Friday, July 4th, 2008

"കോപ്പിയടിപ്പിച്ച് " വിജയ ശതമാനം കൂട്ടി വിദ്യാഭ്യാസത്തെ വില്‍ക്കുന്നവര്‍

(ഗള്‍ഫിലെ ഒരു പഠിതാവിന്റെ അനുഭവം)

വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ച് പ്രവാസത്തിലേക്ക് കാലെടുത്തു വക്കുമ്പോള്‍ ഒട്ടും കുറ്റബോധം തോന്നിയിരുന്നില്ല. ആവശ്യത്തിലേറെ വിവരമൊക്കെയുണ്ടെന്ന മിഥ്യാ ധാരണയായിരുന്നു മനസ്സില്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ കടന്നു പോയപ്പോഴാണ് സ്വന്തം അജ്ഞത അപകര്‍ഷതാ ബോധത്തിന്റെ രൂപത്തില്‍ വേട്ടയാടാന്‍ തുടങ്ങിയത്. അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് അബുദാബിയില്‍ ഉള്ള ഒരു ഡിസ്റ്റന്റ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് അറിഞ്ഞത്.

ഒന്നും പേടിക്കേണ്ട എല്ലാം ശരിയാക്കാം. ആയിരത്തി എണ്ണൂറ്റി അമ്പത് ദിര്‍ഹം അടച്ചോളൂ. ആയിരത്തഞ്ഞൂറ് നാട്ടിലെ രെജിസ്റ്റ്രേഷന്‍ മാറ്റി SDE ആക്കിക്കുന്നതിനും, മുന്നൂറ്റമ്പത് സ്റ്റഡി മെറ്റീരിയല്‍ വരുത്തി ത്തരുന്നതിനും. എല്ലാ അറേഞ്ച്മെന്റും ചെയ്തു തരും. വിജയത്തെ ക്കുറിച്ച് ഒരുത്ക്കണ്ഠയും വേണ്ട. പറഞ്ഞ കാശ് അടച്ചു. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും അറിയിപ്പു വന്നു. പരീക്ഷക്കുള്ള രെജിസ്റ്റ്രേഷന്‍ ഫീസ് വേറെ ആയിരത്തഞ്ഞൂറ് വേണം. അതും അടച്ചു. പിന്നീട് മുന്നൂറ്റമ്പത് രൂപ പരീക്ഷാ ഫീസ് വേറെ. ഇങ്ങനെ മൂന്ന് വര്‍ഷത്തോളമായി അയ്യായിരത്തോളം ദിര്‍ഹം അടച്ചു. ലീവ് പ്രശ്നമായതിനാല്‍ ഒന്നും രണ്ടും വര്‍ഷം പരീക്ഷ എഴുതാനായില്ല.

മൂന്നാം വര്‍ഷമായിട്ടും, “എല്ലാ സഹായവും” വാക്കു തന്ന് കാശു വാങ്ങിയവര്‍ സ്റ്റഡി മെറ്റീരിയല്‍ ഒന്നും തന്നിരുന്നും ഇല്ല. മൂന്നു വര്‍ഷമായി “സര്‍വീസ് ചാര്‍ജ്” മാത്രം 1150 dh വാങ്ങിയവരാണ് എന്നോര്‍ക്കണം. അതിനിടയില്‍ നാട്ടിലേക്ക് മെയില്‍ അയച്ച് സിലബസ് മനസ്സിലാക്കിയിരുന്നു. പല തവണ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടപ്പോഴും, ഫീസിന്റെ വിവരങ്ങളല്ലാതെ യാതൊരു കോഴ്സിന്റേയും സിലബസ്സിനെ പ്പറ്റി പ്രിന്‍സിപ്പാള്‍ അടക്കമുള്ള ആര്‍ക്കും ഒരു വിവരവും ഇല്ലായിരുന്നു. അപ്പോഴാണ് അതൊരു സരസ്വതീ ക്ഷേത്രമല്ല, കച്ചവട സ്ഥാപനം മാത്രമാണെന്ന് എനിക്ക് മനസ്സിലായത്. വാങ്ങിയ സര്‍വീസ് ചാര്‍ജിനെ ക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ രണ്ട് ദിവസത്തിനകം എത്തിക്കാം എന്നായിരുന്നു മറുപടി.

രണ്ട് ദിവസത്തിനകം എന്നെ ത്തേടിയെത്തിയ കൊറിയര്‍ പാക്ക് തുറന്ന ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കാരണം അതെല്ലാം 2004-2007 സിലബസ് അനുസരിച്ചുള്ളതായിരുന്നു. 2005-2008 സിലബസ് മാറിയിരുന്നു. വിളിച്ചു ചോദിച്ചപ്പോള്‍ “ഉവ്വോ?” എന്ന ആശ്ചര്യാ തികേത്തോടെ യുള്ള മറുപടിയായിരുന്നു മറുപടി.

പിറ്റേന്നു മുതല്‍ എന്നെ പലരും വിളിക്കാന്‍ തുടങ്ങി. അവിടെ രെജിസ്റ്റെര്‍ ചെയ്ത മറ്റു ഹതഭാഗ്യരായിരുന്നു അത്. ഇതു പോലെ വിളിക്കുമ്പോള്‍ “ഈ നമ്പറില്‍ വിളിച്ച് ചോദിച്ചാല്‍ എല്ലാ വിവരവും അറിയാം” എന്നു പറഞ്ഞ് ഈ സ്ഥാപനത്തിലുള്ളവര്‍ എന്റെ നമ്പര്‍ കൊടുത്തതായിരുന്നു. യൂണിവേഴ്സിറ്റി അധികൃതര്‍ ചതിച്ചതാണ്. അവര്‍ വിവരമൊന്നും തന്നില്ല എന്നായിരുന്നു ഇവരുടെ വാദം. ഇതിനിടയില്‍ ഒന്നാം വര്‍ഷത്തെ ചില പുസ്തകങ്ങള്‍ ശരിയായി എനിക്കെത്തിച്ചു തരികയും ചെയ്തു.

ഇതിനിടയില്‍ ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡിസ്റ്റന്റ് എജ്യുക്കേഷന്‍ സ്ഥാപനത്തെ പ്പറ്റി എനിക്കു വിവരം ലഭിച്ചു. അവിടെ രെജിസ്റ്റെര്‍ ചെയ്ത ചിലരെ പരിചയപ്പെടുകയും ചെയ്തു. അവര്‍ക്കെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ കൃത്യ സമയത്ത് സിലബസ്സും, സ്റ്റഡി മെറ്റീരിയലും കൊടുത്തിരുന്നു. അപ്പോള്‍ യൂണിവേഴ്സിറ്റി അധികൃതരെ എങ്ങനെ കുറ്റപ്പെടുത്താനാകും?

ഒടുവില്‍ കയ്യില്‍ നിന്നും വീണ്ടും കാശുമുടക്കി നാട്ടില്‍ നിന്നും മുഴുവന്‍ പുസ്തകങ്ങളും വരുത്തി, ജോലിക്കും, വീടിനും, കുഞ്ഞുങ്ങള്‍ ക്കുമിടയില്‍ രാവു പകലാക്കി പഠിച്ചു പരീക്ഷക്കെത്തി.

അബുദാബി ഇന്‍ഡ്യന്‍ മോഡല്‍ സയന്‍സ് സ്കൂള്‍ ആയിരുന്നു പരീക്ഷാ കേന്ദ്രം. ആദ്യത്തെ ഒന്നു രണ്ട് ദിവസം അവിടെയും ഇവിടെയും ഇരിക്കുന്ന പിള്ളേര്‍ മൊബൈലില്‍ ഫീഡ് ചെയ്ത ഇക്വേഷന്‍ നോക്കുന്നതും, പോക്കെറ്റിനിടയില്‍ നിന്നും തുണ്ടെടുക്കുന്നതും ശ്രദ്ധയില്‍ പ്പെട്ടിരുന്നു. അത്ര കാര്യമാക്കിയില്ല. വര്‍ഷങ്ങളായി പേന കൈ കൊണ്ട് തൊടാത്തതു കൊണ്ട് മൂന്നു മണിക്കൂര്‍ കൊണ്ട് എഴുതി ത്തീര്‍ക്കുന്ന വെപ്രാളത്തില്‍ ഞാന്‍ പരിസരം അത്ര കാര്യമായി വീക്ഷിച്ചും ഇല്ല.

മൂന്നാം നാള്‍ ആണ് അതുണ്ടായത്. രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിയായ മുംബൈക്കാരിയെ എക്സാമിനര്‍ കയ്യോടെ പിടികൂടി. ജീന്‍സിന്റെ ഇരു പോക്കറ്റിലുമായി റ്റെക്സ്റ്റ് ബുക് മുഴുവനായി നിറച്ചാണ് ആ കുട്ടി വന്നിരുന്നത്. പിടിക്കപ്പെട്ട ഉടനെ അവള്‍ പറഞ്ഞു “മേഡം” (പ്രിന്‍സിപ്പാള്‍) അനുമതി തന്നിട്ടാണെന്ന്. മേഡം ഓടി വന്നു അയാളോട് സംസാരിക്കുന്നത് കണ്ടു (അദ്ദേഹം പുതിയ ആളായിരിക്കണം).

പിറ്റേന്ന് ഞാന്‍ കുട്ടികളൊട് സംസാരിച്ചു. മേഡം ഉദ്ദേശിക്കുന്ന സഹായം ഇതായിരിക്കണം. ഞങ്ങള്‍ അടച്ച കാശു മുടക്കി നേരത്തിനു സ്റ്റഡി മെറ്റീരിയല്‍ വരുത്തി ത്തരുന്നതല്ല. അവര്‍ പലരേയും രെജിസ്റ്റര്‍ ചെയ്യിക്കുന്നതേ ഈ സഹായം വാഗ്ദാനം ചെയ്താണത്രെ.

പിറ്റേന്നു മുതല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ പരീക്ഷാ ഹാളില്‍ വരാതായി. പകരം വന്നിരുന്നത് ഇവരാണ്. അന്നു ചുറ്റും നോക്കിയ എനിക്ക് ഞെട്ടിക്കുന്ന കാഴ്ചകളാണ് കാണാനായത്. പലരും പരീക്ഷ തുടങ്ങി അവസാനം വരെ ബുക്ക് നോക്കിയാണ് എഴുതുന്നത്. മേഡം അടുത്തു നിന്നിതെല്ലാം നോക്കി ക്കാണുന്നുമുണ്ട്. ഒന്നോ രണ്ടോ ഉത്തരം ചുമ്മാ കോപ്പിയടിക്കുന്നവരെ കണ്ടില്ലെന്നു വക്കാം. ഇത്? ഇതൊക്കെ തന്നെയല്ലെ എല്ലാ വര്‍ഷവും നടക്കുന്നത്? മുന്‍പ് ഞാന്‍ പരീക്ഷക്കു തയ്യാറെടുക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞിരുന്നു പഠിച്ചു കഷ്ടപ്പെടേണ്ട. ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ എല്ലാം നോക്കി ക്കോളുമെന്ന്.

ഒരു നിമിഷം മനസ്സിലൂടെ പല വിധ ചിന്തകള്‍ പാഞ്ഞു പോയി. ഇല്ലാതായി പ്പോയ എന്റെ (മറ്റു പല പരീക്ഷാര്‍ഥികളുടെയും) പകലിലെ സ്വകാര്യ നിമിഷങ്ങള്‍, പകലായി മാറിയ രാത്രികള്‍, നാട്ടില്‍ പ്രതികൂല സാഹചര്യങ്ങളോട് പട വെട്ടി പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍, മുണ്ട് മുറുക്കി അവരെ പഠിപ്പിക്കുന്ന മാതാപിതാക്കള്‍, അവരുടെ കണ്ണുനീര്‍, സാംസ്ക്കാരികവും, മാനസികവുമായ ഉന്നമനത്തിനായുള്ള വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ അധഃപതനം, ഒപ്പം ഞാന്‍ നേടാന്‍ പോകുന്ന സര്‍ട്ടിഫിക്കറ്റിനു മറ്റുള്ളവര്‍ക്കു മുന്നില്‍ എന്തു വിലയാണുള്ളത്? (കുറ്റം പറയരുതല്ലോ എന്നെയും അവര്‍ സഹായിക്കും. തൊലിക്കട്ടി മാത്രം മതി. ലിറ്ററല്‍ ആകുക എന്ന ഒരുദ്ദേശമേ ഈ പഠനം തുടരലിനു പിന്നിലുള്ളൂ എന്നു ഞാന്‍ മറുപടി പറഞ്ഞു.)

ഇങ്ങനെ കാശു മാത്രം മുടക്കി ഒരു ഉദ്യോഗ ക്കയറ്റത്തിനു സഹായിക്കാന്‍ മാത്രം ഉള്ളതാണോ വിദ്യാഭ്യാസം?

(ഇതെഴുതിയിരിക്കുന്ന പഠിതാവിന് ചില കാരണങ്ങളാല്‍ പേര്‍ വെളിപ്പെടുത്താനാകില്ല. ചില നിയമ തടസ്സങ്ങള്‍ കാരണം‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരും വെളിപ്പെടുത്താനാകില്ല.)

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine