ഭീകരരുടെ ശവ സംസ്കാരത്തിന് ഇന്ത്യന്‍ മണ്ണില്‍ ഇടമില്ലെന്ന് മുംബൈയിലെ മുസ്ലീം സംഘടനകള്‍. കമാന്‍ഡോ ഓപ്പറേഷനിടെ കൊല്ലപ്പെട്ട ഭീകരരുടെ ഭൌതിക സംസ്കാരം ഭാരതത്തില്‍ ചെയ്യാന്‍ അനുവദിക്കില്ല, പകരം അവരെ കടലില്‍ എറിഞ്ഞേക്കുക എന്ന് ഭീകരരുടെ സംസ്കാരത്തിന് സ്ഥലം അനുവദിക്കാതിരുന്ന മുംബൈ നിവാസികള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചില പ്രമുഖ മുസ്ലീം സംഘടകളുടെ വിളിച്ചു ചേര്‍ത്ത യോഗം പ്രസ്താവിച്ചു. ഇന്ത്യാ വിരുദ്ധ ഭീകരതക്ക് എതിരെ ആഗോള സമൂഹത്തോടുള്ള ഇന്ത്യന്‍ മുസ്ലീം ജനതയുടെ പ്രതികരണമായിരുന്നു ഇത്.
പഞ്ചാബിലെ സമാനയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുത്ത വരിലെല്ലാം കൂട്ട കുരുതി ക്കെതിരെ ഉള്ള പ്രതിഷേധം ശക്തമായിരുന്നു. ഭീകരത ഇസ്ലാമിന്റെ വഴിയല്ല – ഉത്തര്‍ പ്രദേശിലെ ബിഞ്ജോറില്‍ നിന്നെത്തിയ സയിദ് ഹയ്ദെര്‍ റാസ പറഞ്ഞു. മുംബൈയില്‍ രക്തം ചൊരിഞ്ഞവര്‍ യഥാര്‍ത്ഥ മുസ്ലീംങ്ങളല്ല – ജമ്മു കാശ്മീരില്‍ നിന്നു മെത്തിയ ഗുലാം രസ്സൂല്‍ നൂര്‍ അഭിപ്രായപ്പെട്ടു.
മുസ്ലീം വിരുദ്ധ വികാരം ഉടലെടുത്തേ ക്കാവുന്ന ഈ സാഹചര്യത്തില്‍ വളരെ നല്ലൊരു ചലനമായി പൊതുവെ ഇതിനെ വിലയിരുത്തുന്നു.



മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ എല്ലാ തീരങ്ങളിലും അതിര്‍ത്തികളിലും കൂടുതല്‍ ജാഗ്രതാ മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് പ്രതിരോധ മന്ത്രി ശ്രീ. എ. കെ. ആന്റണി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ നശിപ്പിച്ചതു പോലുള്ള ഏതു നിമിഷത്തിലും ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ നേരിടാന്‍ തയ്യാറായിരി ക്കുകയെന്നും അദ്ദേഹം മൂന്നു സൈന്യ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സിസ്റ്റര്‍ അഭയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസഫ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റം സമ്മതിച്ചരായി സി. ബി. ഐ. എറണാകുളം സി. ജെ. എം. കോടതിയെ അറിയിച്ചു. തുടക്കത്തില്‍ വിസമ്മതം പ്രകടിപ്പിച്ച പ്രതികള്‍ സി. ബി. ഐ. മുന്‍പ് നടത്തിയിരുന്ന നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ് എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ സഹായത്തോ ടെയുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുക ആയിരുന്നു.
ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇറാഖില്‍ ഇപ്പോഴും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. ന്യൂന പക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, തൊഴില്‍ വിദഗ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, തടവുകാര്‍ക്കു നേരെയുള്ള പീഡനം, സ്ത്രീകളെ ആക്രമിക്കല്‍ എന്നിങ്ങനെയുള്ള കുറ്റ കൃത്യങ്ങള്‍ ഇറാഖില്‍ നിര്‍ബാധം തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിചാരണ ഇല്ലാതെയും നിയമ സഹായം ലഭ്യം ആക്കാതെയും വര്‍ഷങ്ങളോളം തടവുകാരെ ജെയിലുകളില്‍ പാര്‍പ്പിക്കുന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശി ക്കപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍, വക്കീല്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ എന്നിങ്ങനെയുള്ള വിദഗ്ദ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വളരെ കൂടുതല്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രദേശത്താണ് ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. ന്യൂന പക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
























