ഐക്യ രാഷ്ട്ര സഭ ഇന്ന് ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും അകറ്റാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ലോക ശ്രദ്ധ തിരിച്ചു വിടാനുള്ള ഉദ്ദേശവുമായി 1979ലാണ് ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കാന്‍ തീരുമാനമായത്. ഇന്ന് പുറത്തു വിട്ട ഒരു റിപ്പോര്‍ട്ട് പട്ടിണി അകറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിവിധ രാജ്യങ്ങള്‍ കൈവരിച്ച പുരോഗതി വിലയിരുത്തുന്നു. ഇതില്‍ ഇന്ത്യയുടെ സ്ഥാനം ഒട്ടേറെ പിന്നിലാണെന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.
പട്ടിണി അകറ്റാനുള്ള ശ്രമത്തിന്റെ വിജയം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സൂചനയല്ല എന്നതാണ് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന വസ്തുത. ചില ദരിദ്ര രാജ്യങ്ങള്‍ ഈ രംഗത്ത് എടുത്തു പറയാവുന്ന പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ വ്യാവസായിക വികസനത്തിന്റെ കാര്യത്തില്‍ ഏറെ പുരോഗതി കാണിക്കുന്ന ഇന്ത്യ ഈ പട്ടികയില്‍ എത്യോപ്യയുടെയും കംബോഡിയയുടെയും പുറകിലാണ്. നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ മുന്‍പിലാണ്. ബ്രസീലാണ് ഒന്നാമത്. തൊട്ടു പുറകില്‍ ചൈനയുമുണ്ട്.
വികസ്വര രാജ്യങ്ങളുടെ റിപ്പോര്‍ട്ട്
ഭക്ഷണ ബാങ്കുകള്‍, സമൂഹ അടുക്കളകള്‍ എന്നിവ സ്ഥാപിക്കുക, സ്ക്കൂളുകളില്‍ ഭക്ഷണം വിതരണം ചെയ്യുക, ചെറു കിട കര്‍ഷകരെ പിന്തുണക്കുക എന്നിവയാണ് ഈ രംഗത്ത് ഒന്നാമതാവാന്‍ ബ്രസീലിനെ സഹായിച്ചത്.
കൃഷി സ്ഥലം എല്ലാവര്‍ക്കുമായി വിതരണം ചെയ്ത്, ദരിദ്ര കര്‍ഷകരെ സഹായിക്കുക വഴി ചൈന 58 മില്യണ്‍ ആളുകളെ പട്ടിണിയില്‍ നിന്നും മോചിപ്പിച്ചു.
ചെറുകിട കര്‍ഷകര്‍ക്ക് നല്‍കി വന്ന പിന്തുണയും ഭക്‌ഷ്യ സുരക്ഷയെ ദേശീയ നയമായി കാണുകയും ചെയ്ത ഘാന, ഒരു ദരിദ്ര രാജ്യമായിരുന്നിട്ടും മൂന്നാം സ്ഥാനത്തെത്തി.
ഭൂ പരിഷ്കരണവും ചെറുകിട കര്‍ഷകരെ സഹായിക്കുന്ന ശക്തമായ നയങ്ങളുമാണ് പട്ടിണിക്കാരുടെ എണ്ണം പകുതിയായി കുറക്കാന്‍ വിയറ്റ്നാമിനെ സഹായിച്ചത്.
എച്. ഐ. വി. യുടെ കെടുതികളാല്‍ ഏറെ കഷ്‌ട്ടപ്പെടുന്ന, ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ ഒന്നായ മലാവി, മൂന്ന് വര്‍ഷം കൊണ്ട് പട്ടിണി അകറ്റുന്നതില്‍ കൈവരിച്ച നേട്ടത്തിന്, ചെറുകിട കര്‍ഷകര്‍ക്ക് നല്‍കിയ ശക്തമായ പിന്തുണയാണ് കാരണമായത്.
വ്യത്യസ്തമായ സാഹചര്യങ്ങള്‍ നില നില്‍ക്കുന്ന ഈ അഞ്ചു രാജ്യങ്ങളുടെയും നേട്ടങ്ങള്‍ക്ക് സഹായിച്ച ചില പൊതുവായ വസ്തുതള്‍ ഇവയാണ് :
- ആഗോള വല്‍ക്കരണം സമ്മാനിച്ച സ്വതന്ത്ര വിപണിയുടെ മത്സര സാധ്യതകളില്‍ നിന്നും വേറിട്ട് സ്വന്തം രാജ്യത്തെ കൃഷിയുടെ നിയന്ത്രണം തിരിച്ചു പിടിച്ച രാജ്യങ്ങളാണിവ. വായ്‌പകള്‍, ഗവേഷണം, സാങ്കേതിക വിദ്യ, താങ്ങു വിലകള്‍, വരുമാന സംരക്ഷണം, സബ്സിഡികള്‍ എന്നിങ്ങനെ എല്ലാ ഉപാധികളും ഈ രാജ്യങ്ങള്‍ തങ്ങളുടെ കര്‍ഷകരുടെ സംരക്ഷണത്തിനായി ആഗോള ഏജന്‍സികളുടെ നിയന്ത്രണങ്ങള്‍ കാര്യമാക്കാതെ നിര്‍ഭയം ഉപയോഗിച്ചു.
- വ്യാവസായിക അടിസ്ഥാനത്തില്‍ കയറ്റുമതി ലക്‍ഷ്യമാക്കിയുള്ള കൃഷിയില്‍ പണം നിക്ഷേപിക്കുമ്പോഴും, സ്വന്തം രാജ്യത്തിന്റെ ഭക്‍ഷ്യ സുരക്ഷക്ക് ആവശ്യമായ ഭക്‍ഷ്യ വിളവുകള്‍ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാല്‍ ആഭ്യന്തര ഉല്‍പ്പാദനം നിലനിര്‍ത്താന്‍ ഇവര്‍ ശ്രദ്ധിച്ചു.
- ഭൂ പരിഷ്ക്കരണം വഴി ഭൂമിയുടെ വിതരണം നടപ്പിലാക്കി.
- സാമൂഹ്യ സംരക്ഷണ നടപടികള്‍ക്ക് പ്രാധാന്യം കൊടുത്തു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയല്ല, മറിച്ച് സര്‍ക്കാരുകളുടെ പങ്കാണ് പട്ടിണി നിവാരണം സാധ്യമാക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ട് പരാമര്‍ശിച്ചു കൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ ആക്ഷന്‍ എയ്ഡ് ഡയറക്ടര്‍ ആന്‍ ജെലെമ അറിയിച്ചു. ആറ് സെക്കന്‍ഡില്‍ ഒരു കുഞ്ഞ് വീതം പട്ടിണി മൂലം ഇന്ന് മരണമടയുന്നുണ്ട്. സര്‍ക്കാരുകള്‍ മനസ്സു വെച്ചാല്‍ ഇത് തടയാവുന്നതേയുള്ളൂ.
ജനസംഖ്യയുടെ 35 ശതമാനം പേര്‍ ഇന്ത്യയില്‍ പട്ടിണി അനുഭവിക്കുന്നു എന്നാണ് കണക്ക്. 90 ശതമാനം ഗര്‍ഭിണികളായ സ്ത്രീകളും, 70 ശതമാനം കുട്ടികളും ഇന്ത്യയില്‍ പോഷകാഹാര കുറവ് അനുഭവിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം അവസാനിച്ചാലും, പോഷകാഹാര കുറവ് അനുഭവിച്ച് വളരുന്ന അടുത്ത തലമുറയുടെ ആരോഗ്യ നില ആപല്‍ക്കരമായ അവസ്ഥയിലായിരിക്കും എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാ ണിക്കുന്നു. ഇത് നേരിടാന്‍ നാം ഇനിയും ഉപേക്ഷ കാണിക്കരുത്.
ചന്ദ്രനില്‍ വെള്ളം നമുക്ക് കണ്ടെത്താം. സ്വന്തം ദാരിദ്ര്യം ഉയര്‍ത്തിക്കാട്ടി ഓസ്ക്കാറും നമുക്ക് നേടാം. എന്നാല്‍ നമ്മുടെ ഏറ്റവും വലിയ സമ്പത്തായ ഭാവി തലമുറയുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാളെ നമുക്കാവില്ല. അത് നാം ഇന്നു തന്നെ ഉറപ്പാക്കിയേ മതിയാവൂ.
- ഐക്യരാഷ്ട്ര സംഘടനയുടെ പോഷകാഹാരം ഇന്ത്യ നിരാകരിച്ചു
- ആസിയാന്‍ കരാര്‍ : കേരളത്തിന് മഹാബലിയുടെ ഗതികേട്
- ആസിയാന്‍ കരാര്‍ – സെമിനാറും ലഘു നാടകവും
- പട്ടിണി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം വായിക്കുക



വര്‍ഗ്ഗീയ വാദികളുടെ രോഷത്തിന് ഇരയായതിനെ തുടര്‍ന്ന് ദുബായിലേക്ക് നാടു വിടേണ്ടി വന്ന വിഖ്യാത ചിത്രകാരന്‍ എം. എഫ് ഹുസൈനെ തിരികെ ജന്മ നാട്ടിലേക്ക് കൊണ്ടു വരുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗുജറാത്തി ലേതടക്കം രാജ്യത്തൊട്ടാകെ ഒട്ടേറെ കേസുകള്‍ ഹുസൈനെതിരെ നില നില്‍ക്കുന്നുണ്ട്. 2006 ലാണ് ഹുസൈന്‍ ദുബായില്‍ എത്തിയത്. ഹുസൈന്റെ ചിത്രങ്ങള്‍ ക്കെതിരെ നില നിന്നിരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഭാരത മാതാവിന്റെയും ചില ഹിന്ദു സ്ത്രീ ദേവതകളെയും, അനുചിതമായി തന്റെ ചിത്രങ്ങളില്‍ വരച്ചു കാണിച്ചു എന്നതായിരുന്നു ഹുസൈന് എതിരെയുള്ള പ്രധാന പരാതി.
താന്‍ ഇന്ത്യാക്കാരന്‍ ആയത് കേവലം ആകസ്മികമായ സംഭവമാണെന്നും, തനിക്ക് നൊബേല്‍ പുരസ്ക്കാരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാക്കാര്‍ക്ക് തന്നോട് പെട്ടെന്ന് ഉണ്ടായ താല്‍പര്യം വിചിത്രമായി കരുതുന്നു എന്നും നൊബേല്‍ പുരസ്ക്കാര ജേതാവായ ഇന്ത്യന്‍ വംശജന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇത്രയും നാള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവര്‍ വരെ തന്നോട് കാണിക്കുന്ന ഈ സ്നേഹം തനിക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല എന്ന് മാത്രമല്ല, അതൊരു ശല്യമായി തീരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. തനിക്കറിയാത്ത ആരൊക്കെയോ തനിക്ക് ആശംസകളും അനുമോദനവും മറ്റും അറിയിച്ച് ഈമെയിലുകള്‍ അയക്കുന്നു. ഈ ഈമെയില്‍ പ്രവാഹം മൂലം ആവശ്യമുള്ള ഈമെയിലുകള്‍ പോലും തനിക്ക് വായിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മൂന്ന് വയസില്‍ ചിദംബരം വിട്ട താന്‍ ചിദംബരത്ത് സ്കൂളിലും മറ്റും പോയി എന്ന് റിപ്പോര്‍ട്ടുകള്‍ കെട്ടി ചമച്ചു. അണ്ണാമലൈ സര്‍വ്വകലാ ശാലയില്‍ തന്നെ പഠിപ്പിച്ചു എന്ന് പറഞ്ഞ് ചില അധ്യാപകരും രംഗത്ത് വന്നു. ഇത്തരം അനേകം കള്ളക്കഥകള്‍ വന്നതില്‍ തനിക്ക് ദുഃഖമുണ്ട് എന്നും അദ്ദേഹം പറയുന്നു.
























