തിരുവനന്തപുരം : എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകും എന്നതിനാൽ കൂടുതൽ ജാഗ്രത വേണം എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.
ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് പ്രവർത്തകർ, ചെടികള്‍ നടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നിരന്തരം മണ്ണുമായും മലിന ജലവുമായും ഇട പെടുന്നവര്‍ നിര്‍ബ്ബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് എലിപ്പനി പ്രതിരോധ ഗുളിക ഡോക്‌സി സൈക്ലിന്‍ കഴിക്കണം. ഈ മരുന്ന് എല്ലാ സർക്കാർ ആശുപത്രി കളിലും ലഭ്യമാണ്.
എലിപ്പനി ഒരു മാരക രോഗമാണ് എങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം തടയാന്‍ സാധിക്കും. എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം എന്നിവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വഴിയാണ് എലിപ്പനി ഉണ്ടാകുന്നത്.
തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. മലിന ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ രോഗത്തെ പ്രതിരോധിക്കുവാൻ സുരക്ഷാ ഉപാധി കളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
കൈ കാലുകളില്‍ മുറിവുകൾ ഉണ്ടായാൽ മലിന ജലത്തിൽ ഇറങ്ങരുത്. കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
കാലവർഷം ശക്തമാവുകയും മഴ തുടരുന്നതിനാലും പകര്‍ച്ച വ്യാധികള്‍ക്ക് എതിരെ കടുത്ത ജാഗ്രത വേണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്. കുഞ്ഞുങ്ങളെ മണ്ണിലും മലിന ജലത്തിലും കളിക്കുവാൻ വിടരുത്.
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തല വേദന, പേശീ വേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍ വണ്ണയിലുള്ള വേദന, നടു വേദന, കണ്ണിന് ചുവപ്പു നിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞ നിറം, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നിവയും രോഗ ലക്ഷണങ്ങളിൽ പെടുന്നു.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ തേടുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, പരിസ്ഥിതി, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം