ദുബായ് : കഴിഞ്ഞ ആഴ്ച ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട ഹമാസ് കമാണ്ടര്‍ മഹ്മൂദ് അല്‍ മബ്ഹൂ വിന്റെ ഘാതകരെ ദുബായ് പോലീസ് കണ്ടെത്തി. പ്രൊഫഷണല്‍ കൊലയാളികള്‍ ആണ് കൊല ചെയ്തത് എങ്കിലും ഇവരെ തിരിച്ചറിയാന്‍ മതിയായ തെളിവുകള്‍ ഇവര്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകളുമായി ദുബായില്‍ നിന്നും കടന്നു കളഞ്ഞ ഇവരെ ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടി കൂടാനുള്ള ശ്രമം നടക്കുന്നു.
ഇസ്രയേലി ഇന്റലിജന്‍സ് വിഭാഗമായ മൊസാദ് ആണ് കൊലക്ക് പിന്നില്‍ എന്ന് ഹമാസ് പറയുന്നു.
ജനുവരി 19ന് ഉച്ചയ്ക്ക് 03:15ന് ദുബായില്‍ എത്തിയ മഹമൂദിന്റെ മൃതദേഹം ജനുവരി 20 ന് ഉച്ചയ്ക്ക് ഹോട്ടല്‍ മുറിയില്‍ കാണപ്പെടുകയായിരുന്നു.കൊലയാളി സംഘം ഇയാളെ പിന്തുടര്‍ന്ന് വന്ന് കൊല നടത്തുകയായിരുന്നു എന്നാണ് നിഗമനം.
ഇതിനു മുന്‍പ് രണ്ടു തവണ ഇയാള ഇസ്രയേലി വധ ശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ് ബെയ്റൂട്ടില്‍ വെച്ച് വിഷം അകത്തു ചെന്ന നിലയില്‍ 30 മണിക്കൂറോളം ബോധരഹിതനായി കിടന്നിട്ടുണ്ട് ഇയാള്‍.
തലക്ക് വൈദ്യത പ്രഹരമേല്‍പ്പിച്ചാണ് കൊല നടത്തിയത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ചതിനു ശേഷം കഴുത്ത് ഞെരിക്കുകയും ചെയ്തു.
മറൊരു പേരിലാണ് മഹ്മൂദ് ദുബായില്‍ പ്രവേശിച്ചത്. എന്നാല്‍ യഥാര്‍ത്ഥ പേരില്‍ ഇയാള്‍ വന്നിരുന്നുവെങ്കില്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിയുകയും മതിയായ സുരക്ഷിതത്വം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു എന്നും പോലീസ് അറിയിച്ചു.



കൊളൊംബൊ : തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ശ്രീലങ്കയില്‍ മഹിന്ദ രാജപക്സെ രാഷ്ട്രീയ രംഗത്തും പിടിമുറുക്കുന്നു. ആദ്യ പടിയായി തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായിരുന്ന ശരത് ഫോണ്‍സെക്ക തന്നെ വധിക്കാന്‍ ശ്രമിച്ചു എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരോപിച്ചു. ശ്രീലങ്കന്‍ സൈനിക മന്ത്രാലയം അധികൃതര്‍ ഒരു പത്ര സമ്മേളനം നടത്തി അറിയിച്ചതാണ് ഈ കാര്യം. രജപക്സെയുടെ കുടുംബത്തെ ഒന്നാകെ വധിക്കാന്‍ ശരത് ഗോണ്‍സെക്ക പദ്ധതി ഇട്ടിരുന്നതായി പത്ര സമ്മേളനത്തില്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ വ്യക്തമായ തെളിവ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
ബെയ്റൂട്ട്: 82 യാത്രക്കാരും 8 വിമാന ജോലിക്കാരും സഞ്ചരിച്ച എത്യോപ്യന്‍ വിമാനം ഇന്ന് പുലര്‍ച്ചെ ബെയ്റൂട്ട് അന്താരാഷ്‌ട്ര വിമാന താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അല്‍പ സമയത്തിനകം കാണാതായി. ടേക്ക് ഓഫ് ചെയ്ത് അല്‍പ സമയത്തിനകം തന്നെ ലെബനീസ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ മാര്‍ക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന് എത്യോപ്യന്‍ എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
ഡല്‍ഹി : ഭൂകമ്പ ദുരന്തത്തിന് ഇരയായ ഹെയ്‌ത്തിക്ക് ഇന്ത്യ 5 മില്യണ്‍ ഡോളറിന്റെ ധന സഹായം നല്‍കുമെന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് അറിയിച്ചു. ഹെയ്‌ത്തിയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പം ഇന്ത്യ നിലകൊള്ളുന്നു. ജനുവരി 12ന് നടന്ന ഭൂകമ്പം വിതച്ച നഷ്ടത്തിലും നാശത്തിലും ഇന്ത്യക്ക് അതീവ ദുഃഖം ഉണ്ടെന്ന് ഹെയ്‌ത്തി പ്രധാന മന്ത്രി ഷോണ്‍ മാക്സിന് എഴുതിയ എഴുത്തില്‍ മന്‍മോഹന്‍ സിംഗ് സൂചിപ്പിച്ചു. ഹെയ്‌ത്തിയിലെ ജനതയോടുള്ള ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യ ഉടനടി 5 മില്യണ്‍ ഡോളറിന്റെ സഹായ ധനം നല്‍കും എന്നും പ്രധാന മന്ത്രി അറിയിച്ചു.
സ്ത്രീകളുടെ അവകാശ ലംഘനമായി കണ്ട് ബുര്‍ഖ ഫ്രാന്‍സില്‍ നിരോധിക്കാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി ഒരുങ്ങുന്നു. ഇതിലേക്കുള്ള ആദ്യ പടിയായി ബുര്‍ഖയുടെ ഉപയോഗം സ്ത്രീകളുടെ അവകാശ ലംഘനമാണ് എന്ന് അംഗീകരിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ച് പാസ്സാക്കാന്‍ സര്‍ക്കോസി ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയം മുസ്ലിം ജനതയെ അലോസര പ്പെടുത്താതെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡല്‍ഹി : കഴിഞ്ഞ ഏതാനും മാസങ്ങളായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യാ ബംഗ്ലാദേശ് നയതന്ത്ര ബന്ധങ്ങളെ ഊട്ടി ഉറപ്പിച്ചു കൊണ്ട് ഇന്ത്യയും ബംഗ്ലാദേശും അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. പരസ്പരമുള്ള നിയമ സഹായം, കുറ്റവാളികളെ കൈമാറല്‍, ഭീകരതയ്ക്കും, കുറ്റകൃത്യങ്ങള്‍ക്കും, മയക്കു മരുന്ന് കള്ളക്കടത്തിനും എതിരെയുള്ള പോരാട്ടത്തില്‍ സഹകരണം, സാംസ്കാരിക രംഗത്തെ സഹകരണം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കാന്‍ തയ്യാറാവുന്നത്.
ഡല്‍ഹി : കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ ക്കുള്ളില്‍ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിക്കുകയും ഇന്ത്യന്‍ പ്രദേശം കയ്യേറി ഒട്ടേറെ ഭൂമി സ്വന്തമാക്കുകയും ചെയ്തതായി ചൈനീസ് അധിനിവേശം സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പ്രതിനിധികളും, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും സംയുക്തമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യം വ്യക്തമായത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ കാര്യത്തില്‍ വ്യക്തത ഇല്ല എന്ന് യോഗം വിലയിരുത്തി. നിയന്ത്രണ രേഖ ഇന്ത്യയുടെയും ചൈനയുടെയും ഭൂപടങ്ങളില്‍ വ്യത്യസ്തമായാണ് രേഖപ്പെടു ത്തിയിരിക്കുന്നത് എന്നും യോഗം അംഗീകരിച്ചു. അതിര്‍ത്തി സംബന്ധിച്ച അവ്യക്തതയും, വിവിധ സ്ഥാപനങ്ങള്‍ അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നതിലെ വീഴ്‌ച്ചയും മൂലം ക്രമേണയാണെങ്കിലും ഇന്ത്യക്ക് വര്‍ഷങ്ങള്‍ കൊണ്ട് വന്‍ നഷ്ടമാണ് ഭൂമി ഉടമസ്ഥതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നു ഈ യോഗത്തില്‍ വെളിപ്പെട്ടു.
























