

- ലിജി അരുണ്‍
വായിക്കുക: ബഹുമതി

ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി തികച്ചു. ഒരാണ്ടു നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ മിര്‍പുരിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് സച്ചിന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടം കുറിച്ചത്. 138 പന്തുകളില്‍ ഒരു സിക്‌സറും 12 ഫോറുകളുമടക്കമായിരുന്നു സച്ചിന്‍ നൂറക്കം കടന്നത്. 14 റണ്‍സ് കൂടി ചേര്‍ത്ത ശേഷം മഷ്‌റഫെ മൊര്‍ത്താസയുടെ പന്തില്‍ പുറത്താകുകയും ചെയ്‌തു. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറി അപൂര്‍വ നേട്ടത്തിന് ഉടമയായി സച്ചിന്‍. 461 ഏകദിനങ്ങളില്‍നിന്നായി 49 സെഞ്ചുറികളും 95 അര്‍ധ സെഞ്ചുറികളും 188 ടെസ്‌റ്റുകളില്‍നിന്ന് 51 സെഞ്ചുറിയും 65 അര്‍ധ സെഞ്ചുറികളും സച്ചിന്‍ നേടിയിട്ടുണ്ട്. ഇതില്‍ ടെസ്‌റ്റിലെ 51 സെഞ്ചുറികളില്‍ 29 ഉം വിദേശ പിച്ചിലായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സച്ചിന്റെ ഈ നൂറാം സെഞ്ചുറി രാജ്യത്തിന്റെ നേട്ടമായാണ് ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിക്കുന്നത്. ഇന്ത്യ ഈ ബംഗ്ലാദേശിനോട് മല്‍സരത്തില്‍ പരാജയപ്പെട്ടതോന്നും അവര്‍ കാര്യമാക്കുന്നില്ല.1994 സെപ്‌റ്റംബര്‍ ഒന്‍പതിന് കൊളംബോയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയായിരുന്നു സച്ചിന്റെ കന്നി ഏകദിന സെഞ്ചുറി. 1990 ഓഗസ്‌റ്റ് 14 ന് മാഞ്ചസ്‌റ്ററില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ആദ്യ ടെസ്‌റ്റ് സെഞ്ചുറി. കൂടാതെ ഏകദിനത്തില്‍ 154 വിക്കറ്റും ടെസ്‌റ്റില്‍ 45 വിക്കറ്റുകളും സച്ചിന്‍ നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ആണ് സച്ചിന്‍ കൂടുതല്‍ സെഞ്ചുറി നേടിയത്. 35 ടെസ്‌റ്റില്‍നിന്ന് 11 സെഞ്ചുറി. പിന്നാലെ ശ്രീലങ്കക്കെതിരേ 25 ടെസ്‌റ്റില്‍നിന്ന് ഒന്‍പതു സെഞ്ചുറി. ഇംഗ്ലണ്ടിനെതിരെ 28 ടെസ്‌റ്റില്‍നിന്ന് ഏഴ് സെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 25 ടെസ്‌റ്റില്‍നിന്ന് ഏഴ് സെഞ്ചുറിയും ബംഗ്ലാദേശിനെതിരേ ഏഴ് ടെസ്‌റ്റില്‍നിന്ന് അഞ്ച് സെഞ്ചുറിയും സച്ചിന്‍ നേടി. ന്യൂസിലന്‍ഡിനെതിരേ 22 ടെസ്‌റ്റില്‍ നിന്നും നാലും, പാകിസ്‌താനെതിരേ 18 ടെസ്‌റ്റില്‍ നിന്ന് രണ്ടു സെഞ്ചുറികളും നേടി. വിന്‍ഡീസിനെതിരേ 19 ടെസ്‌റ്റില്‍നിന്ന് മൂന്നും സിംബാബ്‌വേയ്‌ക്കെതിരേ ഒന്‍പതു ടെസ്‌റ്റില്‍നിന്ന് മൂന്ന് സെഞ്ചുറിയും നേടി. ലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് സച്ചിന്‍. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് റെക്കോര്‍ഡുകളുടെ തോഴനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ അഭിമാനം.
- ന്യൂസ് ഡെസ്ക്
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, കായികം, ബഹുമതി

ന്യൂഡല്‍ഹി: പരമോന്നത പൗര ബഹുമതിയായ ഭാരത് രത്ന ശിപാര്‍ശ പട്ടികയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍കര്‍ ഇല്ല എന്ന് ഉറപ്പായി. കായിക താരങ്ങള്‍ക്ക് കൂടി പുരസ്കാരം ലഭിക്കത്തക്ക രൂപത്തില്‍ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നെങ്കിലും ഭാരത രത്നക്കായി സമര്‍പ്പിച്ച പട്ടികയില്‍ സച്ചിന്റെ പേര് പെടാത്തതിനാല്‍ രാജ്യത്തെ പരമോന്നത പൗര ബഹുമതിയായ ഭാരത് രത്ന നല്‍കണമെന്ന ആവശ്യം ഇക്കുറി അംഗീകരിക്കപ്പെട്ടില്ല. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ്, പര്‍വതാരോഹകന്‍ ടെന്‍സിങ് നോര്‍ഗേ, ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവരെയാണ് കായിക മന്ത്രാലയം ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഹോക്കി, ഷൂട്ടിങ് ഫെഡറേഷനുകളാണ് യഥാക്രമം ധ്യാന്‍ ചന്ദിന്‍െറയും ബിന്ദ്രയുടെയും പേര് നിര്‍ദേശിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി. സി. സി. ഐ) സച്ചിന്‍െറ പേര് നല്‍കിയിട്ടില്ലെന്ന് കായിക മന്ത്രി അജയ് മാക്കന്‍ അറിയിച്ചു. എവറസ്റ്റ് കൊടുമുടി കീഴടക്കിയയാളെന്ന നിലയില്‍ ടെന്‍സിങ്ങും പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, ക്രിക്കറ്റ്, ബഹുമതി

ന്യൂഡല്‍ഹി : 2012ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലുമായി 109 പേര്‍ക്കാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുരസ്കാരം ലഭിച്ചവരില്‍ ഇത്തവണ 19 വനിതകള്‍ ഉള്‍പ്പെടുന്നു. ശബാന അസ്മി, ഖാലിദ് ചൌദരി, ജതിന്‍ ദാസ്, ബുദ്ധദേവ് ദാസ് ഗുപ്ത, ധര്‍മ്മേന്ദ്ര, ടി. വി. ഗോപലകൃഷ്ണന്‍, മീരാ നായര്‍, എം എസ് ഗോപാലകൃഷ്ണന്‍, എം എസ് രഘുനാഥന്‍, ഡോ. ദേവിപ്രസാദ് ഷെട്ടി, ഡോ. ഹോമി. കെ. ഭാഭ, എന്‍. വിറ്റല്‍ തുടങ്ങിയവര്‍ പത്മഭൂഷന്‍ പുരസ്കാരത്തിന് അര്‍ഹരായി. കെ ജി സുബ്രഹ്‌മണ്യന്‍, മരിയോ മിരാന്‍ഡ, ഭൂപന്‍ ഹസാരിക, ഡോ. കാന്തിലാല്‍ ഹസ്തിമാല്‍ സഞ്ചേതി, ടി. വി. രാജേശ്വര്‍ എന്നിവര്‍ക്ക് പത്മവിഭൂഷന്‍ ലഭിക്കും. മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, ഡോ. ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെടെ 77 പേര്‍ക്ക് പത്മശ്രീയും ലഭിക്കും.
- ന്യൂസ് ഡെസ്ക്

കെ. സി. എസ്. പണിക്കര്‍ എന്നാല്‍ ഇന്ത്യന്‍ ചിത്രകലയിലെ നെടുംതൂണായി അറിയപ്പെടുന്നു. ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂര്‍ത്ത ചിത്രകാരനുമായിരുന്നു കെ. സി. എസ്. പണിക്കര്‍. രാജ്യത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാന്‍ ശ്രമിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്ത്യന്‍ കലാരംഗത്തെയും ചിത്രകാരന്മാരെയും പാശ്ചാത്യ സ്വാധീനത്തില്‍ നിന്നു പുറത്തുകൊണ്ടുവന്ന് സ്വന്തമായ വ്യക്തിത്വം സ്ഥാപിക്കുവാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രകലാ പ്രവര്‍ത്തനങ്ങള്‍. അപകര്‍ഷ ബോധവും ആത്മവിശ്വാസക്കുറവുമുള്ള കുട്ടിയായാണ് കെ. സി. എസ് പണിക്കര്‍ ചെറുപ്പകാലത്തെ സ്വയം വിലയിരുത്തുന്നത്. ചെറുപ്പത്തിലേ തന്നെ ചിത്രകലാ രംഗത്ത് തല്പരനായിരുന്ന പണിക്കര്‍ കേരളത്തിലെ തന്റെ ഗ്രാമമായ പൊന്നാനിക്കടുത്തുള്ള വെളിയങ്കോട്ടെ കനാലുകളും തെങ്ങുകളും വയലുകളും പകര്‍ത്തിയാണ് വര തുടങ്ങിയത്. മദ്രാസ് ക്രിസ്‌ത്യന്‍ കോളേജ് സ്കൂളിലെ ഒരു സഹപാഠിയാണത്രേ ചിത്രകലയെ കുറിച്ച് അദ്ദേഹത്തിന് കൂടുതല്‍ ഉള്‍ക്കാഴ്ച്ച നല്‍കിയത്. പ്രകൃതി ദൃശ്യങ്ങളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ പലപ്പോഴും തന്റെ കണ്ണു നിറയുമായിരുന്നു എന്നും അത് മറ്റാരും കാണാതിരിക്കാന്‍ പെട്ടെന്ന് തുടച്ചു മാറ്റുമായിരുന്നു എന്നും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. നൈമിഷികവും അഭൗമവുമായ സ്വര്‍ഗ്ഗങ്ങളായിരുന്നു താന്‍ കണ്ടിരുന്നതെന്നും അങ്ങനെ ചിത്രരചന ആഹ്ലാദാനുഭൂതിക്കുളള ഒരു മാര്‍ഗ്ഗമായതായും കെ.സി.എസ് പണിക്കര്‍ പറയുന്നുണ്ട്. വൈകാരികാനുഭൂതിക്കുള്ള മാര്‍ഗ്ഗമായിരുന്നു എങ്കിലും ചിത്രരചനാശീലം പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി. പൊന്നാനിയിലെ എ.വി. ഹൈസ്കൂളിലും അന്നത്തെ മദ്രാസിലുമായി അദ്ദേഹം ഔപചാരിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് കലാജീവിതം1917 മുതല്‍ ’30 വരെ മദ്രാസിലെ ഗവ. ആര്‍ട്സ് സ്കൂളില്‍ അദ്ദേഹം കലാപഠനം നടത്തി. അതിനു ശേഷം അതേ സ്കൂളില്‍ അദ്ദേഹം അദ്ധ്യാപകനായും ജോലി ചെയ്തു. രവിവര്‍മ്മ, ലേഡി പെന്റ്ലാന്റ്, കോട്ട്മാന്‍ , ബ്രാങ്‌വിന്‍ , വാന്‍ഗോഗ്‍ , ഗോഗിന്‍ , മാറ്റിസ്സ്, ഫോവ്‌സ് എന്നിങ്ങനെ പലരും പല ഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചു കൊണ്ടിരുന്നു. 1941 വരെ മദ്രാസിലും ദില്ലിയിലും അദ്ദേഹം ഏകാങ്ക ചിത്രകലാ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യക്കു പുറത്ത് പ്രദര്‍ശനങ്ങള്‍ നടത്തവേ സാല്‍വദോര്‍ ദാലി തുടങ്ങിയ അമൂര്‍ത്ത കലാകാരന്‍മാരുമായുണ്ടായ സമ്പര്‍ക്കം അദ്ദേഹത്തിന്റെ കലയില്‍ ഒരു വലിയ സ്വാധീനം ചെലുത്തി. 1950-കളുടെ തുടക്കത്തില്‍ അദ്ദേഹത്തിന് പാശ്ചാത്യ സ്വാധീനത്തിനോട് വിമുഖത തോന്നിത്തുടങ്ങി. 1953 മുതല്‍ ’63 വരെ അദ്ദേഹം വാന്‍ഗോഗിന്റെയും അജന്ത ശില്പകലയുടെയും സമ്മിശ്ര സ്വാധീനത്തിലായിരുന്നു. ഈ കാലത്താണ് അദ്ദേഹത്തിന് ഭാരതീയ ചിത്രകലയില്‍ തന്റേതായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വന്നത്. പാശ്ചാത്യ ചിത്രകലയില്‍ ദൃതവേഗമുള്ള മാറ്റങ്ങള്‍ പ്രകടമായിരുന്ന അക്കാലത്ത് ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ ഇന്ത്യയിലെ ചിത്രകലയില്‍ സുപ്രധാനമായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം കരുതി. സ്വിസ്സ് കലാകാരനായ പോള്‍ ക്ലീയും അക്കാലത്ത് അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി. ഈജിപ്ഷ്യന്‍ ചിത്രകലയും നിഗൂഢലിഖിതങ്ങളും പോള്‍ ക്ലീയെ സ്വാധീനിച്ചിരുന്നു. പോള്‍ ക്ലീയുടെ ജീവന്‍ തുളുമ്പുന്ന സൃഷ്ടികള്‍ പിക്കാസോ, ബ്രാക്ക് എന്നിവരേക്കാളും ഇന്ത്യന്‍ ചിത്രകലയുമായി അടുത്തു നില്‍ക്കുന്നതായി അദ്ദേഹം വിശ്വസിച്ചു. എന്നാല്‍ തന്റെ രചനകള്‍ പോള്‍ ക്ലീയുടേതിന്റെ അനുകരണമാവുന്നതിനേക്കാള്‍ സ്വന്തമായ രീതിക്ക് തുടക്കമിടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. 1963-ല്‍ പുതിയ ഭാവുകത്വത്തിലേക്ക് അദ്ദേഹത്തിന്റെ രചനകള്‍ പ്രവേശിച്ചു. അറബിക് അക്കങ്ങളും ആള്‍ജിബ്രയിലേയും ജ്യാമിതിയിലേയും ലാറ്റിന്‍ പ്രതീകങ്ങളും രൂപങ്ങളും പുതിയ ആശയങ്ങള്‍ക്ക് രൂപം നല്‍കാന്‍ അദ്ദേഹത്തെ സഹായിച്ചു. പരമ്പരാഗതമായ ഇന്ത്യന്‍ പ്രതീകങ്ങളും ജ്യോതിഷ ചാര്‍ട്ടുകളും ചിഹ്നങ്ങളും അദ്ദേഹത്തിന്റെ താല്‍പര്യ പരിധികളില്‍ വന്നു. രചനയുടെ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന റോമന്‍ അക്ഷരങ്ങള്‍ അദ്ദേഹം വെടിയുകയും മലയാള ലിപികള്‍ കൂടുതല്‍ സ്വീകരിക്കുകയും ചെയ്തു. പിന്നെയും കുറേ കാലം കഴിഞ്ഞാണ് കെ. സി. എസ് പണിക്കര്‍ താന്ത്രിക ചിത്രകലയിലേക്ക് തിരിയുന്നത്. പക്ഷേ ഒരു പരിധി വരെ ഇതിന് തന്റെ ക്രിയാത്മക ചോദനകളെ സംതൃപ്തമാക്കാന്‍ കഴിയാതിരുന്നതായി അദ്ദേഹം വിലയിരുത്തുന്നുണ്ട്. പിന്നീട് ചിത്രകലയില്‍ കെ. സി. എസ്. പണിക്കര്‍ ഉപയോഗിച്ച അടയാളങ്ങള്‍ ഏതെങ്കിലും ഭാഷയിലെ ലിപികള്‍ എന്നതിനേക്കാളേറെ സ്വയം രൂപപ്പെടുത്തിയ ചിഹ്നങ്ങളായിരുന്നു. മലയാളം അക്ഷരങ്ങള്‍ മാത്രം വളരെ ഭാഗികമായി അവയില്‍ അവശേഷിച്ചു. നിരര്‍ത്ഥകമായ ആ അക്ഷരസമാനമായ രൂപങ്ങള്‍ അദ്ദേഹം ദൃശ്യങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് ഉപയോഗിച്ചത്. തമിഴ് നാട്ടിലെ ചോളമണ്ഡലത്തില്‍ കെ. സി. എസ്. പണിക്കര്‍ സ്ഥാപിച്ച കലാഗ്രാമം ദക്ഷിണേന്ത്യയിലെ യുവ ചിത്രകാരുടെ കൂട്ടായ്മക്കും വളര്‍ച്ചക്കും സഹായകരമായതായി വിലയിരുത്തപ്പെടുന്നു. ചിത്രകാരന്‍മാര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ കലാഗ്രാമമാണിത്. ജയപാലപ്പണിക്കര്‍, പാരീസ് വിശ്വനാഥന്‍, എം. വി. ദേവന്‍, ഹരിദാസ്, നന്ദഗോപാല്‍, എസ്. ജി. വാസുദേവ്, പി. ഗോപിനാഥ്, സേനാധിപതി തുടങ്ങിയ പ്രശസ്ത ചിത്രകാരന്‍മാര്‍ ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു.പ്രദര്‍ശനങ്ങളും പുരസ്കാരങ്ങളും17 വയസ്സായപ്പോഴേക്കും അദ്ദേഹം ‘മദ്രാസ് ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി‘ യുടെ വാര്‍ഷിക ചിത്രകലാ പ്രദര്‍ശനങ്ങളില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങിയിരുന്നു. മദ്രാസിലെ പ്രോഗ്രസീവ് പെയിന്റേഴ്‌സ് അസോസിയേഷന്റെ രൂപവത്കരണത്തിനു ശേഷം 1944 മുതല്‍ ’53 വരെ മദ്രാസ്, ബോംബേ, കല്‍ക്കത്ത, ന്യൂഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. 1954-ല്‍ ന്യൂ ഡല്‍ഹിയിലെ ലളിത കലാ അക്കാദമി അദ്ദേഹത്തെ മികച്ച ഒമ്പത് കലാകാരില്‍ ഒരാളായും അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായും തെരഞ്ഞെടുത്തു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ സഞ്ചരിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൗസിലും ഫ്രാന്‍സിലും പ്രദര്‍ശനങ്ങള്‍ നടത്തി. 1955-ല്‍ മദ്രാസിലെ ഗവ. ആര്‍ട്‌സ് & ക്രാഫ്റ്റ്സ് സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പാള്‍ ആയും ’57-ല്‍ പ്രിന്‍സിപ്പാള്‍ ആയും അദ്ദേഹം സ്ഥാനമേറ്റു. 1959-ല്‍ അന്നത്തെ സോവിയറ്റ് യൂണിയനില്‍ പര്യടനം നടത്തി, മോസ്കോയിലും ലെനിന്‍ ഗ്രാഡിലും കീവിലും ഇന്ത്യന്‍ ചിത്രകലയെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. 1961-ല്‍ ബ്രസീലിലും 1962-ല്‍ മെക്സിക്കോയിലും പ്രദര്‍ശനങ്ങള്‍ നടത്തി. ഇക്കാലയളവില്‍ മദ്രാസിലെ ആര്‍ട്‌സ് & ക്രാഫ്‌റ്റ്‌സ് സ്കൂള്‍ കോളേജായി ഉയര്‍ത്തപ്പെട്ടു. 1963-ല്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടന്ന ലോക ചിത്രകലാ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ അംഗമായി പങ്കെടുത്തു. അമേരിക്കയുടെ ഔദ്യോഗിക അതിഥിയായി അമേരിക്കയിലുടനീളം സഞ്ചരിക്കുകയും അമേരിക്കന്‍ കലാകാരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തു. 1965-ല്‍ ടോക്യോയിലെ അന്തര്‍ദേശീയ പ്രദര്‍ശനത്തിലും ലണ്ടനിലെ ഫെസ്റ്റിവല്‍ ഹാള്‍ പ്രദര്‍ശനത്തിലും പങ്കെടുത്തു. ഈ വര്‍ഷം ചിത്രരചനക്ക് ദേശീയ പുരസ്കാരം ലഭിച്ചു. 1966-ല്‍ മദ്രാസില്‍ ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ച കെ. സി. എസ് 1967-ല്‍ ആര്‍ട്സ് & ക്രാഫ്റ്റ്സ് കോളേജിലെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും വിരമിച്ചു. മകനും പ്രശസ്ത ശില്പിയുമായ നന്ദഗോപാല്‍ ആണ് ഇപ്പോഴത്തെ ചോളമണ്ഡലം കലാഗ്രാമം സെക്രട്ടറി. 1977 ജനുവരി 15ന് അറുപത്തി ആറാമത്തെ വയസ്സില്‍ കെ. സി. എസ്. പണിക്കര്‍ ചെന്നൈയില്‍ വെച്ച് അന്തരിച്ചു.
- ലിജി അരുണ്‍
വായിക്കുക: ബഹുമതി, സാംസ്കാരികം