ജോര്‍ജ്ജ് ബുഷിന്റെ ഭരണ കാലത്ത് അമേരിക്കന്‍ സര്‍ക്കാര്‍ തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ട തടവുകാര്‍ക്ക് നേരെ പ്രയോഗിച്ച മര്‍ദ്ദന മുറകളെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് ഒബാമ പ്രസിദ്ധപ്പെടുത്തി. ഒരു കുടുസ്സു മുറിയില്‍ പ്രാണികളോടൊപ്പം പൂട്ടിയിടുക, മതിലിലേക്ക് വലിച്ചെറിയുക, മുഖത്ത് അടിക്കുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, ശാരീരിക ചലനങ്ങള്‍ സാധ്യമല്ലാത്ത വിധം ചെറുതായ മനുഷ്യ കൂടുകളില്‍ ചങ്ങലക്കിടുക എന്നിങ്ങനെ അനേകം മര്‍ദ്ദന മുറകളെ പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.
ഇതില്‍ ഏറ്റവും പ്രസിദ്ധമായ വിദ്യ “വാട്ടര്‍ ബോഡിങ്” എന്നാണ് അറിയപ്പെടുന്നത്. ഒരു വീതി കുറഞ്ഞ ബെഞ്ചില്‍ തടവുകാരനെ കെട്ടി ഇട്ട് ബെഞ്ചടക്കം ഇയാളെ തല കീഴായി ബെഞ്ച് ഉയര്‍ത്തി നിര്‍ത്തും. ഇയാളുടെ മുഖം ഒരു തുണി വെച്ച് മൂടിയതിനു ശേഷം തുണിയില്‍ കുറേശ്ശെ വെള്ളമൊഴിക്കും. ഇതോടെ ഇരയുടെ മനസ്സില്‍ എന്തോ അത്യാപത്ത് വരുന്ന പ്രതീതി ജനിക്കും. ഒപ്പം ശ്വാസം മുട്ടുന്നതായും അനുഭവപ്പെടും.
മറ്റൊരു കുപ്രസിദ്ധമായ വിദ്യക്ക് ഇവര്‍ “വാളിങ്ങ്” എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. കഴുത്തില്‍ ഒരു പ്ലാസ്റ്റിക് പട്ട വഴി ബന്ധിപ്പിച്ച തടവുകാരനെ ഒരു പ്രത്യേകമായി നിര്‍മ്മിച്ച മതിലിലേക്ക് വലിച്ചെറിയും. മതിലില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന ശബ്ദത്തെ പ്രത്യേക സംവിധാനം വഴി ഉച്ചത്തിലാക്കി കേള്‍പ്പിക്കുന്നതോടെ തനിക്ക് വന്‍ ആഘാതമാണ് ലഭിച്ചത് എന്ന് ഇരക്ക് തോന്നും. ഇവരുടെ മറ്റൊരു പ്രിയപ്പെട്ട വിനോദം തടവുകാരെ പട്ടിണിക്ക് ഇടുക എന്നതായിരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇതൊന്നും മര്‍ദ്ദനമല്ല എന്നായിരുന്നു ബുഷ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ ഇതെല്ലാം മര്‍ദ്ദനം തന്നെ എന്ന് ഒബാമ ഉറപ്പിച്ചു വ്യക്തമാക്കുകയും അമെരിക്കന്‍ ചാര സംഘടനയായ സി.ഐ.എ. യുടെ ഇത്തരം രഹസ്യ മര്‍ദ്ദന സങ്കേതങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ് ഇടുകയും ചെയ്തു.



ബറക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് ആവുന്നതിന് മുന്‍പും ശേഷവും തനിക്ക് ദിവസേന കിട്ടുന്ന മര്‍ദ്ദനം അതേ പോലെ തുടരുന്നു എന്ന് കുപ്രസിദ്ധമായ ഈ അമേരിക്കന്‍ തടവറയില്‍ നിന്നും ഫോണില്‍ സംസാരിച്ച ഒരു തടവുകാരന്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഷാഡ് എന്ന രാജ്യത്തില്‍ നിന്നുമുള്ള മുഹമ്മദ് അല്‍ ഖുറാനി എന്ന തടവുകാരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 

സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ബന്ദി ആക്കിയിരുന്ന അമേരിക്കന്‍ കപ്പിത്താനെ അമേരിക്കന്‍ നാവിക സേന രക്ഷപ്പെടുത്തി. കപ്പിത്താനെ ബന്ദി ആക്കിയിരുന്ന കൊള്ളക്കാരെ അമേരിക്കന്‍ സൈന്യം അകലെ നിന്നും വെടി വെച്ചിടുകയായിരുന്നു. കപ്പിത്താന്റെ ജീവന്‍ അപകടത്തില്‍ ആവുന്ന പക്ഷം കൊള്ളക്കാരെ ആക്രമിക്കാന്‍ നേരത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ നാവിക സേനക്ക് അനുവാദം നല്‍കിയിരുന്നു. കൊള്ളക്കാരുമായും സോമാലിയയിലെ മുതിര്‍ന്നവരുമായും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ കൊള്ളക്കാര്‍ തങ്ങളുടെ യന്ത്ര തോക്കുകള്‍ കപ്പിത്താന് നേരെ ചൂണ്ടിയതോടെ സൈന്യത്തിലെ വിദഗ്ദ്ധരായ തോക്കു ധാരികള്‍ കൊള്ളക്കാരെ ദൂരെ നിന്നു തന്നെ ഉന്നം വെച്ചു വീഴ്ത്തുകയായിരുന്നു.
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തടവില്‍ ആക്കിയ അമേരിക്കന്‍ കപ്പിത്താന്‍ റിച്ചാര്‍ഡ് ഫിലിപ്സിനെ മോചിപ്പിക്കാന്‍ അമേരിക്കന്‍ നാവിക സേന നടത്തിയ ശ്രമം വീണ്ടും പാഴായി. നാവിക സേനയുടെ ബോട്ടിനു നേരെ കൊള്ളക്കാര്‍ വെടി വെക്കുകയാണ് ഉണ്ടായത്. നാവിക സേനയുടെ സംഘം സഞ്ചരിച്ച റബ്ബര്‍ ബോട്ട് ഇപ്പോഴും അവിടെ തന്നെ ചുറ്റി തിരിയുകയാണ്. കപ്പിത്താനെ മോചിപ്പിക്കാനുള്ള ശ്രമം തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ കപ്പിത്താന്‍ ഇപ്പോഴും സുരക്ഷിതനാണോ എന്ന് തങ്ങള്‍ക്ക് ഉറപ്പില്ല എന്നാണ് സൈന്യം പറയുന്നത്.
കടല്‍ കൊള്ളക്കാര്‍ ബന്ദിയാക്കിയ കപ്പലിന്റെ കപ്പിത്താനെ രക്ഷപ്പെടുത്തുവാന്‍ ഉള്ള അമേരിക്കന്‍ നാവിക സേനയുടെ ശ്രമങ്ങള്‍ തുടരുന്നുവെങ്കിലും ഇത്രത്തോളം ആയിട്ടും കൊള്ളക്കാര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത് സൈന്യത്തെ കുഴക്കുകയാണ്. കൊള്ളക്കാരുമായി മധ്യസ്ഥത പറയാന്‍ അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ സംഘടനയിലെ വിദഗ്ദ്ധരായ നെഗോഷിയേറ്റര്‍മാരെ തന്നെ സേന രംഗത്തിറക്കിയിട്ടുണ്ട്. മര്‍സ്ക് അലബാമ എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കഴിഞ്ഞ ബുധനാഴ്ച പിടിച്ചടക്കിയതിനെ തുടര്‍ന്ന് കപ്പലിലെ ഇരുപതോളം വരുന്ന അമേരിക്കന്‍ ജീവനക്കാര്‍ കപ്പലിന്റെ നിയന്ത്രണം ബല പ്രയോഗത്തിലൂടെ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ തന്റെ കീഴ് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയ കപ്പലിന്റെ കപ്പിത്താന്‍ ഈ തന്ത്രം വിജയിക്കുന്നതിനായി സ്വയം നാല് കൊള്ളക്കാരുടെ കൂടെ ഒരു ലൈഫ് ബോട്ടില്‍ കയറുവാന്‍ തയ്യറാവുകയായിരുന്നു. കപ്പലിന്റെ നിയന്ത്രണം ജീവനക്കാര്‍ക്ക് തിരികെ ലഭിച്ചെങ്കിലും കപ്പിഥാന്‍ ഇപ്പോള്‍ ഈ നാല് കൊള്ളക്കാരുടെ തടവില്‍ ലൈഫ് ബോട്ടില്‍ ആണ് ഉള്ളത്. ലൈഫ് ബോട്ട് ആണെങ്കില്‍ കപ്പലില്‍ നിന്നും അകന്ന് പോയി കൊണ്ടിരിക്കുകയുമാണ്.
അമേരിക്ക ഒരു കാലത്തും ഇസ്ലാമിന് എതിരെ യുദ്ധത്തില്‍ ആയിരുന്നില്ല എന്ന് ബറക്ക് ഒബാമ പ്രസ്താവിച്ചു. തുര്‍ക്കിയില്‍ സന്ദര്‍ശനത്തിന് എത്തിയ ഒബാമ തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇത് ആദ്യമായാണ് ഒബാമ ഒരു മുസ്ലിം രാഷ്ട്രം സന്ദര്‍ശിക്കുന്നത്. മുസ്ലിം സമുദായവും മുസ്ലിം ലോക രാഷ്ട്രങ്ങളും തമ്മിലുള്ള അമേരിക്കയുടെ ബന്ധം ഭീകരതക്ക് എതിരെ ഉള്ള നിലപാടുകളില്‍ അധിഷ്ഠിതം ആവില്ല എന്ന് ഒബാമ പ്രഖ്യാപിച്ചു. പരസ്പര സഹകരണവും ബഹുമാനവും താല്പര്യങ്ങളും ആയിരിക്കും അമേരിക്കയുടെ നിലപാടുകളുടെ അടിസ്ഥാനം. മുസ്ലിം അമേരിക്കക്കാര്‍ എന്നും അമേരിക്കക്ക് ഒരു സമ്പത്തായിരുന്നു. പല അമേരിക്കന്‍ കുടുംബങ്ങളിലും മുസ്ലിമുകള്‍ ഉണ്ട്. പലരും മുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിച്ചവരും ആണ്. എനിക്കറിയാം, കാരണം ഞാനും ഇവരില്‍ ഒരാളാണ് – ഒബാമ പറഞ്ഞു.
പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. യും ഭീകരവാദികളുമായി നില നില്‍ക്കുന്ന ശക്തമായ സഹകരണത്തില്‍ അമേരിക്കന്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഐ.എസ്.ഐ. മത മൌലിക വാദികളോടൊപ്പം ചേര്‍ന്ന് മദ്രസകളിലൂടെ മത പഠനത്തിന്റെ മറവില്‍ മത അസഹിഷ്ണുതയും വിദ്വേഷവും വളര്‍ത്തി ഭീകരര്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.
ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.
ഏഴു വര്‍ഷം മുന്‍പ് ബുഷ് ഭരണ കൂടം നിര്‍ത്തി വെച്ച ജനിതക ഗവേഷണം പുനരാരംഭിക്കാന്‍ ഒബാമ അനുമതി നല്‍കും. പ്രമേഹം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷീമേഴ്സ് എന്നിങ്ങനെ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ ഈ ഗവേഷണത്തിനു കഴിയും എന്നാണ് പ്രതീക്ഷ. ശരീരത്തിന്റെ ഘടനക്ക് ആധാരമായി വര്‍ത്തിക്കുന്ന സ്റ്റെം കോശങ്ങളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്തി ഹൃദയം, കരള്‍, ചര്‍മ്മം, കണ്ണ്, തലച്ചോര്‍ എന്നിങ്ങനെ രോഗം മൂലം നശിച്ച ഏത് ശരീര ഭാഗവുമായി വികസിപ്പിച്ച് എടുക്കാന്‍ കഴിയും എന്നതാണ് ഈ ഗവേഷണത്തിന്റെ അടിസ്ഥാന തത്വം. ഈ ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത് മനുഷ്യ ഭ്രൂണത്തില്‍ ഉള്ള സ്റ്റെം കോശങ്ങള്‍ ആണ്. ബീജ സങ്കലനം നടന്ന് മൂന്നോ നാലോ ദിവസം പ്രായമായ ഭ്രൂണത്തില്‍ നിന്നാണ് ഈ കോശങ്ങള്‍ വേര്‍തിരിച്ച് പരീക്ഷണത്തിനായി എടുക്കുന്നത്. ഇതാണ് ഈ പരീക്ഷണങ്ങള്‍ നിരോധിക്കുവാനും കാരണമായത്.
























