ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ എല്ലാ പാക്കിസ്ഥാനി പൗരന്മാര്‍ക്കും ഇന്ത്യക്കെതിരെ ജിഹാദ് ബാധകമാക്കിയിരിക്കുന്നു എന്ന് പാക്കിസ്ഥാനിലെ മത നേതാക്കള്‍ ഫത്‌വ ഇറക്കി. ലാഹോറില്‍ തിങ്കളാഴ്ച നടന്ന മത നേതാക്കളുടെ സമ്മേളനത്തില്‍ ആണ് ഈ ഫത്‌വ പുറപ്പെടുവിച്ചത്. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുവാന്‍ ഇടയായാല്‍ ഉണ്ടാവുന്ന സുരക്ഷാ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി കേന്ദ്ര മന്ത്രി നൂറുള്‍ ഹഖ് ഖദ്രിയുടെ അധ്യക്ഷതയില്‍ ആണ് പ്രസ്തുത യോഗം നടന്നത്. പാക്കിസ്ഥാനെ കുറ്റവാളിയായി ചിത്രീകരിക്കുവാന്‍ ഇന്ത്യ നടത്തുന്ന ഗൂഢാലോചന ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടണം എന്നും സമ്മേളനത്തില്‍ മത നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ മുട്ട് മടക്കരുത്. പാക്കിസ്ഥാന്‍ ആണവ ശക്തി സംഭരിച്ചത് ഇത്തരം വിദേശ ആക്രമണത്തെ ചെറുക്കുവാന്‍ വേണ്ടി മാത്രമാണ്. മത നേതാക്കള്‍ക്ക് പുറമെ പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.
മുംബൈ ആക്രമണം ഈ പ്രദേശത്ത് തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി അമേരിക്കയും ഇന്ത്യയും ചേര്‍ന്നു നടത്തിയ നാടകമാണ് എന്ന് ജമാ അത്തെ ഇസ്ലാമി പാസ്സാക്കിയ പ്രമേയത്തില്‍ പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ കനത്ത നഷ്ടം നേരിടേണ്ടി വരും എന്ന് പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ പ്രദേശത്ത് ആണവ ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ ഇന്ത്യ കാരണക്കാരാവുകയും ചെയ്യും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധവും ഹീനവുമായ തന്ത്രങ്ങള്‍ പ്രയോഗിച്ച് ഹിന്ദു മുസ്ലീം വിഭാഗങ്ങളെ തമ്മില്‍ അടിപ്പിക്കുകയും മത വൈരം ആളി കത്തിക്കുകയും ചെയ്യുകയാണ് എന്നും പ്രമേയം കുറ്റപ്പെടുത്തി.



ഒരാഴ്ച നീണ്ടു നിന്ന വ്യോമ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ കര സേന ഗാസയില്‍ ആക്രമണം തുടങ്ങി. ഇതു വരെ പന്ത്രണ്ടോളം ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ലക്‌ഷ്യം എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യെഹൂദ് ബരാക് അറിയിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ദക്ഷിണ ഇസ്രയേലിലെ ജനം പൊറുതി മുട്ടിയിരിക്കുകയാണ്. എത്ര കഷ്ട്ടപ്പെട്ടായാലും തങ്ങള്‍ ഹമാസിന്റെ യുദ്ധ കേന്ദ്രങ്ങള്‍ തകര്‍ക്കുക തന്നെ ചെയ്യും. എത്ര സൈനികര്‍ ഈ യുദ്ധത്തില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടാലും ശരി തങ്ങളുടെ ലക്‌ഷ്യം കാണുന്നത് വരെ യുദ്ധം തുടരും. എന്നാലേ ദക്ഷിണ ഇസ്രയേലിലെ ജനങ്ങള്‍ക്ക് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ ആവൂ. എന്നാല്‍ ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ ശവ പറമ്പ് ആയിരിക്കും എന്ന് ഇതിന് മറുപടിയായി ഹമാസ് വക്താവ് അറിയിച്ചു. ഗാസ ഒരിക്കലും ഇസ്രായേലിനു പൂക്കള്‍ വിരിച്ച പരവതാനി ആയിരിക്കുകയില്ല. മറിച്ച് തീയും നരകവും ആയിരിക്കും എന്നും ഹമാസ് മുന്നറിയിപ്പ് നല്കി.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് ഇന്ത്യ ഒരു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തി വെച്ച് സമാധാന പ്രക്രിയ പുനരാരംഭിക്കണം എന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ നടത്തിയ അടിയന്തര സഹായ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യ ഒരു കോടി ഡോളറിന്റെ ധന സഹായം നല്‍കുന്നത്. ഈ തുക ആക്രമണത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം, ധന സഹായം, അത്യാവശ്യം വീട്ട് സാമഗ്രികള്‍ എന്നിവ വാങ്ങിക്കുവാന്‍ ഉപയോഗിക്കും. അടിയന്തിരമായി യുദ്ധം അവസാനിപ്പിച്ചു സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കണം. ഇത് സമാധാന പ്രക്രിയ പുനരാരംഭിക്കുവാന്‍ സഹായിക്കും. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിക്കുന്നത്.
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിന് എതിരെ ഐക്യ രാഷ്ട്ര സഭയില്‍ ചര്‍ച്ചക്ക് വന്ന ലിബിയന്‍ പ്രമേയത്തില്‍ തീരുമാനം ഒന്നും ആയില്ല. ഐക്യ രാഷ്ട്ര സഭ ഉടന്‍ പ്രദേശത്ത് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ ഈ പ്രമേയത്തില്‍ പലസ്തീന്‍ ഇസ്രായേലിനു നേരെ നടത്തുന്ന ആക്രമണത്തെ പറ്റി ഒന്നും പരാമര്‍ശിക്കുന്നില്ല എന്ന് അമേരിക്കയും ബ്രിട്ടനും അഭിപ്രായപ്പെട്ടു. ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുവാന്‍ വേണ്ടി 48 മണിക്കൂര്‍ വെടി നിര്‍ത്തല്‍ നടത്തുവാന്‍ ഇസ്രയേല്‍ പ്രധാന മന്ത്രി യെഹൂദ് ഓള്‍മെര്‍ട്ട് വിസമ്മതിച്ചു | വെടി നിര്‍ത്തല്‍ ഹമാസും ഇസ്രയെലും തമ്മില്‍ തീരുമാനിച്ചു നടപ്പിലാക്കേണ്ടതാണ് എന്നും ഇതില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടരുത് എന്നും അമേരിക്കന്‍ അംബാസ്സഡര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അഞ്ചു ദിവസമായി യുദ്ധം തുടരുന്ന പ്രദേശം താന്‍ ഉടന്‍ തന്നെ സന്ദര്‍ശിച്ചു പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായും എന്ന് ഫ്രെഞ്ച് പ്രസിഡന്റ് സര്‍ക്കോസി പ്രസ്താവിച്ചു. തങ്ങള്‍ക്ക് നേരെയുള്ള ഭീഷണി ഒഴിവാകുന്നത് വരെ തങ്ങള്‍ സൈനിക നടപടിയുമായി മുന്‍പോട്ടു പോകുക തന്നെ ചെയ്യും എന്ന് ഇസ്രയേല്‍ അറിയിച്ചു.
ഗാസയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇസ്രയേല്‍ നടത്തി വരുന്ന മനുഷ്യത്വ രഹിതമായ സൈനിക ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അനാവശ്യവും വിവേചന രഹിതവും ആയ ഇത്തരം സൈനിക നീക്കങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരം അക്രമം പ്രദേശത്തെ സമാധാന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും എന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി | സൈനിക നടപടിയില്‍ ഇത്രയധികം നിരപരാധികളായ സാധാരണ ജനം കൊല്ലപ്പെടുന്നത് നിരാശാ ജനകം ആണ് എന്ന് വിദേശ കാര്യ വകുപ്പ് വക്താവ് അഭിപ്രായപ്പെട്ടു. ഒരിക്കലും തിരികെ കൊണ്ടു വരാന്‍ ആവാത്ത വണ്ണം ഇതു ഇവിടത്തെ സമാധാനം നശിപ്പിക്കും. ഇതു അനുവദിക്കാനാവില്ല. സൈനിക ബല പ്രയോഗത്തിലൂടെ പലസ്തീന്‍ പൌരന്‍മാരെ കൊന്നൊടുക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഗാസയില്‍ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തി വരുന്ന വ്യോമാക്രമണം മൂന്നാം ദിവസം പിന്നിടുമ്പോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ഇതില്‍ 57 പേര്‍ സാധാരണ ജനങ്ങള്‍ ആണെന്ന് ഐക്യ രാഷ്ട്ര സഭ രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നേ വരെ ഇസ്രായേലിനു നേരെ നടത്തിയി ട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് ഇതിനിടയില്‍ നടത്തിയത്. ഇസ്രായേലിനു നേരെ ഹമാസ് പോരാളികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ വീണ്ടും ഒരു ഇസ്രയേല്‍ പൌരന്‍ കൂടി കൊല്ലപ്പെട്ടു. പലസ്തീനില്‍ നിന്നുമുള്ള റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ സമീപ പ്രദേശങ്ങള്‍ ഇസ്രയേല്‍ സൈന്യം ഉപരോധിത സൈനിക മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ പലസ്തീന് നേരെ ഒരു കര സേന ആക്രമണത്തിനുള്ള വേദി ഒരുങ്ങിയതായി വിലയിരുത്തപ്പെടുന്നു. ഇതിനിടെ വെസ്റ്റ് ബാങ്കില്‍ മൂന്നു ഇസ്രയെലികളെ ഒരു പലസ്തീന്‍ കാരന്‍ കുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യുദ്ധം ഉടന്‍ നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ ഗാസയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ അഴിച്ചു വിട്ട വമ്പിച്ച വ്യോമ ആക്രമണത്തില്‍ ഇരുന്നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ എഫ്-16 യുദ്ധ വിമാനങ്ങള്‍ ഹമാസ് സൈനികരെ ലക്ഷ്യം വെച്ചാണ് ബോംബ് വര്ഷം നടത്തിയത് എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും ജന സാന്ദ്രമായ ഗാസാ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ സ്ത്രീകളും കുട്ടികളും അടക്കം സാധാരണ ജനങ്ങളും കൊല്ലപ്പെട്ടു. എഴുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പലസ്തീന്‍ കണ്ടത്തില്‍ വെച്ചു ഏറ്റവും വൃത്തികെട്ട കൂട്ടക്കൊല ആയിരുന്നു ഇത്
താലിബാന് എതിരെ നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്കു താലിബാനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി തരുവാന്‍ അഫ്ഘാൻ പ്രാദേശിക നേതാക്കള്‍ക്ക് അമേരിക്കന്‍ ചാര സംഘടന ആയ സി. ഐ. എ. വയാഗ്ര വിതരണം ചെയ്തു എന്ന് വാഷിംഗ്‌ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ കൂടെ നില്‍ക്കാന്‍ സി. ഐ. എ. പ്രതിഫലം നല്കുക പതിവാണ്. പണം, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ , ശസ്ത്രക്രിയ അടക്കം ഉള്ള വൈദ്യ സഹായം, വിസകള്‍ എന്നിങ്ങനെ പല തരം പ്രലോഭനങ്ങള്‍ ആണ് പരമ്പരാഗതമായി ചാര സംഘടനകള്‍ ഉപയോഗപ്പെടുത്തി പോരുന്നത്. ഇതില്‍ ഏറ്റവും പുതിയതും ഫലവത്തും ആണത്രേ വയാഗ്ര വിതരണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറെ കാലം വഴങ്ങാതിരുന്ന ഒരു അറുപതു കാരനായ വംശ പ്രമാണിക്ക് വയാഗ്ര നല്കിയ സി. ഐ. എ. ഏജെന്റുമാര്‍ക്കു മുന്‍പില്‍ അടുത്ത ദിവസം ചിരിച്ചു കൊണ്ടെത്തിയ നാട്ടു പ്രമാണി പിന്നീട് ഇവര്‍ക്ക് എന്ത് സഹായവും ചെയ്തു കൊടുക്കുവാന്‍ തയ്യാര്‍ ആയത്രേ. ആയുധങ്ങളും പണവും കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദം ആണ് വയാഗ്ര എന്നാണു സി. ഐ. എ. യുടെ നിഗമനം. പണം ലഭിക്കുന്ന ആള്‍ പണം ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങി കൂട്ടുകയും അങ്ങനെ ഇയാള്‍ പെട്ടെന്ന് പണക്കാരനായത് മറ്റുള്ളവര്‍ അറിയുകയും ചെയ്യുന്നതോടെ ഇയാള്‍ ചാരന്മാര്‍ക്ക് ഉപയോഗ ശൂന്യനായി തീരുന്നു. വിമതര്‍ക്ക് ആയുധം നല്‍കുന്നത് പലപ്പോഴും ഇവര്‍ അമേരിക്കക്ക് എതിരെ തന്നെ ഉപയോഗിക്കുന്നതും അമേരിക്കയെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ വയാഗ്ര കൊണ്ടു ഉണ്ടാവുന്നില്ല. കിട്ടിയ ആള്‍ ഇതു പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. മരുന്നിന്റെ സ്റ്റോക്ക് തീരുന്നതോടെ വീണ്ടും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി മരുന്ന് വാങ്ങാന്‍ സി. ഐ. എ. യുടെ പക്കല്‍ തിരിച്ചെത്തുകയും ചെയ്യുന്നു.
























