ഏഴ് ഇന്ത്യന്‍ തുണി കച്ചവടക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മോസ്കോയില്‍ കൊള്ളയടിക്കപ്പെട്ടു. കേസ് അന്വേഷിക്കുന്നതിന് പകരം പോലീസ് തങ്ങളെ പീഡിപ്പിക്കുകയാണ് എന്ന് ഇവര്‍ ഇന്ത്യന്‍ എംബസ്സിയില്‍ പരാതിപ്പെട്ടു. വടക്കേ മോസ്കോയിലെ ഒസ്റ്റാങ്കിനൊ പ്രദേശത്തെ വ്യാപാര സമുച്ചയത്തില്‍ തുണി കച്ചവടം നടത്തുന്ന മൊത്ത വ്യാപാരികള്‍ ആണ് കൊള്ളയടിക്കപ്പെട്ട എല്ലാവരും. വീട്ടില്‍ പോകുന്ന വഴി കാര്‍ തടഞ്ഞു നിര്‍ത്തി ചില്ല് അടിച്ചുടച്ച് പണ സഞ്ചി അപഹരിക്കുകയാണ് ഉണ്ടായത് എന്ന് ഒരു വ്യാപാരി പരാതിപ്പെട്ടു. മറ്റ് അഞ്ച് വ്യാപാരികള്‍ തങ്ങളുടെ വീടിന് മുന്‍പില്‍ വെച്ചാണ് കൊള്ളയടിക്കപ്പെട്ടത്. ഒരു വ്യാപാരിയുടെ വീട്ടില്‍ അക്രമികള്‍ അതിക്രമിച്ചു കയറി തോക്ക് കാണിച്ച് പണം അപഹരിക്കുക ആയിരുന്നു. മൂന്ന് ദിവസത്തിനകം മുപ്പതിനായിരം ഡോളര്‍ കൂടി ഇവര്‍ക്ക് നല്‍കിയില്ല എങ്കില്‍ കുടുംബത്തെ മുഴുവന്‍ കൊന്നു കളയും എന്നും ഇവര്‍ ഭീഷണി മുഴക്കി അത്രെ. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രശ്നം റഷ്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്ന് ഇന്ത്യന്‍ എംബസ്സി ഇവര്‍ക്ക് ഉറപ്പു നല്‍കി. വ്യാപാരികള്‍ വന്‍ തുകയുമായി സഞ്ചരിക്കരുത് എന്ന് മോസ്കോ പോലീസ് വക്താവ് അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മുന്‍ സോവ്യറ്റ് യൂണിയനില്‍ നിന്നുള്ള ഒട്ടേറേ നിര്‍മ്മാണ ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. ഇത് മോസ്കോയില്‍ ിത്തരം കുറ്റകൃത്യങ്ങള്‍ ക്രമാതീതം ആയി വര്‍ദ്ധിക്കുവാന്‍ കാരണം ആയി എന്നും പോലീസ് പറഞ്ഞു.



ലോകത്തിലെ ഏറ്റവും വലിയ യുറാനിയം നിക്ഷേപത്താല്‍ സമ്പന്നമായ ഖസാക്കിസ്ഥാന്‍ ഇന്ത്യക്ക് യുറാനിയം നല്‍കാന്‍ സന്നദ്ധമാണ് എന്ന് അറിയിച്ചു. ഇതിനായി ഒരു സമഗ്രമായ ആണവ കരാര്‍ ഉണ്ടാക്കുവാനും ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു എന്ന് ഖസാക്കിസ്ഥാന്‍ പ്രതിനിധിയും പണ്ഡിതനുമായ മരാത്ത് ഷെയിഖുദ്ധിനോവ് അറിയിച്ചതാണ് ഇത്. ഡല്‍ഹയില്‍ ഇന്ത്യാ – ഖസാക്കിസ്ഥാന്‍ സഹകരണത്തെ സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എണ്ണവും പ്രകൃതി വാതകവും നല്‍കുന്നത് സംബന്ധിച്ചും ഇത്തരം കരാറുകള്‍ ഇന്ത്യയുമായി ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു. ഖസാക്കിസ്ഥാന്‍ പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ഈ ചര്‍ച്ച സംഘടിപ്പിച്ചത്. ഇന്ത്യയുമായി തീവ്രവാദ വിരുദ്ധ സഹകരണവും ശക്തമാക്കാന്‍ ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു. 2002ല്‍ തന്നെ ഇത്തരം ഒരു ഭീകര വിരുദ്ധ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരുന്നു എങ്കിലും ഈ രംഗത്ത് ഏറെയൊന്നും മുന്നോട്ട് പോവാന്‍ ആയില്ല. ചില പ്രതിനിധി ചര്‍ച്ചകള്‍ മാത്രം നടന്നു. പ്രായോഗികമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. വിദഗ്ദ്ധരുമായി ഉള്ള ചര്‍ച്ചകളും നടന്നില്ല എന്നും അദ്ദേഹം പരിതപിച്ചു.
മുംബൈ ഭീകര ആക്രമണത്തില്‍ അറസ്റ്റിലായ തീവ്രവാദി പാക്കിസ്ഥാന്‍ പൌരന്‍ ആണ് എന്നതിന് തെളിവ് ഒന്നും ഇല്ല എന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന തീര്‍ത്തും അസത്യമാണ് എന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് അറിയിച്ചു. അജ്മല്‍ ഖസബ് എന്ന അജ്മല്‍ അമീര്‍ ഇമാന്‍ എന്ന പിടിയിലായ അക്രമിയുടെ പഞ്ചാബ് പ്രവിശ്യയിലെ വീടും ഇയാളുടെ ഗ്രാമവും സുരക്ഷാ ഏജന്‍സികളുടെ ശക്തമായ കാവല്‍ വലയത്തിലാണ്. ഇത് താന്‍ നേരിട്ട് കണ്ടതാണ്. ഖസബിന്റെ മാതാ പിതാക്കളെ ആരെയും കാണാന്‍ അനുവദിക്കാതെ വീട്ടു തടങ്കലിലും ആക്കിയിട്ടുണ്ട്. ഇതില്‍ പരം എന്ത് തെളിവാണ് ഈ കാര്യത്തില്‍ വേണ്ടത്? ഇയാള്‍ പാക്കിസ്ഥാനി അല്ലെങ്കില്‍ പിന്നെ ഇതെല്ലാം എന്തിന്? ഖസബിന്റെ മാതാ പിതാക്കളെ കാണുവാനുള്ള വിലക്ക് നീക്കി സത്യം പുറത്തു വരുവാനുള്ള അവസരം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യാത്ത പക്ഷം ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ അപഹാസ്യം ആകുകയാണ് ചെയ്യുന്നത് എന്നും ഷെരീഫ് കൂട്ടി ചേര്‍ത്തു.
ഖത്തര്‍ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്നു. ദേശീയ ദിന ആഘോഷത്തിനായി രാജ്യം ഒരുങ്ങി കഴിഞ്ഞു. റോഡുകളും കെട്ടിടങ്ങളുമെല്ലാം ദേശീയ പതാകകള്‍ കൊണ്ടും ദീപങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഖത്തര്‍ സ്ഥാപകനായ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനി അധികാരത്തില്‍ ഏറിയ ദിനമായ ഡിസംബര്‍ 18 ആണ് ഖത്തര്‍ ദേശീയ ദിനമായി ആചരിക്കുന്നത്. ആഘോഷത്തിന്‍റെ ഭാഗമായി വിവിധ പരിപാടികളാണ് ദോഹ കോര്‍ണീഷില്‍ അരങ്ങേറുന്നത്. രാവിലെ 9.30 ന് തുടങ്ങുന്ന ആഘോഷങ്ങള്‍ രാത്രി 9.30 വരെ നീളും. ദേശീയ ദിനം പ്രമാണിച്ച് ഖത്തറില്‍ ഇന്ന് അവധിയാണ്
























