വര്‍ണ്ണ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ അമേരിക്ക നേടിയ പുരോഗതിയുടെ തെളിവാണ് താന്‍ എന്ന് ഒബാമ പ്രസ്താവിച്ചു. എന്നിരുന്നാലും അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോഴും വര്‍ണ്ണ വ്യത്യാസങ്ങള്‍ പ്രസക്തമാണ്. അതിന്റെ ഉദാഹരണമാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ ഹെന്‍റി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ അറസ്റ്റ്. എന്നാല്‍ ഇത് അമേരിക്ക ഈ വിഷയത്തില്‍ കൈവരിച്ച പുരോഗതിയെ കുറച്ചു കാണുകയല്ല എന്ന് അമേരിക്കയിലെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
തെറ്റിദ്ധാരണകളുടെ പുറത്തുണ്ടാവുന്ന അറസ്റ്റുകള്‍ സാധാരണമാണ്. എന്നാല്‍ അകാരണമായി പോലീസിന്റെ പിടിയില്‍ ആവുന്നവരില്‍ കൂടുതലും കറുത്തവരാണ് എന്നത് തീര്‍ച്ചയായും സംശയത്തിന് ഇട നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ മാത്രമെ കൂടുതല്‍ സുരക്ഷിതമായ ഒരു സാമൂഹിക സാഹചര്യം സൃഷ്ടിക്കാനാവൂ എന്നും ഒബാമ പറഞ്ഞു.
പോലീസിനോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് ഗേറ്റ്സിനെ കാംബ്രിഡ്ജിലെ സ്വവസതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ പ്രൊഫസ്സര്‍ തന്റെ വീട്ടിലെ മുന്‍ വാതിലിന്റെ പൂട്ട് തുറക്കാന്‍ ആവാതെ പിന്‍ വാതിലിലൂടെ വീടിനകത്ത് കടന്നു. അതിനു ശേഷം അകത്തു നിന്നും മുന്‍ വാതില്‍ തുറക്കുവാന്‍ ശ്രമിച്ചു എങ്കിലും പൂട്ട് കേടായതിനാല്‍ തുറക്കുവാന്‍ കഴിഞ്ഞില്ല. വീണ്ടും വീടിനു മുന്‍പില്‍ എത്തി തന്റെ ഡ്രൈവറുടെ സഹായത്തോടെ മുന്‍ വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ പോലീസ് വീട്ടിലെത്തി. പോലീസ് ഓഫീസര്‍ ജെയിംസ് ക്രൌളി പ്രൊഫസ്സറോട് വീടിനു വെളിയില്‍ ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു. ഇത് തന്റെ വീടാണെന്ന് പറഞ്ഞ പ്രൊഫസ്സര്‍ തന്റെ ഡ്രൈവിംഗ് ലൈസന്‍സും ഹാര്‍വാര്‍ഡ് സര്‍വകലാശാല തിരിച്ചറിയല്‍ കാര്‍ഡും പോലീസുകാരന് കാണിച്ചു കൊടുത്തു. എന്നാല്‍ ഇത് വക വെക്കാതെ ഉദ്യോഗസ്ഥന്‍ വീട്ടില്‍ കയറി ചെന്നു. തന്റെ വീട്ടില്‍ കയറി വന്നു തന്നെ ചോദ്യം ചെയ്യുന്നതില്‍ അസ്വസ്ഥനായ പ്രൊഫസ്സര്‍ ഉദ്യോഗസ്ഥനോട് പേരും അയാളുടെ ബാഡ്ജ് നമ്പരും ചോദിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്. നാല് മണിക്കൂറോളം പ്രൊഫസ്സര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞു എന്ന് പ്രൊഫസ്സറുടെ സഹ പ്രവര്‍ത്തകനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസ്സറും ഇപ്പോള്‍ ഗേറ്റ്സിന്റെ അഭിഭാഷകനുമായ ചാള്‍സ് ഓഗ്‌ള്‍ട്രീ അറിയിച്ചു.
ഈ കേസ് ഇനി അന്വേഷിക്കേണ്ടതില്ല എന്നാണ് പോലീസിന്റെ തീരുമാനം. പ്രൊഫസ്സറുടെ പേരിലുള്ള കേസ് പ്രോസിക്യൂഷന്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.



സമൂഹ വിവാഹത്തിന് വന്ന യുവതികളെ നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്ക് വിധേയമാക്കിയ മധ്യ പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വയമേവ കേസ് ഏറ്റെറ്റുത്ത കമ്മീഷന്‍ നാലാഴ്ച്ചക്കകം വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹ വിവാഹത്തിന് വന്ന 151 പെണ്‍കുട്ടികളെ കന്യകാത്വ പരിശോധനക്ക് നിര്‍ബന്ധ പൂര്‍വ്വം വിധേയരാക്കി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മധ്യ പ്രദേശ് മുഖ്യ മന്ത്രി ശിവ രാജ് സിങ് ചൌഹാന്റെ പ്രത്യേക താല്പര്യ പ്രകാരം ‘മുഖ്യമന്ത്രി കന്യാദാന്‍ യോജന’ എന്ന പദ്ധതി പ്രകാരം നടന്ന സമൂഹ വിവാഹത്തിലാണ് സംഭവം നടന്നത്. ജൂണ്‍ 30നായിരുന്നു സംഭവം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സാമ്പത്തികമായി സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ സമൂഹ വിവാഹത്തിലൂടെ വിവാഹിതരാവാന്‍ എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിവാഹം നടക്കുന്നതിന് തൊട്ട് മുന്‍പ് വിവാഹിതയാവാന്‍ എത്തിയ ഒരു സ്ത്രീക്ക് പ്രസവ വേദന വന്നതാണ് സംഭവത്തിന്റെ തുടക്കം. പ്രസവ വേദന പുറത്തറിഞ്ഞതോടെ വേദിയില്‍ ബഹളമായി. പ്രശ്നത്തില്‍ ഇടപെട്ട അധികാരികള്‍ എല്ലാ സ്ത്രീകളേയും നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്കും ഗര്‍ഭ പരിശോധനക്കും വിധേയരാക്കുകയും ചെയ്തു എന്നാണ് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത.
മഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
സുഡാന്റെ പുരോഗതിയും വളര്‍ച്ചയും തടയാന്‍ തങ്ങളുടെ രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് ആവില്ല എന്ന് സുഡാന്‍ പ്രസിഡണ്ട് ഒമര്‍ ഹസ്സന്‍ അല്‍ ബാഷിര്‍ പ്രസ്താവിച്ചു. സുഡാന്‍ സ്വന്തമായി വികസിപ്പിച്ച വിമാനം പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചില്‍ അന്താരാഷ്ട്ര കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്നു മുതല്‍ വാറണ്ടിനെ വെല്ലു വിളിച്ച് ബഷീര്‍ ഒട്ടനേകം റാലികളില്‍ പങ്കെടുത്ത് സംസാരിച്ചു വരുന്നു. ഈ റാലികളില്‍ ഒക്കെ തന്നെ സുഡാന്റെ വളര്‍ച്ചയെ എടുത്ത് കാണിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭത്തില്‍ ഒരു പുതിയ ജല വൈദ്യുത പദ്ധതി സുഡാന്‍ ആരംഭിച്ചു. ഖാര്‍ത്തൂമില്‍ നിര്‍മ്മിച്ച പാലം, സുഡാനിലെ ആദ്യത്തെ എത്തനോള്‍ ഫാക്ടറി എന്നിവയും ഈ വര്‍ഷം ബഷീര്‍ അഭിമാനപൂര്‍വ്വം ആരംഭിച്ച പദ്ധതികളില്‍ ചിലതാണ്.
വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്. 

























