കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയ്ക്ക് റഷ്യയില്‍ 17 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആകെ ഒരു കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ വ്യവസ്ഥിതി യിലേയ്ക്ക് മാറിയ ശക്തമായ ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും നാണക്കേട് ഉളവാക്കുന്ന കണക്കുകളാണ്. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണ സമിതി (കമ്മിറ്റി ടു പ്രൊട്ടെക്ട് ജേണലിസ്റ്റ്സ്) എന്ന സംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് ഈ ഞെട്ടിയ്ക്കുന്ന വസ്തുതകള്‍ പുറത്ത് കൊണ്ടു വന്നത്. മാധ്യമ പ്രവര്‍ത്തനത്തെ തുടര്‍ന്നുണ്ടായ ശത്രുതയാണ് ഈ കൊലപാത കങ്ങള്‍ക്ക് കാരണമായത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.
റഷ്യയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍
എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, കോളമിസ്റ്റ്, പ്രസാധകര്‍ എന്നിങ്ങനെ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തി ക്കുന്നവരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാരിനെതിരെയോ, പ്രബലരായ വ്യവസായിക ള്‍ക്കെതിരെയോ അധോലോക ത്തിനെതിരെയോ എഴുതിയവ രായിരുന്നു കൊല്ലപ്പട്ടവര്‍ എല്ലാവരും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. ഒന്നാം സ്ഥാനം ഇറാഖിനും രണ്ടാം സ്ഥാനം അല്‍ജീരിയയ്ക്കും ആണ്.



സി.ബി.ഐ. അന്വേഷിച്ച സിസ്റ്റര്‍ അഭയ വധ ക്കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ ബാംഗ്ലൂരില്‍ വെച്ച് നാര്‍കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഈ വീഡിയോ സി.ഡി. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ അതിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ ഒറിജിനല്‍ രൂപമാണ് ഇന്നലെ ടെലിവിഷന്‍ ചാനലുകള്‍ കേരള ജനതയ്ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിച്ചത്. ഈ വീഡിയോ ആരോ മാധ്യമ ഓഫീസുകളില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, കൈരളി ടിവി. എന്നിങ്ങനെ ഒട്ടു മിക്ക ചാനലുകളും ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചാനലുകള്‍ ഈ പ്രക്ഷേപണം നിര്‍ത്തി വെച്ചു. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിനെ പ്രക്ഷേപണം ബാധിക്കും എന്ന കാരണത്താലാണ് പ്രക്ഷേപണം നിര്‍ത്തി വെയ്ക്കാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടത്.
വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക് സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.
കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ ഉള്ളതായി സൂചന. പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ദുബായിലേക്ക് കടന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണം എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ്സ് ബാങ്കായ യു.ബി.എസ്. നിരാകരിച്ചു. അമേരിക്കയുടെ ആവശ്യ പ്രകാരം അമേരിക്കന്‍ ഇടപാടുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന് യു.ബി.എസ്. സമ്മതിച്ചതിന് തൊട്ടു പുറകെയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത് സ്വിസ്സ് അധികൃതരുമായി ചര്‍ച്ച ചെയ്യും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
























