അഭ്യൂഹങ്ങള്‍ക്ക് വിരാമം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി

May 9th, 2014

Thechikottukavu_Ramachandran_ePathram

തൃശ്ശൂര്‍: ഇലഞ്ഞി പൂത്ത മണം പരന്ന് കിടക്കുന്ന വടക്കം നാഥന്റെ അന്തരീക്ഷം. തെക്കേ ഗോപുര നടയില്‍ അക്ഷമരായി ആകാംഷയോടെ കാത്തു നില്‍ക്കുന്ന ആയിരക്കണക്കിനു പേര്‍. ഒടുവില്‍ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് തെക്കേ ഗോപുര വാതില്‍ തുറന്ന് തലയെടുപ്പോടെ നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പ്രൌഡിയോടെ തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തേക്ക്. ഇതോടെ കാത്തു നിന്ന ആയിരക്കണക്കിനു ആരാധകരുടെ ആവേശം അണ പൊട്ടി. മഴയെ അവഗണിച്ച് തടിച്ചു കൂടിയവര്‍ വായ്ക്കുരവയിട്ടും കൈകളുയര്‍ത്തിയും കുടകള്‍ ഉയര്‍ത്തിയും ആഹ്ളാദ നൃത്തം ചവിട്ടി. ആരാധകരെ തുമ്പിയുയര്‍ത്തി വണങ്ങി രാമചന്ദ്രന്‍ നന്ദി പ്രകടിപ്പിച്ചു. തുടര്‍ന്ന് ആരാധകരുടെ നടുവിലേക്ക്. ചടങ്ങ് അവസാനിച്ചപ്പോള്‍ രാമചന്ദ്രനെ തന്റെ തട്ടകമായ പേരാമംഗലത്തേക്ക് എത്തിച്ചിട്ടാണ് ആരാധകര്‍ മടങ്ങിയത്. കേരളത്തില്‍ മറ്റൊരാനയ്ക്കും ഇല്ല ഇത്രയധികം ആരാധകര്‍.

ഈ സീസണില്‍ പ്രസിദ്ധമായ നിരവധി പൂരങ്ങളില്‍ പങ്കെടുത്തു വരികയായിരുന്നു രാമചന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ ആഴ്ച പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ആനയെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഒരു ഉത്തരവ് വരുന്നു. രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ ചിലര്‍ക്കുള്ള വിയോജിപ്പിന്റെ ഫലമായിരുന്നു അത്.

ആനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ കോടതി ഉത്തരവും വെറ്റിനറി ഡോക്ടര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഡി. എഫ്. ഒ. യുടെ അനുമതിയും ഉണ്ടെന്നിരിക്കെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ ആനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്നു. നെയ്തലക്കാവ് ക്ഷേത്ര പ്രതിനിധികളും തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രതിനിധികളും അധികൃതരുമായി ചര്‍ച്ച നടത്തി. കമ്മറ്റിക്കാര്‍ കളക്ടറെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതോടെ ആരാധകരുടെ പ്രതിഷേധം ശക്തമായി. സെലിബറേഷന്‍ കമ്മിറ്റിയിലും ആനയെ പങ്കെടുപ്പിക്കണം എന്ന നിലപാടില്‍ ഭൂരിപക്ഷവും ഉറച്ചു നിന്നു. ഒടുവില്‍ കളക്ടര്‍ ചില നിബന്ധനകളോടെ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. എങ്കിലും ചടങ്ങു നടക്കും വരെ ആരാധകരുടെ ആശങ്കകള്‍ അകന്നിരുന്നില്ല. അത്രയ്ക്കും ശക്തമായിരുന്നു രാമചന്ദ്രനെതിരെ ഉള്ള അണിയറ നീക്കങ്ങള്‍.

പത്തു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉത്സവങ്ങളില്‍ രാമചന്ദ്രന്‍ നിറസാന്നിദ്ധ്യമാണ്. ബുക്കിങ്ങ് ഏറിയപ്പോള്‍ ലേലം വിളിച്ച് ഉയര്‍ന്ന തുകയ്ക്കാണ് ഇവനെ ഉത്സവങ്ങള്‍ക്കായി വിടുന്നത്. ഒരു ഉത്സവത്തില്‍ പങ്കെടുക്കുവാനായി നാലു ലക്ഷത്തിലധികം രൂപയ്ക്ക് വരെ ഇവന്‍ ലേലത്തില്‍ പോയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആരാധകരെ കണ്ണീരിലാഴ്ത്തി ശ്രീനിവാസന്‍ വിടപറഞ്ഞു

October 19th, 2013

തൃശ്ശൂര്‍: ആനക്കമ്പക്കാരെയും ഉത്സവപ്രേമികളേയും കണ്ണീരില്‍ ആഴ്ത്തിക്കൊണ്ട് ഗജസാമ്രാട്ട് നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍ (49) വിടപടഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ആന തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചരിഞ്ഞത്. ആനച്ചന്തത്തിന്റെയും അച്ചടക്കത്തിന്റേയും അപൂര്‍വ്വമായ ജന്മമായിരുന്നു ശ്രീനിവാസന്‍. ജന്മം കൊണ്ട് ബീഹാറിയാണെങ്കിലും നാടന്‍ ആനകളെ വെല്ലുന്ന അഴകളവുകള്‍, ഒപ്പം ഏതുത്സവപ്പറമ്പിലും ശ്രദ്ധിക്കപ്പെടുന്നതും അതേ സമയം സൌമ്യവുമായ സാന്നിദ്ധ്യമായിരുന്ന ഈ ആന. ഗുരുവായൂര്‍ പത്മനാഭന്‍ കഴിഞ്ഞാല്‍ പ്രായം കൊണ്ടല്ലെങ്കിലും കാരണവര്‍ സ്ഥാനവും ബഹുമാനവും ലഭിച്ചിരുന്നു ശ്രീനിവാസന്. വള്ളുവനാട്ടിലെ പ്രസിദ്ധമായ ഉത്സവങ്ങളില്‍ ശ്രീനിവാസനോളം സ്ഥാനം മറ്റാര്‍ക്കും ലഭിച്ചിരുന്നില്ല. കേരളത്തിലെ ഏറ്റവും അധികം ഭാരവും തലവലിപ്പവുമുള്ള ആനകൂടിയായിരുന്നു ശ്രീനിവാസന്‍. ആറുടണ്ണിനടുത്താണിവന്റെ ശരീരഭാരം. മുന്നൂറു സെന്റീമീറ്ററിനടുത്ത് ഉയരം. നീണ്ട വാല്‍ നിലത്തിഴയുന്ന തുമ്പി പതിനെട്ട് നഖങ്ങള്‍ എങ്ങിങ്ങനെ ലക്ഷണങ്ങള്‍ എല്ലാം ഒത്ത ആനയായിരുന്നു ശ്രീനിവാസന്‍.

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവിന്റെ തിടമ്പേറ്റിയിട്ടുണ്ട് ഈ ഗജവീരന്‍. രണ്ടു പതിറ്റാണ്ടിലേറെയായി പൂര്‍ണ്ണത്രയീശ വൃശ്ചികോത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങായ തൃക്കേട്ട പുറപ്പാടിന് ശ്രീനിയായിരുന്നു സ്വര്‍ണ്ണക്കോളം ഏറ്റിയിരുന്നത്. വൈക്കത്തഷ്ടമിക്ക് ഉദയാനപുരത്തപ്പന്റെ തിടമ്പേറ്റിയിരുന്നതും ഇവന്‍ തന്നെ.നെന്മാറ വല്ലങ്ങി, ഉത്രാളിക്കാവ്, ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ്, ഏങ്ങണ്ടിയൂര്‍ ആയിരം കണ്ണി ക്ഷേത്രം, ചിനക്കത്തൂര്‍ പൂരം, തുടങ്ങി പ്രസിദ്ധമായ ഉത്സവങ്ങളില്‍ ശ്രീനി സ്ഥിരം സാന്നിധ്യമായിരുന്നു.ഡെല്‍ഹി ഏഷ്യാഡിലും ഇവന്‍ പങ്കെടുത്തിട്ടുണ്ട്. 2009-ലെ വൃശ്ചികോത്സവത്തൊടനുബന്ധിച്ച് ശ്രീ പൂര്‍ണത്രയീശ സേവാസംഘം നാണു എഴുത്തശ്ശന്‍ ശ്രീനിവാസനു ശ്രീ പൂര്‍ണ്ണത്രയീശ ഗജകൌസ്തുഭം എന്ന ഭഹുമതി നല്‍കി ആദരിച്ചിരുന്നു.

മധ്യകേരളത്തിലെ പ്രമുഖ ആനയുടമയായ എറണാകുളം വിശ്വനാഥ ഷേണായിയാണ് ശ്രീനിവാസനെ ബീഹാറിലെ സോണ്‍പൂര്‍ മേളയില്‍ നിന്നും കൊണ്ടു വന്നത്. ഏകദേശം ഏഴുവയസ്സ് പ്രായം ഉള്ളപ്പോള്‍ ആണ് ലക്ഷണത്തികവുകള്‍ ഉള്ള ഇവന്‍ കേരളത്തില്‍ എത്തുന്നത്. പിന്നീട് എണ്‍പതുകളുടെ മധ്യത്തോടെ ഇവന്‍ തൃശ്ശൂരിലെ നാണു എഴുത്തശ്ശന്‍ ഗ്രൂപ്പില്‍ എത്തി. അക്കാലത്തെ മോഹവിലയായ രണ്ടു ലക്ഷം രൂപയ്ക്കാണ് ഇവനെ നാണു എഴുത്തശ്ശന്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇന്ന് ശരാശരി ആനയുടെ വില ഒരു കോടിക്ക് മുകളിലാണ് എന്നാല്‍ അന്ന് അമ്പതിനായിരത്തിനു മേലെ ആനയ്ക്ക് വില വന്നിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

ശ്രീനിവാസന്റെ നീരുകാലം നേരത്തെ കഴിയും. അതിനാല്‍ തന്നെ സീസണിലെ ആദ്യപൂരങ്ങള്‍ തൊട്ടെ സാന്നിധ്യമാകുവാന്‍ ഇവനാകുമായിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പതിവ് ഇല്ലാത്തതിനാല്‍ ആനപ്രേമികള്‍ക്ക് ഇവനോട് പ്രത്യേക സ്നേഹമായിരുന്നു. ആയിരങ്ങള്‍ അവന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ എത്തി. ശ്രീനിവാസന്റെ വിയോഗം ആനക്കേരളത്തിന്റെ കനത്ത നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. ശ്രീനിവാസന്റെ അകാല വേര്‍പാടില്‍ ദുബായ് ആനപ്രേമി സംഘം അനുശോചിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പറഞ്ഞാല്‍ തീരാത്ത തൃശ്ശൂര്‍പൂരപ്പെരുമയിലൂടെ

April 21st, 2013

ഐതിഹ്യവും ചരിത്രവും വേര്‍തിരിക്കുവാന്‍ ആകാത്തവിധം പരസ്പരം ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ശാന്തമായ വടക്കും നാഥ സന്നിധി. അവിടെയാണ് ലോകത്തിന്റെ കണ്ണും കാതും മനസ്സും ഒഴുകിയെത്തുന്ന വിശ്വവിസ്മയമായ തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്.പൂരങ്ങളുടെ പൂരമെന്ന വിശേഷണത്തിനപ്പുറം നാദവര്‍ണ്ണശബ്ദ വിസ്മയങ്ങള്‍ സമന്വയിക്കുന്ന പ്രൌഢ ഗംഭീരമായ ഒരു സാംസ്കാരികോത്സവം കൂടെയാണ് അത്. ജാതി മത ദേശഭാഷന്തരങ്ങള്‍ക്ക് അതിരുകള്‍ തീര്‍ക്കാനാവാത്ത മഹത്തരമായ ഒരു തലം കൂടെ തൃശ്ശൂര്‍ പൂരത്തിനുണ്ടെന്ന് അവിടെ തടിച്ചു കൂടുന്ന പുരുഷാരം സാക്ഷ്യപ്പെടുത്തുന്നു. കലാകാരന്മാരുടേയും ആസ്വാകരുടേയും ഏറ്റവും വലിയ സംഗമവേദി. മേടമാസത്തിലെ പൂരം നാളിലാണ് തൃശ്ശൂര്‍ പൂരം.

പൂരത്തിന്റെ ഉല്‍ഭവത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോളും ഇന്നു കാണുന്ന രീതിയില്‍ തൃശ്ശൂര്‍ പൂരത്തെ ചിട്ടപ്പെടുത്തിയത് അധുനിക തൃശ്ശൂരിന്റെ ശില്പിയായ ശക്തന്‍ തമ്പുരാനാണ് എന്നതില്‍ തര്‍ക്കമില്ല. ഉല്‍ഭവ കഥകളില്‍ ഏറ്റവും വിശ്വസനീയമെന്ന് കരുതപ്പെടുന്നത് പണ്ട് ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കുവാന്‍ തൃശ്ശൂ‍രില്‍ നിന്നും ദേവീദേവന്മാര്‍ ആനപ്പുറത്ത് എഴുന്നള്ളാറുണ്ടായിരുന്നു. ഒരിക്കല്‍ ഈ യാത്രയ്ക്കിടെ മഴ പെയ്തു. ഇതേ തുടര്‍ന്ന് യാത്രനിര്‍ത്തി ദേവീദേവന്മാരുടെ തിടമ്പ് ഒരു ആലയില്‍ ഇറക്കിവെച്ചു. മഴ മാറിയപ്പോള്‍ ആറാട്ടുപുഴ പാടത്തേക്ക് യാത്രതുടര്‍ന്നു. എന്നാല്‍ താണകുലത്തില്‍ പെട്ടവരുടെ ആലയില്‍ തിടമ്പ് ഇറക്കിവെച്ച് തൊട്ടുതീണ്ടിയതിനാല്‍ പെരുവനത്തെ ഗ്രാമാധികാരികള്‍ പ്രവേശനം നിഷേധിച്ച് ഉത്സവചടങ്ങുകളില്‍ നിന്നും പുറത്താക്കി. ഇതേതുടര്‍ന്ന് അപമാനിതരായ തൃശ്ശൂരിലെ പ്രമുഖരും അധികാരികളും ചേര്‍ന്ന് വടക്കും‌നാഥ സന്നിധിയില്‍ തൃശ്ശൂര്‍ പൂരത്തിനു തുടക്കമിട്ടു. പരസ്പര തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം പൂരം ഇടയ്ക്കെപ്പോ‍ളോ നിന്നു പോ‍യി. പിന്നീട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂരില്‍ എത്തിയതോടെ ആണ് പൂരം പുനരാരംഭിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളെ പ്രധാനികളാക്കി സമീപത്തുള്ള 8 ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂ‍ര്‍ പൂരത്തിനു പുനരാരംഭം കുറിച്ചു. നിലവിലുണ്ടായിരുന്ന രീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് പൂരത്തിന്റെ ഘടന പുനക്രമീകരിച്ചു. ശക്തന്റെ കാലത്തുതന്നെ ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി പൂരത്തെ ജനകീയമാക്കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇന്നും കൃസ്ത്യാനികളും മുസ്ലിംങ്ങളും പലതലത്തില്‍ പൂരവുമായി സഹകരിച്ചു പോരുന്നു.

അതി രാവിലെ വെയിലും മഞ്ഞും മഴയും കൊള്ളാതെ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരവാതില്‍ കടന്നു വടക്കുംനാഥനെ വണങ്ങുവാന്‍ എത്തുന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂരത്തിനു തുടക്കമാകുന്നത്. കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളുന്നതോടെ മറ്റു ഘടകപൂരങ്ങളും വന്നു തുടങ്ങും. ഘടകപൂരങ്ങള്‍ക്ക് ശേഷം തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കും നാഥനെ വണങ്ങി തെക്കോട്ടിറങ്ങി കുടമറ്റത്തിനു തയ്യാറാകുന്നു. കുടമാറ്റം കഴിഞ്ഞ് പിരിയുന്നു പിന്നീട് രാത്രി പൂരവും വെടിക്കെട്ടു. രാവിലെ വീണ്ടും പൂരങ്ങള്‍ ഒടുവില്‍ ഉച്ചയോടെ ഇരുദേവിമാരും ഉപചാരം ചൊല്ലി അടുത്ത പൂരത്തിന് വീണ്ടും കാണാ‍മെന്ന് പറഞ്ഞ് പിരിയുന്നതോടെ തല്‍ക്കാലത്തേക്ക് തിരശ്ശീലവിരിയുന്നു. അപ്പോള്‍ക്കും അടുത്ത പൂരം വരെ പൂരപ്രേമികള്‍ക്ക് ഓര്‍ക്കുവാന്‍ മനം നിറഞ്ഞിരിക്കും.

മഠത്തില്‍ വരവ്
തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകളില്‍ ഒന്നാണ് മഠത്തില്‍ വരവ്.രാവിലെ തിരുവമ്പാടി ഭഗവതി ഉണ്ണിക്കണ്ണനോടു കൂടി പൂരത്തിനായി പുറപ്പെടുന്ന ദേവി മഠത്തില്‍ എത്തി ഇറക്കി പൂജകഴിഞ്ഞ് തിരിച്ചു പുറപ്പെടുന്നതിനെയ്‍ാണ് മഠത്തില്‍ വരവ് എന്ന് പറയുന്നത്. ശങ്കരാചാര്യരുടെ ശിഷ്യന്മാരുടെ മഠങ്ങളില്‍ ഒന്നായ പഴയ നടക്കാവിലെ നടുവില്‍ മഠത്തില്‍ നിന്നുമാണ് രാവിലെ 11.30 നു മഠത്തില്‍ വരവ് ആരംഭിക്കുക. സ്വര്‍ണ്ണപ്രഭ ചൊരിയുന്ന ചമയങ്ങള്‍ അണിഞ്ഞ് തിര്‍വമ്പാടി ശിവസുന്ദര്‍ എന്ന ഗജരാജനാണ് തിടമ്പേറ്റുക. പഞ്ചവാദ്യമാണ് മഠത്തില്‍ വരവിന്റെ പ്രധാന ആകര്‍ഷണം. രണ്ടര പതിറ്റാണ്ടിന്റെ പഴക്കമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ മേള ചരിത്രത്തെ മാറ്റി മറിച്ചുകൊണ്ടാണ് പഞ്ചവാദ്യത്തിന്റെ കടന്നുവരവ്. തിരുവില്വാമല വെങ്കിച്ചന്‍ സ്വാമിയുടെ പുതിയ പരീക്ഷണമായിരുന്നു തിമില, ശുദ്ധമദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ്, ശംഖ് എന്നിവയെ സമന്വയിപ്പിച്ച് നടത്തിയ പുതിയ മേളം. മഠത്തില്‍ നിന്നുമുള്ള വരവില്‍ അത് ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ അത് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.

മഠത്തില്‍ വരവിനെ കുറിച്ചുള്ള കഥയിങ്ങനെ. സമ്പന്നമായ നടുവില്‍ മഠത്തില്‍ പണ്ട് സ്വര്‍ണ്ണ തലേക്കെട്ടുകള്‍ ഉണ്ടായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ ആനകള്‍ക്ക് ചാര്‍ത്തുവാന്‍ അവ നല്‍കാമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ മഠത്തില്‍ വന്ന് ഇവിടെ ഇറക്കി പൂജകഴിഞ്ഞു സ്വര്‍ണ്ണ ചമയങ്ങള്‍ അണിഞ്ഞ് ആനപ്പുറത്ത് ദേവി വടക്കും നാഥ സന്നിധിയിലേക്ക് എഴുന്നള്ളിക്കൊള്ളട്ടെ എന്നായി മൂപ്പില്‍ സ്വാമി. അതിനെ തുടര്‍ന്നാണ് മഠത്തില്‍വരവ് പൂരത്തിന്റെ ഭാഗമായത് . മൂന്നാനകളുടേയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെ മഠത്തിനു മുമ്പില്‍ നിന്നും എഴുന്നള്ളിക്കുന്നു. പിന്നീട് ആനകളുടെ എണ്ണം ഏഴാകുന്നു. നായ്കനാലില്‍ എത്തുമ്പോള്‍ ആനകളുടെ എണ്ണം പതിനഞ്ചായിട്ടുണ്ടാകും.

ഇലഞ്ഞിത്തറ മേളം

പാറമേക്കാവ് ഭഗവതി പന്ത്രണ്ടരയോടെ വടക്കുംനാഥ സന്നിധിയിലേക്ക് പതിനഞ്ചാനകളുടെ അകമ്പടിയോടെ പുറപ്പെടുന്നു. വടക്കും നാഥന്റെ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്ന ദേവിയും സംഘവും ഇലഞ്ഞിച്ചോട്ടില്‍ എത്തുന്നു. തുടര്‍ന്നാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്‍‌മാരാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ഇരുനൂറ്റമ്പതോളം കലാകാരന്മാര്‍ അവിടെ അസുരവാദ്യമായ ചെണ്ടയില്‍ താള വിസ്മയത്തിന്റെ മഹാപ്രപഞ്ചം തീര്‍ക്കുന്നു. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ആസ്വാകര്‍ അവര്‍ക്കൊപ്പം കൂടുന്നു. പതികാലത്തില്‍ തുടങ്ങി ആസ്വാകനെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന പാണ്ടിയുടെ ഉല്‍ഭവം പാണ്ടി നാട്ടില്‍ നിന്നും ആണെന്ന് പറയപ്പെടുന്നു. ചെമ്പടകൊട്ടി കലാശിച്ചതിനു ശേഷമാണ് പാണ്ടിമേളം ആരംഭിക്കുക. ഒലമ്പലും, അടിച്ചു കലാശവും, തകൃതതകൃതയും കഴിഞ്ഞ് മുട്ടിന്മേല്‍ ചെണ്ടയിലെത്തുമ്പോളേക്കും ആസ്വാകര്‍ സ്വയം മറന്നിട്ടുണ്ടാകും. ഒടുവില്‍ പാണ്ടിയുടെ രൌദ്രസൌന്ദര്യം അതിന്റെ എല്ലാ സീമകളും കടന്ന് ഇലഞ്ഞിചോട്ടില്‍ പെരുമഴയായി പെഴിയുമ്പോള്‍ പൂരനഗരിയുടെ മനം നിറഞ്ഞ് കവിഞ്ഞിട്ടുണ്ടാകും.

തെക്കോട്ടിറക്കവും കുടമാറ്റവും
ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം പെയ്തൊഴിയുമ്പോള്‍ പാറമേക്കാവ് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ തെക്കേ ഗോപുരവാതില്‍ കടന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പിലുള്ള മഹാരാജാവിന്റെ പ്രതിമയെ വലം വച്ച് തിരിച്ച് വരുന്നു.തൃശ്ശൂര്‍ റൌണ്ടില്‍ ഗോപുരവാതിലിനു അഭിമുഖമായി അണിനിരക്കുന്നു. അപ്പോഴേക്കും തിരുവമ്പാടി ഭഗവതിയും തെക്കേ ഗോപുരവാതില്‍ കടന്ന് അഭിമുഖമായി നിരന്നിട്ടുണ്ടാകും. മുഖാംമഖം നില്‍ക്കുന്ന ഭഗവതിമാര്‍ക്കിടയില്‍ അപ്പോള്‍ മനുഷ്യമഹാപ്രളയമായിരിക്കും. തുടര്‍ന്ന് ആനപ്പുറത്ത് നിറങ്ങളുടെ വിസ്മയക്കാഴ്ചകള്‍ തീര്‍ത്തുകൊണ്ട് കുടമാറ്റം ആരംഭിക്കും. ആകാശത്ത് വിസ്മയക്കാഴ്ചകള്‍ തീര്‍ത്ത് വര്‍ണ്ണ കുടകള്‍ നിവരുമ്പോള്‍ ആസ്വാകര്‍ ആര്‍പ്പുവിളികളോടെ ഇരു വിഭാഗത്തേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും. ഒരു മത്സര സ്വഭാവം ഉള്ളതിനാല്‍ അതീവരഹസ്യമായാണ് കുടകളുടെ നിര്‍മ്മാണം നടക്കുന്നത്. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെമ്പട്ടിന്റെ കുടചുരുക്കി സൂര്യന്‍ അസ്തമിക്കുവോളം കുടമാറ്റം നീളും. കുടമാറ്റത്തിനു പുറകിലുമുണ്ട് രസകരമായ മറ്റൊരു കഥ. ഒരിക്കല്‍ പൂരത്തിനു മുഖാമുഖം നില്‍ക്കുന്ന സമയത്ത് ഒരു വിഭാഗം അപ്രതീക്ഷിതമായി ആനപ്പുറത്ത് കുടകള്‍ മാറ്റി. ഇതു കണ്ട് മറുവിഭാഗം അല്പം ഒന്ന് അന്ധാളിച്ചുവെങ്കിലും ഉടനെ തന്നെ അടുത്തുണ്ടായിരുന്ന ചിലര്‍ ചൂടിയിരുന്ന ഓലക്കുടകള്‍ വാങ്ങി ആനപ്പുറമേറ്റിക്കൊണ്ട് മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കുടമാറ്റം തൃശ്ശൂര്‍ പൂരത്തിന്റെ ഭാ‍ഗമായി.

അഗ്നിയുടെ ആകാശപ്പൂരം
വടക്കുംനാഥന്റെ തെളിഞ്ഞ മാനത്ത് അഗ്നിയുടെയും ശബ്ദത്തിന്റേയും വന്യസൌന്ദര്യം തീര്‍ത്തുകൊണ്ടാണ് വെടിക്കെട്ട് അരങ്ങേറുക. അക്ഷരാര്‍ഥത്തില്‍ അത് മറ്റൊരു ആകാശപ്പൂരം തന്നെയാണ്. കാണികള്‍ക്ക്കായി കൌതുകങ്ങള്‍ ഒളിച്ചുവെച്ച അമിട്ടുകള്‍ ഒന്നൊന്നായി ആകാശത്തേക്ക് കുതിച്ചുയരുന്നു പിന്നീട് വര്‍ണ്ണമഴയായി പെയ്യുന്നു. ഒടുവില്‍ പൂരപ്പറമ്പിനെ പ്രകമ്പനം കൊള്ളിക്കുന്ന കൂട്ടപ്പൊരിച്ചില്‍. ഗര്‍ഭമലസിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുണ്ടുകളൊക്കെ ഇന്ന് ഓര്‍മ്മമാത്രം. ശബ്ദം കുറച്ച് വര്‍ണ്ണത്തിനു പ്രാധാന്യമുള്ള പടക്കങ്ങളാണ് ഇന്ന് കൂടുതല്‍. കലയും കെമിസ്ട്രിയും കണിശമായ അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് വളരെ സൂക്ഷമതയോടെ ആണ് തൃശ്ശൂര്‍ പൂരത്തിനായി വെടിക്കെട്ട് ഒരുക്കുന്നത്. ഒരല്പം പിഴച്ചാല്‍ അത് വന്‍ ദുരന്തത്തിലേക്കാവും കൊണ്ടെത്തിക്കുക എന്ന് അണിയറക്കാര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഇത്തവണ തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് ഒരുക്കുന്നത്. പൂരത്തിന്റെ രണ്ടുനാള്‍ മുമ്പേ ഉള്ള സാമ്പിള്‍ വെടിക്കെട്ട് സത്യത്തില്‍ പൂരത്തിന്റെ വെടിക്കെട്ടിനേക്കാള്‍ പ്രസിദ്ധമാണ്. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരസ്വഭാവത്തോടെ ആണ് വെടിക്കെട്ടൊരുക്കുന്നത്.

പറഞ്ഞാല്‍ തീരത്തതാണ് പൂരത്തിന്റെ പെരുമയും കഥകളും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴകിന്റെ തമ്പുരാന്‍: തിരുവമ്പാടി ശിവസുന്ദറിന്റെ ജീവചരിത്രം

April 21st, 2013

azhakinte-thamburan-epathtram

തൃശ്ശൂര്‍: തിരുവമ്പാടിയുടെ തിലകക്കുറിയെന്നും ആനയഴകിന്റെ അവതാരരൂപമെന്നും അറിയപ്പെടുന്ന തിരുവമ്പാടി ശിവസുന്ദറിന്റെ സമ്പൂര്‍ണ്ണ ജീവചരിത്രവും അപൂര്‍വ്വമായ ഗാന ചിത്രീകരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അഴകിന്റെ തമ്പുരാന്‍ എന്ന ഡോക്യു ഫിക്ഷന്‍ തൃശ്ശൂരില്‍രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകരും ആനപ്രേമികളും ആനകളും ഉള്‍പ്പെടുന്ന പ്രൌഡമായ ഒരു സദസ്സില്‍ വച്ച് പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും ആനയുടമയും തിരുവമ്പാടിയുടെ അമരക്കാരില്‍ ഒരാളുമായ ടി. എ. സുന്ദര്‍ മേനോന്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹമാണ് ശിവസുന്ദറിന്റെ തിരുവമ്പാടിയില്‍ നടയ്ക്കിരുത്തിയത്. ആനക്കാര്യങ്ങളുടെ ആഴക്കടലില്‍ മുങ്ങി ആന പ്രേമികള്‍ക്കായി മുത്തും പവിഴവും കണ്ടെത്തിക്കൊടുത്ത പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാര്‍ അരൂക്കുറ്റിയാണ് അഴകിന്റെ തമ്പുരാന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയ്ക്ക് ഉപയോഗിക്കുന്ന സങ്കേതങ്ങളുടെ സഹായത്തോടെ ഭാരതപ്പുഴയില്‍ നടത്തിയ ഗാനചിത്രീകരണം എടുത്തു പറയേണ്ട പ്രത്യേകതയാണ്. ബാലമുരളിയാണ് ഗാനം രചിച്ചിരിക്കുന്നത്. പ്രമുഖ പിന്നണി ഗായകന്‍ മധു ബാലാകൃഷ്ണനും ശോഭ മുരളിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിതരണം സണ്‍ മീഡിയ.

ഇന്നു ജീവിച്ചിരിക്കുന്ന നാടന്‍ ആനകളില്‍ പ്രമുഖ സ്ഥാനമാണ് തിരുവമ്പാടി ശിവസുന്ദറിനുള്ളത്. സഹ്യവനങ്ങളില്‍ നിന്നും നന്നേ ചെറുപ്പത്തില്‍ നാട്ടിലെത്തപ്പെട്ട ഈ ആനയെ സര്‍ക്കാര്‍ ലേലത്തില്‍ വച്ചു. ശിവസുന്ദര്‍ ആകും മുമ്പ് ഫ്രാന്‍സിസ് പൂക്കോടന്‍ എന്ന തൃശ്ശൂര്‍ കാരന്റെ കൈവശമായിരുന്നു ഈ അന. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞപ്പോള്‍ അവനു പകരക്കാരനെ തിരഞ്ഞ തിരുവമ്പാടി തട്ടകക്കാര്‍ പൂക്കോടന്‍ ശിവനില്‍ ആകൃഷ്ടരായി. എന്നാല്‍ അഴകും ഐശ്വര്യവും നിറഞ്ഞ തന്റെ ആനയെ കൈവിടുവാന്‍ ഫ്രാന്‍സിസ് തയ്യാറായില്ല. വന്നവരെ മടക്കി വിടുവാന്‍ വലിയ ഒരു വില പറഞ്ഞു നോക്കി അദ്ദേഹം. ഒത്ത ഒരാനയ്ക്ക് എട്ടോ പത്തോ ലക്ഷം രൂപ വില മാത്രമുണ്ടായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞ ഇരുപത്തെട്ട് ലക്ഷം എന്ന മോഹ വില നല്‍കി സുന്ദര്‍ മേനോന്‍ ആനയെ സ്വന്തമാക്കി. ഏതു തിരക്കിനിടയിലും ശിവസുന്ദറിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ മേനോന്‍ സമയം കണ്ടെത്തുന്നു. ആനയുടെ സുഖ ചികിത്സ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും അദ്ദേഹമാണ്. തൃശ്ശൂര്‍ ടൌണില്‍ തന്നെയുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ശിവസുന്ദറിനു നില്‍ക്കുവാന്‍ പ്രത്യേക ഷെഡും ഒരുക്കിയിട്ടുണ്ട് സുന്ദര്‍ മേനോന്‍. അപൂര്‍വ്വമായ ഒരു സ്നേഹ ബന്ധമാണ് ഇവര്‍ തമ്മില്‍ ഉള്ളത്. പൂരങ്ങളുടെ പൂരത്തിനു തിരുവമ്പാടിയുടെ മഠത്തില്‍ വരവിനും തെക്കോട്ടിറക്കത്തിനും ശിവനെ കൊമ്പ് പിടിച്ച് ആനയിക്കുന്നതും സുന്ദര്‍ മേനോന്‍ തന്നെ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിസ്മയത്തിന്റെ വര്‍ണ്ണക്കൂട്ടുകളുമായി കുടമാറ്റം

May 1st, 2012
thrissur-pooram-epathram
തൃശ്ശൂര്‍: വടക്കും നാഥന്റെ തെക്കേ ഗോപുര നട കടന്ന് തിരുവമ്പാടി ശിവസുന്ദറിനൊപ്പം മറ്റു പതിനാലു ഗജവീരന്മാരും നിരന്നപ്പോഴേക്കും തേക്കിന്‍കാട് മൈതാനം ജനസാഗരമായി മാറിയിരുന്നു. അപ്പോഴേക്കും പാറമേക്കാവ് ഭഗവതി മഹാരാജാവിന്റെ പ്രതിമയെ വലം വച്ച്  പാറമേക്കാവ് പത്മനാഭന്റെ പുറത്തേറി പതിനാലാനകളുടെ അകമ്പടിയോടെ  അഭിമുഖമായി നിരന്നിരുന്നു. കുടമാറ്റം കാണുവാനുള്ള അക്ഷമയോടെ ഉള്ള കാത്തിരിപ്പിനൊടുവില്‍ കുടകള്‍ ആനപ്പുറമേറിയതോടെ ആളുകള്‍ ആര്‍പ്പുവിളികളോടെ ആഹ്ലാദം പ്രകടിപ്പിച്ചു. അഹോരാത്രം ജോലിചെയ്ത് വര്‍ണ്ണക്കുടകള്‍ തയ്യാറാക്കിയ കലാകാരന്മാരുടെ കരവിരുതിനുള്ള അംഗീകാരം. ചുവപ്പും മഞ്ഞയും പച്ചയും നീലയും നിറങ്ങള്‍ അങ്ങിനെ മാറിയും  മറിഞ്ഞും കുടകളായി വിരിഞ്ഞപ്പോള്‍ ജനം ആഹ്ലാദനൃത്തം ചവിട്ടി. നിറങ്ങളില്‍ മാത്രമല്ല കുടകളുടെ രൂപത്തിലും വൈവിധ്യം ഉണ്ടായിരുന്നു. കല്പാത്തി തേരിന്റെ രൂപം വരെ കുടകളായി വിരിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on വിസ്മയത്തിന്റെ വര്‍ണ്ണക്കൂട്ടുകളുമായി കുടമാറ്റം

3 of 7234»|

« Previous Page« Previous « സി. പി. ഐ ഇടതു മുന്നണി വിട്ട് പുറത്തുവരണം: പി. സി. വിഷ്ണുനാഥ്
Next »Next Page » വി. എസും മതേതര കക്ഷികളെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്തു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine