പ്രമുഖ സ്വാതന്ത്ര സമര സേനാനിയും ഹിന്ദി പ്രചാരകയും ആയിരുന്ന കൗമുദി ടീച്ചര്‍ (92) അന്തരിച്ചു. കണ്ണൂരില്‍ 1917-ല്‍ കടത്തനാട്ടു തമ്പുരാന്റെയും ചിറക്കല്‍ തമ്പുരാട്ടിയുടെയും മകളായി ജനിച്ച കൗമുദി ടീച്ചര്‍ ദീര്‍ഘ കാലം ഹിന്ദി അധ്യാപികയായി ജോലി നോക്കി. റിട്ടയര്‍മന്റിനു ശേഷവും ഹിന്ദി പ്രചാരകയായി തുടര്‍ന്ന അവര്‍ ഗാന്ധിയന്‍ ആശയങ്ങളെയും ആദര്‍ശങ്ങളെയും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്നു.
1934-ല്‍ വടകരയില്‍ വച്ചു നടന്ന ഒരു ചടങ്ങില്‍ വച്ച് ഹരിജന ഉദ്ധാരണ ഫണ്ടിലേക്ക് സംഭാവനയ്ക്കായി അഭ്യര്‍ത്ഥിച്ച ഗാന്ധിജിക്ക് തന്റെ സ്വര്‍ണ്ണ ആഭരണങ്ങള്‍ നല്‍കി ക്കൊണ്ടാണ് ടീച്ചര്‍ ഇന്ത്യന്‍ സ്വാതന്ത്ര ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. അതു കേവലം നൈമിഷികമായ ആവേശത്തിന്റെ പുറത്ത് ചെയ്ത കാര്യം അല്ലായിരുന്നു എന്ന് അവരുടെ തുടര്‍ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാതാ പിതാക്കളുടെ അനുമതിയുണ്ടോ എന്ന ഗാന്ധിജിയുടെ അന്വേഷണത്തിനു ഉണ്ടെന്ന് മറുപടി നല്‍കിയ അവര്‍ തുടര്‍ന്നുണ്ടായ സംഭാഷണ ത്തിനിടെ താനിനി ഒരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ അണിയില്ലെന്നു പ്രതിഞ്ജ ചെയ്യുകയും ചെയ്തു.
വിവാഹ സമയത്ത് ആഭരണം അണിയാ തിരിക്കുന്നത് ബുദ്ധിമുട്ടാവില്ലേ എന്ന രീതിയില്‍ പിന്നീട് ഒരിക്കല്‍ ഗാന്ധിജിയുടെ അന്വേഷണത്തിനു സ്വര്‍ണ്ണത്തോട് താല്‍പര്യം ഇല്ലാത്ത ആളെയേ വിവാഹം കഴിക്കൂ എന്ന് അവര്‍ മറുപടി നല്‍കി.
സ്വന്തം സന്തോഷ ത്തേക്കാള്‍ വലുതാണ് തന്റെ ത്യാഗത്തിലൂടെ ഒരു പാടു പേര്‍ക്ക് ലഭിക്കുന്ന സഹായം എന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച അന്നത്തെ ആ പെണ്‍കുട്ടിയുടെ കഥ ഗാന്ധിജി പിന്നീട് പല വേദികളിലും പരാമര്‍ശിക്കുകയും ഇന്ത്യന്‍ യുവത്വത്തത്തിനു അതൊരു ആവേശമായി മാറുകയും ചെയ്തു. “ഹരിജന്‍” മാസികയില്‍ ഈ സംഭവത്തെ കുറിച്ച് ഗാന്ധിജി ഒരു ലേഖനം എഴുതുകയുണ്ടായി. പിന്നീട് ഈ ലേഖനം വിദ്യാര്‍ത്ഥി കള്‍ക്ക് പഠിക്കാനായി ഹിന്ദി പുസ്തകത്തില്‍ “കൗമുദി കാ ത്യാഗ്” എന്ന പേരില്‍ ഇടം പിടിക്കുകയും, തന്റെ തന്നെ ജീവിതാനുഭവം ഒരു ഹിന്ദി അധ്യാപികയായ കൗമുദി ടീച്ചര്‍ക്ക് തന്റെയടുക്കല്‍ ഹിന്ദി ട്യൂഷ്യനു വരുന്ന കുട്ടികളെ പഠിപ്പിക്കുവാന്‍ ഉള്ള അവസരവും ഉണ്ടായി എന്നത് കൗതുക കരമാണ്. ജീവിതത്തില്‍ പിന്നീടൊരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ ഉപയോഗി ക്കാതിരുന്ന കൗമുദി ടീച്ചര്‍ യാദൃശ്ചിക മെന്നോണം അവിവാഹി തയായി തന്നെ ജീവിതാ വസാനം വരെ തുടര്‍ന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാ നാവാത്ത ഒരു സംഭവത്തിലെ നായികയെ ആണ് ടീച്ചറുടെ മരണത്തിലൂടെ നഷ്ടമാകുന്നത്.
– എസ്. കുമാര്‍




ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി മഹമൂദ് അഹമദി നെജാദിന്റെ തെരഞ്ഞെടുപ്പ് വിജയം ശരി വച്ചു. ഇതോടെ നെജാദ് തന്നെ വീണ്ടും ഇറാന്റെ പ്രസിഡണ്ട് ആവും എന്ന് ഉറപ്പായി. ഇറാനിലെ ഭരണ ഘടന പ്രകാരം പ്രസിഡണ്ട് ആയി സ്ഥാനം ഏല്‍ക്കാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു പുറമെ പരമോന്നത നേതാവിന്റെ അംഗീകാരം കൂടി ആവശ്യമാണ്. ഈ അംഗീകാരമാണ് നെജാദിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വെച്ച് ബുധനാഴ്ച നെജാദ് സ്ഥാനം ഏല്‍ക്കും. ജൂണ്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നെജാദ് വിജയിച്ചു എങ്കിലും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന് നെജാദിന്റെ പ്രധാന എതിരാളിയായ ഹുസൈന്‍ മൂസാവി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധ സമരമാണ് ഇറാനില്‍ അരങ്ങേറിയത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. രാഷ്ട്രീയ നേതാവ് എന്നതിലുപരി മലബാറിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവ് കൂടെ ആയിരുന്നു ശിഹാബ് തങ്ങള്‍. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്നു. കേരളത്തില്‍ മത സൌഹാര്‍ദ്ദം നില നിര്‍ത്തുന്നതിനു സഹായകമായ നിലപാടുകള്‍ എടുത്ത അദ്ദേഹം ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയ മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു. 

























