പോഷകാഹാര കുറവ് മൂലം കഷ്ടപ്പെടുന്ന ബീഹാറിലേയും മധ്യ പ്രദേശിലെയും കുട്ടികള്‍ക്ക് വിതരണം ചെയ്യുവാനായി ഐക്യ രാഷ്ട്ര സഭ ഇറക്കുമതി ചെയ്ത 10 കോടി രൂപയുടെ പോഷകാഹാരം സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഐക്യ രാഷ്ട്ര സഭ വിതരണം നിര്‍ത്തി വെച്ചു.
ഐക്യ രാഷ്ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള സംഘടന (UNICEF) ഇറക്കുമതി ചെയ്ത Ready To Use Therapeutic Food (RUTF) എന്ന ആഹാരമാണ് സര്‍ക്കാര്‍ പരിശോധനകള്‍ നടത്താതെയാണ് ഇറക്കുമതി ചെയ്തതെന്ന കാരണം പറഞ്ഞ് തടഞ്ഞത്.
പോഷകാഹാര കുറവിന് പ്രത്യേകം ചികിത്സാ രീതി വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നയം. ഇതനുസരിച്ച് കപ്പലണ്ടിയില്‍ നിന്നും പ്രത്യേകമായി നിര്‍മ്മിച്ച ഈ പോഷകാഹാരം ഐക്യ രാഷ്ട്ര സഭ ലോകമെമ്പാടും പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.
ലോകത്തിലെ ഏറ്റവും അധികം പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ളത് ഇന്ത്യയിലാണ്. അതില്‍ തന്നെ ഏറ്റവും അധികം കുട്ടികള്‍ ബീഹാറിലും മധ്യ പ്രദേശിലും ആണുള്ളത്. ഈ സംസ്ഥാനത്തെ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് UNICEF പോഷകാഹാരം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത്.
എന്നാല്‍ ഇതിന് വില വളരെ കൂടുതല്‍ ആണെന്നും ഇതിന്റെ നിലവാരം പരിശോധിക്കപ്പെട്ടിട്ടില്ല എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. തങ്ങളുടെ പരിശോധനാ സംവിധാനത്തിലൂടെ കടന്നു പോകാത്ത ഒന്നും ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല എന്ന് ശിശു ക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനു പകരം പ്രാദേശികമായി ലഭിക്കുന്ന സംസ്കരിച്ച പാല്‍ വിതരണം ചെയ്താല്‍ മതി എന്നാണ് ഔദ്യോഗിക നിരീക്ഷണം.
എന്നാല്‍ കടുത്ത പോഷകാഹാര കുറവിന് ഇത് പ്രതിവിധി ആവില്ല എന്ന് UNICEF ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇരക്കുമതി ചെയ്ത പോഷകാഹാരം ഐക്യ രാഷ്ട്ര സഭ അഫ്ഗാനിസ്ഥാനിലേക്കും മഡഗാസ്കറിലേക്കും കയറ്റി അയച്ചു.
വമ്പിച്ച സാമ്പത്തിക പുരോഗതി ഇന്ത്യ അവകാശപ്പെടുമ്പോഴും ഇതിന്റെ ഗുണഫലം താഴേക്കിടയിലേക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഇന്ത്യയിലാണ് എന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഇത്തരം ഒരു നടപടി പരിഹാസ്യമാണ് എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.



ഇന്ന് ശ്രാവണ പൗര്‍ണ്ണമി. വടക്കേ ഇന്ത്യയില്‍ രക്ഷാബന്ധന്‍ ദിവസമായി ആഘോഷിക്കുന്ന ദിനം. പെണ്‍കുട്ടികള്‍ സഹോതര തുല്യം കരുതുന്നവരുടെ കയ്യില്‍ രക്ഷാ ബന്ധന്‍ ചരട് കെട്ടുകയും,ആരതി ഉഴിയുകയും, മധുരം വിതരണം ചെയ്യുന്നതുമാണ് ഈ ചടങ്ങ്. ഇപ്രകാരം രാഖി ബന്ധിച്ച പെണ്‍കുട്ടിയെ സഹോദരിയെ പോലെ സംരക്ഷിച്ചു കൊള്ളാന്‍ ബാധ്യസ്ഥനാണ് “രാഖി സഹോദരന്‍”. രജ പുത്രര്‍ക്കിടയില്‍ നില നിന്നിരുന്ന ആചാരം പിന്തുടര്‍ന്ന് വടക്കേ ഇന്തയില്‍ ആണിത് കൂടുതല്‍ പ്രചാരത്തില്‍ ഉള്ളത്. ദക്ഷിണേന്ത്യയില്‍ അടുത്ത കാലത്തായി ഈ ആചാരം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുന്നുണ്ട്. ഇതു കൂടാതെ കോളജ് കാമ്പസുകളിലും മറ്റും യുവതീ യുവാക്കള്‍ക്കിടയില്‍ രക്ഷാ ബന്ധന്‍ ആഘോഷിക്കുന്നു.
പ്രമുഖ സ്വാതന്ത്ര സമര സേനാനിയും ഹിന്ദി പ്രചാരകയും ആയിരുന്ന കൗമുദി ടീച്ചര്‍ (92) അന്തരിച്ചു. കണ്ണൂരില്‍ 1917-ല്‍ കടത്തനാട്ടു തമ്പുരാന്റെയും ചിറക്കല്‍ തമ്പുരാട്ടിയുടെയും മകളായി ജനിച്ച കൗമുദി ടീച്ചര്‍ ദീര്‍ഘ കാലം ഹിന്ദി അധ്യാപികയായി ജോലി നോക്കി. റിട്ടയര്‍മന്റിനു ശേഷവും ഹിന്ദി പ്രചാരകയായി തുടര്‍ന്ന അവര്‍ ഗാന്ധിയന്‍ ആശയങ്ങളെയും ആദര്‍ശങ്ങളെയും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്നു.
ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി മഹമൂദ് അഹമദി നെജാദിന്റെ തെരഞ്ഞെടുപ്പ് വിജയം ശരി വച്ചു. ഇതോടെ നെജാദ് തന്നെ വീണ്ടും ഇറാന്റെ പ്രസിഡണ്ട് ആവും എന്ന് ഉറപ്പായി. ഇറാനിലെ ഭരണ ഘടന പ്രകാരം പ്രസിഡണ്ട് ആയി സ്ഥാനം ഏല്‍ക്കാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു പുറമെ പരമോന്നത നേതാവിന്റെ അംഗീകാരം കൂടി ആവശ്യമാണ്. ഈ അംഗീകാരമാണ് നെജാദിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വെച്ച് ബുധനാഴ്ച നെജാദ് സ്ഥാനം ഏല്‍ക്കും. ജൂണ്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നെജാദ് വിജയിച്ചു എങ്കിലും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന് നെജാദിന്റെ പ്രധാന എതിരാളിയായ ഹുസൈന്‍ മൂസാവി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധ സമരമാണ് ഇറാനില്‍ അരങ്ങേറിയത്. 
























