വാഷിംഗ്ടന്‍ : അഫ്ഗാന്‍ യുദ്ധത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുവാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇന്റര്‍നെറ്റിലെ വിസില്‍ ബ്ലോവര്‍ വെബ് സൈറ്റായ വിക്കി ലീക്ക്സിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം വിക്കി ലീക്ക്സ് ഏതാണ്ട് 71,000 അമേരിക്കന്‍ രഹസ്യ രേഖകള്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തിയത് അമേരിക്കയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഈ രേഖകള്‍ എത്രയും പെട്ടെന്ന് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു തങ്ങളെ തിരികെ ഏല്‍പ്പിക്കാനാണ് ഇപ്പോള്‍ അമേരിക്ക ആവശ്യപ്പെടുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന പ്രസക്തിക്ക് മറ്റൊരു ഉദാഹരണമാണ് വിക്കിലീക്ക്സ്. കേന്ദ്രീകൃതമായ ഒരു ഓഫീസോ, ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരോ ഇല്ലാത്ത വിക്കി ലീക്ക്സ് വെബ് സൈറ്റ് ഒരു ചെറിയ സംഘം ആളുകളാണ് നടത്തി കൊണ്ട് പോകുന്നത്. 800 ഓളം സന്നദ്ധ പ്രവര്‍ത്തകരും ഇവര്‍ക്ക് സഹായത്തിനുണ്ട്. വിക്കി ലീക്ക്സിന്റെ ഉടമയായ ജൂലിയന്‍ അസ്സാന്‍ജെ ഓസ്ട്രേലിയക്കാരന്‍ ആണെങ്കിലും സുരക്ഷിതത്വ കാരണങ്ങളാല്‍ സ്വീഡനിലും ഐസ് ലാന്‍ഡിലും മാത്രമേ കാണപ്പെടാറുള്ളൂ. ഈ രണ്ടു രാജ്യങ്ങളും പൂര്‍ണ്ണമായ ഇന്റര്‍നെറ്റ് സ്വകാര്യത ഉറപ്പു നല്‍കുന്നുണ്ട്.



സിയോള്‍: അമേരിക്ക ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സംയുക്ത സൈനിക പരിശീലനം നടത്തിയാല്‍ തിരിച്ചടിയായി ആണവ യുദ്ധം പോലും തുടങ്ങാന്‍ തങ്ങള്‍ മടിക്കില്ല എന്ന് ഉത്തര കൊറിയ വ്യക്തമാക്കി. സംയുക്ത സൈനിക പരിശീലനം തങ്ങള്‍ക്കു നേരെയുള്ള സൈനിക വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായി തന്നെ തങ്ങള്‍ പ്രതികരിക്കും. വേണ്ടി വന്നാല്‍ ഇതിനായി ആണവായുധങ്ങള്‍ പോലും പ്രയോഗിക്കാന്‍ തങ്ങള്‍ മടിക്കില്ല. ഇതൊരു വിശുദ്ധ യുദ്ധമാണ് എന്നും ഉത്തര കൊറിയയുടെ ഉന്നത തല സൈനിക നേതൃത്വം അറിയിച്ചു.
ഗാസയിലേക്ക് സഹായവുമായെത്തിയ “ഫ്ലോട്ടില്ല” യെ ഇസ്രയേലി കമാന്‍ഡോകള്‍ ആക്രമിച്ചു. ഇരുപതോളം പേര്‍ മരിച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, അള്‍ജീരിയ, കുവൈറ്റ്, ഗ്രീസ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും എത്തിയ ആറു കപ്പലുകളുടെ ഒരു സംഘമാണ് ഫ്ലോട്ടില്ല എന്ന സഹായ സംരംഭത്തില്‍ ഉണ്ടായിരുന്നത്.
ന്യൂയോര്‍ക്ക് : ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു എന്നതിന് പുതിയ തെളിവുകള്‍ ലഭിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച് എന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. തമിഴ് പുലികളുടെ രാഷ്ട്രീയ വിഭാഗം അംഗമായ ഒരാളെ ശ്രീലങ്കന്‍ സൈന്യം പിടിച്ചു കെട്ടി ചോദ്യം ചെയ്യുന്ന ഫോട്ടോകളാണ് പുറത്തു വന്നിരിക്കുന്നത്. ചോരയില്‍ കുളിച്ച്, ദേഹം ആസകലം മുറിവുകളുമായി ആദ്യ രണ്ടു ഫോട്ടോകളില്‍ കാണപ്പെടുന്ന ഇയാള്‍ പിന്നീടുള്ള ഫോട്ടോകളില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നു. അവസാന ഫോട്ടോകളില്‍ ദേഹത്തും ശിരസ്സിലും കൂടുതല്‍ മുറിവുകളും കാണാം.
ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് പാക്കിസ്ഥാനെ മരുഭൂമി ആക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ലഷ്കര്‍ എ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ് സെയ്ദ് പറഞ്ഞു. ജല തീവ്രവാദം എന്ന് സെയ്ദ് വിശേഷിപ്പിച്ച ജല മോഷണം ഇന്ത്യ അവസാനി പ്പിച്ചില്ലെങ്കില്‍ യുദ്ധം തുടങ്ങുമെന്നും ഭീഷണി മുഴക്കി. ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് നദിയുടെ ഗതി തിരിച്ചു വിട്ടത് മൂലം ഇരു രാജ്യങ്ങളും പങ്കിടേണ്ട ജലം തടഞ്ഞ ഇന്ത്യയുടെ നടപടി ക്കെതിരെ പാക് ജനത ഒന്നിച്ച് നില്‍ക്കണമെന്നും സയ്ദ് ആവശ്യപ്പെട്ടു. ജമ്മുവിലെ അണക്കെട്ട് നിറക്കാനായി ഇന്ത്യ ചിനാബ് നദിയുടെ ഗതി തിരിച്ചു വിട്ടു എന്നും ഇത് 1960ലെ സിന്ധു നദി കരാറിന്റെ ലംഘന മാണെന്നും സെയ്ദ് പറഞ്ഞു.
ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
ഡല്‍ഹി : കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ ക്കുള്ളില്‍ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിക്കുകയും ഇന്ത്യന്‍ പ്രദേശം കയ്യേറി ഒട്ടേറെ ഭൂമി സ്വന്തമാക്കുകയും ചെയ്തതായി ചൈനീസ് അധിനിവേശം സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പ്രതിനിധികളും, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും സംയുക്തമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യം വ്യക്തമായത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ കാര്യത്തില്‍ വ്യക്തത ഇല്ല എന്ന് യോഗം വിലയിരുത്തി. നിയന്ത്രണ രേഖ ഇന്ത്യയുടെയും ചൈനയുടെയും ഭൂപടങ്ങളില്‍ വ്യത്യസ്തമായാണ് രേഖപ്പെടു ത്തിയിരിക്കുന്നത് എന്നും യോഗം അംഗീകരിച്ചു. അതിര്‍ത്തി സംബന്ധിച്ച അവ്യക്തതയും, വിവിധ സ്ഥാപനങ്ങള്‍ അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നതിലെ വീഴ്‌ച്ചയും മൂലം ക്രമേണയാണെങ്കിലും ഇന്ത്യക്ക് വര്‍ഷങ്ങള്‍ കൊണ്ട് വന്‍ നഷ്ടമാണ് ഭൂമി ഉടമസ്ഥതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നു ഈ യോഗത്തില്‍ വെളിപ്പെട്ടു.
ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്കെതിരെ നടന്ന സൈനിക നടപടിക്കിടയില്‍ കീഴടങ്ങിയ തമിഴ് വംശജരെ പ്രസിഡണ്ടിന്റെ സഹോദരന്റെ നിര്‍ദ്ദേശപ്രകാരം ശ്രീലങ്കന്‍ സൈന്യം വധിച്ചതായി മുന്‍ സൈനിക മേധാവി ജനറല്‍ ശരത് ഫോണ്‍സേക്ക വെളിപ്പെടുത്തി.
കൊളംബൊ : തമിഴ് പുലികള്‍ക്കെതിരെ നടത്തിയ യുദ്ധത്തിന്റെ അവസാന പാദത്തില്‍ നടന്നുവെന്ന് ആരോപിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ശ്രീലങ്ക തയ്യാറായി. ഇതിനായി ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്സെ ഒരു ഉന്നത തല “സ്വതന്ത്ര കമ്മിറ്റി” രൂപികരിക്കും എന്ന് ശ്രീലങ്കയിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി മഹിന്ദ സമര സിങ്കെ അറിയിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റ് പുറപ്പെടുവിച്ച ഒരു റിപ്പോര്‍ട്ടില്‍ ശ്രീലങ്കയിലെ സൈനിക നടപടിക്കിടയില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപിച്ചിരുന്നു. ഇത് യുദ്ധ കുറ്റകൃത്യമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിച്ചിരുന്നു. ആദ്യം ഈ റിപ്പോര്‍ട്ട് ശ്രീലങ്ക തള്ളി കളഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ ഈ ആരോപണങ്ങള്‍ പരിശോധിക്കുവാനാണ് ഈ പുതിയ കമ്മിറ്റിയെ നിയോഗിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. കമ്മിറ്റിയുടെ അന്വേഷണത്തിനു ശേഷം തങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും എന്നും മന്ത്രി പറഞ്ഞു.
25 വര്‍ഷത്തെ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് പുലികള്‍ക്കു നേരെ നടത്തിയ സൈനിക നടപടിയുടെ മറവില്‍, തമിഴ് ജനതക്കു നേരെ വ്യാപകമായ മനുഷ്യാവകാശ ലംഘനവും, അതിക്രമവും നടന്നതായി അമേരിക്കന്‍ റിപ്പോര്‍ട്ട്. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം വെടി നിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ച്, തമിഴ് വംശജരെ ശ്രീലങ്കന്‍ സൈന്യം വെടി വെച്ചു കൊന്നു. കീഴടങ്ങിയ തമിഴ് പോരാളികളെയും അന്താരാഷ്ട്ര മര്യാദകള്‍ വെടിഞ്ഞ് ശ്രീലങ്കന്‍ സൈന്യം വധിച്ചു. യുദ്ധ രഹിത മേഖലകളില്‍ കടന്നു ചെന്ന് സൈന്യം യുവാക്കളെയും കുട്ടികളെയും കൊലപ്പെടുത്തി. ഇവിടങ്ങളില്‍ ആവശ്യത്തിനു വെള്ളവും, ഭക്ഷണവും, മരുന്നും എത്തിക്കാം എന്ന് സര്‍ക്കാര്‍ ഏറ്റിരുന്നുവെങ്കിലും ഇത് നടന്നില്ല. യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന നരഹത്യ, എല്ലാ അന്താരാഷട്ര നിയമങ്ങളുടെയും ലംഘനമായിരുന്നു എന്ന് പറയുന്ന റിപ്പോര്‍ട്ട്, മനുഷ്യവംശത്തിനു നേരെയുള്ള കുറ്റകൃത്യമായിട്ടാണ് ഇതിനെ കാണുന്നത് എന്നും പറയുന്നുണ്ട്.
























