
ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം. എഫ്. ഹുസൈന്‍ (95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ബ്രാംപ്‌ടണ്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 2.30-നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് ഒരാഴ്‌ചയായി ആശുപത്രിയില്‍ ആയിരുന്നു. ‘ഇന്ത്യന്‍ പിക്കാസോ’ എന്നു ഫോബ്‌സ് മാസിക വിശേഷിപ്പിച്ച മഖ്‌ബൂല്‍ ഫിദാ ഹുസൈനെ രാഷ്‌ട്രം 1991-ല്‍ പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു പേര് കേട്ട ഇന്ത്യയില്‍ നിന്നും കലാ സൃഷ്ടികളുടെ പേരില്‍ തന്നെയാണ് അദ്ദേഹത്തിനു നാടു വിട്ട് പോകേണ്ടി വന്നത്. ഹുസൈന്‍ 2006 മുതല്‍ പ്രവാസത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യ വിട്ടതിനു ശേഷം ദുബായിലും ലണ്ടനിലുമായി മാറി മാറി കഴിയുകയായിരുന്നു.
1915 സെപ്‌റ്റംബര്‍ 17നു മഹാരാഷ്‌ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച ഹുസൈന്റെ മുഴുവന്‍ പേര് മഖ്‌ബൂല്‍ ഫിദാ ഹുസൈന്‍ എന്നാണ്. ഹിന്ദു ദേവതകളായ സരസ്വതിയെയും ദുര്‍ഗയെയും നഗ്നരായി ചിത്രീകരിച്ചതിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ 1998ല്‍ അദ്ദേഹത്തിന്റെ വീടിനു നേരേ അക്രമണം നടത്തുകയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സമന്‍സ് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാനും സ്വത്തു വകകള്‍ കണ്ടു കെട്ടാനും ഹരിദ്വാറിലെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതു പിന്നീട് സുപ്രീം കോടതി റദ്ദാക്കി.
1952ല്‍ സൂറിച്ചില്‍ നടന്ന ചിത്ര പ്രദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായി. തുടര്‍ന്നുള്ള രണ്ടു വര്‍ഷം യൂറോപ്പിലും അമേരിക്കയിലും നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. 1955ല്‍ പദ്‌മശ്രീ ലഭിച്ചു. 1967ല്‍ ‘ത്രൂ ദി ഐസ് ഓഫ് എ പെയിന്റര്‍’ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങി. ഈ ചിത്രത്തിന് ബെര്‍ലിന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചു. 1971ല്‍ പാബ്ലോ പിക്കാസോയോടൊപ്പം സാവോപോളോ ബിനിയലില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. പദ്‌മഭൂഷണ്‍ ബഹുമതി 1973ല്‍ ലഭിച്ച അദ്ദേഹം 1986ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരനായിരുന്നു ഹുസൈന്‍. അടുത്തിടെ ബ്രിട്ടനിലെ ബൊന്‍ഹാമില്‍ നടന്ന ലേലത്തില്‍ ഹുസൈന്റെ ചിത്രങ്ങള്‍ക്കു കോടികളാണു വില ലഭിച്ചത്. അദ്ദേഹത്തിന്റെ ജീവിതം ‘ദി മേക്കിംഗ് ഓഫ് എ പെയിന്റര്‍’ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 500 മുസ്ലിംകളില്‍ ഒരാളായി ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക് സ്‌ട്രാറ്റജിക് സ്‌റ്റഡീസ് സെന്റര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.
2006 മുതലുള്ള പ്രവാസ ജീവിതത്തിനിടയിലും ഹുസൈന്‍ ഒരിക്കലും മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ഖത്തര്‍ പൗരത്വം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസ്‌താവനയിലും അദ്ദേഹം സ്വദേശത്തേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സംസ്‌കാരം ഇസ്ലാം ആചാര പ്രകാരം ലണ്ടനിലെ വസതിയില്‍ വെച്ചു നടന്നു. എവിടെ വെച്ചു മരണം സംഭവിക്കുന്നുവോ അവിടെ തന്നെ സംസ്‌കരിക്കണമെന്ന ഹുസൈന്റെ അഭിലാഷ പ്രകാരമാണ് സംസ്‌കാരം ലണ്ടനില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.











ന്യൂയോര്‍ക്ക് : പത്തൊന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും ഐക്യ രാഷ്ട്ര രക്ഷാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. താല്‍ക്കാലിക അംഗത്വമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 191 അംഗ രാഷ്ട്രങ്ങളില്‍ 187 രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്ക് ലഭിച്ചു. രക്ഷാ സമിതിയിലെ നവീകരണ പ്രക്രിയയില്‍ കൂടുതല്‍ ക്രിയാത്മകമായ പങ്കു വഹിക്കാന്‍ ഇനി ഇന്ത്യക്ക് കഴിയും എന്നാണ് പ്രതീക്ഷ.
ന്യൂഡല്‍ഹി : ബ്രിട്ടിഷ് പ്രധാന മന്ത്രി ഡേവിഡ് കാമേറോണ്‍ തന്റെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രിയാണ് അദ്ദേഹം ബാംഗളൂരില്‍ എത്തിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു മേലെ ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണങ്ങള്‍ ഇന്തോ ബ്രിട്ടീഷ് ബന്ധങ്ങളെ അടുത്തയിടെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്‍ താലിബാനു നേരെ ബ്രിട്ടന്‍ സ്വീകരിച്ച മൃദു സമീപനവും ഇന്ത്യക്ക് നീരസം ഉളവാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
























