക് കേസ് തീര്‍ക്കാനായി ബാങ്ക് നല്‍കുകയും ചെയ്തു.
ഇത്ര ശക്തമായ നിയമ നടപടികള്‍ കൊണ്ട് അമേരിക്ക സാധിച്ചെടുത്ത കാര്യമാണ് ഇന്ത്യ കേവലം നയതന്ത്ര ഇടപെടലുകള്‍ കൊണ്ട് സാധിക്കാന്‍ ശ്രമിച്ചതും, അതില്‍ പരാജയപ്പെട്ടതും.
യു.ബി.എസ്. സ്വിറ്റ്സര്‍ലാന്‍ഡിലെ അനേകം ബാങ്കുകളില്‍ ഒന്ന് മാത്രമാണ്. മറ്റ് ബാങ്കുകളിലെ ഇടപാടുകളൊന്നും വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടുമില്ല. സ്വിസ്സ് ബാങ്കിങ് നിയമപ്രകാരം ഏറ്റവും അധികം വിലമതിക്കപ്പെടുന്ന ഒന്നാണ് ഇടപാടുകാരന്റെ സ്വകാര്യത. അമേരിക്കന്‍ സാമ്പത്തിക വകുപ്പിന്റെ വര്‍ഷങ്ങളുടെ അന്വേഷണ ഫലമായാണ് 52000 അമേരിക്കക്കാരുടെ യു.ബി.എസ്. ബാങ്ക് ഇടപാടുകള്‍ കണ്ടെത്തിയത്. ഇത്രയും ശക്തമായ തെളിവുകള്‍ നല്‍കിയിട്ടും ഇതില്‍ നിന്നും വെറും 4450 പേരുടെ വിവരങ്ങള്‍ മാത്രമാണ് യു.ബി.എസ്. അമേരിക്കക്ക് വെളിപ്പെടുത്താന്‍ തയ്യാറായിട്ടുള്ളത്.
ഇതിനര്‍ത്ഥം യു.ബി.എസ്. ബാങ്കിലുള്ള അമേരിക്ക കണ്ടെത്തിയിട്ടുള്ള 47550 പേരുടെയും കണ്ടെത്താനാവത്ത മറ്റുള്ളവരുടെയും മറ്റ് സ്വിസ്സ് ബാങ്കുകളില്‍ ഇടപാട് ഉള്ളവരുടെയും പണം തിരിച്ചു പിടിക്കാനാവില്ല എന്നു തന്നെയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി. നേതാവ് അദ്വാനി, സ്വിസ്സ് ബാങ്കുകളില്‍ നിയമ വിരുദ്ധമായി കിടക്കുന്ന ഇന്ത്യാക്കാരുടെ പണം തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ ആവശ്യം ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇന്ത്യാക്കാരുടെ ഇടപാട് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സ്വിസ്സ് ബാങ്കുകളോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ആന പിണ്ടമിടുന്നത് കണ്ട് അണ്ണാന്‍ മുക്കിയ പോലെയായി ഇന്ത്യയുടെ അവസ്ഥ.
ഇന്ത്യയുടെ ടെലിഫോണ്‍ ഡയറക്ടറി കാണിച്ച് ഇതില്‍ ആര്‍ക്കെങ്കിലും ഇവിടെ അക്കൌണ്ടുണ്ടോ എന്നും ചോദിച്ച് ആരും സ്വിറ്റ്സര്‍ ലാന്‍ഡിലേക്ക് വരേണ്ടതില്ല എന്ന അവജ്ഞ നിറഞ്ഞ പരാമര്‍ശമാണ് ഇന്ത്യക്ക് കേള്‍ക്കേണ്ടി വന്നത്. എന്തെങ്കിലും ‘രസകരമായ’ വിവരങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയില്‍ ഇത്തരം തിരച്ചില്‍ നടത്താന്‍ സ്വിസ്സ് നിയമം അനുവദിക്കുന്നില്ല എന്നും അവര്‍ വ്യക്തമാക്കി.
സമഗ്രമായ ഒരു അന്വേഷണം നടത്തുകയും, ഇത്തരത്തില്‍ കള്ള പണം പൂഴ്ത്തി വെച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും, നിയമ നടപടികള്‍ സ്വീകരിച്ച് അതിന്റെ പിന്‍ ബലത്തില്‍ ആത്മ വിശ്വാസത്തോടെ ആവശ്യപ്പെടുകയും ചെയ്താല്‍ ഇന്ത്യയെ പോലെയുള്ള ഒരു ശക്തമായ രാഷ്ട്രത്തിന്റെ ന്യായമായ ആവശ്യത്തിനു മുന്‍പില്‍ ഒരു ലോക ശക്തിക്കും എതിര്‍ത്തു നില്‍ക്കുവാന്‍ കഴിയില്ല. പ്രത്യേകിച്ചും ലോകം കടന്നു പോയി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഒത്തൊരുമിച്ച് കര കയറുവാന്‍ ലോക രാഷ്ട്രങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍.
എന്നാല്‍ ഹ്രസ്വ കാല നേട്ടങ്ങളും സ്വാര്‍ത്ഥ ലാഭവും മാത്രം ലക്ഷ്യമിട്ട് രാജ്യ താല്പര്യങ്ങള്‍ അടിയറവ് വെച്ച് കരാറുകള്‍ ഒപ്പിട്ട്, മറ്റു രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സ്വമേധയാ നട്ടെല്ല് വളച്ചു പരിചയിച്ചവര്‍ക്ക് ഇതിനാവില്ലല്ലോ.
അമേരിക്കയുടെ 20 ബില്ല്യണ്‍ ഡോളര്‍ സ്വിസ്സ് ബാങ്കുകളില്‍ കിടക്കുന്നു എന്ന് അമേരിക്ക പറയുമ്പോള്‍ ഇന്ത്യാക്കാരുടെ 1500 ബില്ല്യണ്‍ ഡോളറുമായി ഇന്ത്യക്കാണ് സ്വിസ്സ് ബാങ്ക് നിക്ഷേപങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനം എന്ന് കരുതപ്പെടുന്നു.



തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നു വന്ന കൃത്രിമ ഹൃദയ വാല്‍വ് കച്ചവടത്തിന്റെ കഥ പുറത്തു വന്നു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് ലഭിക്കുന്ന സൌജന്യ ഹൃദയ വാല്‍വ് മറിച്ച് വില്‍ക്കുന്ന സംഘത്തിലെ ഒരു കണ്ണിയായ നെയ്യാറ്റിന്‍കര പ്രേമ ചന്ദ്രന്റെ അറസ്റ്റോടെ ആണ് ഈ ഞെട്ടിക്കുന്ന കഥ പുറത്തായത്. ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ രണ്ട് സ്ത്രീകളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച പോലീസ് പ്രേമ ചന്ദ്രനെ പിടി കൂടിയത്. വാല്‍വ് കച്ചവട സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രേമ ചന്ദ്രന്‍ എന്ന് പോലീസ് അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലായ ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ എടുക്കും എന്ന് പോലീസ് അറിയിച്ചു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള ഹൃദ്‌രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നും കൃത്രിമ വാല്‍വ് സൌജന്യമായി ലഭിക്കും. ഇതിനായി പേര് റെജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും ആശുപത്രി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വാല്‍വ് കൈവശപ്പെടുത്തി ഇത് വന്‍ തുകകള്‍ക്ക് മറ്റ് ആവശ്യക്കാര്‍ക്ക് മറിച്ച് വില്‍ക്കുക ആയിരുന്നു ഇവരുടെ രീതി. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു. 
ഇസ്രയേല്‍ ആയുധ നിര്‍മ്മാണ സ്ഥാപനം ആയ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ ഇന്ത്യയുമായി ആയുധ വ്യാപാരം നടത്തുന്ന ഏഴു സ്ഥാപനങ്ങളെ പ്രതിരോധ വകുപ്പ് മന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി. ബി. ഐ. നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാടുകളുടെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍ ആണ് ഈ നടപടി. സി. ബി. ഐ. യുടെ കുറ്റ പത്രം ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത് ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ ആണ് അന്വേഷണത്തില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ കമ്പനികളുമായുള്ള ഇടപാടുകള്‍ ഉടനടി മരവിപ്പിക്കാന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉത്തരവ് നല്‍കുക ആയിരുന്നു എന്ന് പ്രതിരോധ വകുപ്പ് വക്താവ് സിതാന്‍ശു കര്‍ അറിയിച്ചു.
വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രാവണ്‍ കുമാറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിന് ഇടയിലും ഓസ്ട്രേലിയയില്‍ ഇന്താക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാത്രി നടന്ന ഏറ്റവും അവസാനത്തെ സംഭവത്തില്‍ സിഡ്നിയിലെ ഹാരിസ് പാര്‍ക്കിലെ തന്റെ ഫ്ലാറ്റ് മുറിയില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്ന രാജേഷ് കുമാര്‍ എന്ന ഇരുപത്തി അഞ്ചുകാരന്റെ നേരെ ഒരു അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബ് പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയും ചെയ്തു. കത്തി പിടിച്ച തീയുമായി ഇയാള്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് ഓടിയതിനെ തുടര്‍ന്ന് ഇയാളുടെ അയല്‍ക്കാരന്‍ ഓടി എത്തുകയും ഒരു കരിമ്പടം കൊണ്ട് പുതപ്പിച്ച് തീ കെടുത്തുകയും ആയിരുന്നു. രാജേഷ് കുമാറിന്റെ ദേഹത്ത് 30 ശതമാനം പൊള്ളല്‍ ഏറ്റിട്ടുണ്ട്. 

























