തൃശ്ശൂര്‍ : ഉത്സവ കോർഡിനേഷൻ കമ്മിറ്റി തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്ത്താ ലിന് ആഹ്വാനം ചെയ്തു.
വെടിക്കെട്ടിനും ആന എഴുന്നെള്ളി പ്പിനും അനുമതി നൽകാ ത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഹര്‍ത്താല്‍ നടത്തുന്നത്.
തൃശ്ശൂര്‍ : ഉത്സവ കോർഡിനേഷൻ കമ്മിറ്റി തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്ത്താ ലിന് ആഹ്വാനം ചെയ്തു.
വെടിക്കെട്ടിനും ആന എഴുന്നെള്ളി പ്പിനും അനുമതി നൽകാ ത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഹര്‍ത്താല്‍ നടത്തുന്നത്.
- കറസ്പോണ്ടന്റ്
വായിക്കുക: ആനക്കാര്യം, ഉത്സവം, എതിര്‍പ്പുകള്‍, തൃശ്ശൂര്‍ പൂരം, വിവാദം
തൃശ്ശൂര്‍: ജീവശ്വാസം പോലെയാണ് തൃശ്ശൂരുകാര്‍ക്ക് പൂരം. പൂരം മുതല്‍ പൂരം വരെ വര്‍ഷത്തെ കണക്കാക്കുന്ന അവരുടെ വികാരത്തെ വ്രണപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ആരായാലും അവര്‍ വെറുതെ വിടാറില്ല. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ വെടിക്കെട്ട് നിര്‍ത്തിക്കുവാനായി കോടതിയില്‍ പോയ വക്കീലിനെതിരെ പ്രകടനം നടത്തിയവരാണ് തൃശ്ശൂരുകാര്. ആന എഴുന്നെ ള്ളിപ്പിനെതിരെ കേസു കൊടുത്തും പരാതിയയച്ചും ‘തലവേദന‘ സൃഷ്ടിക്കുന്ന വെങ്കിടാചലത്തെ വഴിയില്‍ കണ്ടാല്‍ ചീത്ത വിളിക്കുവാന്‍ മുതിരുന്നതും അവരുടെ രക്തത്തില്‍ അലിഞ്ഞ പൂരം എന്ന വികാരം കൊണ്ടു തന്നെ.
അപ്പോള്‍ പിന്നെ തൃശ്ശൂര്‍ പൂരത്തിനു ജീവനുള്ള ആനകളെ പങ്കെടുക്കുന്നത് തടയണമെന്നും പകരം കൃത്രിമ ആനകളെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യാമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇ-മെയില്‍ അയച്ച ഹോളിവുഡ് താരം പമേല ആന്റേഴ്സന്റെ പേജില്‍ പൂര പ്രേമികളുടെ വക കമന്റ് പൂരം നടത്താതിരിക്കുമോ? ഇംഗ്ലീഷിലും, മംഗ്ലീഷിലും, മലയാളത്തിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പൂര പ്രേമികളും ആന പ്രാന്തന്മാരുമായ മലയാളികള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി ക്കൊണ്ടിരിക്കുന്നു.
ഇത് അമേരിക്കന്‍ കെട്ടു കാഴ്ചയല്ലെന്നും, തൃശ്ശൂര്‍ ഗഡികളുടേ പൂരമാണെന്നും നടിയെ ഓര്‍മ്മിപ്പിക്കുന്നു ചിലര്‍. രോഷം പ്രകടിപ്പിക്കുവാന്‍ നടിയെ തെറി വിളിക്കുന്നവരും ഉണ്ട്.
ആനകളെ തടവില്‍ വെയ്ക്കുന്നതിനെതിരെ ലോകമെമ്പാടുമുള്ള ജന വികാരം ഉയരുകയാണെന്ന് താങ്കള്‍ക്ക് അറിയാമല്ലൊ, കേരളം ഒരു വലിയ വിനോദ സഞ്ചാര കേന്ദ്രമാണ്. ആനകളെ ചങ്ങലയില്‍ പൂട്ടിയിടുന്നത് വിനോദ സഞ്ചാരികള്‍ക്ക് വേദനയാകും. 15 വര്‍ഷത്തിനിടെ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 500 പേരാണ്. ഈ സാഹചര്യത്തില്‍ ഒരു മാറ്റം വരണമെന്ന് താങ്കള്‍ക്കും ആഗ്രഹം ഉണ്ടാകും. പൂരത്തിനു മുപ്പത് കൃത്രിമ ആനകളെ ഉപയോഗിച്ചാല്‍ അതിനു വേണ്ടി വരുന്ന മുഴുവന്‍ ചിലവും താന്‍ വഹിച്ചു കൊള്ളാമെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ പെറ്റ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തക കൂടെയായ പമേല പറയുന്നു.
സച്ചിന് ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷെറപ്പോവ, മമ്മൂട്ടിയേക്കാള്‍ മിടുക്കന് ദുല്‍ഖര്‍ ആണെന്ന് പറഞ്ഞ രാം ഗോപാല്‍ വര്‍മ്മ എന്നിവരുടെ പേജുകളില്‍ കമന്റിട്ട് പ്രതിഷേധിച്ചതിനു ശേഷം ഇപ്പോള്‍ പമേലയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമന്റുകളുടെ പൂരപ്പറമ്പായി മാറി.
ഇത്തവണയും പതിവു പോലെ പൂരത്തോട നുബന്ധിച്ച് തൃശ്ശൂര്‍ പൂരത്തില്‍ ആനകളെ പങ്കെടുപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി വന്നു. പെറ്റ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. കോടതിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സും വച്ചു തൃശ്ശൂരിലെ ആന പ്രേമികള്‍.
ഉൽസവങ്ങളുടേയും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ വന്യ ജീവികളെ വൻ ജനക്കൂട്ടത്തിന് നടുവിൽ കൂട്ടമായി അണി നിരത്തി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനെതിരെ പല പ്രശസ്തരും പ്രതികരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മൃഗ സ്നേഹിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ പമേല ആന്ഡേഴ്സന് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി വ്യത്യസ്തമായ മാർഗ്ഗങ്ങൾ അവലംബിച്ച് മുൻപും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: ആനക്കാര്യം, കോടതി, തൃശ്ശൂര്‍ പൂരം, വിവാദം, സ്ത്രീ
തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം നാളെ. പുലര്‍ച്ചെ വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ ഗോപുര നട കടന്നു വടക്കും നാഥനെ വണങ്ങുന്നതോടെ തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകും. പിന്നെ ഘടക പൂരങ്ങള്‍ ഒന്നൊന്നായി വടക്കും നാഥനെ വണങ്ങുവാന് എത്തും. രാവിലെ പതിനൊന്നു മണിയോടെ മഠത്തില്‍ നിന്നും വരവ് ആരംഭിക്കും. മഠത്തില്‍ വരവിന് തിവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റും. ഈ സമയം കിഴക്കേ ഗോപുര നട കടന്ന് പാറമേക്കാവ് ശ്രീപത്മനാഭന്റെ ശിരസിലേറി പാറമേക്കാവ് ഭഗവതി എഴുന്നള്ളും. തുടര്‍ന്ന് ക്ഷെത്ര മതിക്കെട്ടിനകത്തെ ഇലഞ്ഞിച്ചോട്ടില്‍ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം നടക്കും. മേളം അവസാനിക്കുമ്പോള്‍ വൈകീട്ട് തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും. പതിനഞ്ച് വീതം ആനകള്‍ മുഖാമുഖം നിലയുറപ്പിച്ച് പുരുഷാരത്തെ സ്‍ാക്ഷിയാക്കി വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കുടമാറ്റം. വൈകുന്നേരം വടക്കും നാഥന്റെ ആകാശത്തെ അഗ്നിയുടെ വന്യസൌന്ദര്യത്തില്‍ ആറാടിക്കുന്ന തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട്. തുടര്‍ന്ന് രാത്രിപൂരം. ഉച്ചയോടെ ഇരു വിഭാഗവും പടിഞ്ഞാറെ നടയില്‍ ശ്രീമൂല സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിനു സമാപനമാകും.
പൂരത്തിനു മുന്നോടിയായി നെയ്തലക്കാവിലമ്മ എഴുന്നള്ളി ഇന്ന് തെക്കേ ഗോപുരനട തുറന്നിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആണ് തിടമ്പേറ്റിയത്. പൂരപ്രേമികള്‍ക്കൊപ്പം രാമചന്ദ്രന്റെ ആരാധകരും ചേര്‍ന്നപ്പോള്‍ ചടങ്ങിന് ഒരു ചെറുപൂരത്തിന്റെ പകിട്ട് കൈവന്നു.
- എസ്. കുമാര്‍
വായിക്കുക: ആനക്കാര്യം, തൃശ്ശൂര്‍ പൂരം
തിരുവല്ല: ഇടഞ്ഞ ആനയെ തളക്കുവാന്‍ ശ്രമിക്കുന്നതിനിടെ മയക്കുവെടി വിദഗ്ദനായ ഡോക്ടര്‍ സി.ഗോപകുമാര്‍ (47) ആനയുടെ കുത്തും ചവിട്ടുമേറ്റ് മരിച്ചു. പത്തനംതിട്ടയിലെ പെരുമ്പട്ടിയില്‍ ഞായറാഴ്ച രാവിലെ ആണ് സംഭവം. കോട്ടാങ്ങല്‍ ഗംഗാപ്രസാദ് എന്ന ആനയാണ് ഡോ.ഗോപകുമാറിനെ കുത്തിയത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാന്‍ ആയില്ല. ചെമ്മരപ്പള്ളില്‍ രഘുനാഥന്റെ ഉടമസ്ഥതയില്‍ ഉള്ള ആനയാണ് കോട്ടാങ്ങല്‍ ഗംഗാപ്രസാദ്. ഡോക്ടര്‍ സി.ഗോപകുമാര്‍ ആണ് ഈ ആനയെ ചികിത്സിച്ചിരുന്നത്. ആനയിടഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും അദ്ദേഹത്തെ വിളിച്ചു വരുത്തുകയായിരുന്നു.
രാവിലെ വായ്പൂര് മഹാദേവന് ക്ഷേത്രത്തിനു സമീപം ആറാട്ടുകടവില്‍ കുളിപ്പിക്കുന്നതിനിടയിലാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ചെട്ടിമുക്ക്, കുളത്തൂര്‍മൂഴി വഴി ഓടി വായ്പൂര് ചന്തക്ക് സമീപം എത്തി. ഈ സമയം അവിടെ എത്തിയ ഡോക്ടര്‍ ആനയെ മയക്കുവെടിവച്ചു. എന്നാല്‍ ആന മയങ്ങിയില്ല. തുടര്‍ന്ന് തോട്ടത്തിലേക്ക് കയറിയ ആന ഒരു പശുവിനെ കുത്തിപരിക്കേല്പിച്ചു. ഈ സമയം ഡോക്ടര്‍ ആനയെ പിന്തുടര്ന്ന് വെടിവെക്കുവാന്‍ ശ്രമിക്കുകയായിരുന്നു. പാലത്താനം ബിമല്‍ മോഹന്റെ പുരയിടത്തിനു സമീപം വച്ച് ഡോകടര്‍ വീണ്ടും ആനയെ മയക്കുവെടിവാകു. വെടികൊണ്ട ആന പെട്ടെന്ന് പിന്തിരിഞ്ഞ് ഡോക്ടറെ ആക്രമിക്കുവാന്‍ ഒരുങ്ങി. ചുറ്റും തടിച്ചു കൂടിയ ജനക്കൂട്ടത്തിന്റെ ബഹളത്തിനിടയില്‍ ഒരു നിമിഷം ശ്രദ്ധതെറ്റി ഡോക്ടര്‍ താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് പാഞ്ഞടുത്ത ആന ഡോക്ടറെ ആക്രമിച്ചു. ആനയുടെ ചവിട്ടും കുത്തുമേറ്റ് കിടന്ന ഡോക്ടറുടെ അടുത്തു നിന്നും ആന മാറാതെ നിന്നു. പാപ്പന്മാരും എലിഫെന്റ് സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ആനയെ സംഭവ സ്ഥലത്തുനിന്നും മാറ്റി. തുടര്‍ന്ന് വടം ഉപയോഗിച്ച് ആനയെ തളച്ചു.
കരുനാഗപ്പള്ളി കുലങ്ങര കാക്കനവീട്ടില്‍ പരേതനായ ചന്ദ്രശേഖരന് നായരുടെ മകനാണ് ഡോക്ടര്‍ ഗോപകുമാര്‍.മല്ലപ്പള്ളി ഗവ.വെറ്റിനറി ആശുപത്രിയിലെ സര്‍ജനും ജില്ലയിലെ എലിഫന്റ് സ്ക്വാഡ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു ഡോക്ടര്‍ സി.ഗോപകുമാര്‍. ആനചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രശസ്തനാണ് അദ്ദേഹം. ഡോ.ബിന്ദു ലക്ഷ്മി (തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ്). മകള്‍ ഗോപിക (പ്ലസ്റ്റു വിദ്യാര്‍ഥിനി).
മയക്കുവെടിയേറ്റ ഉടനെ ആനകള്‍ പ്രകോപിതരാകുകയും ആക്രമണകാരിയാകുകയും ചെയ്യുന്ന പതിവുണ്ട്. 2006-ല്‍ ഇത്തരത്തില്‍ മയക്കുവെടിയേറ്റ ആനയെ പിന്തുടരുന്നതിനിടയില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഡോക്ടര്‍ പ്രഭാകരന് കൊല്ലപ്പെട്ടിരുന്നു. ആനയിടയുമ്പോള്‍ തടിച്ചു കൂടുന്ന ജനങ്ങള്‍ പലപ്പോഴും ആനയെ തളക്കുന്നതിനു പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പെരുമ്പട്ടിയിലും തടിച്ചുകൂടിയ ജനം ആനയെ കൂടുതല്‍ പ്രകോപിതനാക്കുകയായിരുന്നു.
- എസ്. കുമാര്‍
വായിക്കുക: ആനക്കാര്യം, ചരമം, ദുരന്തം, വന്യജീവി, വൈദ്യശാസ്ത്രം
തൃശ്ശൂര്‍: ആനകളെ പീഢിപ്പിക്കുകയും വേണ്ട വിധം പരിചരിക്കാതിരിക്കുകയും ചെയ്യുന്ന ആനയുടമകള്‍ക്ക് ഒരു പാഠമാണ് മഹാരാഷ്ട്രയില്‍ നിന്നുമുള്ള സുന്ദര്‍ എന്ന ആനയുടെ അനുഭവം. കോലാപ്പൂരിലെ ഒരു ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ പേരില്‍ ഉള്ള ആനയായിരുന്നു സുന്ദര്‍. ഈ ആനയെ പാപ്പാന് നിരന്തരം പീഡിപ്പിക്കുക പതിവായിരുന്നുവത്രെ. പ്രബലനായ വ്യക്തികളുടെ സംരക്ഷണം ഉള്ളതിനാല്‍ നാട്ടുകാര്‍ അതില്‍ ഇടപെടുവാന്‍ തയ്യാറായില്ല. എന്നാല്‍ ആരോ ഈ പീഢന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് യൂറ്റൂബില്‍ ഇട്ടു. വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ എത്തി. പോള്‍ മെക്കാര്‍ട്ടിണീ, പമേലേ ആന്റേഴ്സണ്, സെലീന ജെയ്റ്റ്ലി, അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖരും സുന്ദറിന്റെ മോചനത്തിനായി രംഗത്തെത്തി. ഇതോടെ അമേരിക്കയിലെ പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഫോര്‍ ആനിമത്സ്) എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. അവര്‍ തങ്ങളുടെ മുംബയിലെ ശാഖയോട് വിഷയത്തില്‍ ഇടപെടുവാന്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങളുടെ ഗൌരവം വര്‍ദ്ധിച്ചു. സംഘടന മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തെ പറ്റി പഠിക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതു പ്രകാരം മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറും പ്രമുഖ ആന ചികിത്സകനുമായ ഡോ. ടി. എസ്. രാജീവും കോന്നിയിലെ ഡോ. ശശീന്ദ്രദേവും ആനയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കി.
ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും മറ്റ അനുബന്ധ സാഹചര്യവും പരിശോധിച്ച കോടതി ആനയെ പുനരധിവസിപ്പിക്കുവാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിനെ ശരി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ കര്‍ണ്ണാടകത്തിലെ ബന്നാര്‍ഘട്ടെ ബയോളജിക്കല്‍ സൂവിലേക്ക് മാറ്റുവാന്‍ തീരുമാനമായി. എന്നാല്‍ ആനയെ അവിടെ നിന്നും കൊണ്ടു വരുന്നതിനുള്ള തടസ്സങ്ങള്‍ നിരവധിയായിരുന്നു. ക്ഷേത്രത്തിന്റെ വകയായ ആനയെ മാറ്റുന്നതിനെതിരെ പ്രാദേശികമായ എതിര്‍പ്പും ശക്തമായി. മഹാരാഷ്ട്രയിലെ വനം വകുപ്പ് വീണ്ടും മലയാളികളുടെ സഹായം തേടി.
ഡോ. രാജീവിന്റെയും ഡോ. ശശീന്ദ്രദേവിന്റേയും നേതൃത്വത്തില്‍ ഒരു മികച്ച എലിഫെന്റ് സ്ക്വാഡ് മഹാരാഷ്ട്രയിലെത്തി. ഭീഷണികളെ അതിജീവിച്ച് അവര്‍ ആനയെ കര്‍ണ്ണാടകയിലെ ബന്നാര്‍ഘട്ട സൂവില്‍ എത്തിച്ചു. ചങ്ങലകളുടെ വിലക്കുകളില്ലാതെ സ്വന്ത്രമായി മറ്റാനകള്‍ക്കൊപ്പം ഇനി സുന്ദറിനും സ്വതന്ത്ര ജീവിതം നയിക്കാം.
ഈ സംഭവം കേരളത്തിലെ ആനയുടമകള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നാണ് പ്രമുഖരായ ആന പ്രേമികള്‍ പറയുന്നത്. ഭക്ഷണവും വിശ്രമവുമില്ലാതെ ആനകളെ കോണ്ട് രാവും പകലും ജോലി ചെയ്യിക്കുന്നതിന്റെ ഫലമായി ഗുരുതരമായ ആരോഗ്യ – മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന ആനകള്‍ കേരളത്തില്‍ നിരവധിയുണ്ട്. കൊടും പീഢനം സഹിക്ക വയ്യാതെ നിരന്തരമായി ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ചില ആനകള്‍. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളോടെ ഉത്സവപ്പറമ്പുകളില്‍ എത്തുന്ന ആനകളും നിരവധിയാണ്. പെറ്റ പോലെയുള്ള സംഘടനകള്‍ സജീവമായി ഇടപെട്ടാല്‍ ഇന്ന് വര്‍ഷത്തില്‍ ലക്ഷങ്ങള്‍ വരുമാനം നേടിത്തരുന്ന ഒരു കോടിക്കു മുകളില്‍ വിലമതിക്കുന്ന നാട്ടാനകളില്‍ പലതും ഏതെങ്കിലും റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ സ്വതന്ത്ര വിഹാരത്തിനായി പോകുന്നത് അതിവിദൂരമായിരിക്കില്ല.
- എസ്. കുമാര്‍
വായിക്കുക: ആനക്കാര്യം, എതിര്‍പ്പുകള്‍, കോടതി, പരിസ്ഥിതി, പീഡനം, വിവാദം