- ലിജി അരുണ്‍
ന്യൂഡല്‍ഹി : തൊഴില്‍ തര്‍ക്കം രൂക്ഷമായതോടെ മാരുതി സുസുക്കിയുടെ മാനേസര്‍ ഫാക്ടറിയില്‍ ഇന്നും ഉല്‍പ്പാദനം മുടങ്ങി. കഴിഞ്ഞ ആഴ്ച ഉല്‍പ്പാദന നിലവാരം തൊഴിലാളികള്‍ മനപ്പൂര്‍വ്വം തകര്‍ക്കുകയാണ് എന്ന് കമ്പനി അധികൃതര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയുള്ള നടപടിയായി ഒരു നല്ല നടപ്പ് കരാര്‍ തൊഴിലാളികളെ കൊണ്ട് നിര്‍ബന്ധമായി ഒപ്പിടുവിക്കുവാന്‍ അധികൃതര്‍ ശ്രമിച്ചു. ഉല്‍പ്പാദനത്തെ ബാധിക്കുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്യില്ല എന്നും ജോലി ചെയ്യുന്നതില്‍ അലംഭാവം കാണിക്കില്ല എന്നൊക്കെ സമ്മതിക്കുന്ന ഈ കരാര്‍ ഒപ്പിടില്ല എന്നാണ് തൊഴിലാളികളുടെ പക്ഷം. കഴിഞ്ഞ ജൂണില്‍ പുതിയ ഒരു തൊഴിലാളി യൂണിയന് അംഗീകരിക്കണം എന്ന ആവശ്യവുമായി സമരം ചെയ്തതിന്റെ പ്രതികാര നടപടിയാണ് ഈ പുതിയ നീക്കം എന്നാണ് തൊഴിലാളികള്‍ പറയുന്നത്. കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച 28 തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഏതായാലും തൊഴില്‍ തര്‍ക്കം മൂലം ഉല്‍പ്പാദനം മുടങ്ങിയ വാര്‍ത്ത പരന്നതോടെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് മാരുതി കമ്പനിക്ക് നേരിടേണ്ടി വന്നത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 1.42 ശതമാനവും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 1.55 ശതമാനവുമാണ് കമ്പനിയുടെ ഓഹരികള്‍ക്ക് വില ഇടിഞ്ഞത്. രണ്ടു ദിവസം ഉല്‍പ്പാദനം മുടങ്ങിയതോടെ കമ്പനിക്ക് 60 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.
- ജെ.എസ്.
വായിക്കുക: തൊഴിലാളി, പീഡനം, പ്രതിഷേധം, മനുഷ്യാവകാശം, വ്യവസായം, സാമ്പത്തികം
ന്യൂഡല്‍ഹി: ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി നടത്തുന്ന സമരം പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം പൈലറ്റുമാരുമായി ചര്‍ച്ച നടത്തി. സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 300 ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. കോടികളുടെ നഷ്ടമാണ് ഇത് മൂലം എയര്‍ ഇന്ത്യക്ക് വന്നത്.
ശമ്പളവര്‍ധന, എയര്‍ഇന്ത്യയുടെ ദുര്‍ഭരണം, അഴിമതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം, എയര്‍ഇന്ത്യ സി.എം.ഡി. അരവിന്ദ് ജാദവിനെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് സമരം ചെയ്യുന്ന പൈലറ്റുമാര്‍ മുന്നോട്ടുവെച്ചത്. സമരത്തെ തുടര്‍ന്നു പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയിരുന്നു. ഇത് പിന്‍വലിക്കുവാനും പൈലറ്റുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും എയര്‍ ഇന്ത്യ മാനേജ്മെന്റ് സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇന്നലെ രാത്രി തന്നെ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ചു.
- ലിജി അരുണ്‍
ഇന്‍ഫോസിസിന്റെ ഡയറക്ടറും എച്ച് ആര് വിഭാഗം മേധാവിയുമായ ടി വി മോഹന്‍ദാസ് പൈ രാജിവച്ചു. ജൂണ്‍ 11ന് നടക്കുന്ന വാര്‍ഷിക പൊതു യോഗത്തോടെ ഇന്‍ഫോസിസ് വിടാനാണ് അദ്ധേഹത്തിന്റെ തീരുമാനം.
ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് 17 വര്‍ഷമായി കമ്പനിയ്ക്കൊപ്പം ഉള്ള പൈ. ഭാവിയില്‍ കമ്പനിയുടെ സി.ഇ.ഒ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന ആളാണ് മോഹന്‍ദാസ് പൈ. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുടെ ബിസിനസ് തന്ത്രങ്ങളില്‍ പൈ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബോര്‍ഡ് മീറ്റിങ്ങുകളില്‍ ഇവ തുറന്നു പറഞ്ഞ ഇദ്ദേഹത്തിന് സ്ഥാപക പ്രവര്‍ത്തകരില്‍ ചിലരുമായി സ്വരച്ചേര്‍ച്ച ഇല്ലാതെയായി.
അതിനിടെ, കമ്പനിയുടെ സ്ഥാപകരിലൊരാളായ കെ.ദിനേഷ് വിരമിക്കുകയാണ്. ജൂണ്‍ 11ന് ഇദ്ദേഹം ഡയറക്ടര്‍ സ്ഥാനം ഒഴിയും. ചെയര്മാന് എന്‍ ആര് നാരായണമൂര്‍ത്തിയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഈ മാസം 30ന് യോഗം ചേരും
- ലിജി അരുണ്‍
വായിക്കുക: വ്യവസായം, സാമ്പത്തികം
ന്യൂഡല്‍ഹി: ജപ്പാനിലെ ഇപ്പോഴത്തെ ആണവ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍,ഇന്ത്യയിലെ എല്ലാ ആണവോര്‍ജ കേന്ദ്രങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡിന് സ്വയംഭരണാവകാശവും സുപ്രധാനമായ ആണവ തീരുമാനങ്ങളില്‍ സര്‍വ്വ സ്വാതന്ത്ര്യവും നല്‍കും. ആണവ ശാസ്ത്രജ്ഞന്മാരെ ആദരിക്കുവാന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഒരു സമ്മേളനത്തിലാണ് പ്രധാന മന്ത്രി ഇങ്ങനെ പറഞ്ഞത്.
ആണവ സുരക്ഷയ്ക്ക് വേണ്ടിയാണ് ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡ് (എ.ഇ.ആര്.ബി) പ്രവര്‍ത്തിക്കുന്നതെങ്കിലും ഇപ്പോള്‍ ഇത് ആണവോര്‍ജ വകുപ്പിന് കീഴില്‍ വരുന്നതിനാല്‍ പല ആണവ സുരക്ഷ പ്രശ്നങ്ങളിലും എ.ഇ.ആര്.ബിക്ക് വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ പുതിയ ആണവ നയം അനുസരിച്ച് എ.ഇ.ആര്.ബിയുടെ അധികാരങ്ങള്‍ ശക്തമാക്കും. ആണവ വിഷയങ്ങളുടെ സ്വകാര്യ സ്വഭാവം കൈ വെടിയുമെന്നും, ഇവ പൊതു ജങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കത്തക്ക വിധത്തില്‍ സുതാര്യം ആക്കുമെന്നും പ്രധാന മന്ത്രി ഉറപ്പു നല്കി. ഇന്ത്യയിലെ എല്ലാ ആണവ നിലയങ്ങളിലെയും
സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. ഈ സുരക്ഷാ സംവിധാനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടി ഇരിക്കുന്നു. ഇന്ത്യയില്‍ ഏതൊക്കെ ആണവ റിയാക്ടറുകള്‍ സ്ഥാപിച്ചാലും അവയെല്ലാം കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കപ്പെടും. എന്നാല്‍ രാജ്യത്തിന്റെ വളര്‍ന്നു വരുന്ന ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയില്‍ കൂടുതല്‍ ഊര്‍ജ്ജ നിലയങ്ങള്‍ ആവശ്യമാണെന്നും ജപ്പാന് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആണവോര്‍ജ്ജ പദ്ധതികളെ പാടെ അവഗണിക്കാന്‍ സാധിക്കുകയില്ലെന്നും അദ്ധേഹം പറഞ്ഞു.
- ലിജി അരുണ്‍