തന്റെ വെബ് സൈറ്റ് ചിലവുകള്‍ക്കായി തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിക്കുകയും, വര്‍ഗ്ഗീയ വികാരം ഇളക്കി വിടുന്ന രീതിയില്‍ എഴുതുകയും ചെയ്തു എന്ന് ആരോപിച്ച് ശ്രീലങ്ക തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗ ത്തിന് മാധ്യമ രംഗത്തെ ധീരമായ പ്രവര്‍ത്തനത്തിനുള്ള പ്രഥമ പീറ്റര്‍ മക്ക്ലര്‍ പുരസ്ക്കാരം സമ്മാനിക്കും.
ഗ്ലോബല്‍ മീഡിയ ഫോറവും റിപ്പോര്‍ട്ടേഴ്സ് വിതൌട്ട് ബോര്‍ഡേഴ്സ് എന്നീ സംഘടനകള്‍ സംയുക്തമായാണ് ഈ പുരസ്ക്കാരം പ്രഖ്യാപിച്ചത്.
45 കാരനായ “തിസ്സ” എന്നറിയപ്പെടുന്ന തിസ്സനായഗത്തെ 20 വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്. കൊളംബോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘സണ്ടേ ടൈംസ്’ എന്ന പത്രത്തില്‍ എഴുതിയിരുന്ന തിസ്സ outreachsl.com എന്ന വെബ്സൈറ്റിന്റെ എഡിറ്ററുമാണ്.
2008 മാര്‍ച്ച് 7ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ അഞ്ചു മാസത്തിനു ശേഷം പൊടുന്നനെ കൊളംബോയിലെ കുപ്രസിദ്ധമായ മാഗസിന്‍ ജയിലിലേക്ക് മാറ്റി. തമിഴ് പുലികളെ മര്‍ദ്ദിക്കുന്നതിന് കുപ്രസിദ്ധമായ ഈ ജയിലില്‍ വെച്ച് ഇദ്ദേഹത്തിന് ക്രൂരമായ പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ജയിലിലെ പ്രതികൂല സാഹചര്യത്തില്‍ ക്ഷയരോഗവും ത്വക്ക് രോഗവും പിടി പെട്ട തെസ്സിനായഗത്തിന് ചികിത്സയും മരുന്നും അധികൃതര്‍ നിഷേധിച്ചു.
തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ചാണ് തിസ്സ തന്റെ വെബ് സൈറ്റ് നടത്തിയത് എന്ന ആരോപണം റിപ്പോര്‍ട്ടേഴ്സ് വിതൌട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന നടത്തിയ അന്വേഷണത്തില്‍ തെറ്റാണെന്ന് തെളിഞ്ഞതാണ്. ഒരു ജര്‍മ്മന്‍ സഹായ സംഘടനയാണ് ഈ വെബ് സൈറ്റിനുള്ള ചിലവുകള്‍ വഹിക്കുന്നത് എന്ന് ഇവര്‍ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബറില്‍ ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ്ര രാജ പക്സെയെ ഇവര്‍ കാണുകയും തിസ്സയുടെ മോചനത്തിനായി ആവശ്യപ്പെടുകയും ചെയ്തതാണ്. തിസ്സനായഗത്തിന്റെ കേസ് പുനഃപരിശോധിക്കും എന്ന് രാജപക്സെ ഇവര്‍ക്ക് ഉറപ്പു കൊടുത്തിരുന്നു.
സത്യത്തിനും, സ്വതന്ത്രമായ സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഒരു പ്രതിനിധിയാണ് തിസ്സനായഗം എന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനത്തില്‍ വൈറ്റ് ഹൌസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ പറയുകയുണ്ടായി.



അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് കോടതിക്കു വെളിയില്‍ കോടതിയുടെ കനിവിനായി അപേക്ഷിച്ച് കാത്തിരുന്ന ഹിമാന്‍ശുവും നിഷിതയും തങ്ങളുടെ ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കഴിഞ്ഞ 40 ദിവസത്തോളം ഇവര്‍ കോടതിക്കു പുറത്ത് റോഡരികില്‍ തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന മുദ്രാവാക്യം എഴുതിയ ബോര്‍ഡും ഏന്തി കഴിയുകയായിരുന്നു. ഇവരോടൊപ്പം റോഡരികില്‍ വെച്ചു കെട്ടിയ കുടിലില്‍, ഇവരുടെ വൃദ്ധരായ അപ്പൂപ്പനും അമ്മൂമ്മയും ഇവര്‍ക്ക് കാവലായും ഇരുന്നു, അന്യായമായി പോലീസ് പിടിച്ചു കൊണ്ടു പോയ തങ്ങളുടെ മകനെ ഓര്‍ത്ത് കണ്ണീരൊഴുക്കി കൊണ്ട്.
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
മൊബൈല്‍ ഫോണ്‍ വഴി ജമ്മു കാശ്മീരില്‍ 2006ല്‍ പ്രചരിച്ച ചില വീഡിയോ ക്ലിപ്പുകളിലെ ലൈംഗിക പീഡന രംഗങ്ങള്‍ അന്വേഷിച്ച പോലീസ് മറ്റൊരു കഥയാണ് വെളിച്ചത്ത് കൊണ്ടു വന്നത്. വീഡിയോയിലെ 16 കാരിയായ ഒരു പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തു. തന്നെ പോലെ ഒട്ടേറെ പെണ്‍കുട്ടികളെ ഒരു സംഘം തങ്ങളുടെ പിടിയില്‍ അകപ്പെടുത്തിയിട്ടുണ്ടെന്നും ഭരണ രംഗത്തെ പല പ്രമുഖരും തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ സംഭവം ചൂട് പിടിച്ചു. തുടര്‍ന്ന് സി. ബി. ഐ. അന്വേഷണം ഏറ്റെടുത്തു. കോണ്‍ഗ്രസ് – പി. ഡി. പി. മുന്നണിയിലെ മന്ത്രിമാരായ ജി. എം. മിറും രമണ്‍ മട്ടൂവും പോലീസ് പിടിയിലായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഖ്ബാല്‍ ഖാണ്ഡെ, അതിര്‍ത്തി രക്ഷാ സേനയിലെ ഡി. ഐ. ജി. കെ. സി. പാഥെ തുടങ്ങിയവരും അന്ന് അറസ്റ്റിലായ പ്രമുഖരില്‍ പെടുന്നു. 2006 ജൂലൈയില്‍ തുടങ്ങിയ കേസിന്റെ വിചാരണ ഇപ്പോഴും തുടരുന്നു. സി. ബി. ഐ. ഇനിയും അന്വേഷണം പൂര്‍ത്തി ആക്കിയിട്ടില്ല. ഈ കേസില്‍ പല പ്രമുഖര്‍ക്കും പങ്കുണ്ടെന്നും മറ്റും ആരോപിച്ച് അന്ന് ലഘു ലേഖകളും മറ്റും പ്രചരിച്ചിരുന്നു.
മ്യാന്മാറില് തടവിലായ സൂ ചി യെ ഉടന്‍ മോചിപ്പിക്കണം എന്ന ആഹ്വാനവുമായി നോബേല്‍ സമാധാന പുരസ്ക്കാര ജേതാക്കളായ ഒന്‍പത് പേര്‍ രംഗത്തു വന്നു. നിയമ വ്യവസ്ഥ നില നില്‍ക്കാത്ത മ്യാന്‍മാറില്‍ വീട്ടു തടങ്കലിന്റെ വ്യവസ്ഥ ലംഘിച്ചു എന്നും പറഞ്ഞ് സൂ ചി യെ തടവില്‍ ആക്കിയ നടപടി പരിഹാസ്യമാണ് എന്ന് ഇവര്‍ ഐക്യ രാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന് അയച്ച എഴുത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന സൂ ചി യുടെ വിചാരണയും വെറും പ്രഹസനം ആണെന്ന് ഇവര്‍ ആരോപിച്ചു. മ്യാന്‍മാറിലും സമീപ പ്രദേശങ്ങളിലും സമാധാനം നില നില്‍ക്കാന്‍ സൂ ചി യുടെ മോചനം അനിവാര്യം ആണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോസ്റ്റാ റിക്കാ പ്രസിഡണ്ട് ഓസ്ക്കാര്‍ ഏരിയാസ്, ഡെസ്മണ്ട് ടുട്ടു, ജോഡി വില്ല്യംസ്, റിഗോബെര്‍ട്ടാ മെഞ്ചു, അഡോള്‍ഫോ പെരേസ് എസ്ക്വിവേല്‍, വംഗാരി മത്തായ്, ഷിറിന്‍ എബാദി, ബെറ്റി വില്ല്യംസ്, മയ്‌റീഡ് കോറിഗന്‍ മഗ്വൈര്‍ എന്നിവര്‍ സംയുക്തമായാണ് എഴുത്ത് എഴുതിയിരിക്കുന്നത്.
























