ഇന്ത്യ വികസിപ്പിച്ച ഉപഗ്രഹ വാഹിനി പി.എസ്.എല്‍.വി. സി-14 ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 11:51 നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഓഷ്യന്‍സാറ്റ്-2 എന്ന ഉപഗ്രഹവും മറ്റ് ആറ് വിദേശ ഉപഗ്രഹങ്ങളും ഭ്രമണ പഥത്തില്‍ എത്തിയ്ക്കുക എന്ന ദൌത്യവുമായാണ് പി.എസ്.എല്‍.വി സി-14 കുതിച്ച് ഉയര്‍ന്നത്. തിങ്കളാഴ്‌ച്ച രാവിലെ ഒന്‍പതു മണിയ്ക്കാണ് റോക്കറ്റിന്റെ കൌണ്ട് ഡൌണ്‍ തുടങ്ങിയത് എന്ന് ദൌത്യത്തിന്റെ റേഞ്ച് ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം. വൈ. എസ്. പ്രസാദ് അറിയിച്ചു. കാലാവസ്ഥ തൃപ്തികരമാണ്. മറ്റ് സാഹചര്യങ്ങളും അനുകൂലം തന്നെ. 960 കിലോഗ്രാം ഭാരമുള്ള ഓഷ്യന്‍ സാറ്റ്-2 എന്ന ഉപഗ്രഹം ആയിരിയ്ക്കും ആദ്യം ഭ്രമണ പഥത്തില്‍ എത്തിയ്ക്കുക. ഇതിനു ശേഷം 1 കിലോഗ്രാം മാത്രം ഭാരമുള്ള നാല് നാനോ ഉപഗ്രഹങ്ങളായ ക്യൂബ്സാറ്റ് 1,2,3,4 എന്നിവ വാഹിനിയില്‍ നിന്നും വേര്‍പെടുത്തും. 9.1 കിലോഗ്രാമും 9.2 കിലോഗ്രാമും ഭാരമുള്ള റൂബിന്‍സാറ്റ് ഉപഗ്രഹങ്ങള്‍ റോക്കറ്റിന്റെ നാലാമത്തെ ഘട്ടവുമായി സ്ഥിരമായി ഘടിപ്പിച്ചിരിക്കുകയാണ്. ഇവ വേര്‍പെടുത്താതെ നാലാം ഘട്ടത്തെ ഭ്രമണപഥത്തില്‍ എത്തിക്കുകയാവും ചെയ്യുന്നത്.



ഇന്ത്യയുടെ പ്രഥമ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍ – I മായുള്ള റേഡിയോ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പൂര്‍ണ്ണമായും ഇതിന്റെ നിയന്ത്രണം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു നഷ്‌ട്ടപ്പെട്ടു. ശനിയാഴ്‌ച്ച പുലര്‍ച്ചെ 01:30 നാണ് അവസാനമായി പേടകവുമായി ബന്ധം പുലര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ റേഡിയോ ബന്ധം വീണ്ടെടുക്കുന്നത് അസാധ്യമാണ്. മറ്റ് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ക്കും പേടകത്തില്‍ നിന്നുമുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ല. ഈ ചാന്ദ്ര ദൌത്യത്തിന്റെ പ്രധാന ഉദ്ദ്യേശ്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു എന്ന് പറയുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പക്ഷെ ഈ സാങ്കേതിക തകരാറിലും ആത്മ വിശ്വാസം വെടിഞ്ഞിട്ടില്ല. ഇത്തരം സങ്കീര്‍ണ്ണമായ ദൌത്യങ്ങളില്‍ ഇത്തരം തകരാറുകള്‍ സ്വാഭാവികമാണ്. പരാജയം വിജയത്തിന്റെ ചവിട്ടു പടിയാണ് എന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ ഈ ദൌത്യം നല്‍കിയ പാഠങ്ങള്‍ ചന്ദ്രയാന്‍ – II ന്റെ വിജയത്തിനായി ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയും എന്ന്‍ ഉറച്ചു വിശ്വസിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ച്ച വിക്ഷേപണം ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന നാസയുടെ ബഹിരാകാശ ഷട്ടില്‍ ഡിസ്ക്കവറിയുടെ ഒരു ഇന്ധന വാല്‍വ് തകരാറായതിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന വിക്ഷേപണം ഇനി ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പായി നടത്തും. ഇത് മൂന്നാം തവണയാണ് ഡിസ്ക്കവറിയുടെ വിക്ഷേപണം മാറ്റി വെച്ചത്. ആദ്യ തവണ കാലാവസ്ഥ മോശം ആയതിനാലാണ് വിക്ഷേപണം മാറ്റിയത്. പിന്നീട് രണ്ടു തവണയും ഇന്ധന വാല്‍വിലെ തകരാറ് ആയിരുന്നു മാറ്റി വെയ്ക്കുവാന്‍ കാരണമായത്. ഇത് ശരിയാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പത്തെ മിനിട്ടില്‍ വിക്ഷേപണം നടത്താന്‍ തീരുമാനം ആയത്. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് (വെള്ളിയാഴ്‌ച്ച) രാത്രി 11:59ന് വിക്ഷേപണം നടക്കും.
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യം ഏറിയ സൂര്യ ഗ്രഹണം ബുധനാഴ്ച സംഭവിച്ചു. ശാന്ത സമുദ്രത്തിനു മുകളില്‍ ഗ്രഹണം ആറ് മിനിട്ടും 39 സെക്കന്‍ഡും നേരം നില നിന്നു എന്നാണ് നാസയുടെ കണക്ക്. ഭൂമിയില്‍ നിന്നും സൂര്യന്റെ വാതക ആവരണമായ കൊറോണയെ കാണുവാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരമാണ് സൂര്യഗ്രഹണം. ഇത്രയും ദൈര്‍ഘ്യം ഉള്ള ഒരു സൂര്യ ഗ്രഹണം ഇനി കാണാന്‍ 123 വര്‍ഷങ്ങള്‍ കഴിയണം; അതായത് ജൂണ്‍ 13, 2132 നാവും ഇനി ഇത്രയും നീളമേറിയ ഒരു സൂര്യ ഗ്രഹണം.


























