സംശയകരമായ ഒരു കപ്പല്‍ ഗോവയിലേക്ക് നീങ്ങുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തീര രക്ഷാ സേനയും നാവിക സേനയും ജാഗരൂകരായി. കൊങ്കണ്‍ പ്രദേശത്ത് നാവിക സേന റോന്ത് ചുറ്റല്‍ ഊര്‍ജ്ജിതം ആക്കിയിട്ടുണ്ട്. മഹാരാഷ്ട്ര ഇന്റലിജന്‍സ് ആണ് ജാഗ്രതാ നിര്‍ദ്ദേശം ഗോവ പോലീസിന് കൈമാറിയത്. മത്സ്യ ബന്ധന തൊഴിലാളികള്‍ ആണ് ഈ അക്ഞാത കപ്പല്‍ ആദ്യം കണ്ടത്. ഇവരാണ് മഹാരാഷ്ട്ര പോലീസിനെ വിവരം അറിയിച്ചത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തീര രക്ഷാ സേനയും നാവിക സേനയും കപ്പലിനു വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കപ്പല്‍ കണ്ടെത്താനായില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ കപ്പല്‍ ഗോവന്‍ തീരത്തെത്തും എന്നാണ് പോലീസിന്റെ നിഗമനം.



ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയില്‍ നേരിടുന്ന വംശീയ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയാക്കുന്ന സ്ഥാപനങ്ങളേയും ഏജന്റുമാരേയും കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നു. ഇത് അന്വേഷിക്കാന്‍ ചെന്ന ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം ആക്രമിക്കപ്പെടുകയും ഉണ്ടായി. 5000 ഡോളറിന് ഇംഗ്ലീഷ് ഭാഷയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് ചില ഏജന്റുമാര്‍ നല്‍കാന്‍ തയ്യാറായി. ഈ വെളിപ്പെടുത്തലുകള്‍ അടങ്ങുന്ന പ്രോഗ്രാം ടെലിവിഷന്‍ ചാനലില്‍ പ്രക്ഷേപണം ചെയ്യാനിരിക്കെ ആണ് ഇവര്‍ക്കു നേരെ ആക്രമണം നടന്നത്. ആക്രമണത്തിനു പുറകില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് സുപ്രധാന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇവിടെ സന്ദര്‍ശനങ്ങള്‍ നടത്തി എങ്കിലും അറബ് ലോകം ഈ ശ്രമങ്ങളെ ഇപ്പോഴും സംശയത്തോടെ ആണ് വീക്ഷിക്കുന്നത്. അമേരിക്കയുടെ പ്രത്യേക ദൂതനായ ജോര്‍ജ്ജ് മിഷല്‍, പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്, അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ജെയിംസ് ജോണ്‍സ് എന്നിവരാണ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനം നടത്തിയ പ്രമുഖര്‍. ഇസ്രയേലുമായുള്ള സമാധാനം തന്നെ ആയിരുന്നു ഇവരുടെ മുഖ്യ സന്ദര്‍ശന ഉദ്ദേശവും.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ 2008 ലെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം കാര്‍ട്ടൂണിസ്റ്റ് ടി. കെ. സുജിത് വരച്ച ‘വിചിത്ര പ്രദര്‍ശനം’ എന്ന കാര്‍ട്ടൂണിന് ലഭിച്ചു. 2008 ഡിസംബറിലെ കേരള കൌമുദി വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കാര്‍ട്ടൂണ്‍. രണ്ടായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നേരത്തേ കേരള സര്‍ക്കാരിന്റെ മീഡിയ പുരസ്കാരത്തിനും അര്‍ഹമായിരുന്നു ഈ കാര്‍ട്ടൂണ്‍. 
മൊബൈല്‍ ഫോണ്‍ വഴി ജമ്മു കാശ്മീരില്‍ 2006ല്‍ പ്രചരിച്ച ചില വീഡിയോ ക്ലിപ്പുകളിലെ ലൈംഗിക പീഡന രംഗങ്ങള്‍ അന്വേഷിച്ച പോലീസ് മറ്റൊരു കഥയാണ് വെളിച്ചത്ത് കൊണ്ടു വന്നത്. വീഡിയോയിലെ 16 കാരിയായ ഒരു പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തു. തന്നെ പോലെ ഒട്ടേറെ പെണ്‍കുട്ടികളെ ഒരു സംഘം തങ്ങളുടെ പിടിയില്‍ അകപ്പെടുത്തിയിട്ടുണ്ടെന്നും ഭരണ രംഗത്തെ പല പ്രമുഖരും തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ സംഭവം ചൂട് പിടിച്ചു. തുടര്‍ന്ന് സി. ബി. ഐ. അന്വേഷണം ഏറ്റെടുത്തു. കോണ്‍ഗ്രസ് – പി. ഡി. പി. മുന്നണിയിലെ മന്ത്രിമാരായ ജി. എം. മിറും രമണ്‍ മട്ടൂവും പോലീസ് പിടിയിലായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഖ്ബാല്‍ ഖാണ്ഡെ, അതിര്‍ത്തി രക്ഷാ സേനയിലെ ഡി. ഐ. ജി. കെ. സി. പാഥെ തുടങ്ങിയവരും അന്ന് അറസ്റ്റിലായ പ്രമുഖരില്‍ പെടുന്നു. 2006 ജൂലൈയില്‍ തുടങ്ങിയ കേസിന്റെ വിചാരണ ഇപ്പോഴും തുടരുന്നു. സി. ബി. ഐ. ഇനിയും അന്വേഷണം പൂര്‍ത്തി ആക്കിയിട്ടില്ല. ഈ കേസില്‍ പല പ്രമുഖര്‍ക്കും പങ്കുണ്ടെന്നും മറ്റും ആരോപിച്ച് അന്ന് ലഘു ലേഖകളും മറ്റും പ്രചരിച്ചിരുന്നു. 
























