1939 ലെ മുസ്ലിം വിവാഹ മോചന നിയമ പ്രകാരം ബഹു ഭാര്യത്വം സ്ത്രീയ്ക്ക് വിവാഹ മോചനത്തിന് ആവശ്യമായ കാരണം ആവില്ലെങ്കിലും, തന്നെ മറ്റു ഭാര്യമാര്‍ക്ക് സമമായി ഭര്‍ത്താവ് കാണുന്നില്ല എന്ന് സ്ത്രീയ്ക്ക് ബോധ്യപ്പെടുന്ന പക്ഷം, സ്ത്രീയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിക്കാം എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. വിവാഹ മോചനത്തിനെതിരെ നല്‍കിയ ഒരു അപ്പീലില്‍ ബുധനാഴ്ച വിധി പറയുകയായിരുന്നു കോടതി. ഒന്നിലേറെ ഭാര്യമാര്‍ ഉള്ള വ്യക്തി എല്ലാ ഭാര്യമാരെയും സമമായി കാണണം എന്നാണ് വി. ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ ഒന്നിലേറെ ഭാര്യമാരെ സമമായി കാണുവാന്‍ സാധ്യമല്ല എന്നും വി. ഖുര്‍ആന്‍ പറയുന്നുണ്ട്. ആ നിലയ്ക്ക്, തന്നെ സമമായി കാണുന്നില്ല എന്ന സ്ത്രീയുടെ മൊഴി കോടതിയ്ക്ക് മുഖവിലയ്ക്ക് എടുക്കാവുന്നതാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ബഹു ഭാര്യത്വത്തിനു നേരത്തെ സമ്മതം മൂളി എന്നതോ, മറ്റു ഭാര്യമാരുമായി കുറെ നാള്‍ സന്തോഷമായി ജീവിച്ചു എന്നതോ, രണ്ടാം ഭാര്യയായാണ് താന്‍ വിവാഹിതയാകുന്നത് എന്നത് നേരത്തെ അറിയാമായിരുന്നു എന്നതോ ഒന്നും വിവാഹ മോചനം തടയാനുള്ള കാരണങ്ങള്‍ ആകില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.



ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ കാര്യാലയം വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അറിയിച്ചു. വിവിധ ഭരണ ഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍, ജഡ്ജിമാര്‍ ക്കെതിരെയുള്ള പരാതികള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ചീഫ് ജസ്റ്റിസിന്റെ കാര്യാലയത്തിലെ വിവരങ്ങള്‍ വിവരാവകാശ നിയമം പ്രകാരം വെളിപ്പെടുത്താനാവില്ല. ഉദാഹരണത്തിന്, പല കോടതി വിധികളുടെയും പകര്‍പ്പുകള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് മറ്റ് ജഡ്ജിമാരുടെ അഭിപ്രായങ്ങള്‍ക്കും മറ്റുമായി അയച്ചു കൊടുക്കാറുണ്ട്. ഇത്തരം വിവരങ്ങള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് എങ്ങനെ വെളിപ്പെടുത്താനാവും എന്ന് അദ്ദേഹം ചൂണ്ടി ക്കാണിക്കുന്നു. 
























