- ന്യൂസ് ഡെസ്ക്
ന്യൂഡല്‍ഹി : കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിനെ ചെകിട്ടത്തടിച്ച കേസില്‍ ഹര്‍വീന്ദര്‍ സിങ്ങിനെ കോടതി റിമാന്റ് ചെയ്തു. പാട്യാല ഹൌസ് മെട്രോപോളിറ്റന്‍ കോടതിയാണ് ഹര്‍വീന്ദറിനെ റിമാന്റ് ചെയ്തു പതിനാലു ദിവസത്തേക്ക് തിഹാര്‍ ജയിലിലേക്ക് അയച്ചത്. പൊതു പ്രവര്‍ത്തകനെ ആക്രമിക്കുന്നതടക്കം വിവിധ കുറ്റങ്ങളാണ് ഹര്‍വീന്ദറിനു മേല്‍ ചാര്‍ത്തിയിട്ടുള്ളത്. കോടതിയില്‍ വച്ച് ഹര്‍വീന്ദര്‍ സ്വാതന്ത്ര സമരത്തിനിടയില്‍ രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ ഭഗത് സിങ്ങ്, രാജ് ഗുരു തുടങ്ങിയവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് മുദ്രാവാക്യങ്ങള്‍ മുഴക്കി.
കോടതിയില്‍ നിന്നും പുറത്തു കൊണ്ടു വരുമ്പോള്‍ ഹര്‍വീന്ദറിനെ ആക്രമിക്കുവാന്‍ ശ്രമിച്ച എന്‍. സി. പി. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇത് കോടതി പരിസരത്ത് സംഘര്‍ഷത്തിന് ഇടയാക്കി. രാഷ്ടീയ നേതൃത്വങ്ങള്‍ ശരത് പവാറിനു നേരെ ഉണ്ടായ അക്രമത്തെ അപലപിക്കുമ്പോളും ഹര്‍വീന്ദര്‍ നടത്തിയ പ്രതിഷേധത്തിനു അനുകൂലമായ പ്രതികരണമാണ് കേന്ദ്ര ഗവണ്മെന്റിന്റെ വികലമായ നയങ്ങളുടെ ഫലമായി ജീവിതം ദുസ്സഹമായ കര്‍ഷകരും സാധാരണക്കാരും ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും ഉയരുന്നത്. ടെലികോം ഉള്‍പ്പെടെ വിവിധ അഴിമതി ക്കേസുകളില്‍ കുറ്റാരോപിതരായ രണ്ടു നേതാക്കന്മാര്‍ക്ക് നേരെയും നേരത്തെ ഹര്‍വീന്ദര്‍ കയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, പ്രതിഷേധം
കൊല്‍ക്കത്ത : മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമായ സാഹചര്യത്തില്‍ 4 മാസത്തേക്ക് സൈനിക നടപടികള്‍ നിര്‍ത്തി വെയ്ക്കുകയാണെങ്കില്‍ തങ്ങളും വെടി നിര്‍ത്താന്‍ തയ്യാറാണ് എന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചു. ഈ കാര്യം അറിയിച്ച് മാവോയിസ്റ്റുകള്‍ കത്തെഴുതി എന്നാണ് സര്‍ക്കാര്‍ വക്താവ് അറിയിച്ചത്. രണ്ടു തൃണമൂല്‍ കോണ്ഗ്രസ് നേതാക്കളെ വെടി വെച്ച് കൊന്ന സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ നേരെയുള്ള സൈനിക നടപടികള്‍ പുനരാരംഭിക്കും എന്ന് ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.
- ജെ.എസ്.
വായിക്കുക: തീവ്രവാദം, പോലീസ് അതിക്രമം, പ്രതിഷേധം
ചെന്നൈ: രാജീവ് വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് മദ്രാസ് ഹൈകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ശാന്തന്, മുരുകന്, പേരറിവാളന് എന്നിവര്‍ സമര്‍പ്പിച്ച ഹരജി തള്ളണമെന്നും ശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്നും കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എം. രവീന്ദ്രന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
- ഫൈസല്‍ ബാവ
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, തീവ്രവാദം, പോലീസ് അതിക്രമം
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യുറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശം. ഗുജറാത്ത് കലാപകാലത്ത് കൊല്ലപ്പെട്ട കോണ്ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ വിധവ സക്കിയ ജഫ്രി നല്‍കിയ കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പുതിയ കുറ്റാരോപണങ്ങള്‍. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കലാപവുമായി ബന്ധപ്പെട്ട് മോഡിയെയോ പോലീസ് ഉദ്യോഗസ്ഥരെയോ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയോ തൊളിവ് ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദായ സ്പര്‍ധ വളര്‍ത്തിയതിനും പൊതുജന സേവകന് എന്ന നിലയില്‍ വീഴ്ച വരുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 166 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വിചാരണ നടത്തണമെന്നും അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മോഡിയ്ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന് സഞ്ജയ് ഭട്ട് എന്ന ഐ.പി.എസ് ഓഫസീറുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. സഞ്ജയ് ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച് മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.
- ലിജി അരുണ്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, തീവ്രവാദം, മനുഷ്യാവകാശം