പറഞ്ഞാല്‍ തീരാത്ത പൂരപ്പെരുമയിലൂടെ

April 30th, 2012
trissur-pooram-epathram
ഐതിഹ്യവും ചരിത്രവും വേര്‍തിരിക്കുവാന്‍ ആകാത്തവിധം പരസ്പരം ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ശാന്തമായ വടക്കും നാഥ സന്നിധി.  അവിടെയാണ് ലോകത്തിന്റെ കണ്ണും കാതും മനസ്സും ഒഴുകിയെത്തുന്ന വിശ്വവിസ്മയമായ തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്. പൂരങ്ങളുടെ പൂരമെന്ന വിശേഷണത്തിനപ്പുറം നാദ വര്‍ണ്ണ ശബ്ദ വിസ്മയങ്ങള്‍ സമന്വയിക്കുന്ന  പ്രൌഢ ഗംഭീരമായ ഒരു സാംസ്കാരികോത്സവം കൂടെയാണ് അത്. ജാതി മത ദേശഭാഷന്തരങ്ങള്‍ക്ക് അതിരുകള്‍ തീര്‍ക്കാനാവാത്ത മഹത്തരമായ ഒരു തലം കൂടെ തൃശ്ശൂര്‍ പൂരത്തിനുണ്ടെന്ന് അവിടെ തടിച്ചു കൂടുന്ന പുരുഷാരം സാക്ഷ്യപ്പെടുത്തുന്നു.   കലാകാരന്മാരുടേയും ആസ്വാകരുടേയും ഏറ്റവും വലിയ സംഗമവേദി. മേടമാസത്തിലെ പൂരം നാളിലാണ് തൃശ്ശൂര്‍ പൂരം.
പൂരത്തിന്റെ ഉല്‍ഭവത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോളും ഇന്നു കാണുന്ന രീതിയില്‍ തൃശ്ശൂര്‍ പൂരത്തെ ചിട്ടപ്പെടുത്തിയത് അധുനിക തൃശ്ശൂരിന്റെ ശില്പിയായ ശക്തന്‍ തമ്പുരാനാണ് എന്നതില്‍ തര്‍ക്കമില്ല. ഉല്‍ഭവ കഥകളില്‍ ഏറ്റവും വിശ്വസനീയമെന്ന് കരുതപ്പെടുന്നത് പണ്ട് ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കുവാന്‍ തൃശ്ശൂ‍രില്‍ നിന്നും ദേവീദേവന്മാര്‍ ആനപ്പുറത്ത് എഴുന്നള്ളാറുണ്ടായിരുന്നു. ഒരിക്കല്‍ ഈ യാത്രയ്ക്കിടെ മഴ പെയ്തു. ഇതേ തുടര്‍ന്ന് യാത്ര നിര്‍ത്തി ദേവീദേവന്മാരുടെ തിടമ്പ് ഒരു ആലയില്‍ ഇറക്കിവെച്ചു. മഴ മാറിയപ്പോള്‍ ആറാട്ടുപുഴ പാടത്തേക്ക് യാത്രതുടര്‍ന്നു. എന്നാല്‍ താണകുലത്തില്‍ പെട്ടവരുടെ ആലയില്‍ തിടമ്പ് ഇറക്കിവെച്ച് തൊട്ടുതീണ്ടിയതിനാല്‍  പെരുവനത്തെ ഗ്രാമാധികാരികള്‍ പ്രവേശനം നിഷേധിച്ച് ഉത്സവചടങ്ങുകളില്‍ നിന്നും  പുറത്താക്കി. ഇതേതുടര്‍ന്ന് അപമാനിതരായ തൃശ്ശൂരിലെ പ്രമുഖരും അധികാരികളും ചേര്‍ന്ന് വടക്കും‌നാഥ സന്നിധിയില്‍ തൃശ്ശൂര്‍ പൂരത്തിനു തുടക്കമിട്ടു. പരസ്പര തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം പൂരം ഇടയ്ക്കെപ്പോ‍ളോ നിന്നു പോ‍യി. പിന്നീട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂരില്‍ എത്തിയതോടെ ആണ് പൂരം പുനരാരംഭിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളെ പ്രധാനികളാക്കി സമീപത്തുള്ള 8 ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂ‍ര്‍ പൂരത്തിനു പുനരാരംഭം കുറിച്ചു. നിലവിലുണ്ടായിരുന്ന രീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് പൂരത്തിന്റെ ഘടന പുനക്രമീകരിച്ചു.  ശക്തന്റെ കാലത്തുതന്നെ ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി പൂരത്തെ ജനകീയമാക്കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇന്നും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും പലതലത്തില്‍ പൂരവുമായി സഹകരിച്ചു പോരുന്നു.
അതി രാവിലെ വെയിലും മഞ്ഞും മഴയും കൊള്ളാതെ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരവാതില്‍ കടന്നു വടക്കുംനാഥനെ വണങ്ങുവാന്‍ എത്തുന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂരത്തിനു തുടക്കമാകുന്നത്. കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളുന്നതോടെ മറ്റു ഘടകപൂരങ്ങളും വന്നു തുടങ്ങും. ഘടകപൂരങ്ങള്‍ക്ക് ശേഷം തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കും നാഥനെ വണങ്ങി തെക്കോട്ടിറങ്ങി കുടമറ്റത്തിനു തയ്യാറാകുന്നു. കുടമാറ്റം കഴിഞ്ഞ് പിരിയുന്നു. പിന്നീട് രാത്രി പൂരവും വെടിക്കെട്ടും. രാവിലെ വീണ്ടും പൂരങ്ങള്‍. ഒടുവില്‍ ഉച്ചയോടെ ഇരുദേവിമാരും ഉപചാരം ചൊല്ലി അടുത്ത പൂരത്തിന് വീണ്ടും കാണാ‍മെന്ന് പറഞ്ഞ് പിരിയുന്നതോടെ തല്‍ക്കാലത്തേക്ക് തിരശ്ശീല വിരിയുന്നു. അപ്പോഴേക്കും അടുത്ത പൂരം വരെ പൂരപ്രേമികള്‍ക്ക് ഓര്‍ക്കുവാന്‍ മനം നിറഞ്ഞിരിക്കും.
മഠത്തില്‍ വരവ്
തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകളില്‍ ഒന്നാണ് മഠത്തില്‍ വരവ്.രാവിലെ തിരുവമ്പാടി ഭഗവതി ഉണ്ണിക്കണ്ണനോടു കൂടി  പൂരത്തിനായി പുറപ്പെടുന്ന ദേവി മഠത്തില്‍ എത്തി ഇറക്കി പൂജകഴിഞ്ഞ് തിരിച്ചു പുറപ്പെടുന്നതിനെയാണ്  മഠത്തില്‍ വരവ് എന്ന് പറയുന്നത്. ശങ്കരാചാര്യരുടെ ശിഷ്യന്മാരുടെ മഠങ്ങളില്‍ ഒന്നായ പഴയ നടക്കാവിലെ  നടുവില്‍ മഠത്തില്‍ നിന്നുമാണ് രാവിലെ 11.30 നു മഠത്തില്‍ വരവ് ആരംഭിക്കുക.  സ്വര്‍ണ്ണപ്രഭ ചൊരിയുന്ന ചമയങ്ങള്‍ അണിഞ്ഞ് തിരുവമ്പാടി ശിവസുന്ദര്‍ എന്ന ഗജരാജനാണ്  തിടമ്പേറ്റുക. പഞ്ചവാദ്യമാണ് മഠത്തില്‍ വരവിന്റെ പ്രധാന ആകര്‍ഷണം. രണ്ടര പതിറ്റാണ്ടിന്റെ പഴക്കമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ മേള ചരിത്രത്തെ മാറ്റി മറിച്ചുകൊണ്ടാണ് പഞ്ചവാദ്യത്തിന്റെ കടന്നുവരവ്. തിരുവില്വാമല വെങ്കിച്ചന്‍ സ്വാമിയുടെ പുതിയ പരീക്ഷണമായിരുന്നു തിമില, ശുദ്ധമദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ്, ശംഖ് എന്നിവയെ സമന്വയിപ്പിച്ച് നടത്തിയ പുതിയ മേളം. മഠത്തില്‍ നിന്നുമുള്ള വരവില്‍ അത് ആദ്യമായി  അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ അത് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.
മഠത്തില്‍ വരവിനെ കുറിച്ചുള്ള കഥയിങ്ങനെ. സമ്പന്നമായ നടുവില്‍ മഠത്തില്‍ പണ്ട് സ്വര്‍ണ്ണ തലേക്കെട്ടുകള്‍ ഉണ്ടായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ ആനകള്‍ക്ക് ചാര്‍ത്തുവാന്‍ അവ നല്‍കാമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ മഠത്തില്‍ വന്ന് ഇവിടെ ഇറക്കി പൂജകഴിഞ്ഞു സ്വര്‍ണ്ണ ചമയങ്ങള്‍ അണിഞ്ഞ് ആനപ്പുറത്ത് ദേവി വടക്കും നാഥ സന്നിധിയിലേക്ക് എഴുന്നള്ളിക്കൊള്ളട്ടെ എന്നായി മൂപ്പില്‍ സ്വാമി. അതിനെ തുടര്‍ന്നാണ് മഠത്തില്‍വരവ് പൂരത്തിന്റെ ഭാഗമായത് .  മൂന്നാനകളുടേയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെ മഠത്തിനു മുമ്പില്‍ നിന്നും എഴുന്നള്ളിക്കുന്നു. പിന്നീട് ആനകളുടെ എണ്ണം ഏഴാകുന്നു. നായ്കനാലില്‍ എത്തുമ്പോള്‍  ആനകളുടെ എണ്ണം പതിനഞ്ചായിട്ടുണ്ടാകും. പഞ്ചവാദ്യത്തിന്റെ പ്രത്യേകത എടുത്തു പറയേണ്ടതാണ്. വെങ്കിച്ചന്‍ സ്വാമിയാണ് ഇന്നു കാണുന്ന രീതിയിലേക്ക് മേളത്തെ ചിട്ടപ്പെടുത്തിയത്. അന്നമന്നട പരമേശ്വര മാരാരാണ് ഇപ്പോള്‍ മഠത്തില്‍ വരവിന്റെ മേളപ്രമാണി.
ഇലഞ്ഞിത്തറ മേളം
പാറമേക്കാവ് ഭഗവതി പന്ത്രണ്ടരയോടെ വടക്കുംനാഥ സന്നിധിയിലേക്ക് പതിനഞ്ചാനകളുടെ അകമ്പടിയോടെ പുറപ്പെടുന്നു. പാറമേക്കാവ്  പത്മനാഭനാണ് തിടമ്പേറ്റുക. ഇത്തവണ അത് ഒരു പക്ഷെ പാമ്പാടിരാജന്‍ ആകുവാനും സാധ്യതയുണ്ട്. വടക്കും നാഥന്റെ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്ന ദേവിയും സംഘവും ഇലഞ്ഞിച്ചോട്ടില്‍ എത്തുന്നു. തുടര്‍ന്നാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്‍‌മാരാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ഇരുനൂറ്റമ്പതോളം കലാകാരന്മാര്‍ അവിടെ അസുരവാദ്യമായ ചെണ്ടയില്‍  താള വിസ്മയത്തിന്റെ മഹാപ്രപഞ്ചം തീര്‍ക്കുന്നു. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ആസ്വാകര്‍ അവര്‍ക്കൊപ്പം കൂടുന്നു. പതികാലത്തില്‍ തുടങ്ങി ആസ്വാകനെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന പാണ്ടിയുടെ ഉല്‍ഭവം പാണ്ടി നാട്ടില്‍ നിന്നും ആണെന്ന് പറയപ്പെടുന്നു. ചെമ്പടകൊട്ടി കലാശിച്ചതിനു ശേഷമാണ് പാണ്ടിമേളം ആരംഭിക്കുക. ഒലമ്പലും, അടിച്ചു കലാശവും, തകൃതതകൃതയും കഴിഞ്ഞ് മുട്ടിന്മേല്‍ ചെണ്ടയിലെത്തുമ്പോളേക്കും  ആസ്വാകര്‍ സ്വയം മറന്നിട്ടുണ്ടാകും. ഒടുവില്‍  പാണ്ടിയുടെ രൌദ്രസൌന്ദര്യം അതിന്റെ എല്ലാ സീമകളും കടന്ന് ഇലഞ്ഞിചോട്ടില്‍ പെരുമഴയായി പെഴിയുമ്പോള്‍ പൂരനഗരിയുടെ മനം നിറഞ്ഞ് കവിഞ്ഞിട്ടുണ്ടാകും. പെരുവനം കുട്ടന്മാരാരാണ് ഇപ്പോള്‍ ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണി.
തെക്കോട്ടിറക്കവും കുടമാറ്റവും
ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം പെയ്തൊഴിയുമ്പോള്‍ പാറമേക്കാവ് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ തെക്കേ ഗോപുരവാതില്‍ കടന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പിലുള്ള മഹാരാജാവിന്റെ പ്രതിമയെ വലം വച്ച് തിരിച്ച് വരുന്നു.തൃശ്ശൂര്‍ റൌണ്ടില്‍ ഗോപുരവാതിലിനു അഭിമുഖമായി അണിനിരക്കുന്നു. അപ്പോഴേക്കും തിരുവമ്പാടി ഭഗവതിയും തെക്കേ ഗോപുരവാതില്‍ കടന്ന് അഭിമുഖമായി നിരന്നിട്ടുണ്ടാകും. മുഖാംമഖം നില്‍ക്കുന്ന ഭഗവതിമാര്‍ക്കിടയില്‍ അപ്പോള്‍ മനുഷ്യമഹാപ്രളയമായിരിക്കും. തുടര്‍ന്ന് ആനപ്പുറത്ത് നിറങ്ങളുടെ വിസ്മയക്കാഴ്ചകള്‍ തീര്‍ത്തുകൊണ്ട് കുടമാറ്റം ആരംഭിക്കും. ആകാശത്ത് വിസ്മയക്കാഴ്ചകള്‍ തീര്‍ത്ത് വര്‍ണ്ണ കുടകള്‍ നിവരുമ്പോള്‍  ആസ്വാകര്‍ ആര്‍പ്പുവിളികളോടെ ഇരു വിഭാഗത്തേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും.  ഒരു മത്സര സ്വഭാവം ഉള്ളതിനാല്‍ അതീവരഹസ്യമായാണ് കുടകളുടെ നിര്‍മ്മാണം നടക്കുന്നത്.  പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെമ്പട്ടിന്റെ കുടചുരുക്കി സൂര്യന്‍ അസ്തമിക്കുവോളം കുടമാറ്റം നീളും.  കുടമാറ്റത്തിനു പുറകിലുമുണ്ട് രസകരമായ മറ്റൊരു കഥ. ഒരിക്കല്‍ പൂരത്തിനു മുഖാമുഖം നില്‍ക്കുന്ന സമയത്ത് ഒരു വിഭാഗം അപ്രതീക്ഷിതമായി ആനപ്പുറത്ത് കുടകള്‍ മാറ്റി. ഇതു കണ്ട് മറുവിഭാഗം അല്പം ഒന്ന് അന്ധാളിച്ചുവെങ്കിലും ഉടനെ തന്നെ അടുത്തുണ്ടായിരുന്ന ചിലര്‍ ചൂടിയിരുന്ന ഓലക്കുടകള്‍ വാങ്ങി ആനപ്പുറമേറ്റിക്കൊണ്ട് മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കുടമാറ്റം തൃശ്ശൂര്‍ പൂരത്തിന്റെ ഭാ‍ഗമായി.
അഗ്നിയുടെ  ആകാശപ്പൂരം
വടക്കുംനാഥന്റെ തെളിഞ്ഞ മാനത്ത് അഗ്നിയുടെയും ശബ്ദത്തിന്റേയും വന്യസൌന്ദര്യം തീര്‍ത്തുകൊണ്ടാണ് വെടിക്കെട്ട് അരങ്ങേറുക. അക്ഷരാര്‍ഥത്തില്‍ അത് മറ്റൊരു ആകാശപ്പൂരം തന്നെയാണ്. കാണികള്‍ക്ക്കായി കൌതുകങ്ങള്‍ ഒളിച്ചുവെച്ച അമിട്ടുകള്‍ ഒന്നൊന്നായി ആകാശത്തേക്ക് കുതിച്ചുയരുന്നു പിന്നീട് വര്‍ണ്ണമഴയായി പെയ്യുന്നു. ഒടുവില്‍ പൂരപ്പറമ്പിനെ പ്രകമ്പനം കൊള്ളിക്കുന്ന കൂട്ടപ്പൊരിച്ചില്‍. ഗര്‍ഭമലസിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുണ്ടുകളൊക്കെ ഇന്ന് ഓര്‍മ്മമാത്രം. ശബ്ദം കുറച്ച് വര്‍ണ്ണത്തിനു പ്രാധാന്യമുള്ള പടക്കങ്ങളാണ് ഇന്ന് കൂടുതല്‍. കലയും കെമിസ്ട്രിയും കണിശമായ അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് വളരെ സൂക്ഷമതയോടെ ആണ് തൃശ്ശൂര്‍ പൂരത്തിനായി വെടിക്കെട്ട് ഒരുക്കുന്നത്. ഒരല്പം പിഴച്ചാല്‍ അത് വന്‍ ദുരന്തത്തിലേക്കാവും കൊണ്ടെത്തിക്കുക എന്ന് അണിയറക്കാര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഇത്തവണ തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് ഒരുക്കുന്നത്. പൂരത്തിന്റെ രണ്ടുനാള്‍ മുമ്പേ ഉള്ള സാമ്പിള്‍ വെടിക്കെട്ട് സത്യത്തില്‍ പൂരത്തിന്റെ വെടിക്കെട്ടിനേക്കാള്‍ പ്രസിദ്ധമാണ്. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരസ്വഭാവത്തോടെ ആണ് വെടിക്കെട്ടൊരുക്കുന്നത്.
ആനക്കാര്യങ്ങള്‍

തൃശ്ശൂര്‍ പൂരത്തിന്റെ പ്രൌഡിയെ നിലനിര്‍ത്തുന്നതില്‍ തലയെടുപ്പും അഴകുമുള്ള ഗജവീരന്മാരുടെ സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. മണ്മറഞ്ഞ ഗജകേസരികളായ ചെങ്ങല്ലൂ‍ര്‍ രംഗനാഥന്‍, ഗുരുവായൂര്‍ കേശവന്‍, ഗുരുവായൂര്‍ വലിയ പത്മനാഭന്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍,പാറമേക്കാവ് ശ്രീപരമേശ്വരന്‍ തുടങ്ങിയവര്‍ തങ്ങളുടെ സാന്നിധ്യം കൊണ്ട് പൂരചരിത്രത്തില്‍ ഇടം പിടിച്ചവരാണ്. ഇന്നിപ്പോള്‍ തിരുവമ്പാടിയുടെ തിലകക്കുറിയായ തിരുവമ്പാടി ശിവസുന്ദര്‍ ആണ് മഠത്തില്‍ വരവിനും തെക്കോട്ടിറക്കത്തിനും തിടമ്പേറ്റുന്നത്. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് പാറമേക്കാവ് ശ്രീപത്മനാഭനാണ്. ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാമ്പാടി രാജന്‍ ആയിരിക്കും പാറമേക്കാവിന്റെ തിടമ്പേറ്റുക. മികച്ച ആനകളുടെ വലിയ ഒരു നിരതന്നെയാണ് തൃശ്ശൂര്‍ പൂരത്തിന് അണിനിരക്കുക. ഗുരുവായൂര്‍ നന്ദന്‍, പുതുപ്പള്ളി കേശവന്‍, ചെമ്പൂത്ര ദേവീദാസന്‍, ചിറക്കല്‍ കാളിദാസന്‍, വൈലാശ്ശേരി അര്‍ജ്ജുനന്‍, കുട്ടന്‍ കുളങ്ങര അര്‍ജ്ജുനന്‍, മനുസ്വാമി മഠം ആദിനാരായണന്‍,ബാസ്റ്റ്യന്‍ വിനയ ചന്ദ്രന്‍ തുടങ്ങിയ പ്രമുഖ ഗജവീരന്മാര്‍ ഇത്തവണത്തെ പൂരത്തിന്റെ ഭാഗമാകുന്നു. എങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന കേരളത്തിലെ ഏറ്റവും വലിയ ആനയുടെ അസാന്നിധ്യം ആനപ്രേമികളെ നിരാശരാക്കുന്നുമുണ്ട്.

പറഞ്ഞാല്‍ തീരത്തതാണ് പൂരത്തിന്റെ പെരുമയും കഥകളും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പറഞ്ഞാല്‍ തീരാത്ത പൂരപ്പെരുമയിലൂടെ

വിനോദ സഞ്ചാര കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

April 23rd, 2012

അതിരപ്പിള്ളി: വിനോദ സഞ്ചാര കേന്ദ്രത്തിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കൊമ്പനാന യിറങ്ങി യതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികള്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 11.45നാണ് പ്രധാന കവാടത്തില്‍നിന്നു 50 മീറ്റര്‍ അകലെ ആനയിറങ്ങിയത്. ആനയെ കണ്ടതോടെ ഒരുകൂട്ടം വിനോദസഞ്ചാരികള്‍ ബഹളം കൂട്ടുകയും കൂവിവിളിക്കുകയും ചെയ്തു. ഇതോടെ ആന അവിടെ പാര്‍ക്ക്‌ ചെയ്തിരുന്ന കാറുകള്‍ തകര്‍ത്തു വിനോദസഞ്ചാരികളുടെ നേരെ ഓടിയടുത്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികള്‍ ആന വരുന്നതുകണ്ട് ഭയന്ന് നിലവിളിച്ച് ഓടി. ഏറെ നേരം പരിഭ്രാന്തി പരത്തി ആന അവസാനം പുഴയിലേക്ക് ഇറങ്ങിപോയി

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അന്തിക്കാട്ട് ആനയിടഞ്ഞു

April 7th, 2012
elephant-stories-epathram
അന്തിക്കാട്: ആറാട്ടുപുഴ ഉത്സവത്തോടനുബന്ധിച്ച് അന്തിക്കാട് കാര്‍ത്യായനി ക്ഷേത്രത്തില്‍ നിന്നും ഉള്ള മകയിരം പുറപ്പാടിനു കൊണ്ടുവന്ന ആന അനുസരണക്കേടു കാണിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മൂവാറ്റുപുഴ അയ്യപ്പന്‍ എന്ന കൊമ്പനാണ് പാപ്പാനെ അനുസരിക്കാതെ വികൃതികാണിച്ചത്. രാവിലെ ആനയെ അഴിക്കുവാന്‍ ചെന്ന പാപ്പനു വഴങ്ങാതെ ഏറെ നേരം വട്ടം ചുറ്റിച്ചു. അനുനയിപ്പിക്കുവാന്‍ ചെന്ന പാപ്പാന്മാര്‍ക്ക് നേര്‍ക്ക് പട്ടയും മറ്റും എടുത്തെറിഞ്ഞും കഴുത്തിലെ വക്ക കയര്‍ കടിച്ചു മുറിച്ചും കെട്ടിയിരുന്ന  തെങ്ങു പിഴുതുമാറ്റുവാന്‍ ശ്രമിച്ചും അയ്യപ്പന്‍ വികൃതി തുടര്‍ന്നു. വ്യാഴാചയാണ് ആനയെ ഉത്സവം കഴിഞ്ഞ് വിശ്രമിക്കുവാനായി കാര്‍ത്യായനി ക്ഷേത്രത്തിനു സമീപം തളച്ചിരുന്നത്. ഒടുവില്‍ വൈകുന്നേരത്തോടെ ഉടമയെത്തിയാണ് ആനയെ അനുനയിപ്പിച്ച് ലോറിയില്‍ കയറ്റി കൊണ്ടു പോയത്.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

കൂടല്‍മാണിക്യം മേഘാര്‍ജ്ജുനന്‍ പാപ്പാനെ കൊലപ്പെടുത്തി

March 29th, 2012

elephant-stories-epathram
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മേഘാര്‍ജ്ജുനന്‍ എന്ന ആന ഇടഞ്ഞ് ഒന്നാം പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി പൂ‍ക്കോട് നാരായണന്റെ മകന്‍ ദേവദാസ് (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആനയെ ക്ഷേത്രപരിസരത്തിനു പുറത്തേക്ക് മാറ്റിക്കെട്ടുവാന്‍ കൊണ്ടു പോകുമ്പോള്‍ ആണ് അപകടം ഉണ്ടായത്. പാപ്പാന്‍ ദേവദാസ് ആനയെ വിലക്കുവാന്‍ ശ്രമിച്ചപ്പോള്‍ ആന അദ്ദേഹത്തെ മതിലിനോട് ചേര്‍ത്തു വച്ച് കുത്തുകയായിരുന്നു. ആനകളില്‍ അപൂര്‍വ്വമായി കാണുന്ന ചുള്ളിക്കൊമ്പിനു സമാനമായ കൂര്‍ത്ത കൊമ്പുകള്‍ ഉള്ള ആനയാണ്  ഇടഞ്ഞ മേഘാര്‍ജ്ജുനന്‍. ആനയ്ക്ക് ഏതാനും ദിവസങ്ങളായി ഉള്‍ക്കോളുണ്ടയിരുന്നതായി കരുതുന്നു.

ഇരിങ്ങാലക്കുട തെക്കേമഠം സുരേഷ് വൈദ്യനാഥന്‍ ആണ് മേഘാര്‍ജ്ജുനനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. ആനയെ ദേവസ്വം അധികൃതരും പാപ്പാന്മാരും വേണ്ട വിധം സംരക്ഷിക്കുന്നില്ലെന്ന പരാതി ഭക്തരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി പാപ്പാന്മാര്‍ മാറുന്നതും കെട്ടും‌തറിയില്‍ നിന്ന് നരകയാതനയനുഭവിക്കുന്നതും മേഘാര്‍ജ്ജുനന്റെ ജീവിതത്തെ ദുസ്സഹമാക്കിയിരുന്നു. ഓരോ പാപ്പാന്മാ‍ര്‍ മാറുമ്പോളും ചട്ടത്തിലാക്കുവാനായി ആനയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്. പാപ്പാനെ കൊന്ന് തൊട്ടടുത്ത പറമ്പില്‍ കയറിയ ആനയെ നാട്ടുകാര്‍ കൂടുതല്‍ പ്രകോപിതനാക്കി. ആനയിടഞ്ഞാല്‍ അതിനെ കൂടുതല്‍ പ്രകോപിതനാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന പതിവ് ഇരിങ്ങാലക്കുടയിലും ആവര്‍ത്തിക്കപ്പെട്ടു. പഴയ പാപ്പാന്‍ എത്തി ആനയെ തളക്കും വരെ നാട്ടുകാര്‍ ആനയെ ഉപദ്രവിച്ചു കൊണ്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആനകളിലെ ഉയരക്കാരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ

March 21st, 2012
ramachandran-epathram
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ നാട്ടാനകളുടെ ഉയരം അളന്നപ്പോള്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഒന്നാം സ്ഥാനത്ത്. 314 സെന്റീമീറ്ററാണ് രാമചന്ദ്രന്റെ ഉയരം. തൊട്ടു പുറകില്‍ ചിറക്കല്‍ കാളിദാസനും (308.3), മൂന്നാമതായി ബാസ്‌റ്റ്യന്‍ വിനയശങ്കര്‍ (308.2)റും സ്ഥാനം പിടിച്ചു. കുട്ടം‌കുളങ്ങര അര്‍ജ്ജുനന്‍ (304), പാറമേക്കാവ് പത്മനാഭന്‍ (303),  തിരുവമ്പാടി ശിവസുന്ദര്‍ (302), തായങ്കാവ് മണികണ്ഠന്‍ (302), ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ (300), ചെമ്പൂത്ര ദേവീദാസന്‍ (300) എന്നിങ്ങനെ ഒമ്പത് ഗജവീരന്മാരാണ് നിലവിലെ അളവെടുപ്പില്‍ 300 സെന്റീമീറ്ററിനു മുകളില്‍ ഉയരം ഉള്ളവര്‍. തിരുവാണിക്കാവ് രാജഗോപാല്‍ (298.3), തിരുവമ്പാടി കുട്ടിശങ്കരന്‍ (297.3),  തിരുവമ്പാടി ചന്ദ്രശേഖരന്‍ (297), ചിറക്കല്‍ മഹാദേവന്‍ (293), ശങ്കരം കുളങ്ങര മണികണ്ഠന്‍ (289), ബാസ്റ്റ്‌യന്‍ വിനയചന്ദ്രന്‍(286.1), തെച്ചിക്കോട്ട്കാവ് ദേവീദാസന്‍ (286), നന്തിലത്ത് ഗോപാലകൃഷ്ണന്‍ (285.3), പാറന്നൂര്‍ നന്ദന്‍ (286) ജയറാം കണ്ണന്‍ (284), മുള്ളത്ത് ഗണപതി (282), ചീരോത്ത് രാജീവ് (280), വരടിയം ജയറാം (275.5) തുടങ്ങിയവരാണ് ലിസ്റ്റിലെ പ്രമുഖ ആനകള്‍.
ആനകളുടെ കൂട്ടത്തില്‍ ഏറ്റവും കുഞ്ഞന്‍ 189 സെന്റീമീറ്റര്‍ മാത്രം പൊക്കമുള്ള കുട്ടിക്കൊമ്പന്‍ ചേറ്റുവ കണ്ണന്‍ ആണ്. 77 ആനകള്‍ പങ്കെടുത്ത കണക്കെടുപ്പില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളുടെ വിവരങ്ങള്‍ എടുത്തിട്ടില്ല.  ജില്ലയിലെ ആനകളുടേയും, ഉടമകളുടേയു, പാപ്പാന്മാരുടേയും വിശദമായ വിവരം അടങ്ങുന്ന ഡാറ്റാബുക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ആനകളുടെ ഉയരം, വണ്ണം, കൊമ്പിന്റെ നീളം തുടങ്ങിയ വിവിധ വിവരങ്ങള്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശേഖരിച്ചത്. സംസ്ഥാനത്തുടനീളമുള്ള ആനകളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

9 of 29891020»|

« Previous Page« Previous « പിറവം: അനൂപ് ജേക്കബിന് തകര്‍പ്പന്‍ വിജയം!
Next »Next Page » പമ്പ ഉടന്‍ ശുദ്ധീകരിക്കണം: ഹൈക്കോടതി »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine