ഗജരാജന്‍ തായങ്കാവ് മണികണ്ഠന് കണ്ണീരോടെ വിട

March 25th, 2014

തൃശ്ശൂര്‍: ആനപ്രേമികളേയും തായങ്കാവ് വാസികളേയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഗജരാജന്‍ തായങ്കാവ് മണ്‍കണ്ഠന്‍ (33) വിടവാങ്ങി. ഇന്നലെ രാവിലെ ആറരയോടെ ആയിരുന്നു ചൂണ്ടല്‍ തായങ്കാവ് ക്ഷേത്രപരിസരത്ത് ആന ചരിഞ്ഞത്. കേരളത്തിലെ തലയെടുപ്പുള്ള ആനച്ചന്തങ്ങളില്‍ ഒന്നായിരുന്നു മണികണ്ഠന്‍. 25 വര്‍ഷം മുമ്പാണ് 85,000 രൂപയ്ക്ക് പറമ്പിക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫില്‍ നിന്നും വാങ്ങി നാട്ടുകാര്‍ ഇവനെ തായങ്കാവ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. അന്നിവനു പ്രായം കഷ്ടിച്ച് എട്ടു വയസ്സ്. കുസൃതിത്തരങ്ങളുമായി നാട്ടുകാരുടെ കണ്ണിലുണ്ണിയായി അവന്‍ വളര്‍ന്നു. യൌവ്വനത്തിലേക്ക് കടന്നതോടെ നാടന്‍ ആനകളുടെ കൂട്ടത്തിലെ ഉയരക്കേമനായി മാറി. ശാന്ത സ്വഭാവവും ഉയരവും അഴകും ഒത്തിണങ്ങിയ മണികണ്ഠനു കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ വലിയ ഒരു ആരാധകവൃന്ദം ഉണ്ട്.

ആനയെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് ഏറ്റെടുക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പും കോടതി ഇടപെടലും വന്നതോടെ അത് ഒഴിവായി.കുറച്ച് കാലമായി വയറിനു അസുഖം മണികണ്ഠനെ അലട്ടുവാന്‍ തുടങ്ങിയിട്ട്. ഡോ.ടി.എസ്.രാജീവിന്റെ നേതൃത്വത്തില്‍ ആനയെ ചികിത്സിച്ചിരുന്നത്.

ആന ചരിഞ്ഞത് അറിഞ്ഞ് ആയിരക്കണക്കിനു ആളുകളാണ് തായങ്കാവിലേക്ക് എത്തിയത്. ഇതിനിടയില്‍ മണികണ്ഠന്റെ ജഡം സംസ്കരിക്കുവാന്‍ കൊണ്ടു പോകുന്നതിനെതിരെ ഒരുവിഭാഗം നാട്ടുകാര്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ രംഗത്തെത്തി. ആന സംരക്ഷണ ട്രസ്റ്റിന്റെ ഭാരവാഹികളും പാപ്പാനും സ്ഥലത്തില്ലാതെ ജഡം കൊണ്ടു പോകുവാന്‍ സമ്മതിക്കില്ലെന്ന് അവര്‍ പറഞ്ഞു. പാപ്പാന്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി അവര്‍ ആരോപിച്ചു. മുമ്പും ആനകളെ ക്രൂരമായി മര്‍ദ്ദിച്ച് അംഗവൈകല്യം വരുത്തിയ കുപ്രസിദ്ധമായ ചരിത്രം ഉള്ള പാപ്പാന്‍ ആണ് മണികണ്ഠന്റെ ഒന്നാം പാപ്പാനായി ജോലി ചെയ്തിരുന്നത്. വിവരം അറിഞ്ഞ് സംഭവ പോലീസ് സംഭവ സ്ഥാലത്തെത്തി പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിവീശി. അതിനു ശേഷമാണ് ആനയുടെ ജഡം മറവ് ചെയ്യുന്നതിനായി വാളയാര്‍ കാട്ടിലേക്ക് കൊണ്ടു പോയത്. ആനയോടുള്ള ആദരസൂചകമായി വൈകീട് കടകള്‍ അടച്ചു അനുശോചന യോഗവും ചേര്‍ന്നു.മണികണ്ഠന്റെ അകാല വിയോഗത്തില്‍ ദുബായ് ആനപ്രേമി സംഘം അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആരാധകരെ കണ്ണീരിലാഴ്ത്തി ശ്രീനിവാസന്‍ വിടപറഞ്ഞു

October 19th, 2013

തൃശ്ശൂര്‍: ആനക്കമ്പക്കാരെയും ഉത്സവപ്രേമികളേയും കണ്ണീരില്‍ ആഴ്ത്തിക്കൊണ്ട് ഗജസാമ്രാട്ട് നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍ (49) വിടപടഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ആന തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചരിഞ്ഞത്. ആനച്ചന്തത്തിന്റെയും അച്ചടക്കത്തിന്റേയും അപൂര്‍വ്വമായ ജന്മമായിരുന്നു ശ്രീനിവാസന്‍. ജന്മം കൊണ്ട് ബീഹാറിയാണെങ്കിലും നാടന്‍ ആനകളെ വെല്ലുന്ന അഴകളവുകള്‍, ഒപ്പം ഏതുത്സവപ്പറമ്പിലും ശ്രദ്ധിക്കപ്പെടുന്നതും അതേ സമയം സൌമ്യവുമായ സാന്നിദ്ധ്യമായിരുന്ന ഈ ആന. ഗുരുവായൂര്‍ പത്മനാഭന്‍ കഴിഞ്ഞാല്‍ പ്രായം കൊണ്ടല്ലെങ്കിലും കാരണവര്‍ സ്ഥാനവും ബഹുമാനവും ലഭിച്ചിരുന്നു ശ്രീനിവാസന്. വള്ളുവനാട്ടിലെ പ്രസിദ്ധമായ ഉത്സവങ്ങളില്‍ ശ്രീനിവാസനോളം സ്ഥാനം മറ്റാര്‍ക്കും ലഭിച്ചിരുന്നില്ല. കേരളത്തിലെ ഏറ്റവും അധികം ഭാരവും തലവലിപ്പവുമുള്ള ആനകൂടിയായിരുന്നു ശ്രീനിവാസന്‍. ആറുടണ്ണിനടുത്താണിവന്റെ ശരീരഭാരം. മുന്നൂറു സെന്റീമീറ്ററിനടുത്ത് ഉയരം. നീണ്ട വാല്‍ നിലത്തിഴയുന്ന തുമ്പി പതിനെട്ട് നഖങ്ങള്‍ എങ്ങിങ്ങനെ ലക്ഷണങ്ങള്‍ എല്ലാം ഒത്ത ആനയായിരുന്നു ശ്രീനിവാസന്‍.

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവിന്റെ തിടമ്പേറ്റിയിട്ടുണ്ട് ഈ ഗജവീരന്‍. രണ്ടു പതിറ്റാണ്ടിലേറെയായി പൂര്‍ണ്ണത്രയീശ വൃശ്ചികോത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങായ തൃക്കേട്ട പുറപ്പാടിന് ശ്രീനിയായിരുന്നു സ്വര്‍ണ്ണക്കോളം ഏറ്റിയിരുന്നത്. വൈക്കത്തഷ്ടമിക്ക് ഉദയാനപുരത്തപ്പന്റെ തിടമ്പേറ്റിയിരുന്നതും ഇവന്‍ തന്നെ.നെന്മാറ വല്ലങ്ങി, ഉത്രാളിക്കാവ്, ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ്, ഏങ്ങണ്ടിയൂര്‍ ആയിരം കണ്ണി ക്ഷേത്രം, ചിനക്കത്തൂര്‍ പൂരം, തുടങ്ങി പ്രസിദ്ധമായ ഉത്സവങ്ങളില്‍ ശ്രീനി സ്ഥിരം സാന്നിധ്യമായിരുന്നു.ഡെല്‍ഹി ഏഷ്യാഡിലും ഇവന്‍ പങ്കെടുത്തിട്ടുണ്ട്. 2009-ലെ വൃശ്ചികോത്സവത്തൊടനുബന്ധിച്ച് ശ്രീ പൂര്‍ണത്രയീശ സേവാസംഘം നാണു എഴുത്തശ്ശന്‍ ശ്രീനിവാസനു ശ്രീ പൂര്‍ണ്ണത്രയീശ ഗജകൌസ്തുഭം എന്ന ഭഹുമതി നല്‍കി ആദരിച്ചിരുന്നു.

മധ്യകേരളത്തിലെ പ്രമുഖ ആനയുടമയായ എറണാകുളം വിശ്വനാഥ ഷേണായിയാണ് ശ്രീനിവാസനെ ബീഹാറിലെ സോണ്‍പൂര്‍ മേളയില്‍ നിന്നും കൊണ്ടു വന്നത്. ഏകദേശം ഏഴുവയസ്സ് പ്രായം ഉള്ളപ്പോള്‍ ആണ് ലക്ഷണത്തികവുകള്‍ ഉള്ള ഇവന്‍ കേരളത്തില്‍ എത്തുന്നത്. പിന്നീട് എണ്‍പതുകളുടെ മധ്യത്തോടെ ഇവന്‍ തൃശ്ശൂരിലെ നാണു എഴുത്തശ്ശന്‍ ഗ്രൂപ്പില്‍ എത്തി. അക്കാലത്തെ മോഹവിലയായ രണ്ടു ലക്ഷം രൂപയ്ക്കാണ് ഇവനെ നാണു എഴുത്തശ്ശന്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇന്ന് ശരാശരി ആനയുടെ വില ഒരു കോടിക്ക് മുകളിലാണ് എന്നാല്‍ അന്ന് അമ്പതിനായിരത്തിനു മേലെ ആനയ്ക്ക് വില വന്നിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

ശ്രീനിവാസന്റെ നീരുകാലം നേരത്തെ കഴിയും. അതിനാല്‍ തന്നെ സീസണിലെ ആദ്യപൂരങ്ങള്‍ തൊട്ടെ സാന്നിധ്യമാകുവാന്‍ ഇവനാകുമായിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പതിവ് ഇല്ലാത്തതിനാല്‍ ആനപ്രേമികള്‍ക്ക് ഇവനോട് പ്രത്യേക സ്നേഹമായിരുന്നു. ആയിരങ്ങള്‍ അവന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ എത്തി. ശ്രീനിവാസന്റെ വിയോഗം ആനക്കേരളത്തിന്റെ കനത്ത നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. ശ്രീനിവാസന്റെ അകാല വേര്‍പാടില്‍ ദുബായ് ആനപ്രേമി സംഘം അനുശോചിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു

October 19th, 2013

കൂറ്റനാട്: പ്രസിദ്ധ അഷ്ടവൈദ്യന്‍ മേഴത്തൂര്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യതില്‍ ഔദ്യോഗിക ബഹുമതികളോടെ സ്വന്തം വീട്ടു വളപ്പില്‍ ആയിരുന്നു സംസ്കാരം. ആരോഗ്യ മന്ത്രി ശിവകുമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറിയ നാരായണന്‍ നമ്പൂതിരി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ആണ് അന്തരിച്ചത്.

1930 ഏപ്രിലില്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടേയും ഉണിക്കാളി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ച ചെറിയ നാരായണന്‍ നമ്പൂതിരി ചെറുപ്പം മുതലേ ആയുര്‍വ്വേദവും സംസ്കൃതവും അഭ്യസിച്ചു. മുത്തച്‌ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടെ കീഴില്‍ ആയിരുന്നു ആയുര്‍വ്വേദത്തില്‍ ഉപരിപഠനം നടത്തിയത്. മികച്ച ആയുര്‍വ്വേദ ഭിഷഗ്വരന്‍ എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരന്‍ എന്ന നിലയിലും ചെറിയ നാരായണന്‍ നമ്പൂതിരി പ്രസിദ്ധനാണ്. ദീര്‍ഘായുസ്സും ആയുര്‍വ്വേദവും എന്ന ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി വിവര്‍ത്തനങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്. ആന ചികിത്സയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാലകാപ്യത്തിന്റെ വിവര്‍ത്തനം ഹസ്ത്യായുര്‍വ്വേദം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ആയുര്‍വ്വേദാചാര്യ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ശാന്ത അന്തര്‍ജ്ജനമാണ് ഭാര്യ. വി.എം. നാരായണന്‍ നമ്പൂതിരി, വി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി, ഡോ.വി.എന്‍ പ്രസന്ന, വി.എം.ലത, ഡോ.വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിലക്കുകള്‍ നീങ്ങി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിരിച്ചെത്തുന്നു

September 4th, 2013

തൃശ്ശൂര്‍:തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ നിശ്ശബ്ദരായിനടത്തിയ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും ഒടുവില്‍ ഫലം കണ്ടിരിക്കുന്നു. ആനപ്രേമികളുടെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്‌ തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ പൂരപ്പറമ്പുകളിലേക്ക്‌ തിരിച്ചെത്തുന്നു. പെരുമ്പാവൂരില്‍ ഉത്സവത്തിനിടെ രാമചന്ദ്രന്‍ ഉള്‍പ്പെടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തെ തുടര്‍ന്ന് പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ രാമചന്ദ്രന്‌ ഉണ്ടായിരുന്ന വിലക്ക്‌ സി.സി.എഫിന്റെ ഉത്തരവ്‌ വന്നതോടെ ഇല്ലാതായി. വിദഗ്ദരായ ഒരു സംഘം ഡോക്ടര്‍മാരും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരും പരിശോധന നടത്തി സമര്‍പ്പിച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സി.സി.എഫ്‌ ഉത്തരവ്‌ ഇറക്കിയത്‌. ഉത്തരവില്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തി എന്നാണ്‌ രാമചന്ദ്രന്‍ അറിയപ്പെടുന്നത്‌. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും ഉയരക്കൂടുതലും തലയെടുപ്പുമുള്ള രാമചന്ദ്രന്‍ ഏറ്റവും അധികം ആരാധകരുള്ള ആനകൂടിയാണ്‌. ഉത്സവ സീസണ്‍ ആയാല്‍ ഏറ്റവും ഡിമാന്റുള്ള ആനയാണ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍. രണ്ട്‌ ലക്ഷത്തി അമ്പത്തയ്യായിരം രൂപയുടെ റെക്കാര്‍ഡ്‌ ഏക്കത്തിനാണ്‌ കഴിഞ്ഞ വര്‍ഷം രാമചന്ദ്രനെ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ മാമ്പുള്ളിക്കാവ്‌ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചത്‌.

പെരുമ്പാവൂര്‍ അപകടത്തെ തുടര്‍ന്ന് കടുത്ത അപവാദങ്ങള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കും രാമചന്ദ്രനു വിധേയനാകേണ്ടി വന്നു. മാധ്യമങ്ങളില്‍ നുണകളുടെ പെരുവെള്ളപ്പാച്ചില്‍ ആയിരുന്നു. 24 വര്‍ഷമായി ആനയ്ക്കൊപ്പം ഉണ്ടായിരുന്ന പാപ്പാനെ കരാറുകാരന്‍ അടുത്തിടെ മാറ്റി എന്ന് പ്രമുഖ പാര്‍ട്ടിയുടേ മുഖ പത്രം റിപ്പോര്‍ട്ട്‌ ചെയ്തത്‌. എന്നാല്‍ അപകടം നടക്കുമ്പോള്‍ 18 വര്‍ഷമായി ആനയെ പരിചരിച്ചിരുന്നത്‌ ഒന്നാം പാപ്പാന്‍ മണിയാണ്‌ ആനയെ നിയന്ത്രിച്ചിരുന്നത്‌ എന്നതാണ്‌ സത്യം.രാമചന്ദ്രനെ മറ്റാനകളെ പോലെ സ്ഥിരമായി കരാറുകാരനു നല്‍കിയിട്ടുമില്ലായിരുന്നു. ദേവസ്വം ആണ് ആനയുടെ ബുക്കിങ്ങ് എടുത്തിരുന്നത്.

വാര്‍ത്താ മാധ്യമങ്ങളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയകളിലും രാമചന്ദ്രനുമായി ബന്ധപ്പെട്ട്‌ പലരും അസത്യങ്ങള്‍ പ്രചരിച്ചിരുന്നു. രാമചന്ദ്ര വിരുദ്ധര്‍ക്കൊപ്പം രാമചന്ദ്ര സ്നേഹികള്‍ എന്ന നാട്യത്തിലും പലതരത്തില്‍ രാമചന്ദ്രനു ദോഷകരമാകുന്ന നുണകള്‍ പ്രചരിപ്പിച്ചു. ഇപ്രകാരം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടവര്‍ വരാനിരിക്കുന്ന കോടതി വിധി പോലും നേരത്തെ വിധിച്ചു കളന്‍ഞ്ഞു!! 2013 മാര്‍ച്ച്‌ 6 ആം തിയതി കേസ്‌ പരിഗണിക്കാനിരിക്കെ 4ആം തിയതി തന്നെ രാമചന്ദ്രനെ 2013 മാര്‍ച്ച്‌ 6 മുതല്‍ 2014 മാര്‍ച്ച്‌ 6 വരെ ആനയെ ബാന്‍ ചെയ്തു എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. രാമനെ സ്നേഹിക്കുന്നവരെ സംബന്ധിച്‌ ഏറേ വേദനയുണ്ടാക്കുന്നതായിരുന്നു ഇത്തരം പ്രചാരണങ്ങള്‍.

കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടവരെ അവഗണിച്ച്‌ തെച്ചിക്കോട്ട്കാവ്‌ ദേവസ്വത്തോട്‌ സഹകരിച്ച്‌ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളുമായി രാമനെ സ്നേഹിക്കുന്നവര്‍ സജീവമായി.വിമര്‍ശനങ്ങളെ ക്ഷമയോടെ നേരിട്ടു, നിയമത്തിന്റെ നൂലാമാലകള്‍ ഒന്നൊന്നായി അഴിച്ചെടുത്തു.ഒടുവില്‍ രാമനുണ്ടായിരുന്ന വിലക്കുകള്‍ പൂര്‍ണ്ണമായും ഒഴിവായിരിക്കുന്നു. കെട്ടും തറിയില്‍ നിന്ന് ശിഷ്ടജീവിതം നരകിക്കണമെന്ന് ആഗ്രഹിച്ച്‌ കച്ചകെട്ടിയിറങ്ങിയവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ കുപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കും കനത്ത തിരിച്ചടിയാണ്‌ രാമചന്ദ്രന്റെ മടങ്ങി വരവ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

രാമനും ഞങ്ങളും പ്രതിസന്ധിയിലായപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉള്ള രാമനെ സ്നേഹിക്കുന്നവര്‍ ദേവസ്വത്തിനു പിന്‍തുണയായി എത്തി. ഒരു മനസ്സോടെ രാമനുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. അവനെ തിരിച്ചുകൊണ്ടുവരുവാനായി സഹകരിച്ച ബഹു: മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തിലെ രാഷ്ടീയ-ഉദ്യോഗസ്ഥ-നിയമ വൃന്ദങ്ങളില്‍ ഉള്ളവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാഹായവുമായി എത്തിയ മുഴുവന്‍ പേര്‍ക്കും നന്ദി പറയുന്നതായി തെച്ചിക്കോട്ട്കാവ്‌ ദേവസ്വം അംഗം ഈ പത്രത്തെ അറിയിച്ചു.രാമചന്ദ്രന്റെ വിലക്ക്‌ മാറിയതറിഞ്ഞ്‌ നിരവധി ടെലിഫോണ്‍ കോളുകളാണ്‌ ദേവസ്വം ഓഫീസിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നത്‌.

രാമചന്ദ്രനെ സംബന്ധിച്ച്‌ അടുത്ത സീസണ്‍ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണ്‌. 18 വര്‍ഷമായി പരിചരിച്ചിരുന്ന ഒന്നാം പാപ്പാന്‍ മണി ഒഴിഞ്ഞ സാഹചര്യത്തില്‍ മികച്ച പാപ്പാന്മാരെ നിയോഗിച്ച്‌ കൃത്യമായ വിശ്രമവും പരിചരണവും നല്‍കിക്കൊണ്ടയിരിക്കും ദേവസ്വംവരും വര്‍ഷം അവനെ ഉത്സവപ്പറമ്പുകളിലേക്ക്‌ ഇറക്കുക.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാട്ടിലിറങ്ങിയ കാട്ടാന തേയിലത്തോട്ടത്തില്‍ പ്രസവിച്ചു

September 3rd, 2013

കട്ടപ്പന: ശബരിമല വനത്തില്‍ നിന്നും നാട്ടിലിറങ്ങിയ കാട്ടാന തേയിലത്തോട്ടത്തില്‍ പ്രസവിച്ചു. ഗ്രാമ്പി ഏഴാം മൈലിലെ തേയിലത്തോട്ടത്തില്‍ എത്തിയ കാട്ടാനക്കൂട്ടത്തിലെ പിടിയാന അസ്വസ്ഥത പ്രകടിപ്പിക്കുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എസ്റ്റേറ്റ് വാച്ചര്‍മാര്‍ ഇക്കാര്യം വനം വകുപ്പ് അധികൃതരെ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പിടിയാന പ്രസവിക്കുകയായിരുന്നു. ഈ സമയം ആന ഉറക്കെ കരയുന്നത് കേട്ടതായി പ്രദേശ വാസികള്‍ പറയുന്നു. ജനവാസ കേന്ദ്രത്തിനു സമീപത്ത് ആന പ്രസവിച്ചത് പ്രദേശത്തെ ആളുകള്‍ക്ക് അസൌകര്യം സൃഷ്ടിച്ചു. മനുഷ്യര്‍ കുട്ടിയെ ഉപദ്രവിക്കും എന്ന് ഭയന്ന് കാട്ടാനക്കൂട്ടം അമ്മയ്ക്കും കുഞ്ഞിനും കാവലൊരുക്കി നില്‍ക്കുവാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ആനകളെ കാട്ടിലേക്ക് ഓടിച്ചുവിടുവാന്‍ ശ്രമിച്ചു.

ഒച്ചയിട്ടും പാട്ടകൊട്ടിയും ഏറെ നേരം പരിശ്രമിച്ചിട്ടാണ് തള്ളയാനയേയും കുഞ്ഞിനേയും ഉള്‍പ്പെടെ ആ‍നക്കൂട്ടത്തെ വനാതിര്‍ത്തിയിലേക്ക് എത്തിക്കുവാന്‍ ആയത്. അപൂര്‍വ്വമായാണ് ആനകള്‍ ജനവാസ പ്രദേശങ്ങളില്‍ പ്രസവിക്കുക. സ്വകാര്യത ഇഷ്ടപ്പെടുന്നതിനാലും കുട്ടികളുടെ സുരക്ഷയെ കരുതിയും ഉള്‍ക്കാടുകളിലാണ് ആനപ്രസവങ്ങള്‍ നടക്കുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലപ്പുറത്ത് എസ്.ഡി.പി.ഐ ഹര്‍ത്താലില്‍ വ്യാപക ആക്രമണം
Next »Next Page » ഉറങ്ങിക്കിടന്ന പതിനൊന്നുകാരനെ പിതൃസഹോദരി കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine