

- ലിജി അരുണ്‍
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, ദുരന്തം, വൈദ്യശാസ്ത്രം

കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സ്വാതികൃഷ്ണയുടെ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ അമൃത അശുപത്രിയിൽ പൂര്‍ത്തിയായി. ഡോ. എസ്. സുധീന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള ഇരുപതംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30 നു ആരംഭിച്ച സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ രാത്രി വൈകുവോളം നീണ്ടു. സ്വാതിയുടെ അമ്മയുടെ സഹോദരി റെയ്നിയാണ് കരള്‍ ദാതാവ്. റെയ്നിയുടെ കരളിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് സ്വാതിയുടെ ശരീരത്തില്‍ വെച്ചു പിടിപ്പിക്കുകയായിരുന്നു.
കടുത്ത മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കരള്‍ തകരാറിലായ സ്വാതിയുടെ ജീവന്‍ രക്ഷിക്കുവാന്‍ കരള്‍ മാറ്റി വെയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്വാതിയുടെ അമ്മ കരള്‍ നല്‍കുവാന്‍ തയ്യാറായെങ്കിലും അവരുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതു നടന്നില്ല. പിന്നീട് അമ്മയുടെ സഹോദരി റെയ്നി തന്റെ കരള്‍ ഭാഗികമായി നല്‍കുവാന്‍ തയ്യാറായി മുന്നോട്ടു വന്നു. എന്നാല്‍ ഇത് അവയവ ദാനത്തിന്റെ സങ്കീര്‍ണ്ണതയില്‍ കുടുങ്ങി. ഇതിനിടയില്‍ സ്വാതിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. മാധ്യമങ്ങളുടെയും ജനങ്ങളുടേയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കുകയും ആയിരുന്നു. 48 മണിക്കൂറിനു ശേഷമേ ശസ്ത്രക്രിയയുടെ വിജയത്തെ കുറിച്ച് പറയാനാകൂ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
പ്ലസ് ടു വിദ്യാര്‍ഥിയായ സ്വാതി പഠനത്തില്‍ വളരെ മിടുക്കിയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു സഹപാഠികളും നാട്ടുകാരും ആയിരുന്നു ചികിത്സാ സഹായം നല്‍കിയിരുന്നത്. പ്രവാസ ലോകത്തു നിന്നും സ്വാതിക്ക് സഹായ ഹസ്തം എത്തിയിരുന്നു.
- എസ്. കുമാര്‍
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം

കോഴിക്കോട് : ചാലിയാറിലെ മെർക്കുറി മലിനീകരണത്തെ കുറിച്ച് ഗവേഷണം നടത്തി ആദ്യമായി ഈ പ്രശ്നം പൊതുശ്രദ്ധയിൽ കൊണ്ടുവന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ പ്രൊഫ. ഡോ. കെ. ടി. വിജയമാധവൻ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് 4 മണിക്ക് കോഴിക്കോട് വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
“സേവ് ചാലിയാർ” പ്രസ്ഥാനത്തിനെ നയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഡോ. വിജയമാധവൻ ദീർഘകാലം സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് എനവയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യിൽ അംഗമായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ പ്രൊഫസർ ആയി വിരമിച്ച ഡോ. വിജയമാധവൻ ചാലിയാറിലെ “ഹെവി മെറ്റൽ” മലിനീകരണത്തെ പറ്റി ആദ്യ കാലത്ത് തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പ് നൽകിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.
ചാലിയാറിലെ മെർക്കുറി വിഷബാധ ക്രമേണ മെർക്കുറിയുടെ അളവ് മത്സ്യങ്ങളിൽ വർദ്ധിക്കുവാൻ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാൻ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാൽ ജലം രാസ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ജലത്തിലെ മെർക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവ് ലഭിക്കുകയും ചെയ്യുന്നു. ഈ കാരണം കൊണ്ട് സർക്കാർ ജലം മലിനമല്ല എന്ന നിലപാട് സ്വീകരിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള വിഷബാധയാണ് കൂടുതൽ അപകടം എന്ന് ഡോ. കെ. ടി. വിജയമാധവൻ കണ്ടെത്തി. കാരണം ഇതിന്റെ ദൂഷ്യം പെട്ടെന്ന് പ്രകടമാവുന്നില്ല. വൻ തോതിലുള്ള വിഷബാധ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികൾ സ്വീകരിക്കാൻ അധികാരികളെ നിർബന്ധിതരാക്കുകയും ചെയ്യുമ്പോൾ ഇത്തരം “സ്ലോ പോയസനിംഗ്” അതിന്റെ ദൂഷ്യ ഫലങ്ങൾ പ്രകടിപ്പിക്കാൻ എറെ കാലതാമസം എടുക്കുന്നു എന്നും അപ്പോഴേക്കും എറെ വൈകി കഴിഞ്ഞിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് മെഡിക്കൽ കോളജിനു സമീപമുള്ള സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ശവസംസ്ക്കാരം ബുധനാഴ്ച്ച നടക്കും.
കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആയിരുന്ന ഡോ. പി. രാജരാജേശ്വരി യാണ് ഭാര്യ. ഡോ. വിവേൿ, ദുബായിൽ ആർക്കിടെക്ട് ആയ വിനിത എന്നിവർ മക്കളാണ്.
- ജെ.എസ്.
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, പരിസ്ഥിതി, പ്രതിരോധം, വൈദ്യശാസ്ത്രം

തിരുവനന്തപുരം : ആറ്റിങ്ങല്‍ സമദ് ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണമടഞ്ഞത് ചികിത്സയിലെ പിഴവ് മൂലമാണെന്ന് കണ്ടെത്തിയ കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.
2002 സെപ്തംബര്‍ 4 നാണ് രക്തം നല്‍കിയതിലെ അപാകത മൂലം യുവതി മരണമടഞ്ഞത്. ഓഗസ്റ്റ് 1ന് ലാപ്രോസ്കോപ്പി ശസ്ത്രക്രിയക്ക് പ്രവേശിക്കപ്പെട്ട യുവതിയ്ക്ക് രക്തസ്രാവം ഉണ്ടാവുകയും ഇവരെ കിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് അടിയന്തിരമായി മാറ്റുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസത്തിനകം യുവതി മരണമടയുകയായിരുന്നു.
ഓ നെഗറ്റിവ് രക്ത ഗ്രൂപ്പ് ഉള്ള യുവതിക്ക് ആശുപത്രിയില്‍ നിന്നും ഗ്രൂപ്പ് മാറി ബി നെഗറ്റിവ് രക്തം നല്‍കിയതാണ് യുവതി മരിക്കാന്‍ ഇടയായത് എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ഇരു ആശുപത്രികളും ചേര്‍ന്ന് സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചു എന്നും ബന്ധുക്കള്‍ ആരോപിച്ചു.
സമദ് ആശുപത്രി ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ നില തൃപ്തികരമായിരുന്നു. രാത്രി 8:30ക്ക് രക്തം നല്‍കിയ യുവതിക്ക് അര മണിക്കൂറിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും പുലര്‍ച്ചെ 1:30ക്ക് യുവതിയെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ രോഗി ഡിസ്സെമിനേറ്റഡ് ഇന്‍ട്രാ വാസ്ക്കുലര്‍ കൊയാഗുലേഷന്‍ എന്ന ഒരു സങ്കീര്‍ണ്ണത മൂലമാണ് മരണമടഞ്ഞത് എന്നും ഇതില്‍ ആശുപത്രിക്ക് എന്തെങ്കിലും ചെയ്യാന്‍ ആവുമായിരുന്നില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ആശുപത്രി രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ രക്തം നല്‍കിയതിനു ശേഷം റിയാക്ഷന്‍ ഉണ്ടായാല്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടു എന്ന് കണ്ടെത്തി. എതിര്‍ രക്തവാഹിനിയില്‍ നിന്നും രക്തത്തിന്റെ സാമ്പിള്‍ എടുത്ത് പരിശോധിച്ച് റിയാക്ഷന്റെ കാരണം കണ്ടു പിടിക്കാന്‍ ആശുപത്രി ശ്രമിച്ചില്ല. നല്‍കിയ രക്തത്തിന്റെ ബാക്കി രക്ത ബാങ്കില്‍ തിരികെ നല്‍കി അന്വേഷിക്കാനും ഇവര്‍ തയ്യാറായില്ല. ആശുപത്രി രേഖകളില്‍ ശീതീകരണിയില്‍ നിന്നും രക്തം എടുത്ത് ആരാണ് എന്നോ രക്തം സൂക്ഷിക്കുന്ന സഞ്ചി മാറി പോയതാണോ എന്നോ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും അധികൃതര്‍ കണ്ടെത്തി.
- ജെ.എസ്.
വായിക്കുക: അപകടം, ആരോഗ്യം, കോടതി, വൈദ്യശാസ്ത്രം