ഇസ്രയേല്‍ ആയുധ നിര്‍മ്മാണ സ്ഥാപനം ആയ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ ഇന്ത്യയുമായി ആയുധ വ്യാപാരം നടത്തുന്ന ഏഴു സ്ഥാപനങ്ങളെ പ്രതിരോധ വകുപ്പ് മന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി. ബി. ഐ. നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാടുകളുടെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍ ആണ് ഈ നടപടി. സി. ബി. ഐ. യുടെ കുറ്റ പത്രം ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത് ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ ആണ് അന്വേഷണത്തില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ കമ്പനികളുമായുള്ള ഇടപാടുകള്‍ ഉടനടി മരവിപ്പിക്കാന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉത്തരവ് നല്‍കുക ആയിരുന്നു എന്ന് പ്രതിരോധ വകുപ്പ് വക്താവ് സിതാന്‍ശു കര്‍ അറിയിച്ചു.
ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസ്, സിംഗപ്പൂര്‍ ടെക്നോളജി, ബി. വി. ടി. പോളണ്ട്, മീഡിയ ആര്‍ക്കിടെക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഓഫ് സിംഗപ്പൂര്‍ എന്നീ വിദേശ കമ്പനികളും ടി. എസ്. കിഷന്‍ ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ആര്‍. കെ. മഷീന്‍ ടൂള്‍സ്, എഛ്. വൈ. ടി. എഞ്ചിനീയറിങ് കമ്പനി എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളും ആണ് കരിമ്പട്ടികയില്‍ പെട്ട ആരോപണ വിധേയമായ സ്ഥാപനങ്ങള്‍.
ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രയേലി സ്ഥാപനവുമായി നടത്തിയ 1200 കോടി രൂപയുടെ ഇടപാടും മരവിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിക്ക് വേണ്ടി ഈ ഉടമ്പടി പ്രകാരം ഇസ്രയേലിലെ ടെല്‍ അവീവിനടുത്തുള്ള ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസിന്റേതു പോലുള്ള ഒരു ആയുധ ഫാക്ടറി ബീഹാറിലെ നളന്ദയില്‍ നിര്‍മ്മിക്കാന്‍ ആയിരുന്നു പദ്ധതി.
പ്രതിരോധ മേഖലയിലെ അഴിമതിക്കെതിരെ പ്രതികരിച്ച എല്ലാവര്‍ക്കും ഇന്നു വരെ തിക്ത ഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്. അത്രയും ശക്തമായ ഒരു അന്താരാഷ്ട്ര അഴിമതി ശൃംഘല തന്നെയാണ് ഈ രംഗത്ത് ഉള്ളത്. ഈ നടപടിയും ഇതിന്റെ തുടര്‍ നടപടികളും അനന്തര ഫലങ്ങളും അതു കൊണ്ടു തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.



വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രാവണ്‍ കുമാറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിന് ഇടയിലും ഓസ്ട്രേലിയയില്‍ ഇന്താക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാത്രി നടന്ന ഏറ്റവും അവസാനത്തെ സംഭവത്തില്‍ സിഡ്നിയിലെ ഹാരിസ് പാര്‍ക്കിലെ തന്റെ ഫ്ലാറ്റ് മുറിയില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്ന രാജേഷ് കുമാര്‍ എന്ന ഇരുപത്തി അഞ്ചുകാരന്റെ നേരെ ഒരു അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബ് പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയും ചെയ്തു. കത്തി പിടിച്ച തീയുമായി ഇയാള്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് ഓടിയതിനെ തുടര്‍ന്ന് ഇയാളുടെ അയല്‍ക്കാരന്‍ ഓടി എത്തുകയും ഒരു കരിമ്പടം കൊണ്ട് പുതപ്പിച്ച് തീ കെടുത്തുകയും ആയിരുന്നു. രാജേഷ് കുമാറിന്റെ ദേഹത്ത് 30 ശതമാനം പൊള്ളല്‍ ഏറ്റിട്ടുണ്ട്. 
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ഒരു ഇന്ത്യന്‍ നാവികനെ വെടി വെച്ചു കൊലപ്പെടുത്തി എന്ന് ഇന്ത്യന്‍ ഷിപ്പിങ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ കടല്‍ കൊള്ളക്കാര്‍ തട്ടി എടുത്ത എം.റ്റി. സീ പ്രിന്‍സസ് 2 എന്ന കപ്പലിലെ ജോലിക്കാരനായ സുധീര്‍ സുമന്‍ ആണ് കടല്‍ കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചത്. ജനുവരി രണ്ടിന് വെടിയേറ്റ സുമന്‍ ഏറെ നാള്‍ പരിക്കുകളോടെ കടല്‍ കൊള്ളക്കാരുടെ നിയന്ത്രണത്തില്‍ ഉള്ള കപ്പലില്‍ കഴിഞ്ഞു എങ്കിലും ഏപ്രില്‍ 26ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മരണ മടയുക യായിരുന്നു. ശവ ശരീരം കൊള്ളക്കാര്‍ കടലില്‍ എറിഞ്ഞു കളഞ്ഞു എന്ന് ഇന്ത്യന്‍ ഷിപ്പിങ് ഡയറക്ടറേറ്റ് പുറത്തു വിട്ട പത്ര കുറിപ്പില്‍ അറിയിച്ചു. കപ്പലിലെ മറ്റൊരു ഇന്ത്യന്‍ ജീവനക്കാരന്‍ ആയ കമല്‍ സിങ്ങിനും കൊള്ളക്കാരുടെ വെടി ഏറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഭേദം ആയതിനെ തുടര്‍ന്ന് ഇദ്ദേഹം കപ്പലില്‍ ജോലി പുനരാരംഭിച്ചിട്ടുണ്ട് എന്ന് കപ്പലിന്റെ മാനേജര്‍ അറിയിച്ചു.
പ്രേത ബാധ ഉണ്ടെന്ന സംശയത്തില്‍ മന്ത്ര വാദവും ബാധ ഒഴിപ്പിക്കലും നടത്തിയ കുടുംബത്തിന്റെ ദിവസങ്ങളോളം നീണ്ടു നിന്ന പീഢനത്തിന് ഒടുവില്‍ ഇരുപത്തി രണ്ടു കാരിയായ യുവതി കൊല്ലപ്പെട്ടു. കുടുംബാംഗങ്ങളായ ഒന്‍പത് പേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. 
























