

- ലിജി അരുണ്‍

മൈസൂര്‍ : ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ മേല്‍ ലൈംഗികമായി സമ്മര്‍ദ്ദം ചെലുത്തിയ മൈസൂര്‍ സര്‍വകലാശാലയിലെ പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. ജന്തു ശാസ്ത്ര വകുപ്പിലെ അദ്ധ്യാപകനായ പ്രൊഫസര്‍ ശിവ ബാസവയ്യയെയാണ് തന്റെ കീഴില്‍ ഗവേഷണം നടത്തുന്ന ഗവേഷണ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തന്നെ പ്രൊഫസര്‍ പീഡിപ്പിക്കുന്നു എന്ന് പല തവണ സര്‍വകലാശാലാ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടാവാത്തതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് സര്‍വകലാശാലാ അധികൃതരെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയത്.
ഇത്തരം സംഭവങ്ങള്‍ ഇവിടെ ധാരാളമുള്ളതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നു വന്ന ഇരുപത്തിയഞ്ചോളം സമാനമായ കേസുകളില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ഇതില്‍ പതിനാലോളം കേസുകളില്‍ പ്രതികലായവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതികളെ സര്‍വകലാശാല വെറുതെ വിടുകയാണ് ചെയ്തു വന്നത്.
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. വി. ജി. തല്‍വാറിനെ കുറ്റകൃത്യത്തിന് കൂട്ട് നിന്നതിന്റെ പേരില്‍ പോലീസ് പ്രതിയാക്കിയിട്ടുണ്ട്.
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.
- ജെ.എസ്.
വായിക്കുക: പീഡനം, വിദ്യാഭ്യാസം, വിവാദം, സ്ത്രീ
മുംബൈ: സെന്‍സസ് അംബാസഡര്‍മാരായി സച്ചിനും പ്രിയങ്കയും. രാജ്യത്തെ രണ്ടാം ഘട്ട സെന്‍സസ് വിജയകരമാക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അംബാസഡര്‍മാരാകുന്നു. ഫെബ്രുവരി 9ന് ബുധനാഴ്ചയാണ് സെന്‍സസിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ഇതിന്റെ നടപടികള്‍ ഫെബ്രുവരി 28ന് അവസാനിക്കും.
സെന്‍സസ് നടപടിക്രമങ്ങളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അവരെ പ്രോത്സാഹിപ്പിക്കാനുമായി സച്ചിനും പ്രിയങ്കയും അംബാസഡര്‍മാരാകുമെന്ന് സെന്‍സസ് ഡയറക്ടര്‍ രഞ്ജിത് സിങ് ഡിയോള്‍ അറിയിച്ചു.
മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന സെന്‍സസ് പ്രക്രിയകള്‍ക്ക് 2,200 കോടിരൂപയാണ് മൊത്തം ചെലവ് കണക്കാക്കുന്നതെന്ന് സെന്‍സസ് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാംഘട്ടത്തില്‍ പൗരന്മാര്‍ 26 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. സ്ത്രീകള്‍ മൂന്ന് ഇതില്‍ നിന്നും വ്യത്യസ്തമായി മൂന്ന് ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം നല്‍കേണ്ടിവരും. ഇത് അവരുടെ പ്രത്യുല്‍പാദനക്ഷമതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും. 21ദിവസമോ അതില്‍ അധികമോ രാജ്യത്ത് താമസിക്കുന്ന വിദേശികളും സെന്‍സസ് വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് രഞ്ജിത് സിങ് അറിയിച്ചു.
-
വായിക്കുക: അന്താരാഷ്ട്രം, അമേരിക്ക, ഇന്ത്യന്‍ രാഷ്ട്രീയം, വിദ്യാഭ്യാസം, വ്യവസായം, ശാസ്ത്രം, സാമ്പത്തികം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇന്ന് മുതല്‍ വിദ്യാഭാസം കുട്ടികളുടെ മൌലികാവകാശമാകും. ആറു വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൌലികാവകാശം ആക്കുന്ന നിയമം ഇന്ന് (ഏപ്രില്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂളില്‍ പോകാന്‍ നിവൃത്തിയില്ലാത്ത ഒരു കോടിയോളം കുട്ടികള്‍ക്ക് ഇതോടെ വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആവും. ഇവരെ സ്കൂളില്‍ അയക്കാനുള്ള ബാധ്യത ഇനി സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാകും. കുട്ടികളാണ് രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നത് എന്നും അതിനാല്‍ ഈ നിയമം ചരിത്രപരമായി സുപ്രധാനമായ ഒന്നാണെന്നും നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. വിദ്യാഭാസ രംഗത്ത് രാഷ്ട്രത്തിനു ഇത് വീണ്ടും വിധിയുമായി ഒരു മുഖാമുഖമാണ് എന്ന് 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയെ തുടര്‍ന്ന് ജവഹര്‍ ലാല്‍ നെഹ്‌റു നടത്തിയ പ്രശസ്തമായ വരികള്‍ കടമെടുത്ത് കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.
- ജെ.എസ്.
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം
ഏഴു വയസ്സുകാരനായ ഹാരി എന്ന പട്ടിക്ക് ഡോക്ടറേറ്റ്. വ്യാജ ബിരുദങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലഭിക്കുന്നു എന്ന വാര്‍ത്ത കേട്ട ഒരു സിംഗപൂര്‍ മാധ്യമ പ്രവര്‍ത്തകയായ സാന്‍ട്ര ഡേവി യുടെ പട്ടിക്ക് വേണ്ടി സിംഗപ്പൂരിലെ “ദ സ്ട്രെയ്റ്റ് ടൈംസ്” പത്രമാണ് ഡോക്ടറേറ്റ് സമ്പാദിച്ചത്. “ആഷ് വുഡ് സര്‍വ്വകലാശാല” യുടെ വെബ്സൈറ്റില്‍ തന്റെ പട്ടിയുടെ പേര് സാന്‍ട്ര ഡോക്ടറേറ്റിനായി രജിസ്റ്റര്‍ ചെയ്തു. പട്ടിയുടെ പ്രായമായ ഏഴു വയസ്സിനെ മനുഷ്യായുസ്സായി മാറ്റാന്‍ ഏഴു കൊണ്ട് പെരുക്കി ഹാരി യുടെ പ്രായമായി 49 വയസ്സും ചേര്‍ത്തു.
“ജീവിത അനുഭവങ്ങളുടെ” അടിസ്ഥാനത്തില്‍ ഒരു ഡോക്ടറേറ്റ്. ഇതാണ് “ആഷ് വുഡ് സര്‍വ്വകലാശാല” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റ് സ്ഥാപനത്തിന്റെ വാഗ്ദാനം.
പട്ടിയുടെ ജീവിതാനുഭവം വിവരിക്കേണ്ട ഇടത്ത് “വര്‍ഷങ്ങളായി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പര വ്യവഹാരത്തില്‍ പഠനം നടത്തി” എന്നാണ് അവര്‍ എഴുതിയത്.
Social and Behavioural Sciences ല്‍ ഡോക്ടറേറ്റിനായി അപേക്ഷ സമര്‍പ്പിച്ച് 15 മണിക്കൂറിനകം ഇവര്‍ക്ക് “സര്‍വ്വകലാശാല” യില്‍ നിന്നും അനുമോദന സന്ദേശം ലഭിച്ചു. തങ്ങളുടെ 10 അംഗ മൂല്യ നിര്‍ണയ സമിതി ഹാരിക്ക് ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചു എന്നായിരുന്നു അറിയിപ്പ്.
599 ഡോളര്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ചതോടെ കൂടുതല്‍ ഓഫറുകളുടെ പ്രവാഹമായി. കേവലം 300 ഡോളര്‍ കൂടി നല്‍കിയാല്‍ ഹാരിക്ക് ഒരു ബിരുദാനന്തര ബിരുദം കൂടി നല്‍കാം. കൂടുതല്‍ പണം നല്‍കിയാല്‍ ഹാരി “ആഷ് വുഡ് സര്‍വ്വകലാശാല” യില്‍ പഠിച്ചു എന്നതിന് തെളിവായി എഴുത്തുകള്‍ നല്‍കാം എന്നൊക്കെ ഓഫറുകള്‍ നിരവധി.
7 ദിവസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റും, പരീക്ഷാ ഫലവും, തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കാനായി ഹാരി ആഷ് വുഡ് സര്‍വ്വകലാശാലയില്‍ പഠിച്ചതിന്റെ രണ്ട് സാക്ഷ്യ പത്രങ്ങളും കൊറിയര്‍ ആയി ലഭിച്ചു. “ദാരിദ്ര്യത്തിന്റെ സാമൂഹ്യ ശാസ്ത്രം”, “സാമൂഹ്യ പ്രവര്‍ത്തന പരിചയം”, “നാടന്‍ കഥകളും പുരാണവും”, എന്നിങ്ങനെ ഒട്ടേറെ കെട്ടിച്ചമച്ച കോഴ്സുകളില്‍ ഹാരി “A” ഗ്രേഡും, “B” ഗ്രേഡും, “C” ഗ്രേഡും നേടി പാസായി എന്നാണ് പരീക്ഷാ ഫലങ്ങള്‍ തെളിയിക്കുന്നത്.
കൊറിയര്‍ വന്നത് ദുബായില്‍ നിന്നായിരുന്നു.
ഹാരിയുടെ പഠിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ അമേരിക്കയിലെ ഒരു ടോള്‍ ഫ്രീ നമ്പരും ലഭ്യമായിരുന്നു.
ഈ തട്ടിപ്പിന് വിധേയനായി, ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെടുത്തിയ ഒരു മലയാളിയുടെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്ര മാധ്യമങ്ങളിലും (e പത്രം ഉള്‍പ്പെടെ), ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. ഷാര്‍ജയില്‍ കഫറ്റീരിയ തൊഴിലാളിയായ ഒരു മലയാളി, ഡോക്ടറേറ്റ് നേടിയെടുത്തിന്റെ ആവേശ ജനകമായ കഥയായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പലര്‍ക്കും, മുടങ്ങി പോയ തങ്ങളുടെ പഠനം തുടരുവാന്‍ ഇത് പ്രചോദനം ആയി എന്ന് e പത്രത്തിന് ലഭിച്ച അനേകം ഈമെയില്‍ സന്ദേശങ്ങളിലെ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ e പത്രം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചത്.
വാര്‍ത്തയുടെ നിജ സ്ഥിതി പരിശോധിക്കാതെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് e പത്രം വായനക്കാരോട് ക്ഷമ ചോദിക്കുന്നു.
Ashwood University – ആഷ് വുഡ് സര്‍വ്വകലാശാല എന്ന ഈ സ്ഥാപനം പാക്കിസ്ഥാനില്‍ എവിടെയോ ആണെന്നതില്‍ കവിഞ്ഞ് ഒരു വിവരവും ആര്‍ക്കും ഇല്ല. അംഗീകാരം ഇല്ലാത്ത ബിരുദങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെ Degree Mills – ബിരുദ മില്ലുകള്‍ എന്നാണു വിശേഷിപ്പിക്കുന്നത്. ഇത്തരം ബിരുദ മില്ലുകളുടെ ഒരു പട്ടിക ഒറിഗോണ്‍ ഓഫീസ് ഓഫ് ഡിഗ്രീ ഓതറൈസേഷന്‍ – Oregon Office of Degree Authorisation ന്റെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ആ ലിസ്റ്റ് ഇവിടെ ലഭ്യമാണ്.
ഈ ലിസ്റ്റില്‍ പ്രസ്തുത ഡോക്ടറേറ്റ് നല്‍കിയ ആഷ് വുഡ് സര്‍വ്വകലാശാല വ്യാജന്‍ – Fake – ആണെന്ന് വ്യക്തമായി പറയുന്നുണ്ട്.
ഇത്തരം ബിരുദങ്ങള്‍ അംഗീകൃത ബിരുദം വേണ്ട സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ്. ഈ ബിരുദം ഉപയോഗിച്ചാല്‍ യു.എ.ഇ. യില്‍ ശിക്ഷിക്കപ്പെടാം എന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിരുദ മില്ലുകളില്‍ നിന്നും പഠിക്കാതെ സമ്പാദിച്ച ഇത്തരം ബിരുദങ്ങള്‍ ഉപയോഗിച്ച 68 യു.എ.ഇ. പൌരന്മാരാണ് പിടിയില്‍ ആയത്. ഇവരെ അമേരിക്ക ആജീവനാന്ത കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് രണ്ടു വര്ഷം വരെ തടവ് ലഭിക്കും എന്ന് ഈ വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നു യു.എ.ഇ. അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ആഷ് വുഡ് “സര്‍വ്വകലാശാല” തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കുന്നത് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ ആണ് എന്ന് അവകാശപ്പെടുന്നു. രേഖകള്‍ കൈകാര്യം ചെയ്യാനായി തങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സിറ്റിയില്‍ ഓഫീസ് ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ സര്‍വ്വകലാശാല യുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങള്‍ക്കില്ല എന്ന് ഫ്രീസോണ്‍ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ തങ്ങളുടെ ബിരുദം യു.എ.ഇ. യില്‍ ഉപയോഗിക്കാം എന്നാണു ആഷ് വുഡ് സര്‍വ്വകലാശാല സമര്‍ഥിക്കുന്നത്. എന്നാല്‍ ബിരുദങ്ങള്‍ അംഗീകരിക്കപ്പെടുവാന്‍ അത് ആദ്യം സര്‍ട്ടിഫിക്കറ്റ് നല്‍കിയ രാജ്യത്ത് പരിശോധിക്കപ്പെടണം എന്നാണ് യു.എ.ഇ. യിലെ നിയമം. “Council for Higher Education Accreditation” എന്ന കൌണ്‍സിലാണ് അമേരിക്കയില്‍ ബിരുദങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ “ആഷ് വുഡ് സര്‍വ്വകലാശാലയുടെ” വെബ്സൈറ്റ് പറയുന്നത് തങ്ങളുടെ ബിരുദങ്ങള്‍ അമേരിക്കയിലെ “Higher Education Accreditation Commission” അംഗീകരിച്ചതാണ് എന്നാണ്. പേരില്‍ സാമ്യം ഉണ്ടെങ്കിലും ഇതിന് സര്‍ക്കാരുമായി ബന്ധമൊന്നുമില്ല. ബിരുദ മില്ലുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി കെട്ടിപ്പടുത്ത ഒരു “അക്രെഡിറ്റെഷന്‍ മില്‍” ആണ് ഇതെന്നാണ് സൂചന.
ഏതായാലും ഇന്റര്‍വ്യൂ ഇല്ലാതെ, വായിച്ചു പഠിച്ചു തല പുണ്ണാക്കാതെ, റെഫറന്‍സുകള്‍ക്ക് പിന്നാലെ ഓടാതെ, ഒന്നുമറിയാതെ, ഒരു ഡോക്ടറേറ്റ് കൈവശ പ്പെടുത്തുന്നത്, അദ്ധ്വാനിച്ചു പഠിച്ചു ഡോക്ടറായവരെ കൊഞ്ഞനം കുത്തുന്നതിനു സമമാണ്. ഈ തട്ടിപ്പിന് ഇനിയും ഇരയാവാതെ, ഇത്തരം തട്ടിപ്പുകള്‍ക്ക് പ്രചാരം നല്‍കാതെ, ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയുമാണ്.
- ജെ.എസ്.
വായിക്കുക: വിദ്യാഭ്യാസം