പറഞ്ഞാല്‍ തീരാത്ത തൃശ്ശൂര്‍പൂരപ്പെരുമയിലൂടെ

April 21st, 2013

ഐതിഹ്യവും ചരിത്രവും വേര്‍തിരിക്കുവാന്‍ ആകാത്തവിധം പരസ്പരം ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ശാന്തമായ വടക്കും നാഥ സന്നിധി. അവിടെയാണ് ലോകത്തിന്റെ കണ്ണും കാതും മനസ്സും ഒഴുകിയെത്തുന്ന വിശ്വവിസ്മയമായ തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്.പൂരങ്ങളുടെ പൂരമെന്ന വിശേഷണത്തിനപ്പുറം നാദവര്‍ണ്ണശബ്ദ വിസ്മയങ്ങള്‍ സമന്വയിക്കുന്ന പ്രൌഢ ഗംഭീരമായ ഒരു സാംസ്കാരികോത്സവം കൂടെയാണ് അത്. ജാതി മത ദേശഭാഷന്തരങ്ങള്‍ക്ക് അതിരുകള്‍ തീര്‍ക്കാനാവാത്ത മഹത്തരമായ ഒരു തലം കൂടെ തൃശ്ശൂര്‍ പൂരത്തിനുണ്ടെന്ന് അവിടെ തടിച്ചു കൂടുന്ന പുരുഷാരം സാക്ഷ്യപ്പെടുത്തുന്നു. കലാകാരന്മാരുടേയും ആസ്വാകരുടേയും ഏറ്റവും വലിയ സംഗമവേദി. മേടമാസത്തിലെ പൂരം നാളിലാണ് തൃശ്ശൂര്‍ പൂരം.

പൂരത്തിന്റെ ഉല്‍ഭവത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോളും ഇന്നു കാണുന്ന രീതിയില്‍ തൃശ്ശൂര്‍ പൂരത്തെ ചിട്ടപ്പെടുത്തിയത് അധുനിക തൃശ്ശൂരിന്റെ ശില്പിയായ ശക്തന്‍ തമ്പുരാനാണ് എന്നതില്‍ തര്‍ക്കമില്ല. ഉല്‍ഭവ കഥകളില്‍ ഏറ്റവും വിശ്വസനീയമെന്ന് കരുതപ്പെടുന്നത് പണ്ട് ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കുവാന്‍ തൃശ്ശൂ‍രില്‍ നിന്നും ദേവീദേവന്മാര്‍ ആനപ്പുറത്ത് എഴുന്നള്ളാറുണ്ടായിരുന്നു. ഒരിക്കല്‍ ഈ യാത്രയ്ക്കിടെ മഴ പെയ്തു. ഇതേ തുടര്‍ന്ന് യാത്രനിര്‍ത്തി ദേവീദേവന്മാരുടെ തിടമ്പ് ഒരു ആലയില്‍ ഇറക്കിവെച്ചു. മഴ മാറിയപ്പോള്‍ ആറാട്ടുപുഴ പാടത്തേക്ക് യാത്രതുടര്‍ന്നു. എന്നാല്‍ താണകുലത്തില്‍ പെട്ടവരുടെ ആലയില്‍ തിടമ്പ് ഇറക്കിവെച്ച് തൊട്ടുതീണ്ടിയതിനാല്‍ പെരുവനത്തെ ഗ്രാമാധികാരികള്‍ പ്രവേശനം നിഷേധിച്ച് ഉത്സവചടങ്ങുകളില്‍ നിന്നും പുറത്താക്കി. ഇതേതുടര്‍ന്ന് അപമാനിതരായ തൃശ്ശൂരിലെ പ്രമുഖരും അധികാരികളും ചേര്‍ന്ന് വടക്കും‌നാഥ സന്നിധിയില്‍ തൃശ്ശൂര്‍ പൂരത്തിനു തുടക്കമിട്ടു. പരസ്പര തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം പൂരം ഇടയ്ക്കെപ്പോ‍ളോ നിന്നു പോ‍യി. പിന്നീട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂരില്‍ എത്തിയതോടെ ആണ് പൂരം പുനരാരംഭിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളെ പ്രധാനികളാക്കി സമീപത്തുള്ള 8 ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂ‍ര്‍ പൂരത്തിനു പുനരാരംഭം കുറിച്ചു. നിലവിലുണ്ടായിരുന്ന രീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് പൂരത്തിന്റെ ഘടന പുനക്രമീകരിച്ചു. ശക്തന്റെ കാലത്തുതന്നെ ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി പൂരത്തെ ജനകീയമാക്കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇന്നും കൃസ്ത്യാനികളും മുസ്ലിംങ്ങളും പലതലത്തില്‍ പൂരവുമായി സഹകരിച്ചു പോരുന്നു.

അതി രാവിലെ വെയിലും മഞ്ഞും മഴയും കൊള്ളാതെ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരവാതില്‍ കടന്നു വടക്കുംനാഥനെ വണങ്ങുവാന്‍ എത്തുന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂരത്തിനു തുടക്കമാകുന്നത്. കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളുന്നതോടെ മറ്റു ഘടകപൂരങ്ങളും വന്നു തുടങ്ങും. ഘടകപൂരങ്ങള്‍ക്ക് ശേഷം തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കും നാഥനെ വണങ്ങി തെക്കോട്ടിറങ്ങി കുടമറ്റത്തിനു തയ്യാറാകുന്നു. കുടമാറ്റം കഴിഞ്ഞ് പിരിയുന്നു പിന്നീട് രാത്രി പൂരവും വെടിക്കെട്ടു. രാവിലെ വീണ്ടും പൂരങ്ങള്‍ ഒടുവില്‍ ഉച്ചയോടെ ഇരുദേവിമാരും ഉപചാരം ചൊല്ലി അടുത്ത പൂരത്തിന് വീണ്ടും കാണാ‍മെന്ന് പറഞ്ഞ് പിരിയുന്നതോടെ തല്‍ക്കാലത്തേക്ക് തിരശ്ശീലവിരിയുന്നു. അപ്പോള്‍ക്കും അടുത്ത പൂരം വരെ പൂരപ്രേമികള്‍ക്ക് ഓര്‍ക്കുവാന്‍ മനം നിറഞ്ഞിരിക്കും.

മഠത്തില്‍ വരവ്
തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകളില്‍ ഒന്നാണ് മഠത്തില്‍ വരവ്.രാവിലെ തിരുവമ്പാടി ഭഗവതി ഉണ്ണിക്കണ്ണനോടു കൂടി പൂരത്തിനായി പുറപ്പെടുന്ന ദേവി മഠത്തില്‍ എത്തി ഇറക്കി പൂജകഴിഞ്ഞ് തിരിച്ചു പുറപ്പെടുന്നതിനെയ്‍ാണ് മഠത്തില്‍ വരവ് എന്ന് പറയുന്നത്. ശങ്കരാചാര്യരുടെ ശിഷ്യന്മാരുടെ മഠങ്ങളില്‍ ഒന്നായ പഴയ നടക്കാവിലെ നടുവില്‍ മഠത്തില്‍ നിന്നുമാണ് രാവിലെ 11.30 നു മഠത്തില്‍ വരവ് ആരംഭിക്കുക. സ്വര്‍ണ്ണപ്രഭ ചൊരിയുന്ന ചമയങ്ങള്‍ അണിഞ്ഞ് തിര്‍വമ്പാടി ശിവസുന്ദര്‍ എന്ന ഗജരാജനാണ് തിടമ്പേറ്റുക. പഞ്ചവാദ്യമാണ് മഠത്തില്‍ വരവിന്റെ പ്രധാന ആകര്‍ഷണം. രണ്ടര പതിറ്റാണ്ടിന്റെ പഴക്കമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ മേള ചരിത്രത്തെ മാറ്റി മറിച്ചുകൊണ്ടാണ് പഞ്ചവാദ്യത്തിന്റെ കടന്നുവരവ്. തിരുവില്വാമല വെങ്കിച്ചന്‍ സ്വാമിയുടെ പുതിയ പരീക്ഷണമായിരുന്നു തിമില, ശുദ്ധമദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ്, ശംഖ് എന്നിവയെ സമന്വയിപ്പിച്ച് നടത്തിയ പുതിയ മേളം. മഠത്തില്‍ നിന്നുമുള്ള വരവില്‍ അത് ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ അത് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.

മഠത്തില്‍ വരവിനെ കുറിച്ചുള്ള കഥയിങ്ങനെ. സമ്പന്നമായ നടുവില്‍ മഠത്തില്‍ പണ്ട് സ്വര്‍ണ്ണ തലേക്കെട്ടുകള്‍ ഉണ്ടായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ ആനകള്‍ക്ക് ചാര്‍ത്തുവാന്‍ അവ നല്‍കാമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ മഠത്തില്‍ വന്ന് ഇവിടെ ഇറക്കി പൂജകഴിഞ്ഞു സ്വര്‍ണ്ണ ചമയങ്ങള്‍ അണിഞ്ഞ് ആനപ്പുറത്ത് ദേവി വടക്കും നാഥ സന്നിധിയിലേക്ക് എഴുന്നള്ളിക്കൊള്ളട്ടെ എന്നായി മൂപ്പില്‍ സ്വാമി. അതിനെ തുടര്‍ന്നാണ് മഠത്തില്‍വരവ് പൂരത്തിന്റെ ഭാഗമായത് . മൂന്നാനകളുടേയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെ മഠത്തിനു മുമ്പില്‍ നിന്നും എഴുന്നള്ളിക്കുന്നു. പിന്നീട് ആനകളുടെ എണ്ണം ഏഴാകുന്നു. നായ്കനാലില്‍ എത്തുമ്പോള്‍ ആനകളുടെ എണ്ണം പതിനഞ്ചായിട്ടുണ്ടാകും.

ഇലഞ്ഞിത്തറ മേളം

പാറമേക്കാവ് ഭഗവതി പന്ത്രണ്ടരയോടെ വടക്കുംനാഥ സന്നിധിയിലേക്ക് പതിനഞ്ചാനകളുടെ അകമ്പടിയോടെ പുറപ്പെടുന്നു. വടക്കും നാഥന്റെ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്ന ദേവിയും സംഘവും ഇലഞ്ഞിച്ചോട്ടില്‍ എത്തുന്നു. തുടര്‍ന്നാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്‍‌മാരാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ഇരുനൂറ്റമ്പതോളം കലാകാരന്മാര്‍ അവിടെ അസുരവാദ്യമായ ചെണ്ടയില്‍ താള വിസ്മയത്തിന്റെ മഹാപ്രപഞ്ചം തീര്‍ക്കുന്നു. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ആസ്വാകര്‍ അവര്‍ക്കൊപ്പം കൂടുന്നു. പതികാലത്തില്‍ തുടങ്ങി ആസ്വാകനെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന പാണ്ടിയുടെ ഉല്‍ഭവം പാണ്ടി നാട്ടില്‍ നിന്നും ആണെന്ന് പറയപ്പെടുന്നു. ചെമ്പടകൊട്ടി കലാശിച്ചതിനു ശേഷമാണ് പാണ്ടിമേളം ആരംഭിക്കുക. ഒലമ്പലും, അടിച്ചു കലാശവും, തകൃതതകൃതയും കഴിഞ്ഞ് മുട്ടിന്മേല്‍ ചെണ്ടയിലെത്തുമ്പോളേക്കും ആസ്വാകര്‍ സ്വയം മറന്നിട്ടുണ്ടാകും. ഒടുവില്‍ പാണ്ടിയുടെ രൌദ്രസൌന്ദര്യം അതിന്റെ എല്ലാ സീമകളും കടന്ന് ഇലഞ്ഞിചോട്ടില്‍ പെരുമഴയായി പെഴിയുമ്പോള്‍ പൂരനഗരിയുടെ മനം നിറഞ്ഞ് കവിഞ്ഞിട്ടുണ്ടാകും.

തെക്കോട്ടിറക്കവും കുടമാറ്റവും
ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം പെയ്തൊഴിയുമ്പോള്‍ പാറമേക്കാവ് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ തെക്കേ ഗോപുരവാതില്‍ കടന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പിലുള്ള മഹാരാജാവിന്റെ പ്രതിമയെ വലം വച്ച് തിരിച്ച് വരുന്നു.തൃശ്ശൂര്‍ റൌണ്ടില്‍ ഗോപുരവാതിലിനു അഭിമുഖമായി അണിനിരക്കുന്നു. അപ്പോഴേക്കും തിരുവമ്പാടി ഭഗവതിയും തെക്കേ ഗോപുരവാതില്‍ കടന്ന് അഭിമുഖമായി നിരന്നിട്ടുണ്ടാകും. മുഖാംമഖം നില്‍ക്കുന്ന ഭഗവതിമാര്‍ക്കിടയില്‍ അപ്പോള്‍ മനുഷ്യമഹാപ്രളയമായിരിക്കും. തുടര്‍ന്ന് ആനപ്പുറത്ത് നിറങ്ങളുടെ വിസ്മയക്കാഴ്ചകള്‍ തീര്‍ത്തുകൊണ്ട് കുടമാറ്റം ആരംഭിക്കും. ആകാശത്ത് വിസ്മയക്കാഴ്ചകള്‍ തീര്‍ത്ത് വര്‍ണ്ണ കുടകള്‍ നിവരുമ്പോള്‍ ആസ്വാകര്‍ ആര്‍പ്പുവിളികളോടെ ഇരു വിഭാഗത്തേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും. ഒരു മത്സര സ്വഭാവം ഉള്ളതിനാല്‍ അതീവരഹസ്യമായാണ് കുടകളുടെ നിര്‍മ്മാണം നടക്കുന്നത്. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെമ്പട്ടിന്റെ കുടചുരുക്കി സൂര്യന്‍ അസ്തമിക്കുവോളം കുടമാറ്റം നീളും. കുടമാറ്റത്തിനു പുറകിലുമുണ്ട് രസകരമായ മറ്റൊരു കഥ. ഒരിക്കല്‍ പൂരത്തിനു മുഖാമുഖം നില്‍ക്കുന്ന സമയത്ത് ഒരു വിഭാഗം അപ്രതീക്ഷിതമായി ആനപ്പുറത്ത് കുടകള്‍ മാറ്റി. ഇതു കണ്ട് മറുവിഭാഗം അല്പം ഒന്ന് അന്ധാളിച്ചുവെങ്കിലും ഉടനെ തന്നെ അടുത്തുണ്ടായിരുന്ന ചിലര്‍ ചൂടിയിരുന്ന ഓലക്കുടകള്‍ വാങ്ങി ആനപ്പുറമേറ്റിക്കൊണ്ട് മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കുടമാറ്റം തൃശ്ശൂര്‍ പൂരത്തിന്റെ ഭാ‍ഗമായി.

അഗ്നിയുടെ ആകാശപ്പൂരം
വടക്കുംനാഥന്റെ തെളിഞ്ഞ മാനത്ത് അഗ്നിയുടെയും ശബ്ദത്തിന്റേയും വന്യസൌന്ദര്യം തീര്‍ത്തുകൊണ്ടാണ് വെടിക്കെട്ട് അരങ്ങേറുക. അക്ഷരാര്‍ഥത്തില്‍ അത് മറ്റൊരു ആകാശപ്പൂരം തന്നെയാണ്. കാണികള്‍ക്ക്കായി കൌതുകങ്ങള്‍ ഒളിച്ചുവെച്ച അമിട്ടുകള്‍ ഒന്നൊന്നായി ആകാശത്തേക്ക് കുതിച്ചുയരുന്നു പിന്നീട് വര്‍ണ്ണമഴയായി പെയ്യുന്നു. ഒടുവില്‍ പൂരപ്പറമ്പിനെ പ്രകമ്പനം കൊള്ളിക്കുന്ന കൂട്ടപ്പൊരിച്ചില്‍. ഗര്‍ഭമലസിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുണ്ടുകളൊക്കെ ഇന്ന് ഓര്‍മ്മമാത്രം. ശബ്ദം കുറച്ച് വര്‍ണ്ണത്തിനു പ്രാധാന്യമുള്ള പടക്കങ്ങളാണ് ഇന്ന് കൂടുതല്‍. കലയും കെമിസ്ട്രിയും കണിശമായ അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് വളരെ സൂക്ഷമതയോടെ ആണ് തൃശ്ശൂര്‍ പൂരത്തിനായി വെടിക്കെട്ട് ഒരുക്കുന്നത്. ഒരല്പം പിഴച്ചാല്‍ അത് വന്‍ ദുരന്തത്തിലേക്കാവും കൊണ്ടെത്തിക്കുക എന്ന് അണിയറക്കാര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഇത്തവണ തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് ഒരുക്കുന്നത്. പൂരത്തിന്റെ രണ്ടുനാള്‍ മുമ്പേ ഉള്ള സാമ്പിള്‍ വെടിക്കെട്ട് സത്യത്തില്‍ പൂരത്തിന്റെ വെടിക്കെട്ടിനേക്കാള്‍ പ്രസിദ്ധമാണ്. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരസ്വഭാവത്തോടെ ആണ് വെടിക്കെട്ടൊരുക്കുന്നത്.

പറഞ്ഞാല്‍ തീരത്തതാണ് പൂരത്തിന്റെ പെരുമയും കഥകളും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാട്ടുകാരെ ഭയന്ന് പാപ്പാന്‍ കൊലയാനയുടെ കാല്‍ക്കല്‍ അഭയം തേടി

April 21st, 2013

കടയ്ക്കല്‍: നാട്ടുകാ‍രുടെ അടിസഹിക്ക വയ്യാതെ പാപ്പാന്‍ കൊലയാനയുടെ കാല്‍ക്കീഴില്‍ അഭയം തേടി. കടയ്ക്കലില്‍ തടിപിടിക്കുവാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ കുത്തികൊലപ്പെടുത്തിയിരുന്നു. ഇന്നലെ വൈകീട്ട് കടയ്ക്കല്‍ കിഴക്കുംഭഗം ജംഗ്ഷനിലാണ് സംഭവം നടന്നത്. തടിപിടിക്കുവാനായി കൊണ്ടുവന്ന വര്‍ക്കല കണ്ണന്‍ എന്ന ആന പാപ്പാന്മാരുടെ പീഡനം മൂലം ഇടഞ്ഞിരുന്നു. തുടര്‍ന്ന് ആന പുറത്തിരുന്ന രണ്ടാം പാപ്പാനെ തട്ടിയിട്ട് കുത്തി കൊലപ്പെടുത്തി. മടത്തറ വേങ്കോള ശാസ്താം നട വെളിയങ്കാല ചതുപ്പില്‍ കൊച്ചുകുഞ്ഞിന്റെ മകന്‍ ശശാങ്കനാണ് ആനയുടെ കുത്തെറ്റ് മരിച്ചത്. ആന ശശാങ്കനെ കുത്തുന്നത് കണ്ട് ആളുകള്‍ ബഹളം വെച്ചെങ്കിലും കാലുകള്‍ക്കിടയില്‍ വച്ച് കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് ആന പിന്‍‌വാങ്ങിയത്. ഇതിനിടയില്‍ ഒന്നാം പാപ്പാന് ആനയെ തളച്ചു. തുടര്‍ന്ന് പോലീസ് എത്തി ശശാങ്കന്റെ മൃതദേഹം സംഭവ സ്ഥലത്തുനിന്നും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ആന ബന്ധവസ്സില്‍ ആയതോടെ ക്ഷുഭിതരായ നാട്ടുകാര്‍ ഒന്നാം പാപ്പാനെ മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കാതായപ്പോള്‍ അയാള്‍ കൊലയാനയുടെ കാല്‍ക്കല്‍ അഭയം തേടുകയായിരുന്നു. പിന്നീട് ആളുകള്‍ ശാന്തരായതിനു ശേഷമാണ് ഇയാള്‍ ആനയുടെ കാല്‍ക്കല്‍ നിന്നും പുറത്ത് പോയുള്ളൂ. നാട്ടുകാരുടെ മര്‍ദ്ദനം സഹിക്കവയ്യാതെ ഒരാളെ കൊന്ന ആനയുടെ കാല്‍ക്കല്‍ പാപ്പാനു അഭയം പ്രാപിക്കേണ്ടി വന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴകിന്റെ തമ്പുരാന്‍: തിരുവമ്പാടി ശിവസുന്ദറിന്റെ ജീവചരിത്രം

April 21st, 2013

azhakinte-thamburan-epathtram

തൃശ്ശൂര്‍: തിരുവമ്പാടിയുടെ തിലകക്കുറിയെന്നും ആനയഴകിന്റെ അവതാരരൂപമെന്നും അറിയപ്പെടുന്ന തിരുവമ്പാടി ശിവസുന്ദറിന്റെ സമ്പൂര്‍ണ്ണ ജീവചരിത്രവും അപൂര്‍വ്വമായ ഗാന ചിത്രീകരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അഴകിന്റെ തമ്പുരാന്‍ എന്ന ഡോക്യു ഫിക്ഷന്‍ തൃശ്ശൂരില്‍രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകരും ആനപ്രേമികളും ആനകളും ഉള്‍പ്പെടുന്ന പ്രൌഡമായ ഒരു സദസ്സില്‍ വച്ച് പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും ആനയുടമയും തിരുവമ്പാടിയുടെ അമരക്കാരില്‍ ഒരാളുമായ ടി. എ. സുന്ദര്‍ മേനോന്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹമാണ് ശിവസുന്ദറിന്റെ തിരുവമ്പാടിയില്‍ നടയ്ക്കിരുത്തിയത്. ആനക്കാര്യങ്ങളുടെ ആഴക്കടലില്‍ മുങ്ങി ആന പ്രേമികള്‍ക്കായി മുത്തും പവിഴവും കണ്ടെത്തിക്കൊടുത്ത പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാര്‍ അരൂക്കുറ്റിയാണ് അഴകിന്റെ തമ്പുരാന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയ്ക്ക് ഉപയോഗിക്കുന്ന സങ്കേതങ്ങളുടെ സഹായത്തോടെ ഭാരതപ്പുഴയില്‍ നടത്തിയ ഗാനചിത്രീകരണം എടുത്തു പറയേണ്ട പ്രത്യേകതയാണ്. ബാലമുരളിയാണ് ഗാനം രചിച്ചിരിക്കുന്നത്. പ്രമുഖ പിന്നണി ഗായകന്‍ മധു ബാലാകൃഷ്ണനും ശോഭ മുരളിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിതരണം സണ്‍ മീഡിയ.

ഇന്നു ജീവിച്ചിരിക്കുന്ന നാടന്‍ ആനകളില്‍ പ്രമുഖ സ്ഥാനമാണ് തിരുവമ്പാടി ശിവസുന്ദറിനുള്ളത്. സഹ്യവനങ്ങളില്‍ നിന്നും നന്നേ ചെറുപ്പത്തില്‍ നാട്ടിലെത്തപ്പെട്ട ഈ ആനയെ സര്‍ക്കാര്‍ ലേലത്തില്‍ വച്ചു. ശിവസുന്ദര്‍ ആകും മുമ്പ് ഫ്രാന്‍സിസ് പൂക്കോടന്‍ എന്ന തൃശ്ശൂര്‍ കാരന്റെ കൈവശമായിരുന്നു ഈ അന. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞപ്പോള്‍ അവനു പകരക്കാരനെ തിരഞ്ഞ തിരുവമ്പാടി തട്ടകക്കാര്‍ പൂക്കോടന്‍ ശിവനില്‍ ആകൃഷ്ടരായി. എന്നാല്‍ അഴകും ഐശ്വര്യവും നിറഞ്ഞ തന്റെ ആനയെ കൈവിടുവാന്‍ ഫ്രാന്‍സിസ് തയ്യാറായില്ല. വന്നവരെ മടക്കി വിടുവാന്‍ വലിയ ഒരു വില പറഞ്ഞു നോക്കി അദ്ദേഹം. ഒത്ത ഒരാനയ്ക്ക് എട്ടോ പത്തോ ലക്ഷം രൂപ വില മാത്രമുണ്ടായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞ ഇരുപത്തെട്ട് ലക്ഷം എന്ന മോഹ വില നല്‍കി സുന്ദര്‍ മേനോന്‍ ആനയെ സ്വന്തമാക്കി. ഏതു തിരക്കിനിടയിലും ശിവസുന്ദറിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ മേനോന്‍ സമയം കണ്ടെത്തുന്നു. ആനയുടെ സുഖ ചികിത്സ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും അദ്ദേഹമാണ്. തൃശ്ശൂര്‍ ടൌണില്‍ തന്നെയുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ശിവസുന്ദറിനു നില്‍ക്കുവാന്‍ പ്രത്യേക ഷെഡും ഒരുക്കിയിട്ടുണ്ട് സുന്ദര്‍ മേനോന്‍. അപൂര്‍വ്വമായ ഒരു സ്നേഹ ബന്ധമാണ് ഇവര്‍ തമ്മില്‍ ഉള്ളത്. പൂരങ്ങളുടെ പൂരത്തിനു തിരുവമ്പാടിയുടെ മഠത്തില്‍ വരവിനും തെക്കോട്ടിറക്കത്തിനും ശിവനെ കൊമ്പ് പിടിച്ച് ആനയിക്കുന്നതും സുന്ദര്‍ മേനോന്‍ തന്നെ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ പൂരം: ശ്രദ്ധേയമായ അസാന്നിധ്യങ്ങള്‍

April 20th, 2013

തൃശ്ശൂര്‍:പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ ലിസ്റ്റിട്ടപ്പോള്‍ ചില ആനകളുടെ അസാന്നിധ്യം ശ്രദ്ദിക്കപ്പെട്ടു. കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പലരും പല വിധ കാരണങ്ങളാല്‍ തൃശ്ശൂര്‍ പൂരത്തിനില്ല. അതില്‍ ആദ്യ പേരുകാരന്‍ നാട്ടാനചന്തത്തിന്റെ അവസാനവാക്കെന്ന് അറിയപ്പെടുന്ന പാമ്പാടി രാജന്‍ തന്നെ. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് അയ്യപ്പന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍, തൃക്കടവൂര്‍ ശിവരാജു,ചിറക്കല്‍ കാളിദാസന്‍, ഗുരുവായൂര്‍ വലിയ കേശവന്‍ തുടങ്ങിയ ആനകളും പൂരത്തിനില്ല. ആനക്കേരളത്തിന്റെ ചക്രവര്‍ത്തിയായി അറിയപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരിക്കല്‍ മാത്രമേ തൃശ്ശൂര്‍ പൂരത്തിനു പങ്കെടുക്കുവാന്‍ ആയിട്ടുള്ളൂ. ഏതുത്സവപ്പറമ്പിലും ആവേശം വിതറുന്ന രാമനു പക്ഷെ വടക്കുംനാഥന്റെ മണ്ണില്‍ ഇടം കിട്ടാറില്ല. പെരുമ്പാവൂരിലെ അപകടത്തെ തുടര്‍ന്ന് മൂന്ന് മാസത്തേക്ക് കോടതി വിലക്ക് വന്ന രാമചന്ദ്രനാകട്ടെ ഇപ്പോള്‍ പേരാമംഗത്തെ ആനത്തറിയില്‍ നില്‍ക്കുകയാണ്. തായങ്കാവ് മണികണ്ഠനും ബാസ്റ്റ്യന്‍ വിനയശങ്കറും പങ്കെടുക്കാത്ത പ്രമുഖരില്‍ പെടുന്നു.

പാമ്പാടി രാജന്റെ അസാന്നിധ്യം ആനപ്രേമികളില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുത്ത രാജന്‍ ശരിക്കും നിറഞ്ഞു നിന്നു. ശിവസുന്ദറും പാമ്പാടി രാജനും മുഖാമുഖം നിന്നപ്പോള്‍ ആനപ്രേമികള്‍ക്ക് അത് മറക്കാനാകാത്ത ഒരു അനുഭവമായി മാറി. തൃക്കടവൂര്‍ ശിവരാജു ഒറ്റത്തവണയേ വടക്കംനാഥന്റെ മണ്ണില്‍ കാലുകുത്തിയിട്ടുള്ളൂ എങ്കിലും അവന്‍ തൃശ്ശൂരിന്റെ മനം കവര്‍ന്നു. മംഗലാംകുന്ന് അയ്യപ്പനും,ഗണപതിക്കും ആരാധകര്‍ ഏറെയാണ്.

പൂരം മുതല്‍ പൂരം വരെ വര്‍ഷം കണക്കാക്കുന്ന ആനപ്രാന്തന്മാര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വടക്കം നാഥന്‍ തട്ടകത്തില്‍ നേരത്തെ കൂട്ടി എത്തിത്തുടങ്ങി. പലരും നേരത്തെ പരിചിതര്‍. ആനകളെ കണ്ടും പാപ്പാന്മാരുമായി ആനവിശേഷങ്ങള്‍ പങ്കിട്ടും മൊബൈല്‍ ഫോണിലും ക്യാമറയിലും ദൃശ്യങ്ങള്‍ പകര്‍ത്തിയും അവര്‍ വടക്കംനാഥന്റെ പ്രതക്ഷിണവഴിയിലും ആനപ്പറമ്പുകളിലും ചുറ്റിക്കറങ്ങുകയാണ്. ഇടയ്ക്ക് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ആനവിശേഷങ്ങള്‍ പങ്കുവെക്കുവാനും അവര്‍ സമയം കണ്ടെത്തുന്നു. പൂരം കാണാന്‍ എത്തുന്ന സായ്പന്മാര്‍ക്ക് ആനകളെ പറ്റി വിശദീകരിച്ചു കൊടുക്കാനും ഇവര്‍ മറക്കുന്നില്ല. ഇനി പൂരം കഴിഞ്ഞു ആനകള്‍ പോയിട്ടേ പലരും തിരിച്ചു പോകുകയുള്ളൂ.

വിവരങ്ങള്‍ക്ക് കടപ്പാട്: ശിവകുമാര്‍ പോലിയത്ത്, ദുബായ് ആനപ്രേമി സംഘം പ്രസിഡണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മദപ്പാടില്‍ അല്ലെന്ന് ദേവസ്വം അധികൃതര്‍

January 28th, 2013

techikkottukavu ramchandran

തൃശ്ശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആന മദപ്പാടിന്റെ ലക്ഷണങ്ങളോടെ ആണ് ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് എന്ന പ്രചാരണം തെറ്റാണെന്ന് ദേവസ്വം അധികൃതര്‍ eപത്രത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ ആഘോഷത്തിനിടയില്‍ തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം വക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയും മറ്റ് ആനകളും ഇടഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഊഹോപോഹങ്ങളുടേയും തെറ്റായ നിഗമനങ്ങളുടേയും അടിസ്ഥാനത്തില്‍ രാമചന്ദ്രന്‍ മദപ്പാടില്‍ ആയിരുന്നു എന്നും അത് വക വെയ്ക്കാതെ ഉത്സവത്തിനു എഴുന്നള്ളിച്ചതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഇതു സംബന്ധിച്ച് ഒരു പ്രമുഖ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ രാമചന്ദ്രന്റെ മദപ്പാട് സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആരോപിക്കുകയുമുണ്ടായി. 5 മാസത്തെ മദപ്പാടുകാലം കഴിഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പു വരുത്തുകയും, അധികൃതരില്‍ നിന്നും സര്‍ട്ടിഫിക്കേറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രന്‍ 2013-ലെ സീസണിലെ ഉത്സവങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ ആരംഭിച്ചത്. ഇതിനോടകം നിരവധി ഉത്സവങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഉത്സവങ്ങളില്‍ ഒരിടത്തു പോലും അവന്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ പാപ്പാന്മാരെ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.

കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വലിയ ആരാധക വൃന്ദമാണ് എങ്ങുമുള്ളത്. അതിന്റെ സാക്ഷ്യമാണ് അവനു ലഭിക്കുന്ന സ്വീകരണങ്ങളും അംഗീകാരങ്ങളും. ദേവസ്വത്തിന്റെ ആനകള്‍ തിടമ്പേറ്റുന്ന ഉത്സവങ്ങള്‍ ഒഴിവാക്കിയാല്‍ പങ്കെടുക്കുന്ന എല്ലാ ഉത്സവങ്ങളിലും ഇവനാണ് തിടമ്പേറ്റാറുള്ളത്. 1984-ല്‍ തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തില്‍ നടയിരുത്തിയ അന്നു മുതല്‍ ആവശ്യമായ സുഖചികിത്സകളും വിശ്രമവും ഭക്ഷണവും വെള്ളവും നല്‍കി വളരെ ശ്രദ്ധാപൂര്‍വ്വമാണ് തെച്ചിക്കോട്ട് കാവ് ദേവസ്വം ആനയെ പരിചരിച്ചു വരുന്നത്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി രാമചന്ദ്രന്റെ ഒന്നാം ചട്ടക്കാരനായ പാലക്കാട് സ്വദേശി മണി തന്നെയാണ് ഈ സീസണിലും ആനയെ കൈകാര്യം ചെയ്യുന്നത്. മണിയേ കൂടാതെ മറ്റു മൂന്ന് പേര്‍ കൂടെ ആനയെ പരിചരിക്കുവാന്‍ ഉണ്ട്. ഇതു കൂടാതെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നിടത്തെല്ലാം തെച്ചിക്കോട്ട് കാവ് ദേവസ്വത്തില്‍ നിന്നും ഉത്തരവാദിത്വപ്പെട്ട ഭാരവാഹികള്‍ എത്താറുമുണ്ട്.

ഇന്നലെ പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് തിടമ്പേറ്റിയിരുന്നത്. പകല്‍ പൂരം സമാപിക്കുന്ന സമയത്ത് ക്ഷേത്ര ഗോപുരം കടക്കുമ്പോള്‍ ഉയരക്കൂടുതല്‍ ഉള്ളതിനാല്‍ രാമചന്ദ്രന്റെ പുറത്തു നിന്നും തിടമ്പ് മറ്റൊരു ചെറിയ ആനയുടെ പുറത്തേക്ക് മാറ്റുകയും തുടന്ന് ഗോപുരം കടക്കുകയുമായിരുന്നു. ഈ സമയത്ത് കൂട്ടാനയുടെ കൊമ്പ് രാമചന്ദ്രന്റെ മുഖത്ത് അടിക്കുകയും ഒപ്പം കാണികളില്‍ ഒരാള്‍ രാമചന്ദ്രന്റെ കൊമ്പില്‍ പിടിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പരിഭ്രാന്തനായ രാമചന്ദ്രന്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും മുന്നോട്ട് ഓടുകയും ചെയ്തു. ഈ സമയത്താണ് തൊട്ടടുത്തുണ്ടായിരുന്ന ചില സ്ത്രീകള്‍ക്ക് ആനയുടെ ചവിട്ടേറ്റത്. തുടർന്ന് ഒരു സ്ത്രീയെ ആന തുമ്പി കൊണ്ട് ഒരു കല്ലിലേക്ക് വലിച്ചെറിഞ്ഞു. അക്രമണത്തിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു.

രാമചന്ദ്രന്റെ ഒപ്പം ഉണ്ടായിരുന്ന മറ്റു ചില ആനകളും ഓടുകയുണ്ടായി. സ്ഥല സൌകര്യം കുറഞ്ഞ ക്ഷേത്രാങ്കണത്തില്‍ സംഭവം നടക്കുമ്പോള്‍ നൂറു കണക്കിന് ആളുകള്‍ ഉണ്ടായിരുന്നു. ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് പരിഭാന്ത്രരായ ജനം ചിതറിയോടിയതിനെ തുടര്‍ന്ന്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിഭ്രമം വിട്ടൊഴിഞ്ഞ രാമചന്ദ്രനെ ഉടനെ തന്നെ പാപ്പാന്‍ മണിയും, കടുക്കന്‍ എന്ന് അറിയപ്പെടുന്ന പാപ്പാനും സംഘവും തളയ്ക്കുകയും ചെയ്തു.

ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ആളുകള്‍ മരിക്കുന്നതിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇട വന്നതില്‍ തെച്ചിക്കോട്ട്കാവ് ദേവസ്വത്തിനു അത്യന്തം ദു:ഖം ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.

എത്രയൊക്കെ പരിശീലനം നൽകിയാലും, എന്തൊക്കെ സ്വഭാവ സർട്ടിഫിക്കറ്റുകൾ ലഭിച്ചാലും, ഇത്തരം വന്യ ജീവികളെ വൻ ജനക്കൂട്ടത്തിന് നടുവിൽ കൂട്ടമായി അണി നിരത്തുന്നത് അപകടം തന്നെയാണ്. ഉൽസവങ്ങളുടേയും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഇത്തരം പ്രവർത്തികൾ കോടതി വിധി പോലും മാനിക്കാതെ ഇന്നും തുടരുന്നത് സുരക്ഷാ ബോധമില്ലാത്ത കേരളത്തിൽ വലിയ പുതുമയൊന്നുമല്ലെങ്കിലും തുടരെ തുടരെ ഉണ്ടാവുന്ന അനിഷ്ട സംഭവങ്ങൾ അധികൃതരുടെ കണ്ണ് തുറപ്പിക്കാത്തത് ലജ്ജാകരം തന്നെ.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ഉൽസവത്തിനിടയിൽ ആനയിടഞ്ഞ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു
Next »Next Page » പാവറട്ടിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍ »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine