തേക്കടി : പെരിയാര്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ വിനോദ സഞ്ചാരികളെ വിനോദ യാത്രയ്ക്ക് കൊണ്ടു പോയ ടൂറിസം കോര്‍പ്പൊറെയ്ഷന്റെ ബോട്ട് മുങ്ങി 41 പേര്‍ മരിച്ചു. തേക്കടിയിലെ ജലാശയത്തില്‍ വന്യ മൃഗങ്ങളെ കാണിയ്ക്കുവാനായി വിനോദ സഞ്ചാരികളെയും വഹിച്ച് ജലാശയത്തില്‍ സഞ്ചരിച്ച ബോട്ട് മണക്കവല എന്ന സ്ഥലത്ത് എത്തിയപ്പോള്‍ തീരത്ത് കാണപ്പെട്ട കാട്ട്പോത്തുകളെ കണ്ടതിനെ തുടര്‍ന്ന് ബോട്ടിന്റെ ഒരു വശത്തേയ്ക്ക് നീങ്ങുകയായിരുന്നു എന്നാണ് നിഗമനം. എല്ലാ യാത്രക്കാരും ഒരു വശത്തേയ്ക്ക് നീങ്ങിയപ്പോള്‍ ബോട്ടിന്റെ സന്തുലനം നഷ്ടപ്പെടുകയും ബോട്ട് മറിയുകയും ആണ് ഉണ്ടായത് എന്ന് കരുതപ്പെടുന്നു.
41 മരണങ്ങള്‍ ഇതു വരെ സ്ഥിരീകരിച്ചു. ഇന്ന് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മറിഞ്ഞ ബോട്ടിനടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാവാന്‍ ഉള്ള സാധ്യതയുണ്ട്. 74 പേര്‍ ബോട്ടില്‍ കയറി എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. അതിനാല്‍ ബോട്ടില്‍ കയറിയ കുട്ടികളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ഇനി മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ഇല്ല എന്ന് അധികൃതര്‍ പ്രഖ്യാപിച്ചതിനു ശേഷം അഞ്ചു വയസുള്ള ഒരു കുട്ടിയുടെ മൃതദേഹം ലഭിയ്ക്കുകയുണ്ടായി.
പഞ്ചാബ്, കൊല്‍ക്കത്ത, ദില്ലി, കോയമ്പത്തൂര്‍, പെരിയകുളം, ആന്ധ്രപ്രദേശ്, ഹൈദരാബാദ്, കുംഭകോണം, ബാംഗ്ലൂര്‍, മധുര സ്വദേശികള്‍ക്ക് പുറമെ മൂന്ന് മലയാളികളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. തൃശ്ശൂര്‍ സ്വദേശികളായ സുഷിത്, സുശീല ദമ്പതിമാരും ഇവരുടെ മകന്‍ അപ്പുവുമാണ് മരിച്ച മലയാളികള്‍.
അഞ്ചു ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ ഒരു വര്‍ഷം ഇവിടെ എത്താറുണ്ട്. കെ.ടി.ഡി.സി. യുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകട കാരണമായി ബോട്ടിന്റെ പഴക്കം എന്ന സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു. ഒരു മാസം മുന്‍പ് ഉപയോഗത്തില്‍ വന്ന ബോട്ടായിരുന്നു ജലകന്യക. രണ്ടു നിലയുള്ള ബോട്ടിന്റെ താഴത്തെ നിലയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം വീതം നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടു.



കാര്‍ഗില്‍ യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവികള്‍ ഇന്ത്യയ്ക്കു നേരെ ആണവ യുദ്ധം നടത്താന്‍ തയ്യാറെടുത്തിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ വെളിപ്പെടുത്തി. “The Clinton Tapes : Wrestling History In The White House” എന്ന പുസ്തകത്തില്‍ ആണ് ക്ലിന്റണ്‍ ഈ രഹസ്യം പുറത്താക്കിയത്.
ജമ്മു : തന്നെ തട്ടി കൊണ്ടു പോവാന്‍ ശ്രമിച്ച ആറു ഭീകരരെ പെണ്‍കുട്ടി തുരത്തി. അതില്‍ ഒരു ഭീകരനെ അയാളുടെ തന്നെ എ. കെ. 47 യന്ത്ര തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലുകയും ചെയ്തു. ഞായറാഴ്‌ച്ച വൈകീട്ടാണ് ജമ്മുവിലെ രജൂരിയിലെ റുക്സാന കൌസര്‍ എന്ന പെണ്‍കുട്ടി ധീരമായ ഈ കൃത്യത്തിലൂടെ ഭീകരതയ്ക്കെ തിരെയുള്ള പോരാട്ടത്തില്‍ ഒരു പുതിയ മാനം കൈവരിച്ചത്. രാജ്യത്താകമാനം ഉള്ള സ്ത്രീകള്‍ക്ക് മാതൃകയും, അഭിമാനവും, പ്രചോദനവും ആയി റുക്സാന.
കൈതമുള്ള് എന്ന പേരില്‍ ബ്ലോഗില്‍ പ്രശസ്തനായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍ ശലഭങ്ങള്‍ ഒക്ടോബര്‍ ആറിന് കോഴിക്കോടു നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. സുകുമാര്‍ അഴീക്കോട് സിസ്റ്റര്‍ ജെസ്മിക്ക് 15 പെണ്ണനഭവങ്ങളുടെ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കും.
ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍ അംഗ രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ഞായറാഴ്‌ച്ച രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇറാന്റെ ഒരു യുറേനിയം സമ്പുഷ്ടീകരണ രഹസ്യ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തായത്. ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം ഇറാന്‍ പ്രസിഡണ്ട് അഹമ്മദിനെജാദ് നിഷേധിച്ചിട്ടുണ്ടെങ്കിലും ഈ രഹസ്യ ആണവ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ അറബ് ലോകത്തെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയോട് ഇറാനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 
























