ഐ. പി. എല്‍. വിവാദത്തില്‍ വസ്തുതകള്‍ മുഴുവനായും പഠിച്ചതിനു ശേഷം മാത്രമേ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനെതിരെ നടപടി ഉണ്ടാകുകയുള്ളൂ എന്ന് പ്രധാന മന്ത്രി ഡോ. മന്മോഹന്‍ സിംഗ് വ്യക്തമാക്കി. ഐ. പി. എല്‍. കൊച്ചിന്‍ ടീമുമായി ബന്ധപ്പെട്ട കാര്യത്തില്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്ത മാത്രം കണക്കിലെടുത്ത് നടപടിയെടുക്കാന്‍ കഴിയില്ലെന്നും, ഇന്ത്യയില്‍ മടങ്ങി എത്തിയതിന് ശേഷം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കയിലാണ് പധാനമന്ത്രി. ഐ. പി. എല്‍. വിവാദത്തില്‍ അകപ്പെട്ട മന്ത്രി ശശി തരൂര്‍ രാജി വെയ്ക്കണമെന്ന് ബി. ജെ. പി. യും, സി. പി. ഐ. എം. പോളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്.



ബീഹാര്‍, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ 120ഓളം പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധ രാത്രിയാണ് 125 കിലോ മീറ്റര്‍ വേഗതയുള്ള കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത് ബീഹാറിലാണ്. ബീഹാറിലെ അഞ്ചു ജില്ലകളിലായി 77 പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഒരു ജില്ലയിലെ 39 പേരും, ആസാമില്‍ 4 പേരും കൊല്ലപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1.5 ലക്ഷം രൂപയുടെ ദുരിതാശ്വാസം നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി അറിയിച്ചു. ഇതിനു പുറമേ, ധാന്യവും, ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് നല്‍കാനും ഉത്തരവായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപാ വീതം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരും അറിയിച്ചു.
ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് പാക്കിസ്ഥാനെ മരുഭൂമി ആക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ലഷ്കര്‍ എ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ് സെയ്ദ് പറഞ്ഞു. ജല തീവ്രവാദം എന്ന് സെയ്ദ് വിശേഷിപ്പിച്ച ജല മോഷണം ഇന്ത്യ അവസാനി പ്പിച്ചില്ലെങ്കില്‍ യുദ്ധം തുടങ്ങുമെന്നും ഭീഷണി മുഴക്കി. ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് നദിയുടെ ഗതി തിരിച്ചു വിട്ടത് മൂലം ഇരു രാജ്യങ്ങളും പങ്കിടേണ്ട ജലം തടഞ്ഞ ഇന്ത്യയുടെ നടപടി ക്കെതിരെ പാക് ജനത ഒന്നിച്ച് നില്‍ക്കണമെന്നും സയ്ദ് ആവശ്യപ്പെട്ടു. ജമ്മുവിലെ അണക്കെട്ട് നിറക്കാനായി ഇന്ത്യ ചിനാബ് നദിയുടെ ഗതി തിരിച്ചു വിട്ടു എന്നും ഇത് 1960ലെ സിന്ധു നദി കരാറിന്റെ ലംഘന മാണെന്നും സെയ്ദ് പറഞ്ഞു. 
























