- എസ്. കുമാര്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം : പാവപ്പെട്ടവർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കും വിധം ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്തണം എന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോ. ബിനായൿ സെൻ ആവശ്യപ്പെട്ടു. ഇന്നത്തെ രൂപത്തിൽ ഈ നിയമത്തിന് അതിന്റെ ഉദ്ദേശ ലക്ഷ്യം കൈവരിക്കാൻ കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് കോവളം സാഹിത്യോൽസവത്തിൽ ദരിദ്രർ കൂടുതൽ ദരിദ്രർ ആയിക്കൊണ്ടിരിക്കുകയാണോ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിയമത്തിന്റെ നിബന്ധനകൾക്ക് വ്യക്തത കുറവാണ്. നിയമത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള അർഹത സംബന്ധിച്ച വ്യവസ്ഥകൾ അഴിമതിക്ക് കളമൊരുക്കും. പൊതു വിതരണ സംവിധാനത്തിന് പകരം പണം നൽകാനുള്ള നീക്കം അത്മഹത്യാപരമാണ്. പാവപ്പെട്ടവർക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. പോഷകാഹാരക്കുറവ് രാജ്യത്ത് ക്ഷാമത്തിന് തുല്യമായ അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത് എന്ന് പറഞ്ഞ ഡോ. സെൻ റേഷൻ കടകളിൽ കൂടി ധാന്യങ്ങൾക്കൊപ്പം പരിപ്പ് വർഗ്ഗങ്ങളും എണ്ണയും വിതരണം ചെയ്യണം എന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ പൌരന്മാർക്ക് നിത്യവൃത്തിക്ക് അത്യാവശ്യമായ വെള്ളവും പ്രകൃതി വിഭവങ്ങളും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യാൻ നൽകുന്നത് നിർത്തലാക്കണം എന്നും അദ്ദേഹം പറഞ്ഞു.
- ജെ.എസ്.
ന്യൂഡൽഹി : കൽക്കരി വിവാദത്തിൽ പെട്ട് മുഖം ഇരുണ്ടിരിക്കുന്ന കൽക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്സ്വാൾ അനവസരത്തിൽ പറഞ്ഞ തമാശ മൂലം വീണ്ടും മുഖത്ത് കരി പുരണ്ട അവസ്ഥയിലായി. ഒരു ഉദ്ഘാടന പ്രസംഗം നടത്തവേ ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ വിജയിച്ചത് അറിഞ്ഞ അദ്ദേഹം ഉദ്ഘാടനം ഒരു പഴയ ആഘോഷമാണെന്നും പഴയ ആഘോഷവും പഴയ ഭാര്യയും ആഘോഷിക്കാൻ കൊള്ളില്ല എന്നും പറഞ്ഞ് ക്രിക്കറ്റ് വിജയം ആഘോഷിക്കാൻ ആഹ്വാനം നൽകി. മന്ത്രിയുടെ ഈ നിരുത്തരവാദപരമായ തമാശയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ അതി ശക്തമായി പ്രതികരിച്ചതോടെയാണ് പ്രശ്നം വഷളായത്. ബി. ജെ. പി. കൂടി തങ്ങളുടെ പ്രതിഷേധം അറിയിച്ചതോടെ ജാള്യത മറയ്ക്കാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ കോൺഗ്രസ് നേതൃത്വം കൂടി മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തി.
താൻ പറഞ്ഞത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ മാപ്പ് പറയുന്നു എന്ന് വ്യക്തമാക്കിയ മന്ത്രിക്ക് പക്ഷെ താൻ പറഞ്ഞതിൽ അപാകതയൊന്നും ഉണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. ഭാര്യ പഴകിയാൽ പിന്നെന്ത് ആഘോഷം എന്നാണ് മന്ത്രി പിന്നെയും മാദ്ധ്യമ പ്രവർത്തകരോട് ചോദിക്കുന്നത്.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം, സ്ത്രീ വിമോചനം
ന്യൂഡൽഹി : അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനെ മടുത്ത ജനം രാജ്യത്തെ രാഷ്ട്രീയ രംഗം ഉടച്ചു വാർക്കാൻ തീരുമാനം എടുത്തതായി തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രാരംഭ പ്രഖ്യാപനമായി സാമൂഹ്യ പ്രവർത്തകൻ അരവിന്ദ് കെജ്രിവാൾ അറിയിച്ചു. സാധാരണക്കാരന് ഇതൊരു സുപ്രധാന ദിനമാണ്. ദുസ്സഹമായ വിലക്കയറ്റത്തിന് എതിരെയും അനുദിനം പെരുകുന്ന അഴിമതിക്കെതിരെയും ഉള്ള ജനകീയ മുന്നേറ്റമാണിത് എന്ന് “ഞാൻ ഒരു സാധാരണക്കാരൻ – എനിക്ക് ജന ലോൿപാൽ വേണം” എന്ന് മുദ്രണം ചെയ്ത ഗാന്ധിത്തൊപ്പി അണിഞ്ഞ കെജ്രിവാൾ പ്രഖ്യാപിച്ചു.
അഭിപ്രായ ഭിന്നതകൾ കാരണം അന്നാ ഹസാരെയുമായി വഴി പിരിഞ്ഞ അദ്ദേഹം താനും അന്നാ ഹസാരെയുമായി വഴക്കൊന്നുമില്ല എന്ന് വ്യക്തമാക്കി. പുതിയ പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മൽസരിക്കും. പുതിയ പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്. ജനങ്ങൾ നൽകുന്ന പണം കൊണ്ടായിരിക്കും പാർട്ടിയുടെ പ്രവർത്തനം. ജനങ്ങൾ തന്നെ പ്രചാരണം നടത്തും. ജനങ്ങൾ തന്നെ തെരഞ്ഞെടുപ്പിൽ മൽസരിക്കും. തങ്ങൾ നല്ല സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ നിർത്തിയാൽ അന്നാ ഹസാരെയുടെ പിന്തുണ തങ്ങൾക്ക് ലഭിക്കും എന്നും കെജ്രിവാൾ പ്രത്യാശ പ്രകടിപ്പിച്ചു.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം
ന്യൂഡൽഹി : യു.പി.എ. സർക്കാരിന്റെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പിൻവാങ്ങി. അഴിമതി, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, ഡീസൽ വില വർദ്ധനവ് എന്നീ വിഷയങ്ങളിൽ തങ്ങളുടെ എതിർപ്പിന് അടിവരയിട്ടു കൊണ്ട് മൻമോഹൻ സിങ് സർക്കാരിന് ഒരു കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് മമത യു. പി. എ. മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുന്നത്.
തങ്ങളുടെ മന്ത്രിമാർ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് രാജി സമർപ്പിക്കും എന്ന് പിന്തുണ അവസാനിപ്പിച്ച കാര്യം അറിയിച്ചു കൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പാർട്ടിയിലെ മുതിർന്ന നേതാക്കളും ഭാരവാഹികളും ലോൿ സഭാ അംഗങ്ങളും പങ്കെടുത്ത യോഗത്തിന് ശേഷം പ്രഖ്യാപിച്ചു.
സർക്കാരിനെ പുറമെ നിന്നും പിന്തുണയ്ക്കുന്ന കാര്യവും മമത തള്ളിക്കളഞ്ഞു. തന്റെ തീരുമാനം അർദ്ധ മനസ്സോടെയല്ല. കൽക്കരി, കള്ളപ്പണം, രാസവള വില എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളെ കുറിച്ചും മമത പരാമർശിച്ചു. കൽക്കരി വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വിദേശ നിക്ഷേപ തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചത് എന്ന് മമത ആരോപിച്ചു.
തരം താണ ഭീഷണി രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്. ഏതെങ്കിലും ഒരു കക്ഷിയുമായി അഭിപ്രായ ഭിന്നത ഉണ്ടായാൽ കോൺഗ്രസ് മറ്റൊരു കക്ഷിയെ തേടി പോകും. മായാവതിയുമായി പ്രശ്നമുണ്ടായാൽ മുലായം, മുലായവുമായി പ്രശ്നമുണ്ടായാൽ നിതീഷ് കുമാർ എന്നിങ്ങനെ. 5 കോടിയോളം വരുന്ന ചില്ലറ വിൽപ്പനക്കാരെ വഴിയാധാരം ആക്കുന്ന നയമാണ് വിദേശ നിക്ഷേപം. വൻ ദുരന്തമാണ് സർക്കാർ വരുത്തി വെയ്ക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഈ നയം വിജയം കണ്ടിട്ടില്ല. കോൺഗ്രസ് അനുവർത്തിച്ചു വരുന്ന ഭീഷണി രാഷ്ട്രീയത്തിന് അറുതി വരുത്താൻ ആരെങ്കിലും പൂച്ചയ്ക്ക് മണി കെട്ടേണ്ടത് ആവശ്യമായിരുന്നു.
വിദേശ നിക്ഷേപത്തെ കുറിച്ചുള്ള തന്റെ എതിർപ്പ് താൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ നേരിട്ട് അറിയിച്ചതാണ്. എന്നാൽ പ്രയോജനമുണ്ടായില്ല. നമ്മൾ പ്രതികരിച്ചില്ലെങ്കിൽ പെൻഷൻ മേഖലയിലും കോൺഗ്രസ് വിദേശ കമ്പനികളെ ക്ഷണിച്ചു വരുത്തും. ജന ദ്രോഹ നയങ്ങളെ തങ്ങൾ പല്ലും നഖവും ഉപയോഗിച്ചു തന്നെ പാർലമെന്റിൽ ചെറുക്കും. വിശ്വാസ്യത നഷ്ടപ്പെട്ട സർക്കാരാണിത്. കള്ളപ്പണം തിരികെ കൊണ്ടു വരാൻ എന്തു കൊണ്ട് കോൺഗ്രസ് മടി കാണിക്കുന്നു എന്നും മമത ചോദിച്ചു.
- ജെ.എസ്.