വര്‍ണ്ണ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ അമേരിക്ക നേടിയ പുരോഗതിയുടെ തെളിവാണ് താന്‍ എന്ന് ഒബാമ പ്രസ്താവിച്ചു. എന്നിരുന്നാലും അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോഴും വര്‍ണ്ണ വ്യത്യാസങ്ങള്‍ പ്രസക്തമാണ്. അതിന്റെ ഉദാഹരണമാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ ഹെന്‍റി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ അറസ്റ്റ്. എന്നാല്‍ ഇത് അമേരിക്ക ഈ വിഷയത്തില്‍ കൈവരിച്ച പുരോഗതിയെ കുറച്ചു കാണുകയല്ല എന്ന് അമേരിക്കയിലെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
തെറ്റിദ്ധാരണകളുടെ പുറത്തുണ്ടാവുന്ന അറസ്റ്റുകള്‍ സാധാരണമാണ്. എന്നാല്‍ അകാരണമായി പോലീസിന്റെ പിടിയില്‍ ആവുന്നവരില്‍ കൂടുതലും കറുത്തവരാണ് എന്നത് തീര്‍ച്ചയായും സംശയത്തിന് ഇട നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ മാത്രമെ കൂടുതല്‍ സുരക്ഷിതമായ ഒരു സാമൂഹിക സാഹചര്യം സൃഷ്ടിക്കാനാവൂ എന്നും ഒബാമ പറഞ്ഞു.
പോലീസിനോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് ഗേറ്റ്സിനെ കാംബ്രിഡ്ജിലെ സ്വവസതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ പ്രൊഫസ്സര്‍ തന്റെ വീട്ടിലെ മുന്‍ വാതിലിന്റെ പൂട്ട് തുറക്കാന്‍ ആവാതെ പിന്‍ വാതിലിലൂടെ വീടിനകത്ത് കടന്നു. അതിനു ശേഷം അകത്തു നിന്നും മുന്‍ വാതില്‍ തുറക്കുവാന്‍ ശ്രമിച്ചു എങ്കിലും പൂട്ട് കേടായതിനാല്‍ തുറക്കുവാന്‍ കഴിഞ്ഞില്ല. വീണ്ടും വീടിനു മുന്‍പില്‍ എത്തി തന്റെ ഡ്രൈവറുടെ സഹായത്തോടെ മുന്‍ വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ പോലീസ് വീട്ടിലെത്തി. പോലീസ് ഓഫീസര്‍ ജെയിംസ് ക്രൌളി പ്രൊഫസ്സറോട് വീടിനു വെളിയില്‍ ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു. ഇത് തന്റെ വീടാണെന്ന് പറഞ്ഞ പ്രൊഫസ്സര്‍ തന്റെ ഡ്രൈവിംഗ് ലൈസന്‍സും ഹാര്‍വാര്‍ഡ് സര്‍വകലാശാല തിരിച്ചറിയല്‍ കാര്‍ഡും പോലീസുകാരന് കാണിച്ചു കൊടുത്തു. എന്നാല്‍ ഇത് വക വെക്കാതെ ഉദ്യോഗസ്ഥന്‍ വീട്ടില്‍ കയറി ചെന്നു. തന്റെ വീട്ടില്‍ കയറി വന്നു തന്നെ ചോദ്യം ചെയ്യുന്നതില്‍ അസ്വസ്ഥനായ പ്രൊഫസ്സര്‍ ഉദ്യോഗസ്ഥനോട് പേരും അയാളുടെ ബാഡ്ജ് നമ്പരും ചോദിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്. നാല് മണിക്കൂറോളം പ്രൊഫസ്സര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞു എന്ന് പ്രൊഫസ്സറുടെ സഹ പ്രവര്‍ത്തകനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസ്സറും ഇപ്പോള്‍ ഗേറ്റ്സിന്റെ അഭിഭാഷകനുമായ ചാള്‍സ് ഓഗ്‌ള്‍ട്രീ അറിയിച്ചു.
ഈ കേസ് ഇനി അന്വേഷിക്കേണ്ടതില്ല എന്നാണ് പോലീസിന്റെ തീരുമാനം. പ്രൊഫസ്സറുടെ പേരിലുള്ള കേസ് പ്രോസിക്യൂഷന്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.



വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ചേര്‍ന്ന് ഒട്ടേറെ സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ആണവ ആയുധ നിര്‍മ്മാണത്തിന് ആവശ്യമുള്ള തരം യുറാനിയവും പ്ലൂട്ടോണിയവും നിര്‍മ്മിക്കുന്നത് തടയുന്ന ഫിസൈല്‍ മെറ്റീരിയല്‍ കട്ട് ഓഫ് ട്രീറ്റി യുമായി മുന്‍പോട്ട് പോകാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമായി. ആണവ ഭീകരതക്ക് എതിരെ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആഗോള തലത്തില്‍ ആണവ വ്യാപനം കൊണ്ടുണ്ടാവുന്ന വെല്ലുവിളികളെ നേരിടാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനം ആയി. സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരം അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ റോക്കറ്റുകളില്‍ വഹിക്കാന്‍ ഉതകുന്ന ടെക്നോളജി സേഫ്ഗാര്‍ഡ്സ് എഗ്രീമെന്റിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഇത് പ്രകാരം ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തേക്ക് കൊണ്ടു പോകാന്‍ ആവും. എന്നാല്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ പേടകങ്ങളും റോക്കറ്റുകളുമായി സംയോജിപ്പിക്കുവാന്‍ ആവശ്യമായ കാര്യങ്ങളില്‍ അമേരിക്കന്‍ നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും. ഈ ഉപകരണങ്ങള്‍ ഇന്ത്യ മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആണ് ഈ അമേരിക്കന്‍ മേല്‍നോട്ടം.
ജി-8 ഉച്ചകോടിയുടെ സമാപനം അമേരിക്കയോടൊപ്പം ചേര്‍ന്നുള്ള ഇന്ത്യയുടെ ആണവ സ്വപ്നങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതം ആയ ഒരു തിരിച്ചടി നല്‍കി എന്ന് സൂചന. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ഒരു ജി-8 രാജ്യങ്ങളും കൈമാറില്ല എന്ന ജി-8 രാജ്യങ്ങള്‍ എടുത്ത തീരുമാനം ആണ് ഈ തിരിച്ചടിക്ക് ആധാരം. ആണവ ആയുധം കൈവശം ഉള്ള ഇന്ത്യക്ക് ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാന്‍ ആവില്ല. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാതെ തന്നെ ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുവാന്‍ സഹായിക്കുന്ന വ്യവസ്ഥകള്‍ ആണ് ഇന്തോ – അമേരിക്കന്‍ ആണവ കരാറില്‍ ഉണ്ടായിരുന്നത്. ജി-8 രാഷ്ട്രങ്ങള്‍ ഇത്തരം ഒരു തീരുമാനം എടുത്തതോടെ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.
ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ പങ്കാളിയാക്കാതെ വിജയിക്കും എന്ന് കരുതാന്‍ ആവില്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ പ്രസ്താവിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വന്‍ ശക്തികളെ കൂടെ കൂട്ടാതെ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാകും. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ന്റെ ഈ മാസം അവസാനത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒബാമയുടെ ഈ പ്രസ്താവന ഇന്ത്യയെ പ്രീതിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നു.
ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള ബില്‍ (American Clean Energy and Security Act) അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. 219 – 212 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ബില്‍ പാസാക്കിയത്. താപം ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ ഉല്പാദനത്തില്‍ 2050 ഓടെ 83% ശതമാനം കുറവ് വരുത്താനാണ് ഈ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.

കാശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉചിതം ചര്‍ച്ച ആണെന്നും ഇതില്‍ അമേരിക്ക ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ വ്യക്തമാക്കി. പാക്കിസ്ഥാനും ഇന്ത്യയുമായി പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ട്. ഇതില്‍ പലതും ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയും. അത്തരം വിഷയങ്ങള്‍ കണ്ടെത്തി ചര്‍ച്ച ആരംഭിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന അസ്വസ്ഥതകള്‍ കുറക്കുവാന്‍ സാധിക്കും. ഈ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചാല്‍ ഇത് അവസാനം കാശ്മീര്‍ പ്രശ്നത്തിനും ഒരു പരിഹാരം കണ്ടെത്തുവാന്‍ സഹായകരം ആവും എന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. കാശ്മീര്‍ പ്രശ്നത്തില്‍ ഒബാമാ ഭരണകൂടം എന്തു കൊണ്ട് നിശ്ശബ്ദത പാലിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഒബാമ.
അമേരിക്കയില്‍ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ 49% പേര്‍ ഇറാനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്ന വേളയില്‍ അമേരിക്ക കൂടെ ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ചെയ്യണം എന്നാണ് ഈ അഭിപ്രായ വോട്ടെടുപ്പില്‍ 49% അമേരിക്കക്കാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. 37% പേര്‍ പറഞ്ഞത് ഇത്തരം ഒരു യുദ്ധം ഉണ്ടായാല്‍ അമേരിക്ക അതില്‍ ഇടപെടാതെ മാറി നില്‍ക്കണം എന്നാണ്. എന്നാല്‍ രണ്ട് ശതമാനം പേരെങ്കിലും യുദ്ധത്തില്‍ അമേരിക്ക ഇറാനെ സഹായിക്കണം എന്ന് അഭിപ്രായപ്പെട്ടു.
താലിബാന്‍ ഭീകരരെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ സ്വാത് താഴ്വര ആക്രമിക്കും എന്ന് അമേരിക്ക വ്യക്തമാക്കി. ബൂണര്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയപ്പോള്‍ ഒബാമ ഭരണകൂടം തങ്ങളെ ബന്ധപ്പെടുകയും ഈ കാര്യം അറിയിക്കുകയും ചെയ്തു എന്ന് ഒരു മുതിര്‍ന്ന പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനും അല്‍ഖൈദക്കും എതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആണവ രാഷ്ട്രമായ പാക്കിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ ആവുന്നത് അമേരിക്കയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ. താലിബാനോട് ബൂണറില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടത് എന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ താലിബാന്റെ പിന്മാറ്റം പൂര്‍ണ്ണമല്ല എന്ന് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടത്തെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും താലിബാന്‍ നടപ്പിലാക്കിയ തങ്ങളുടെ രീതിയിലുള്ള ഇസ്ലാമിക നിയമത്തിന്റേയും താലിബാന്‍ ഭീകരരുടേയും ദയയില്‍ ആണ് കഴിയുന്നത്.
























