മന്‍മോഹന്‍ സിംഗ് മന്ത്രി സഭയുടെ ആദ്യ വികസനം ഇന്ന് നടന്നു. കഴിഞ്ഞ ഒരു ദശാബ്ദ്ത്തിനു ശേഷമാണു ഇത്രയും അംഗ സംഖ്യയുള്ള ഒരു മന്ത്രി സഭ ഉണ്ടാകുന്നത്. രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍, 14 ക്യാബിനെറ്റ് മന്ത്രിമാരും, സ്വതന്ത്ര ചുമതല ഉള്ള 7 മന്ത്രിമാരും, 38 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
മുന്‍ നിശ്ചയിച്ചത് പോലെ രാവിലെ കൃത്യം 11.30നു തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. രാഷ്ട്രപതി പ്രതിഭ പടീല്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, തുടങ്ങിയ പ്രമുഖര്‍ മുന്‍ നിരയില്‍ ഇരുന്നു ചടങ്ങിനു സാക്ഷ്യം വഹിച്ചു. അതേ സമയം എല്‍. കെ. അദ്വാനി തന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയം ആയി. കോണ്‍ഗ്രസ് അംഗങ്ങളെ കൂടാതെ ഡി. എം. കെ., ത്രിണമൂല്‍ കോണ്‍ഗ്രസ്, എന്‍. സി. പി., മുസ്ലിം ലീഗ് തുടങ്ങിയ സഖ്യ കക്ഷികളുടെ അംഗങ്ങളും ഉണ്ടായിരുന്നു.
ഏറെ പുതു മുഖങ്ങളും യുവ ജനങ്ങളും ഈ മന്ത്രി സഭയില്‍ സ്ഥാനം കണ്ടെത്തി. മന്ത്രി സഭയിലെ 13 അംഗങ്ങള്‍ 40 വയസിന് താഴെ ഉള്ളവര്‍ ആണ്. 9 വനിതകളുടെയും പ്രാതിനിത്യം ഉണ്ട്, കഴിഞ്ഞ മന്ത്രി സഭയേക്കാള്‍ ഒന്ന് കുറവ്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയം ആയതു 27 വയസു മാത്രം പ്രായമുള്ള അഗത സങ്ങ്മ ആണ്. മുന്‍ ലോക സഭ സ്പീക്കര്‍ പി. എ. സങ്ങ്മയുടെ മകളാണ് അഗത.
ലോക് സഭയില്‍ മതിയായ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന സ്ഥിരം പരാതി ഇത്തവണ മലയാളികള്‍ക്ക് ഉണ്ടാകില്ല. ഇ. അഹമ്മദ്, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി.തോമസ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മലയാളികള്‍. ഇവരെ കൂടാതെ ആദ്യ പട്ടികയില്‍ സ്ഥാനം പിടിച്ച എ. കെ. ആന്റണിയും വയലാര്‍ രവിയും ഉള്‍പ്പെടെ 6 മന്ത്രിമാര്‍.
അതേ സമയം ഏറ്റവും കൂടുതല്‍ ജന സംഖ്യയുള്ള ഉത്തര്‍ പ്രദേശിന് ഇക്കുറി മതിയായ പ്രാതിനിധ്യം ലോക് സഭയില്‍ ഇല്ല എന്നുള്ളത് ഒരു പോരായ്മ ആയി. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെ ആണെന്ന് ഇത് വരെ തീരുമാനം ആയിട്ടില്ല.



മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാമൂഴം ആണ് ഇത്. പ്രസിഡണ്ട് പ്രതിഭ പാട്ടീല്‍ രാഷ്ട്ര ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. മുതിര്‍ന്ന പത്തൊന്‍പതു യു. പി. എ. നേതാക്കളും ഇന്ന് അധികാരത്തിലേറി. ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത പ്രമുഖരില്‍ പ്രണബ് മുഖര്‍ജി, എ. കെ. ആന്റണി, ശരത് പവാര്‍, മമത ബനര്‍ജി, എസ്. എം. കൃഷ്ണ, ഗുലാം നബി ആസാദ്, വീരപ്പ മോയ്‌ലി എന്നിവര്‍ ഉള്‍പ്പെട്ടു. സുശീല്‍ കുമാര്‍ ഷിന്‍ഡെ, എസ്. ജയപാല്‍ റെഡ്ഡി, കമല്‍ നാഥ്, വയലാര്‍ രവി, മെയിറ കുമാര്‍, മുരളി ദെവോറ, കപില്‍ സിബല്‍, അംബിക സോണി, ബി. കെ. ഹന്ദീക്, ആനന്ദ് ശര്‍മ, സി. പി .ജോഷി എന്നിവരും മന്ത്രിമാര്‍ ആയി സത്യ പ്രതിജ്ഞ ചെയ്തു. അടുത്ത ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മന്ത്രി സഭ വിപുലീ കരിക്കുമെന്ന് പ്രധാന മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ദീപക് സന്ധു പറഞ്ഞു. എല്ലാ സഖ്യ കക്ഷികള്‍ക്കും മതിയായ പ്രാധിനിധ്യം ഉണ്ടാകുമെന്നു അവര്‍ ഓര്‍മ്മിപ്പിച്ചു.
ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ യു. പി. എ. തെരഞ്ഞെടുപ്പില്‍ വിജയിച്ചു എങ്കിലും മന്‍മോഹന്‍ സിംഗ് മന്ത്രി സഭയിലെ ഒരു ഡസനോളം മന്ത്രിമാരെ ജനം ഇത്തവണ തെരഞ്ഞെടുപ്പില്‍ പുറംതള്ളിയത് യു. പി. എ. ക്ക് നാണക്കേട് തന്നെയായി. ബാക്കിയുള്ള മന്ത്രിമാരില്‍ 23 പേര്‍ ജന വിധി നേരിടാത്തവരും. ലാലു പ്രസാദ് പോലും രണ്ടിടത്ത് മത്സരിച്ചത് കൊണ്ടു മാത്രമാണ് ഇത്തവണ രക്ഷപ്പെട്ടത്.
പരിഷ്ക്കാരങ്ങളും നയങ്ങളും നടപ്പിലാക്കുമ്പോള്‍ ഇനി മന്‍മോഹന്‍ സിംഗിന് ഇടതു പക്ഷത്തെ ഭയക്കേണ്ടി വരില്ല എന്നത് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. നയങ്ങളുടെ ദീര്‍ഘ കാല രാഷ്ട്രീയ പ്രത്യാഘാതങ്ങളും സാമൂഹ്യ നീതി ബോധവും ഒന്നും തങ്ങളുടെ തീരുമാനങ്ങളെ അലട്ടില്ല എന്ന ആത്മ വിശ്വാസത്തോടെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ആവും. ഇനി കോണ്‍ഗ്രസ്സിന് തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഇടതു പക്ഷത്തെ കൂടി പ്രീതിപ്പെടുത്തേണ്ടി വരില്ല എന്നത് ഏറെ ആശ്വാസകരം ആണെന്ന് യു.ബി. ഗ്രൂപ്പ് അധിപനും വ്യവസായ പ്രമുഖനും ആയ വിജയ് മല്യ അഭിപ്രായപ്പെട്ടു. ജനത്തിന്റെ വോട്ട് ഭരണ സ്ഥിരതക്കുള്ളതാണ്. സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തന്നെ ആവും പുതിയ സര്‍ക്കാരിന്റെ അജണ്ടയില്‍ പ്രമുഖം എന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശകന്‍ സുരേഷ് ടെണ്ടുല്‍ക്കര്‍ അറിയിച്ചു.
























