ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയ്ക്ക് തിരിച്ചടി നല്‍കി കൊണ്ട് ഇറാന്‍ തങ്ങളുടെ എണ്ണപ്പാട വികസനത്തിനായി ചൈനയെ കൂട്ട് പിടിക്കുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഈ കാര്യത്തില്‍ ഇതേ വരെ ഇറാന്‍ നടത്തിയിട്ടില്ലെങ്കിലും കാര്യങ്ങളുടെ ഗതി ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതിദിനം 2.6 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ദക്ഷിണ അസാദേഗാന്‍ എണ്ണപ്പാടം ചൈനയ്ക്ക് നല്‍കാന്‍ കഴിഞ്ഞയാഴ്‌ച്ച ഇറാന്‍ ധാരണയിലെത്തി. ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന ദക്ഷിണ പാര്‍സ്-12 എന്ന എണ്ണപ്പാടത്തിലെ 60 ശതമാനത്തോളം അംഗോളയ്ക്കും നല്‍കിയതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലായിരിക്കുകയാണ്. പെട്രോളിയം വകുപ്പിന് ഇനി എന്തെങ്കിലും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുമെന്നാണ് സൂചന.
ഒക്ടോബര്‍ 13ന് ബെയ്ജിംഗില്‍ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ താന്‍ ഈ കാര്യം ചര്‍ച്ച ചെയ്യും എന്ന് പെട്രോളിയം മന്ത്രി പറയുന്നുണ്ടെങ്കിലും മന്ത്രാലയത്തിന്റെ ഇത്രയും നാളത്തെ അനാസ്ഥയാണ് ഇന്ത്യക്ക് ഈ നഷ്ടം വരുത്തി വെച്ചത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഇന്ത്യാ – പാക് – ഇറാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ കാണിക്കുന്ന താല്‍പ്പര്യമില്ലായ്മ ഇറാനെ ചൊടിപ്പിച്ചതാണ് ഇപ്പോഴത്തെ ഇറാന്‍ – ചൈനീസ് കൂട്ടു കെട്ടിന് കാരണമായത്. ഇറാനും പാക്കിസ്ഥാനും ഈ പദ്ധതിയുമായി ഏറെ മുന്നോട്ട് പോയി എങ്കിലും യു.പി.എ. സര്‍ക്കാര്‍ ഈ കാര്യത്തില്‍ വലിയ താല്പര്യം കാണിച്ചിട്ടില്ല. ഇന്ത്യ ഇനിയും തങ്ങളുടെ തീരുമാനം വൈകിച്ചാല്‍ ഈ പദ്ധതിക്ക് ചൈനയെ കൂട്ട് പിടിക്കും എന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.



നല്ലൊരു ഭാവിയുടെ പ്രതീക്ഷ നല്‍കിയതിന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബായയ്ക്ക് ഇത്തവണത്തെ സാമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ ആണവ ആയുധ ശേഖരം വെട്ടി കുറക്കാനും സമാധാന ശ്രമങ്ങള്‍ക്കുമുള്ള ഒബാമയുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തി വിവിധ രാജ്യങ്ങളും ജനതകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒബാമ വഹിച്ച പങ്കിനെ നൊബേല്‍ കമ്മിറ്റി പ്രകീര്‍ത്തിച്ചു. അധികാരത്തില്‍ ഏറിയ അന്നു മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പോയിരുന്ന സമാധാന പ്രക്രിയ പുനരാരംഭിച്ചിരുന്നു. ഒബാമയെ പോലെ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ലോക ജനതയ്ക്ക് ഒരു മെച്ചപ്പെട്ട ഭാവിയുടെ പ്രതീക്ഷ നല്‍കുകയും ചെയ്ത വ്യക്തിത്വങ്ങള്‍ ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ് എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഡല്‍ഹി : കാബുളിലെ ഇന്ത്യ എംബസി ആക്രമിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി താലിബാന്‍ രംഗത്ത് വന്നു. ഇന്നലെ രാവിലെ നടന്ന ബോംബ് ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 45 പേര്‍ക്ക് പരിക്കുണ്ട്. എംബസിക്കു നേരെ നടന്ന ഈ രണ്ടാം ആക്രമണം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ജീവന് നില നില്‍ക്കുന്ന ഭീഷണി വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ എംബസിയ്ക്ക് പുറത്തു വെച്ച് ഒരു ചാവേര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിയ്ക്കുകയാണുണ്ടായത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വിസയ്ക്കുള്ള അപേക്ഷയുമായി കൂടി നിന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.
ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി. കേന്ദ്ര വിദേശ കാര്യ മന്ത്രി ശശി തരൂരിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ രണ്ടാം പാദത്തിലാണ് ഈ സുപ്രധാന നയതന്ത്ര നീക്കം നടന്നത്. യു.എ.ഇ. യുമായി കൂടുതല്‍ രാഷ്ട്രീയ സാമ്പത്തിക സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ച മന്ത്രി ഐക്യ രാഷ്ട്ര സഭാ സുരക്ഷാ സമിതിയിലേയ്ക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് യു.എ.ഇ.യുടെ പിന്തുണ ആവശ്യപ്പെട്ടു. ജി-20 ലേക്കുള്ള പ്രവേശനത്തോടെ ഇന്ത്യ ലോക സമ്പദ് ഘടനയില്‍ സുപ്രധാന സ്വാധീനം ചെലുത്താന്‍ പ്രാപ്തമായി എന്ന് പറഞ്ഞു. ഇതോടൊപ്പം രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്ന സുരക്ഷാ കൌണ്‍സിലിലും ഇന്ത്യക്ക് പ്രവേശനം അനുവദിക്കണം. സുരക്ഷാ കൌണ്‍സില്‍ വിപുലീകരിക്കുമ്പോള്‍ അത് ഇന്ത്യക്കു പുറമെ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ കൂടെ ഉള്‍പ്പെടുത്തി കൊണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
























