Wednesday, September 7th, 2011

പോന്നോണം വരവായി… പൂവിളിയുമായി

onam-pookkalam-epathram

മലയാളി മനസ്സില്‍ ഗൃഹാതുരമായ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി പൂവിളിയുമായി ഒരു പൊന്നോണം കൂടി വന്നിരിക്കുന്നു. പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം മലയാള നാട്ടില്‍ മാവേലി നാടു വാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്. കള്ളവും ചതിയുമില്ലാത്ത, മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞ്ഞിരുന്ന നന്മയുടെ കാലം. മനുഷ്യത്തവും മാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച്, പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം.

ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പറ്റിയുള്ള ത്രസിക്കുന്ന സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളി മനസ്സുകളില്‍ പ്രത്യാശയുടെ പൊന്‍‌കിരണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണ സങ്കല്‍പ്പമിന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.

കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. ചോര നീരാക്കി പാടത്തും പറമ്പിലും കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യ മുഹര്‍ത്തമായിരുന്നു. ഇടവപ്പാതിയിലെ തോരാത്ത പെരുമഴയും, കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങ്ങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങ്ങമാസം, കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു. എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ നിറഞ്ഞിരുന്ന നെല്ലും, തൊടിയില്‍ നിറഞ്ഞിരുന്ന പൂക്കളും, മനസ്സില്‍ നിറഞ്ഞിരുന്ന ആഹ്ലാദവും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പോയ കാലത്തിന്റെ മധുര സ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു.

വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങ്ങളൊരുക്കുവാനുള്ള വിഭവങ്ങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ശാരീരിക അധ്വാനം അപമാനമായി കരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു. എന്തിനും ഏതിനും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തു പാട്ടിന്റെ നാടന്‍ ശീലുകള്‍ കൊണ്ട് നാടിനെ പുളകം‌ കൊള്ളിച്ചിരുന്ന, നാടിനാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും വ്യാപാര സമുച്ചയങ്ങളും പടുത്തുയര്‍ത്തിയിരിക്കുന്നു. അവശേഷിക്കുന്നതും വെട്ടിപ്പിടിക്കാന്‍ കഴുകന്റെ കണ്ണുമായി ഭൂമാഫിയ സംഘങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും റോന്ത് ചുറ്റുകയാണ്.

നമ്മുടെ കുട്ടികള്‍ക്കു പോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.

ഓണക്കാലത്ത് മലയാള നാടിനെ സുന്ദരമാക്കാന്‍ പ്രകൃതിക്ക് പോലും അതീവ ശ്രദ്ധയാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂമരങ്ങളും, പുല്‍ച്ചെടികളും, മലയാള നാടിന്റെ മുഖം മാത്രമല്ല, മലയാളികളുടെ മനസും പ്രസന്നമാക്കിയിരുന്നു. മലയാള നാട്ടിലെ മരങ്ങളൊക്കെ പൂത്തുലഞ്ഞു വര്‍ണ്ണ ഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിതയായിരുന്നു. എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നു പോലും അത്തരം ആവേശം പടിയിറങ്ങിയിരിക്കുന്നു.

ഗ്രാമാന്തരങ്ങളില്‍ പോലും പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല. ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പ്രജാ വത്സലനായി നാടിനും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടു ഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന്‍ മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ചിരിക്കുന്നു. മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്.

കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഓണസങ്കല്പം പോലും ഇന്ന് വികലമാക്കപ്പെട്ടിരിക്കുന്നു. ഓണം ഇന്ന് ഏറ്റവും മൂല്യമുള്ള വ്യാപരോത്സവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓണത്തേയും മാവേലിയേയും വിപണനം ചെയ്യാനുള്ള മത്സരമാണിന്ന് നടക്കുന്നത്. ഓഫറുകളും സൗജന്യങ്ങളും പ്രഖ്യാപിച്ച് മനുഷ്യരുടെ മനസ്സിളക്കി കടക്കെണി ഒരുക്കുന്നതില്‍ ഇവര്‍ വിജയം കാണുന്നു. ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യ വരെ തയ്യാര്‍ ചെയ്തു കൊടുക്കാന്‍ വന്‍‌കിട കച്ചവടക്കാര്‍ രംഗത്തുണ്ട്. ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രാമായി മാറിയിരിക്കുന്നു.

ഓണത്തിന്റെ വര്‍ണ്ണ പൊലിമ ചാനലില്‍ കൂടി റിമോട്ടില്‍ വിരലമര്‍ത്തി ആസ്വദിക്കുകയാണു ഭൂരിഭാഗം ജനങ്ങളും. ഓണനാടും ആകെ ഇന്ന് മാറിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും അക്രമവും അഴിമതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.

വഞ്ചനയും കാപട്യവും അഴിമതിയും സമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടു നില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്. സമത്വ ഭാവനയും സഹോദര്യ ചിന്തയും നഷ്ടപ്പെട്ട സമൂഹത്തില്‍ വിദ്വേഷവും പകയും അക്രമങ്ങളും നിത്യ സം‌ഭവമായി മാറിയിരിക്കുന്നു. വര്‍ഗ്ഗിയതയും തീവ്രവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

എല്ലാ മതങ്ങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങ്ങളുണ്ടാക്കാന്‍ വര്‍ഗ്ഗീയ വാദികളും മത തീവ്രവാദികളും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വര്‍ഗ്ഗീയതയും മത തീവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച തീരുമാനങ്ങളെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണം.

കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങ്ങിച്ചും ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും കാട്ടാന്‍ ഒരുങ്ങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.

വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിനു വേണ്ടി എന്തു ക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങ്ങള്‍ ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്. വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുകയും വൃദ്ധ സദനങ്ങളില്‍ കൊണ്ട് ചെന്ന് തള്ളുകയും ചെയ്യുന്ന മക്കള്‍, ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, സ്വന്തം ചോരയില്‍ പിറന്ന പെണ്‍മക്കളെ പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍, പിഞ്ചു കുഞ്ഞുങ്ങളെയും വൃദ്ധകളെയും പോലും ലൈഗിക പീഡനത്തിന് ഇരയാക്കുന്ന മനുഷ്യ മൃഗങ്ങള്‍, കടക്കെണിയില്‍ നിന്ന് രക്ഷ തേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്‍, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങ്ങളാണ് നമ്മുടെ നാട്ടില്‍ നടമാടുന്നത്? നിസ്സഹായരായ മനുഷ്യരുടെ ദീനരോദനങ്ങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനീയമാണ്. എന്നുമെന്നും ശാന്തിയും സമാധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാ – ക്രിമിനല്‍ മാഫിയയുടെയും ക്വോട്ടേഷന്‍ സംഘങ്ങളുടെയും വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു. നീതിപീഠവും നീതിപാലകരും ഭരണാധികാരികളും ഇവരുടെ ഒത്താശക്കാരായി മാറുന്നതോടെ പാവപ്പെട്ട ജനം നിസ്സഹരായി മാറുകയാണ്.

ഇതിനെല്ലാം അറുതി വരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ? നാമെല്ലാം പാടി പുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒത്തരുമയോടെ സഹായിച്ചും സഹകരിച്ചും കഴിഞ്ഞിരുന്ന, ആ നന്മ നിറഞ്ഞ മാവേലി നാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?

മനുഷ്യ മനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും സാഹോദര്യവും പടിയിറങ്ങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങ്ങള്‍ പോലും തകര്‍ന്നു കൊണ്ടിരിക്കുകയാണ്.

സമൂഹത്തില്‍ കൂട്ടായ്മകള്‍ കുറയുന്നു. വിഭാഗീയത, ജാതി – മത ചേരി തിരിവുകള്‍, സഹകരണമില്ലായ്മ, മനുഷ്യര്‍ തമ്മിളുള്ള സ്നേഹത്തില്‍ സം‌ഭവിക്കുന്ന വിടവ്, അഴിമതി, അക്രമങ്ങള്‍, വര്‍ഗ്ഗീയത, തീവ്രവാദം തുടങ്ങി മനുഷ്യ രാശിക്ക് ഒരു തരത്തിലും ഗുണകരമല്ലാത്ത പ്രവണതകള്‍ ഏറി ഏറി വരുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യ മനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും കാര്‍ഷിക സമൃദ്ധിയിലേക്ക് മനസ്സു കൊണ്ടെങ്കിലും മടങ്ങിയെത്താനും നമുക്ക് സാധിച്ചങ്കില്‍ എന്ന് ആശിക്കുകയാണ്.

- ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine