ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് ഇന്ത്യ ഒരു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തി വെച്ച് സമാധാന പ്രക്രിയ പുനരാരംഭിക്കണം എന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ നടത്തിയ അടിയന്തര സഹായ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യ ഒരു കോടി ഡോളറിന്റെ ധന സഹായം നല്‍കുന്നത്. ഈ തുക ആക്രമണത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം, ധന സഹായം, അത്യാവശ്യം വീട്ട് സാമഗ്രികള്‍ എന്നിവ വാങ്ങിക്കുവാന്‍ ഉപയോഗിക്കും. അടിയന്തിരമായി യുദ്ധം അവസാനിപ്പിച്ചു സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കണം. ഇത് സമാധാന പ്രക്രിയ പുനരാരംഭിക്കുവാന്‍ സഹായിക്കും. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിക്കുന്നത്.



ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിന് എതിരെ ഐക്യ രാഷ്ട്ര സഭയില്‍ ചര്‍ച്ചക്ക് വന്ന ലിബിയന്‍ പ്രമേയത്തില്‍ തീരുമാനം ഒന്നും ആയില്ല. ഐക്യ രാഷ്ട്ര സഭ ഉടന്‍ പ്രദേശത്ത് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ ഈ പ്രമേയത്തില്‍ പലസ്തീന്‍ ഇസ്രായേലിനു നേരെ നടത്തുന്ന ആക്രമണത്തെ പറ്റി ഒന്നും പരാമര്‍ശിക്കുന്നില്ല എന്ന് അമേരിക്കയും ബ്രിട്ടനും അഭിപ്രായപ്പെട്ടു. ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുവാന്‍ വേണ്ടി 48 മണിക്കൂര്‍ വെടി നിര്‍ത്തല്‍ നടത്തുവാന്‍ ഇസ്രയേല്‍ പ്രധാന മന്ത്രി യെഹൂദ് ഓള്‍മെര്‍ട്ട് വിസമ്മതിച്ചു | വെടി നിര്‍ത്തല്‍ ഹമാസും ഇസ്രയെലും തമ്മില്‍ തീരുമാനിച്ചു നടപ്പിലാക്കേണ്ടതാണ് എന്നും ഇതില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടരുത് എന്നും അമേരിക്കന്‍ അംബാസ്സഡര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അഞ്ചു ദിവസമായി യുദ്ധം തുടരുന്ന പ്രദേശം താന്‍ ഉടന്‍ തന്നെ സന്ദര്‍ശിച്ചു പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായും എന്ന് ഫ്രെഞ്ച് പ്രസിഡന്റ് സര്‍ക്കോസി പ്രസ്താവിച്ചു. തങ്ങള്‍ക്ക് നേരെയുള്ള ഭീഷണി ഒഴിവാകുന്നത് വരെ തങ്ങള്‍ സൈനിക നടപടിയുമായി മുന്‍പോട്ടു പോകുക തന്നെ ചെയ്യും എന്ന് ഇസ്രയേല്‍ അറിയിച്ചു.
ജെറ്റ് എയര്‍വെയ്സ് നിരക്കുകള്‍ കുറച്ചതിന് പിന്നാലെ എയര്‍ ഇന്ത്യയും ആഭ്യന്തര വിമാന യാത്രാ നിരക്കുകളില്‍ കുറവ് വരുത്തി. 35 ശതമാനം മുതല്‍ 82 ശതമാനം വരെ കുറവ് വിവിധ റൂട്ടുകളിലായി വരുത്തിയിട്ടുണ്ട്. മുംബൈ കൊല്‍ക്കത്ത റൂട്ടില്‍ 35 ശതമാനം കുറവ് വരുത്തി എങ്കില്‍ ബാഗ്ലൂര്‍ ചെന്നൈ റൂട്ടില്‍ 82 ശതമാനം ആണ് നിരക്ക് കുറച്ചത്. മുംബൈ ഡല്‍ഹി നിരക്കില്‍ 49 ശതമാനം കുറവുണ്ട്. മറ്റൊരു പ്രമുഖ വിമാന കമ്പനി ആയ കിംഗ് ഫിഷര്‍ നിരക്കുകള്‍ കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതുക്കിയ നിരക്കുകള്‍ ഇതു വരെ ലഭ്യമല്ല.
സമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടു കോര്‍ത്തെടുത്ത തികച്ചും ദുരുദ്ദേശ പരമായ തെറ്റായ പദ പ്രയോഗം ആണ് “ഇസ്ലാമിക തീവ്രവാദം” എന്നത് എന്ന് കേന്ദ്ര വിദേശ കാര്യ വകുപ്പ് മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇതിന് എതിരെ ജനം പ്രതിഷേധിക്കണം. ഇസ്ലാമിന് തീവ്ര വാദവുമായി ഒരു ബന്ധവും ഇല്ല. ഇന്ത്യയിലെ മുസ്ലിങ്ങളുടെ ദേശ സ്നേഹം മറ്റു ഏത് മതക്കാരുടെതിനെയും പോലെ തന്നെ ശക്തമാണ് എന്നതില്‍ തര്‍ക്കം ഒന്നും ഇല്ല. വിശുദ്ധ ഖുര്‍ഃആന്‍ ബംഗാളി ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തതിന്റെ ഇരുന്നൂറാം വാര്‍ഷികം പ്രമാണിച്ചു നടത്തിയ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സാമുദായിക മൈത്രിയും ഉപദേശിക്കുന്ന ഇസ്ലാം അടിസ്ഥാനപരമായി തീവ്രവാദത്തിനു എതിരാണ്. തീവ്രവാദം മനുഷ്യത്വത്തിനു എതിരാണ്. സാര്‍വത്രികമായ സാഹോദര്യം എന്ന ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം ആണ് ഇസ്ലാമിനെ ലോകമെമ്പാടും ജന പ്രിയം ആക്കിയത്. സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം യൂറോപ്പിലെയും അമേരിക്കയിലെയും ജനങ്ങള്‍ ക്രിസ്തീയ ഇസ്ലാമിക സംസ്ക്കാരങ്ങളുടെ സംഘര്‍ഷം ആണ് പ്രശ്നത്തിന്റെ ആധാരം എന്ന രീതിയില്‍ മെനഞ്ഞെടുത്ത ഒരു പദ പ്രയോഗമാണ് “ഇസ്ലാമിക തീവ്രവാദം” എന്നും മന്ത്രി വിശദീകരിച്ചു. ഇസ്ലാം മൌലിക വാദികളുടെ മതമാണ് എന്ന് സമര്‍ഥിക്കുന്നവരോട് വിശുദ്ധ ഗ്രന്ഥത്തില്‍ എവിടെയാണ് മൌലിക വാദം പ്രൊല്‍സാഹിപ്പിക്കുന്നത് എന്ന് കാണിച്ചു തരാമോ എന്നും മന്ത്രി വെല്ലു വിളിച്ചു.
























