
Reply |
Forward |

Reply |
Forward |
- എസ്. കുമാര്‍

കോട്ടയം : കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ എം. ജോര്‍ജ്ജ് വധക്കേസിലെ പ്രതിയും ആന പാപ്പാനുമായ നാലുകോടി കപ്പറമ്പില്‍ സത്താറിനെ ഇടഞ്ഞ ആന കുത്തി. കൊല്ലം സ്വദേശിയായ ഷൈനിന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി (മണികണ്ഠന്‍ ) എന്ന ആനയാണ് പാപ്പാന്മാരെ ആക്രമിച്ചത്. തടി പിടിക്കുവാനായി കൊണ്ടു വന്ന ആനയെ അഴിക്കുവാന്‍ ചെന്നപ്പോളാണ് സത്താറിനെ കൊമ്പുകള്‍ക്കിടയിലാക്കി കുടഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാളുടെ വാരിയെല്ലിനും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കേസിലെ മാപ്പു സാക്ഷിയും ആനയുടെ രണ്ടാം പാപ്പാനുമായ ബിനുവിനും പരിക്കുണ്ട്. അഷ്ടപ്രഹരി എന്ന വിശേഷണത്തെ ശരി വെയ്ക്കും വിധം ആനയുടെ വാലു കൊണ്ടുള്ള അടിയേറ്റാണ് ബിനുവിനു പരിക്കേറ്റത്. സത്താറിനെ ആക്രമിക്കുന്നത് കണ്ട ബിനു ആനയുടെ മസ്തകത്തില്‍ കല്ലെറിഞ്ഞു ശ്രദ്ധ തിരിക്കുകയായിരുന്നു. ഇതിനിടയില്‍ സത്താര്‍ കൊമ്പിനിടയില്‍ നിന്നും ഊര്‍ന്ന് ഉരുണ്ടു മാറി. ഇടഞ്ഞ ആനയെ പിന്നീട് കൂടുതല്‍ പാപ്പാന്മാര്‍ എത്തി വടവും ചങ്ങലയും ഇട്ട് ബന്ദവസ്സാക്കി. ആന ഇടഞ്ഞതറിഞ്ഞു തടിച്ചു കൂടിയ ആളുകള്‍ ബഹളം വെച്ചതും ഉപദ്രവിക്കുവാന്‍ ശ്രമിച്ചതും ആനയെ അസ്വസ്ഥനാക്കിയിരുന്നു. പോലീസെത്തി ആളുകളെ നിയന്ത്രിച്ചതോടെയാണ് പാപ്പാന്മാര്‍ക്ക് ആനയെ മെരുക്കുവാന്‍ സാധിച്ചത്. തളയ്ക്കുവാനുള്ള ശ്രമത്തിനിടയിൽ ആനയുടെ കണ്ണിനു സമീപത്തായി തോട്ടി കൊണ്ട് ഉടക്കിപ്പിടിച്ച് ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദിവസങ്ങളായി ആനയ്ക്ക് വേണ്ടത്ര പട്ടയോ വെള്ളമോ നല്‍കാതെ പാപ്പാന്മാര്‍ പീഢിപ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടു ദിവസം മുമ്പ് ഇതേ ആന സമീപത്തുള്ള വീടിന്റെ മതില്‍ തകര്‍ത്തിരുന്നതായും പറയുന്നു.
- എസ്. കുമാര്‍
വായിക്കുക: അപകടം, ആനക്കാര്യം, കുറ്റകൃത്യം

കോട്ടയം: സുഖ ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന തോട്ടയ്ക്കാട്ട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാര്‍ത്തികേയന്‍ എന്ന ആന അപകടത്തില്‍ പെട്ട് ചെരിഞ്ഞു. അമിത വേഗത്തില്‍ പോകുകയായിരുന്ന ലോറി റോഡിലെ ഹമ്പില്‍ തട്ടാതിരിക്കുവാന്‍ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് മസ്തകം ലോറിയുടെ ക്യാബിനില്‍ ഇടിക്കുകയും ഒപ്പം സൈഡില്‍ ഉണ്ടായിരുന്ന തടിയുടെ ചട്ടക്കൂട് ഒടിഞ്ഞ് ആനയുടെ കാലില്‍ വീഴുകയും ചെയ്തു. കാല്‍ തടിക്കുള്ളില്‍ കുടുങ്ങി. ഇടിയുടെ ആഘാതത്തില്‍ ആനയുടെ മസ്തകത്തിനും കാലിനും തുമ്പിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും അപകടത്തില്‍ പെട്ട ആന മണികൂറുകളോളം ചികിത്സ കിട്ടാതെ ലോറിയില്‍ തന്നെ തളര്‍ന്നു കിടന്നു. ആനയ്ക്ക് നാട്ടുകാര്‍ വെള്ളവും ഭക്ഷണവും നല്‍കി. അപകടം നടന്ന് പതിനാലു മണിക്കൂറുകൾ കഴിഞ്ഞാണ് ആന ചെരിഞ്ഞത്.
പോലീസും ഫയര്‍ ഫോഴ്സും എത്തി തടിയും വടവും അറുത്തു മാറ്റി. ആനയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ പല തവണ അധികരികളെ ബന്ധപ്പെട്ടുവെങ്കിലും അവര്‍ വരാന്‍ മടിച്ചു. ഒടുവില്‍ നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതർ എത്തി. മൃഗ ഡോക്ടര്‍ എത്തുവാന്‍ വൈകി. വൈകുന്നേരം ക്രെയിന്‍ കൊണ്ടു വന്ന് ബെല്‍റ്റിട്ട് ആനയെ ലോറിയില്‍ നിന്നും ഇറക്കി. നിറയെ ഹമ്പുകള്‍ ഉള്ള ഈ റൂട്ടില്‍ ലോറി ഡ്രൈവര്‍ സാജന്റെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് ആനയുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ലക്ഷങ്ങള്‍ വിലയുള്ള ആനകളെ വളരെ അലക്ഷ്യമായി ലോറിയില്‍ കൊണ്ടു പോകുന്നതിന്റെ ഫലമായി അപകടങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൊമ്പന്‍ കണ്ടമ്പുള്ളി ബാലനാരായണന്‍ (നാണു എഴുത്തശ്ശന്‍ ശിവശങ്കരൻ) വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോറിയില്‍ നിന്നും തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചെരിയുകയായിരുന്നു. ലോറിയില്‍ കയറ്റിക്കൊണ്ടു പോകുമ്പോള്‍ ഷോക്കടിച്ച് ആന ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ആന പരിപാലന രംഗത്ത് വേണ്ടത്ര ശ്രദ്ധ നല്‍കുവാന്‍ അധികൃതരും ആനയുടമകളും പാപ്പാന്മാരും തയ്യാറാകാത്തതിന്റെ ഫലമാണ് ഇത്തരം ദുരന്തങ്ങള്‍. പാപ്പാന്മാരുടെ ക്രൂരമായ പീഢനത്തിന്റെ ഫലമായി ഗുരുവായൂര്‍ ദേവസ്വത്തിലെ അര്‍ജ്ജുന്‍ എന്ന ആന കഴിഞ്ഞ ദിവസമാണ് ചെരിഞ്ഞത്. ആനയുടമ കൂടിയായ വനം മന്ത്രി ഗണേശ് കുമാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ഗുണപരമായ പല നടപടികളും എടുത്തു വരുന്നുണ്ടെങ്കിലും ഇനിയും വേണ്ടത്ര ജാഗ്രത പോരാ എന്നതിന്റെ തെളിവാണ് തോട്ടയ്ക്കാട്ട് കാര്‍ത്തികേയന്റേയും ഗുരുവായൂര്‍ അര്‍ജ്ജുനന്റേയും ദാരുണമായ അന്ത്യങ്ങള്‍ വ്യക്തമാക്കുന്നത്.
- എസ്. കുമാര്‍
വായിക്കുക: അപകടം, ആനക്കാര്യം

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കോവിലകത്തു മുറിയില്‍ ചാലിയാര്‍ പുഴയില് കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. വയനാട് സ്വദേശികളായ ജിനു മാത്യു (15) അജയ് (ഒമ്പത്) അലീന (13) അയനി മാത്യു (11) അമല്‍ (10) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ടാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. അവധി ദിനം ആഘോഷിക്കാന്‍ നിലമ്പൂരിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കുട്ടികള്‍.
- ന്യൂസ് ഡെസ്ക്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൂട്ട ആത്മഹത്യ കൂടി. വഴിക്കടവ് പൂവത്തിപ്പൊയിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും മൂന്നു മക്കളും വെട്ടേറ്റു മരിച്ച നിലയിലും ഗൃഹനാഥന്‍ തൂങ്ങി മരിച്ചനിലയിലുമാണ് കണ്ടത്. പ്രാഥമിക അന്വേഷണത്തില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ തൂങ്ങിമരിക്കുകയാണെന്ന് കരുതുന്നു. കുടകില്‍ നിന്ന് വഴിക്കടവില്‍ വന്നു താമസിക്കുന്ന പൂനത്തില്‍ സെയ്‌ദലിയും കുടുംബാംഗങ്ങളുമാണ് ദുരുഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. സെയ്ദലവി, ഭാര്യ സഹീന, മക്കളായ മൊഹ്‌സീന, അന്‍സാര്‍, അഫ്‌നാസ് എന്നിവരാണ് മരിച്ചത്. നാലു പേരുടെ മൃതദേഹം വീടിനുള്ളിലും ഗൃഹനാഥന്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത് . ഇന്നലെ രാത്രിയാണ് കൂട്ടമരണം നടന്നതെന്ന് കരുതുന്നു. കാരണം വ്യക്‌തമല്ല എങ്കിലും കൂട്ട ആത്മഹത്യ തന്നെയാകാനാണ് കൂടുതല്‍ സാധ്യത എന്ന് പോലീസ് പറഞ്ഞു. സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
- ന്യൂസ് ഡെസ്ക്