ഉത്തര്‍ പ്രദേശില്‍ പൊതു മരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ ആയിരുന്ന മനോജ് ഗുപ്തയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നു മുഖ്യ മന്ത്രി മായാവതി പ്രസ്താവിച്ചു. തന്റെ പിറന്നാളുമായി ഈ സംഭവത്തെ ബന്ധപ്പെടുത്തി തന്റെ സര്‍ക്കാരിനെ അപകീര്‍ത്തി പ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. ഈ കേസിലെ പ്രതികളെ തന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ നിലക്ക് ഇനിയൊരു സി.ബി.ഐ. അന്വേഷണത്തിനു പ്രസക്തിയില്ല എന്നും മായാവതി അറിയിച്ചു.
ഇതിനിടെ കൊല്ലപ്പെട്ട മനോജ് ഗുപ്തയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മരണ കാരണം മര്‍ദ്ദനം ആണ് എന്ന് സ്ഥിരീകരിച്ചു. തലക്കും, നെഞ്ഞത്തും, വയറ്റത്തും മറ്റു ശരീര ഭാഗങ്ങളിലും മാരകായ മര്‍ദ്ദനം ഏറ്റിട്ടുണ്ട് എന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകികള്‍ എന്‍ജിനിയറുടെ ശരീരത്തില്‍ വൈദ്യുത ഷോക്ക് ഏല്പിച്ചു എന്ന ആരോപണത്തെ പറ്റി റിപ്പോര്‍ട്ടില്‍ സൂചന ഇല്ല.
ഇതുമായി ബന്ധപ്പെട്ട് പോലീസ് ബി. എസ്. പി. എം. എല്‍. എ. ശേഖര്‍ തിവാരിയെയും കൂട്ടാളികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മായാവതിയുടെ പിറന്നാള്‍ ആഘോഷത്തിനു സംഭാവന കൊടുക്കാന്‍ കൊല്ലപ്പെട്ട എഞ്ചിനീയര്‍ വിസമ്മതിച്ചതാണ് കൊലക്ക് കാരണം ആയത്. രാത്രിയില്‍ വീടിന്റെ വാതിലില്‍ ഉറക്കെ മുട്ടുന്ന ശബ്ദം കേട്ട താന്‍ ഭര്‍ത്താവിനെ വിളിച്ചു ഉണര്‍ത്തുക ആയിരുന്നു എന്ന് സംഭവം വിശദീകരിച്ചു കൊണ്ടു കൊല്ലപ്പെട്ട മനോജിന്റെ ഭാര്യ ശശി പറയുന്നു. ആരാണ് മുട്ടുന്നത് എന്ന് മനോജ് ചോദിച്ചപ്പോള്‍ സി. ഐ. ഡി. ആണെന്നായിരുന്നു മറുപടി. എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ വാതില്‍ ചവിട്ടി തുറന്നു. പെട്ടെന്ന് മനോജ് തന്നെ കുളിമുറിയില്‍ കയറ്റി വാതില്‍ വെളിയില്‍ നിന്നും പൂട്ടി. വാതില്‍ പൊളിച്ചു കയറി വന്ന അക്രമികള്‍ തന്റെ ഭര്‍ത്താവിനെ പിടിച്ചു കൊണ്ടു പോവുകയും ചെയ്തു എന്ന് ശശി പറയുന്നു.
ബി. എസ്. പി. എം. എല്‍. എ. ശേഖര്‍ തിവാരിയുടെ ആള്‍ക്കാര്‍ മനോജിന്റെ പക്കല്‍ പതിനഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതത്രേ. എന്നാല്‍ സംഭവവുമായി മുഖ്യ മന്ത്രിക്ക് ബന്ധമൊന്നും ഇല്ല എന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പ്രതിയായ എം. എല്‍. എ. യുടെ പേരില്‍ പന്ത്രണ്ടോളം കേസുകള്‍ വേറെയും നിലവില്‍ ഉണ്ടത്രേ. എന്നാല്‍ ഇതിന് മുന്‍പും പിറന്നാള്‍ പ്രമാണിച്ചു സമ്മാനങ്ങളും സംഭാവനകളും പാര്‍ട്ടിക്കാരുടെ പക്കല്‍ നിന്നും മായാവതി വാങ്ങിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ എഞ്ചിനീയര്‍ മാരുടെ സംഘടന അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ നഷ്ട പരിഹാരവും എഞ്ചിനീയര്‍ മാരുടെ ജീവന് സുരക്ഷയുമാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയും കൊല്ലപ്പെട്ട എന്‍ജിനിയറുടെ ഭാര്യക്ക് ജോലിയും ഇപ്പോള്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചു സമാജ് വാദി പാര്‍ട്ടി ഉത്തര്‍ പ്രദേശില്‍ ഇന്നു ബന്ദിന് ആഹ്വാനം ചെയ്തു.



വളരെ ഏറെ കാലം ഏകാധിപത്യ ഭരണത്തിന് കീഴില്‍ ആയിരുന്ന ഗിനിയില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു. കഴിഞ്ഞ 24 വര്‍ഷം ഗിനിയില്‍ ഏകാധിപത്യ ഭരണം നടത്തിയ പ്രസിഡന്റ് ലന്സാനാ കൊണ്ടേ തിങ്കളാഴ്ച രാത്രി അന്തരിച്ചതിനു തൊട്ടു പിന്നാലെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. ദേശീയ ജനാധിപത്യ കൌണ്‍സില്‍ എന്നു സ്വയം വിശേഷിപ്പിച്ചാണ് പട്ടാളം രാജ്യത്തിന്റെ അധികാരം തങ്ങള്‍ പിടിച്ചെടുത്തതായി ദേശീയ ടെലിവിഷനിലും റേഡിയോയിലും പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തും എന്നും പട്ടാളം അറിയിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി : ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി ആന്തുലെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പറ്റി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമ്പോള്‍ ആന്തുലെയെ പിന്തുണക്കാന്‍ സാധ്യതയില്ല എന്ന് സൂചന. ആന്തുലെയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ക്കരെയുടെ കൊലപാതകത്തെ പറ്റി പുതിയ അന്വേഷണം ഒന്നും നടത്തില്ല എന്ന് മഹാരാഷ്ട്രാ മുഖ്യ മന്ത്രി അശോക് ചവാന്‍ അറിയിച്ചിട്ടുണ്ട്. ആന്തുലെ രാജി വക്കണം എന്ന ആവശ്യവുമായി ബി. ജെ. പി. യും ശിവ സേനയും ശക്തമായി തന്നെ രംഗത്തുണ്ട്. ഇന്നത്തെ പ്രസ്താവന മഹാരാഷ്ട്രാ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചു.
മുംബൈ ഭീകര ആക്രമണത്തില്‍ തകര്‍ന്ന താജ് ഹോട്ടലിന്റെ ടവര്‍ കെട്ടിടം വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. തങ്ങളുടെ സ്ഥിരം അതിഥികളേയും മുംബൈ നഗരത്തിലെ എല്ല പ്രമുഖ വ്യക്തിത്വങ്ങളേയും ഉള്‍പ്പെടുത്തി കൊണ്ട് പ്രത്യേക ചടങ്ങ് തന്നെ ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ സംസാരിച്ച റ്റാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ റ്റാറ്റ താജിന് നേരെ നടന്ന ആക്രമണം മുംബൈക്കും ഇന്ത്യക്ക് മുഴുവനും എതിരെ നടന്ന ആക്രമണം ആണ് എന്ന് പറഞ്ഞു. ആക്രമണം നടന്ന മൂന്ന് ദിവസങ്ങളില്‍ ജോലിക്ക് ഹാജരായിരുന്ന എല്ലാവരേയും ചടങ്ങില്‍ ആദരിച്ചു. ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹോട്ടല്‍ ജീവനക്കാരേയും അതിഥികളേയും വീര മൃത്യു വരിച്ച സൈനികരേയും ചടങ്ങില്‍ അനുസ്മരിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഒട്ടേറെ ജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ഈ ആക്രമണം നമ്മെ ഒരുമിച്ച് കൊണ്ടു വരാന്‍ സഹായിച്ചു. ഈ അവസരത്തില്‍ തങ്ങള്‍ക്ക് സഹായവും ആയി എത്തിയ എല്ലാര്‍ക്കും നന്ദി പറയുന്നു. പ്രത്യേകിച്ചും പരിക്കേറ്റവരേയും കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ച ടാക്സി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും മറ്റ് എല്ലാവര്‍ക്കും. ആക്രമണത്തിന് ശേഷം ഇത്രയും പെട്ടെന്ന് തന്നെ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വ്യക്തമായ ഒരു സന്ദേശവും ആയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്ക് നമ്മെ പരിക്ക് ഏല്‍പ്പിക്കുവാനും വേദനിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ടെങ്കിലും നമ്മെ ഒരിക്കലും തളര്‍ത്തുവാന്‍ കഴിയില്ല എന്ന സന്ദേശം.
























