
ക്ലിക്ക് ചെയ്യാന്‍ ഒരവസരം മാത്രം...
ക്ലിക്ക് ചെയ്യാന്‍ ഒരവസരം മാത്രം...
- ജെ.എസ്.
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം
ന്യൂയോര്‍ക്ക് : ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കാന്‍ ഇന്ത്യയ്ക്കു മേല്‍ ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തുന്നു. കീഴ് വഴക്കങ്ങള്‍ക്കു വിരുദ്ധമായി ഇതാദ്യമായാണ് ഒരു രാജ്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് ഐക്യ രാഷ്ട്ര സഭ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനോടും ഇസ്രയേലിനോടും ഐക്യ രാഷ്ട്ര സഭ ഇനിയും വൈകിക്കാതെയും, മറ്റ് ഉപാധികളൊന്നും മുന്‍പോട്ടു വെയ്ക്കാതെയും ആണവ നിര്‍വ്യാപന ഉടമ്പടിയിലും (Non- Proliferation Treaty – NPT) സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിലും (Comprehensive Test Ban Treaty – CTBT) ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമ ഏഷ്യ സുരക്ഷിതമാക്കാന്‍ ആണ് ഈ നീക്കം എന്നാണു ഐക്യ രാഷ്ട്ര സഭയുടെ പക്ഷം. പേരെടുത്തു പറയാതെ ഒരു പ്രമേയം പാസ്സാക്കും എന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ എന്‍. പി. ടി. പുനരവലോകന സമിതി ഇന്ത്യ, പാക്കിസ്ഥാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളോട് ഈ ഉടമ്പടിയില്‍ ഉടനടി ഒപ്പ് വെയ്ക്കണം എന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യയും പാക്കിസ്ഥാനും ഇസ്രയേലും സമ്മേളനത്തില്‍ പങ്കെടുത്തില്ല.
ഇസ്രയേലിനെ പേരെടുത്തു പറഞ്ഞതിനെ അമേരിക്ക എതിര്‍ത്തിട്ടുണ്ട്. പ്രമേയത്തെ അനുകൂലിച്ച അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ, ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു എന്നറിയിച്ചു. പശ്ചിമേഷ്യയിലെ ആണവ വ്യാപനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയുമായി നിലകൊള്ളുന്നത് ഇറാന്‍ ആണെന്ന് ഒബാമ ചൂണ്ടിക്കാട്ടി.
- ജെ.എസ്.
വായിക്കുക: ആണവം, ഇന്ത്യ, ഇറാന്‍, ഇസ്രായേല്‍, ഐക്യരാഷ്ട്രസഭ, ദേശീയ സുരക്ഷ
ന്യൂഡല്‍ഹി : 20,000 ത്തോളം വരുന്ന ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 76 വിമാന സര്‍വീസുകള്‍ ഇന്ന് മുടങ്ങി. അന്താരാഷ്‌ട്ര സര്‍വീസുകള്‍ ഉള്‍പ്പടെയാണ് ഇത്. മംഗലാപുരം വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യൂണിയന്‍ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുത് എന്ന എയര്‍ ഇന്ത്യ അധികൃതരുടെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.
സമരം തുടര്‍ന്നാല്‍ പിരിച്ചു വിടല്‍ ഉള്‍പ്പടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
- ജെ.എസ്.
ദുബായ് : മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി യു. എ. ഇ. യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) അറിയിച്ചു. ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കണം എന്നും, യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഭാരവാഹികളായ ആല്‍ബര്‍ട്ട് അലക്സ്, വി. എം. സതീഷ്, സാദിഖ് കാവില്‍, ജലീല്‍ പട്ടാമ്പി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- ജെ.എസ്.
മംഗലാപുരം : ഒരു വലിയ പൊട്ടിത്തെറി കേട്ടത് ഓര്‍ക്കുന്നു അബ്ദുള്ള പുട്ടൂര്‍ ഇസ്മായില്‍. അതോടൊപ്പം വിമാനം രണ്ടു കഷ്ണമായി പിളര്‍ന്നു. 19A എന്ന തന്റെ സീറ്റ് വിമാനത്തിന്റെ ഇടതു ഭാഗത്ത് ജനാലയുടെ അടുത്തായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ നിലത്ത് സ്പര്‍ശിച്ചു മൂന്നു മിനിട്ടോളം വിമാനം നിലത്ത് കൂടെ നീങ്ങിയത്തിനു ശേഷമാണ് താഴേയ്ക്ക് വീഴുന്നത് പോലെ അനുഭവപ്പെട്ടത്. അപ്പോഴാണ് വിമാനത്തിന്റെ വലതു വശം പിളരുന്നത് കണ്ടത്. കാലിനു കീഴെ തീ പിടിച്ചതും പെട്ടെന്നായിരുന്നു. പല സ്ഥലങ്ങളിലായി വിമാനം തകരുകയും മധ്യ ഭാഗത്തായി വലിയൊരു പിളര്‍പ്പ് ഉണ്ടാവുകയും ചെയ്തു. അതോടെ വിമാനത്തില്‍ നിന്നും പുറത്തു ചാടാന്‍ തീരുമാനിച്ചു. മധ്യ ഭാഗത്തെ വലിയ പിളര്പ്പിലൂടെ താന്‍ പുറത്തേക്ക് എടുത്തു ചാടി.
മംഗലാപുരത്ത് ഇന്നലെ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട എട്ടു പേരില്‍ ഒരാളാണ് ദുബായിലെ ഇബന്‍ ബത്തൂത്ത മോളിലെ ഒരു ഫാഷന്‍ കടയില്‍ സ്റ്റോര്‍ മാനേജരായ 37 കാരനായ അബ്ദുള്ള. താന്‍ രക്ഷപ്പെട്ട സാഹചര്യം ടെലഫോണ്‍ വഴി e പത്രവുമായി പങ്കു വെയ്ക്കുകയായിരുന്നു അദ്ദേഹം.
അബ്ദുള്ള ആശുപത്രിയില്‍ ചികില്‍സയില്‍
പുറത്തേക്കു ചാടിയ അബ്ദുള്ള കനത്ത ഒരു കാട്ടിലാണ് എത്തിയത്. കുറച്ചു ദൂരം നടക്കുകയും താഴേയ്ക്ക് ഇറങ്ങുകയും ചെയ്ത ഇദ്ദേഹം പെട്ടെന്ന് താഴേയ്ക്ക് വീണു. ഇറക്കത്തില്‍ വീണുരുണ്ട് മരച്ചില്ലകളിലും മറ്റും തട്ടി തെറിച്ചു വീണു. കയ്യും കാലുമെല്ലാം പൊട്ടി വേദനിച്ചു. എങ്കിലും താന്‍ നടത്തം തുടര്‍ന്നു.
ഏതാണ്ട് അര കിലോമീറ്ററോളം എങ്കിലും നടന്നു കാണും. അപ്പോഴേയ്ക്കും ഏതാനും പേര്‍ ഇദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തി. അവര്‍ തനിക്ക് വെള്ളം തന്നു എന്നും തന്നെ ഏറെ സഹായിച്ചു എന്നും അബ്ദുള്ള കൃതജ്ഞതയോടെ ഓര്‍ക്കുന്നു. അവശനായിരുന്ന താന്‍ പറഞ്ഞു കൊടുത്ത ഫോണ്‍ നമ്പരില്‍ അവര്‍ തന്റെ ഭാര്യയെ വിളിച്ചു, തനിക്ക് വേണ്ടി അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു.
തന്റെ ഭാര്യയും, ഭാര്യാ പിതാവും, മകളും, സഹോദരനും കൂടി തന്നെ സ്വീകരിക്കാനായി വിമാന ത്താവളത്തിലേക്ക് വരുന്ന വഴിയിലാണ് അവര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. തനിക്ക് “ചെറിയ പരിക്ക്” ഏറ്റു എന്ന സന്ദേശം അവരെ നേരിയ തോതില്‍ ആശയ കുഴപ്പത്തില്‍ ആക്കി.
ഞങ്ങള്‍ ശരിക്കും ആശയ കുഴപ്പത്തിലായി എന്ന് അബ്ദുല്ലയുടെ സഹോദരന്‍ മൊഹമ്മദ് താഹ പറയുന്നു. “നിങ്ങളുടെ സഹോദരന്‍ ഞങ്ങളോടൊപ്പം ഉണ്ട്. അദ്ദേഹം സഞ്ചരിച്ച വിമാനത്തിന് തീ പിടിച്ചു. എന്നാല്‍ അദ്ദേഹത്തിന് കുഴപ്പം ഒന്നുമില്ല”. ഇതായിരുന്നു തങ്ങള്‍ക്കു ലഭിച്ച ഫോണ്‍ സന്ദേശം.
അബ്ദുള്ളയെ രക്ഷിച്ച ആളുകള്‍ അദ്ദേഹത്തെ വിമാന താവളത്തില്‍ എത്തിക്കുകയും പിന്നീട് അദ്ദേഹത്തെ മംഗലാപുരത്ത് കെ. എസ്. ഹെഗ്ടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
കൈ കാലുകളിലും മുഖത്തും ചെറിയ പൊള്ളലുകള്‍ ഏറ്റ അബ്ദുള്ള സുഖം പ്രാപിച്ചു വരുന്നു.
- ജെ.എസ്.
മംഗലാപുരം : ദുബായില്‍ നിന്നും 166 പേരുമായി മംഗലാപുരത്ത് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഇറങ്ങുന്ന വേളയില്‍ തകര്‍ന്നു 158 പേര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ കാസര്‍ഗോഡ് സ്വദേശികളായ 50ഓളം മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണു പ്രാഥമിക വിവരം. രാവിലെ 06:03നാണ് അപകടം നടന്നത്.
വിമാനം റണ്‍ വേയില്‍ ഇറങ്ങേണ്ട സ്ഥലത്ത് നിന്നും ഏതാണ്ട് 2000 അടി കഴിഞ്ഞു ഇറങ്ങിയതാണ് അപകടത്തിനു കാരണം ആയത് എന്ന് ദൃക്‌സാക്ഷികളുടെ മൊഴികളില്‍ നിന്നും അനുമാനിക്കപ്പെടുന്നു. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞതിനാല്‍ റണ്‍ വേ പൂര്‍ണമായി താണ്ടിയിട്ടും വിമാനത്തിന്റെ വേഗത കുറഞ്ഞില്ല. വിമാനം നിര്‍ത്താനായി പൈലറ്റ് ഈ അവസരത്തില്‍ അടിയന്തിര ബ്രേക്ക് ഉപയോഗിച്ചതോടെ വിമാനത്തിന്റെ ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു. ചക്രങ്ങള്‍ ഇല്ലാതായ വിമാനം നിലത്തിടിക്കുകയും തീപിടിക്കുകയും ചെയ്തതോടെ ആളിക്കത്തുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്നാണു അനുമാനിക്കപ്പെടുന്നത്.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന കാസര്‍ഗോഡ് ബേനൂര്‍ സ്വദേശിയായ ഹക്കീം (34) മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷാര്‍ജയില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തി വന്ന കാസര്‍ഗോഡ് പരപ്പ് സ്വദേശികളും സഹോദരങ്ങളുമായ പച്ചിക്കാരന്‍ പ്രഭാകരന്‍, പറമ്പത്ത് കുഞ്ഞികൃഷ്ണന്‍ എന്നിവരും മരിച്ചതായി സംശയിക്കപ്പെടുന്നു. രക്ഷപ്പെട്ടവരുടെ പട്ടികയില്‍ ഇവരുടെ പേരില്ല എന്നതാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ഹെല്‍പ് ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്:
മംഗലാപുരം : 0824-2220422, 0824-2220424
ന്യൂഡല്‍ഹി : 011-25656196, 011-25603101
ദുബായ് എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന്റെ നമ്പര്‍ : 00971-4-2165828, 00971-4-2165829
- ജെ.എസ്.
ന്യൂയോര്‍ക്ക് : ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു എന്നതിന് പുതിയ തെളിവുകള്‍ ലഭിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച് എന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. തമിഴ് പുലികളുടെ രാഷ്ട്രീയ വിഭാഗം അംഗമായ ഒരാളെ ശ്രീലങ്കന്‍ സൈന്യം പിടിച്ചു കെട്ടി ചോദ്യം ചെയ്യുന്ന ഫോട്ടോകളാണ് പുറത്തു വന്നിരിക്കുന്നത്. ചോരയില്‍ കുളിച്ച്, ദേഹം ആസകലം മുറിവുകളുമായി ആദ്യ രണ്ടു ഫോട്ടോകളില്‍ കാണപ്പെടുന്ന ഇയാള്‍ പിന്നീടുള്ള ഫോട്ടോകളില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നു. അവസാന ഫോട്ടോകളില്‍ ദേഹത്തും ശിരസ്സിലും കൂടുതല്‍ മുറിവുകളും കാണാം.
ബ്രസ്സല്‍സ് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ക്രൈസിസ് സെന്റര്‍ സമാനമായ ഒരു റിപ്പോര്‍ട്ട് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. മുപ്പതു വര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ അവസാന അഞ്ചു മാസങ്ങളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം പതിനായിര ക്കണക്കിന് തമിഴ് വംശജരെ കൊന്നൊടുക്കി യതായ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ശ്രീലങ്കന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കും സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഈ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്നും ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, മനുഷ്യാവകാശം, യുദ്ധം, ശ്രീലങ്ക
സ്കോട്ട്‌ലന്‍ഡ് : പണമിടപാടിലെ നിര്‍ണ്ണായക വഴിത്തിരിവായ എ. ടി. എം. കണ്ടുപിടിച്ച ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ അന്തരിച്ചു. എണ്‍പത്തി നാലുകാരനായ ബാരന്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്കോട്ട്‌ലാന്റിലെ ആശുപത്രിയില്‍ ആണ് അന്തരിച്ചത്. 1965 ല്‍ തികച്ചും ആകസ്മികമായാണ് എ. ടി. എമ്മിന്റെ പിറവി. ഒരിക്കല്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ ബുദ്ധിമുട്ട്
അനുഭവപ്പെട്ട ബാരന്‍ എന്തു കൊണ്ട് ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഏതു സമയത്തും അനായാസം പണം പിന്‍വലിക്കാവുന്ന ഒരു സംവിധാനം ഉണ്ടാക്കിക്കൂടാ എന്ന് ചിന്തിച്ചു. ഇതിന്റെ സാധ്യതകളെ കുറിച്ച് ഗൌരവമായി ചിന്തിച്ചപ്പോള്‍ ചോക്ലേറ്റ് ഡിസ്പെന്‍സറുകള്‍ ആണ് ഇദ്ദേഹത്തിനു പ്രചോദനമായത്. 1967-ല്‍ ലണ്ടനിലെ ഒരു ബാങ്കില്‍ ആണ് ആദ്യമായി എ. ടി. എം. പ്രവര്‍ത്തിപ്പിച്ചത്.
മാതാപിതാക്കള്‍ സ്കോട്ട്‌ലാന്റുകാര്‍ ആണെങ്കിലും ജന്മം കൊണ്ട് ഇന്ത്യാക്കാരന്‍ ആണ് ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍. 1925 ഇന്ത്യയില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം.
- എസ്. കുമാര്‍
വായിക്കുക: സാങ്കേതികം
അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ആവശ്യം മാനിച്ച് ഇറാന്‍ തങ്ങളുടെ പക്കല്‍ ഉള്ള ശേഷി കുറഞ്ഞ സമ്പുഷ്ട യുറേനിയം (low enriched uranium – LEU) ടര്‍ക്കിയിലെ സുരക്ഷിത താവളത്തിലേക്ക് കൈമാറാന്‍ ധാരണയായി. ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി, പ്രസിഡണ്ട് മഹമൂദ് അഹമദി നെജാദ് എന്നിവരുമായി ബ്രസീല്‍ പ്രസിഡണ്ട് ലൂയിസ് ഇനാഷിയോ ലുല ഡ സില്‍വ നടത്തിയ സ്വകാര്യ സംഭാഷണങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു സുപ്രധാന ധാരണയ്ക്ക് ഇറാന്‍ സമ്മതിച്ചത്. ഇത്തരമൊരു കൈമാറ്റം തങ്ങളുടെ മണ്ണില്‍ മാത്രമേ നടത്തൂ എന്നായിരുന്നു ഇത് വരെ ഇറാന്റെ നിലപാട്.
ഈ ധാരണയോടെ ഇനി തങ്ങളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ അമേരിക്കക്ക് കാരണങ്ങള്‍ ഇല്ലാതായിരിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച് ഇറാന്‍ ആണവ ഊര്‍ജ്ജ സംഘടനയുടെ തലവന്‍ അലി അക്ബര്‍ സലേഹിയുടെ പ്രതികരണം.
- ജെ.എസ്.
ലോക കപ്പ് ട്വന്‍റി- 20 യില്‍ കരുത്തരായ ഓസ്ത്രേലിയ യെ തകര്‍ത്തു കൊണ്ട് ഇംഗ്ലണ്ട് കിരീട നേട്ടം ആഘോഷിച്ചു. 7 വിക്കറ്റിനു ആയിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. ശക്തരായ ഓസ്ത്രേലിയന്‍ ബാറ്റിംഗ് നിരയെ 147 റണ്‍സില്‍ ഒതുക്കിയ ഇംഗ്ലീഷ് ബൌളര്‍ മാര്‍ ചാമ്പ്യന്‍ മാര്‍ക്ക് ഒത്ത പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ 3 ഓവറുകളില്‍ തന്നെ 9 റണ്‍സിന് ഓസ്ത്രേലിയ യുടെ 3 മുന്‍ നിര വിക്കറ്റുകള്‍ പിഴുത് അവരുടെ ബാറ്റിംഗിനെ പ്രതിരോധ ത്തില്‍ ആക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.
ഡേവിഡ് ഹസ്സി നേടിയ 58 റണ്‍സിന്‍റെ പിന്‍ബലത്തിലാണ് പ്രതിരോധിക്കാവുന്ന സ്കോര്‍ ആയ 147 റണ്‍സ് കംഗാരുപ്പട പടുത്തു യര്‍ത്തിയത്. തുടര്‍ന്ന്‍ ബാറ്റിംഗിനെ ത്തിയ ഇംഗ്ലണ്ടിനു രണ്ടാമത്തെ ഓവറില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും കെവിന്‍ പീറ്റേഴ്സനും ക്വിസ് വൈറ്ററും ചേര്‍ന്ന്‍ ഇംഗ്ലീഷ് പടയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
31 ബോളില്‍ നിന്നും 47 റണ്‍സ് എടുത്ത പീറ്റേഴ്സന്‍റെ അത്യുജ്ജല പ്രകടനം ഇംഗ്ലീഷ് ഇന്നിംഗ്സിന്‍റെ സവിശേഷതയാണ്. കേവലം 17 ഓവറില്‍ തന്നെ 148 റണ്‍സ് അടിച്ചെടുത്ത് ഐ. സി. സി വേള്‍ഡ് ട്വന്‍റി- 20 ട്രോഫി ഇംഗ്ലണ്ട് നേടി എടുക്കുകയായിരുന്നു.
49 ബോളില്‍ നിന്നും 67 റണ്‍സ് നേടിയ ഇംഗ്ലീഷ് ഓപ്പണര്‍ ക്വിസ് വൈറ്റര്‍ ഫൈനലിലെ ‘മാന്‍ ഓഫ് ദ മാച്ച്’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണ്ണമെന്‍റില്‍ ഉടനീളം തകര്‍പ്പന്‍ ആള്‍ റൗണ്ട് പ്രകടനം കാഴ്ച വെച്ച ചാമ്പ്യന്‍ പ്ലെയര്‍ കെവിന്‍ പീറ്റേഴ്സന്‍ ‘മാന്‍ ഓഫ് ദ ടൂര്‍ണ്ണമെന്‍റ്’ അവാര്‍ഡും ലഭിച്ചു.
-ഹുസൈന്‍ ഞാങ്ങാട്ടിരി
- pma
വായിക്കുക: കായികം, ക്രിക്കറ്റ്