മാവോയിസ്റ്റുകളെ രാജ്യമെമ്പാടും നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സി.പി.ഐ. മാവോയിസ്റ്റുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കൊണ്ടാണ് ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗം ഈ തീരുമാനം എടുത്തത്.
എന്നാല്‍ പശ്ചിമ ബംഗാളിലെ ഭരണ കക്ഷിയായ ഇടതു പക്ഷം പറഞ്ഞത് മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടും എന്നാണ്. പിന്നീട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രസ്താവിച്ചത് അദ്ധേഹത്തിന്റെ ഗവണ്‍മെന്റ് മാവോയിസ്റ്റുകളെ നേരിടാന്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും എന്നും. മാവോയിസ്റ്റുകളെ രാഷ്ട്രീയമായും ഭരണപരമായും നേരിടുമെന്ന് സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പറഞ്ഞു.
അതേ സമയമം പ്രശ്ന ബാധിതമായ ലാല്‍ഗര്‍ഹില്‍ നിന്ന് മാവോയിസ്റ്റുകളെ തുരത്താനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തി. പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റുകള്‍ അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ നടത്തിയ 48 മണിക്കൂര്‍ ഹര്‍ത്താലില്‍ ജന ജീവിതം ഏറെക്കൂറെ നിശ്ചലം ആയി.
അഞ്ചു ദിവസങ്ങള്‍ നീണ്ട ലാല്‍ഗര്ഹ് പട്ടണത്തിലെ സൈനിക നടപടികള്‍ക്ക് ശേഷം, സേന ഇപ്പോള്‍ 22 കിലോ മീറ്റര്‍ അകലെ ഉള്ള രാംഗര്ഹിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഈ മാസം ആദ്യം ഈ പ്രദേശങ്ങളുടെ സിവില്‍ പോലീസ് ഭരണങ്ങള്‍ മാവോയിസ്റ്റുകള്‍ കൈപ്പിടിയില്‍ ഒതുക്കുകയുണ്ടായി.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം സി.പി.ഐ. മാവോയിസ്റ്റുകളെ ഭീകര സംഘടന ആയി പ്രഖ്യാപിച്ചതോടെ ഈ കാര്യത്തില്‍ നില നിന്നിരുന്ന അവ്യക്തത നീങ്ങിയതായി ആഭ്യന്തര മന്ത്രി പി.ചിദംബരം ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇതോടെ സി.പി.ഐ. മാവോയിസ്റ്റുകള്‍ രാജ്യത്തുള്ള ലഷ്ക്കര്‍-ഇ-തോയ്ബ, സിമി ഉള്‍പ്പെടെയുള്ള ഇതര ഭീകര സംഘടനകളുടെ പട്ടികയില്‍ എത്തി. ഈ പട്ടികയില്‍ 32 സംഘടനകളെ ഇത് വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാവോയിസ്റ്റുകളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.ഒടുവില്‍
കിട്ടിയ സൂചനകള്‍ അനുസരിച്ച് കേന്ദ്രം കൊണ്ട് വന്ന നിയമം മിക്കവാറും ബുദ്ധദേവ് സര്‍ക്കാരും നടപ്പാക്കാനുള്ള സാധ്യതകള്‍ ഉണ്ട്.



മന്‍മോഹന്‍ സിംഗ് മന്ത്രി സഭയുടെ ആദ്യ വികസനം ഇന്ന് നടന്നു. കഴിഞ്ഞ ഒരു ദശാബ്ദ്ത്തിനു ശേഷമാണു ഇത്രയും അംഗ സംഖ്യയുള്ള ഒരു മന്ത്രി സഭ ഉണ്ടാകുന്നത്. രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍, 14 ക്യാബിനെറ്റ് മന്ത്രിമാരും, സ്വതന്ത്ര ചുമതല ഉള്ള 7 മന്ത്രിമാരും, 38 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാമൂഴം ആണ് ഇത്. പ്രസിഡണ്ട് പ്രതിഭ പാട്ടീല്‍ രാഷ്ട്ര ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. മുതിര്‍ന്ന പത്തൊന്‍പതു യു. പി. എ. നേതാക്കളും ഇന്ന് അധികാരത്തിലേറി. ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത പ്രമുഖരില്‍ പ്രണബ് മുഖര്‍ജി, എ. കെ. ആന്റണി, ശരത് പവാര്‍, മമത ബനര്‍ജി, എസ്. എം. കൃഷ്ണ, ഗുലാം നബി ആസാദ്, വീരപ്പ മോയ്‌ലി എന്നിവര്‍ ഉള്‍പ്പെട്ടു. സുശീല്‍ കുമാര്‍ ഷിന്‍ഡെ, എസ്. ജയപാല്‍ റെഡ്ഡി, കമല്‍ നാഥ്, വയലാര്‍ രവി, മെയിറ കുമാര്‍, മുരളി ദെവോറ, കപില്‍ സിബല്‍, അംബിക സോണി, ബി. കെ. ഹന്ദീക്, ആനന്ദ് ശര്‍മ, സി. പി .ജോഷി എന്നിവരും മന്ത്രിമാര്‍ ആയി സത്യ പ്രതിജ്ഞ ചെയ്തു. അടുത്ത ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മന്ത്രി സഭ വിപുലീ കരിക്കുമെന്ന് പ്രധാന മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ദീപക് സന്ധു പറഞ്ഞു. എല്ലാ സഖ്യ കക്ഷികള്‍ക്കും മതിയായ പ്രാധിനിധ്യം ഉണ്ടാകുമെന്നു അവര്‍ ഓര്‍മ്മിപ്പിച്ചു.
ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ യു. പി. എ. തെരഞ്ഞെടുപ്പില്‍ വിജയിച്ചു എങ്കിലും മന്‍മോഹന്‍ സിംഗ് മന്ത്രി സഭയിലെ ഒരു ഡസനോളം മന്ത്രിമാരെ ജനം ഇത്തവണ തെരഞ്ഞെടുപ്പില്‍ പുറംതള്ളിയത് യു. പി. എ. ക്ക് നാണക്കേട് തന്നെയായി. ബാക്കിയുള്ള മന്ത്രിമാരില്‍ 23 പേര്‍ ജന വിധി നേരിടാത്തവരും. ലാലു പ്രസാദ് പോലും രണ്ടിടത്ത് മത്സരിച്ചത് കൊണ്ടു മാത്രമാണ് ഇത്തവണ രക്ഷപ്പെട്ടത്.
പരിഷ്ക്കാരങ്ങളും നയങ്ങളും നടപ്പിലാക്കുമ്പോള്‍ ഇനി മന്‍മോഹന്‍ സിംഗിന് ഇടതു പക്ഷത്തെ ഭയക്കേണ്ടി വരില്ല എന്നത് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. നയങ്ങളുടെ ദീര്‍ഘ കാല രാഷ്ട്രീയ പ്രത്യാഘാതങ്ങളും സാമൂഹ്യ നീതി ബോധവും ഒന്നും തങ്ങളുടെ തീരുമാനങ്ങളെ അലട്ടില്ല എന്ന ആത്മ വിശ്വാസത്തോടെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ആവും. ഇനി കോണ്‍ഗ്രസ്സിന് തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഇടതു പക്ഷത്തെ കൂടി പ്രീതിപ്പെടുത്തേണ്ടി വരില്ല എന്നത് ഏറെ ആശ്വാസകരം ആണെന്ന് യു.ബി. ഗ്രൂപ്പ് അധിപനും വ്യവസായ പ്രമുഖനും ആയ വിജയ് മല്യ അഭിപ്രായപ്പെട്ടു. ജനത്തിന്റെ വോട്ട് ഭരണ സ്ഥിരതക്കുള്ളതാണ്. സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തന്നെ ആവും പുതിയ സര്‍ക്കാരിന്റെ അജണ്ടയില്‍ പ്രമുഖം എന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശകന്‍ സുരേഷ് ടെണ്ടുല്‍ക്കര്‍ അറിയിച്ചു.
























