പാക്കിസ്ഥാനുമായി ഉള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലേയ്ക്ക് വരുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ സഹകരിക്കാതെ ക്രിക്കറ്റ് കളിച്ച് പ്രശ്നം പരിഹരിക്കാം എന്ന് കരുതേണ്ട എന്ന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ 60 വര്‍ഷത്തെ ചരിത്രം പ്രതിപാദ്യ വിഷയമായ ശശി തരൂരിന്റെ “Shadows across the playing field; 60 years of India – Pakistan cricket” എന്ന പുസ്തകത്തെ പറ്റിയുള്ള ചര്‍ച്ചാ വേളയിലാണ് ശശി തരൂര്‍ ഈ പ്രസ്താവന നടത്തിയത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന ഷഹര്‍യാര്‍ ഖാനും ശശി തരൂരും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകത്തിന്റെ ചര്‍ച്ചയ്ക്ക് ഖാനും സന്നിഹിതനായിരുന്നു.
പാക്കിസ്ഥാനും ആയുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ വഷളായപ്പോഴെല്ലാം ക്രിക്കറ്റ് ഇരു രാജ്യങ്ങളേയും അടുപ്പിയ്ക്കുവാന്‍ സഹായകരമായിട്ടുണ്ട്. 1965 ലെയും 1971 ലെയും യുദ്ധങ്ങള്‍ക്കു ശേഷവും, ബാബ്‌റി മസ്ജിദ് സംഭവത്തിനു ശേഷവും കാര്‍ഗില്‍ യുദ്ധത്തിനു ശേഷം പോലും ഇത് സംഭവിച്ചു. എന്നാല്‍ മുംബൈ ഭീകര ആക്രമണത്തോടെ ഈ സ്ഥിതി മാറിയിരിക്കുന്നു. ഇനി ക്രിക്കറ്റ് മതിയാവില്ല; പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധ മെച്ചപ്പെടുത്തുവാന്‍ ഉചിതവും ശക്തവുമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നും ശശി തരൂര്‍ വ്യക്തമാക്കി.



വികസിത രാഷ്ട്രങ്ങളുടെ ചെയ്തികളുടെ ഫലമായി സംജാതമായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും അധികം കഷ്ടത്തിലാക്കിയ വികസ്വര രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ നിര്‍ത്തുവാനുള്ള സമയം ആയിട്ടില്ല എന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ജി-20 ഉച്ച കോടിയില്‍ പ്രസ്താവിച്ചു. വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലാത്ത നയങ്ങളുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് ദരിദ്ര അവികസിത രാഷ്ട്രങ്ങളാണ്. ജി-20 അംഗ രാഷ്ടങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ആഗോള സമ്പദ് ഘടന സാധാരണ നിലയിലേയ്ക്ക് തിരിച്ചു വരുന്നതു വരെ തുടരേണ്ടത് ആവശ്യമാണ്. ശരിയായ സമയത്ത് വേണ്ട തയ്യാറെടുപ്പുകളോടെ മാത്രമേ ഈ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എയ്ഡ്സ് വയറസിനെ പ്രതിരോധിക്കുവാന്‍ കെല്‍പ്പുള്ള പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തിയതായി തായ്‌ലന്‍ഡിലെ ഗവേഷകര്‍ അറിയിച്ചു. തുടര്‍ച്ചയായി ഈ രംഗത്തു ഗവേഷകര്‍ നേരിട്ടു കൊണ്ടിരുന്ന പരാജയം മൂലം എയ്ഡ്സിന് എതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടു പിടിക്കുക എന്നത് അസാധ്യമാണ് എന്ന് ലോകം ആശങ്കപ്പെടുന്നതിനിടയിലാണ് പ്രത്യാശ പരത്തുന്ന ഈ കണ്ടുപിടുത്തം. അമേരിക്കന്‍ സൈന്യത്തിന്റെ സാമ്പത്തിക സഹായത്തോടെ തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം നടത്തിയ പരീക്ഷണങ്ങളാണ് ഫലം കണ്ടതായി പറയപ്പെടുന്നത്. പതിനാറായിരം പേരാണ് ഈ ഗവേഷണത്തിന്റെ ഭാഗമാവാന്‍ സന്നദ്ധരായി മുന്‍പോട്ട് വന്നത്. ഇവരില്‍ നടന്ന പരീക്ഷണങ്ങളില്‍ ഈ പ്രതിരോധ കുത്തിവെപ്പ് എച്.ഐ.വി. വയറസ് ബാധയെ 31 ശതമാനം തടയുന്നതായാണ് കണ്ടെത്തിയത്. തായ്‌ലന്‍ഡില്‍ കണ്ടു വരുന്ന തരം വയറസിലാണ് ഈ പരീക്ഷണം നടത്തിയത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വ്യത്യസ്ത വയറസുകളില്‍ ഇത് ഫലപ്രദമാകുമോ എന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തി കൊണ്ട് അന്താരാഷ്ട്ര ശാസ്ത്ര സമൂഹം ചന്ദ്രനില്‍ വെള്ളം കണ്ടതായി സ്ഥിരീകരിച്ചു. ഇന്നലെ നാസയുടെ വാഷിംഗ്ടണ്‍ ആസ്ഥാനത്ത് നിന്നും ഈ വെളിപ്പെടുത്തല്‍ ഔദ്യോഗികമായി അറിയിയ്ക്കു കയുണ്ടായി. ഇന്ത്യയുടെ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍-1 വഹിച്ചിരുന്ന “മൂണ്‍ മിനറോളജി മാപ്പര്‍” എന്ന ഉപകരണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞ രുമായുള്ള സഹകരണം കൊണ്ടാണ് ഈ വിസ്മയകരമായ കണ്ടു പിടുത്തം സാധ്യമായത് എന്ന് നാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ചന്ദ്രനില്‍ വലിയ തടാകങ്ങളോ പുഴകളോ ഉണ്ടെന്ന് ഇതിന് അര്‍ത്ഥമില്ല. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഒരു ടണ്‍ മണ്ണെടുത്ത് അതില്‍ നിന്നും വെള്ളത്തിന്റെ അംശം വേര്‍തിരിച്ചാല്‍ ഏതാണ്ട് ഒരു ലിറ്റര്‍ വെള്ളം ലഭിയ്ക്കും എന്ന് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ വിശദീകരിച്ചു. 
























