കൊച്ചി: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കരുതെന്നു ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വിമന്‍സ് കോഡ് ബില്ല് സര്‍ക്കാറിനു ഇന്നലെ സമര്‍പ്പിച്ചു. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അദ്ധക്ഷനായ 12 അംഗങ്ങളുള്ള സമിതിയാണ് സമിതിയാണ് വിമന്‍സ് കോഡ് ബില്‍ തയ്യാറാക്കിയത്. കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കണമെന്നും രണ്ടിലധികം കുട്ടികള്‍ വേണമെന്ന് പ്രചാരണം നടത്തുന്നവരെ ശിക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരം രൂപ പിഴയോ മൂന്നു മാസം തടവോ ആണ് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നവര്‍ക്ക് ശിക്ഷയായി നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ദമ്പതിമാരില്‍ ഇരുകൂട്ടരുടേയും സമ്മത പ്രകാരം വിവാഹ മോചനങ്ങള്‍ കോടതിക്ക് പുറത്തുവച്ച് സധ്യമാക്കുന്നതിനായി മാര്യേജ് ഓഫീസറെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിയമം അനുവദിക്കും വിധം സുരക്ഷിതമായ ഗര്‍ഭച്ഛിദ്രത്തിനുള്ള സൌകര്യം എല്ലാ ആസ്പത്രികളിലും സൌജന്യമായി ഏര്‍പ്പെടുത്തണം. കൂടുതല്‍ കുട്ടികള്‍ക്കായി മതം ജാതി വംശം പ്രാദേശികത എന്നിവയെ ഉപയോഗിക്കാന്‍ പാടില്ലെന്നും നിയമപരമായി വിവാഹ മോചനം നേടിയ ദമ്പതികളില്‍ ആര്‍ക്കെങ്കിലും കുട്ടികള്‍ ഉണ്ടായാല്‍ അത് മറ്റൊരു കുടുമ്പത്തിലെ അംഗമായി കണക്കാക്കാമെന്നും ശുപാര്‍ശയില്‍ ഉണ്ട്.
വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ചില ശുപാര്‍ശകള്‍ക്കെതിരെ മത സംഘടനകള്‍ രംഗത്തു വന്നു. വിമന്‍സ് കോഡ് ബില്ല് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയെന്നാണ് കെ.സി.ബി.സി അല്മായ കമ്മീഷന് അഭിപ്രായപ്പെട്ടത്. ബില്ലിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അവ മനുഷ്യാവകാശ ലംഘനമാണെന്നും ഓര്‍ത്തഡോക്സ് സഭ ആരോപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മത സംഘടകള്‍ ബില്ലിലെ ശുപാര്‍ശകള്‍ക്കെതിരെ രംഗത്തുവരുവാന്‍ സാധ്യതയുണ്ട്.