ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം

November 21st, 2012

gaza-airstrike-epathram

ലോക മനഃസാക്ഷിയെ ഞെട്ടിപ്പിച്ചു കൊണ്ട് ഗാസയിലെ പലസ്തീന്‍ മണ്ണില്‍ ചോരപ്പുഴയൊഴുക്കാന്‍ ഇസ്രയേല്‍ വീണ്ടും കച്ച മുറുക്കി ഇറങ്ങിയിരിക്കുകയാണു. നാലു ദിവസമായി തുടരുന്ന വ്യോമാക്രമണം ശക്തമാക്കിയ സയണിസ്റ്റ് സൈന്യം ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ ആസ്ഥാനവും പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയയുടെ വസതിയും ആക്രമിച്ചു. ശനിയാഴ്ച പുലരും വരെ തുടര്‍ന്ന ആക്രമണത്തില്‍ എട്ടു പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഏതു നിമിഷവും ഗാസയില്‍ കടന്നു കയറാന്‍ തയ്യാറെടുത്ത് ഇസ്രയേലിന്റെ വന്‍ സൈനിക സന്നാഹം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കയാണ്. കരുതല്‍ ശേഖരത്തിലുള്ള 75,000 സൈനികരെക്കൂടി രംഗത്തിറക്കാന്‍ ഇസ്രയേലി മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കരയാക്രമണം ആസന്നമായി. ബുധനാഴ്ച മുതല്‍ തുടരുന്ന ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഇതില്‍പ്പെടുന്നു. 600ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച സമാധാന ദൗത്യവുമായെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദിലുമായി ഇസ്മായില്‍ ഹനിയ ചര്‍ച്ച നടത്തിയ ഓഫീസ് മന്ദിരം മണിക്കൂറുകള്‍ക്കകമാണ് ആക്രമിക്കപ്പെട്ടത്. സമീപത്തെ പൊലീസ് ആസ്ഥാനത്തും മിസൈലുകള്‍ പതിച്ചു. ഹമാസ് നേതാവ് അബു ഹസ്സന്‍ സലാഹിന്റെ വീട് ആക്രമണത്തില്‍ തകര്‍ന്നു. 30 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഹനിയയുടെ ഓഫീസും ഹമാസ് ആഭ്യന്തര മന്ത്രാലയവും പൊലീസ് ആസ്ഥാനവുമടക്കം നിരവധി പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ 180 വട്ടം വ്യോമാക്രമണം നടത്തിയതായി ഇസ്രയേലി ടിവി റിപ്പോര്‍ട്ട് ചെയ്തു.

നാലു വര്‍ഷം മുമ്പത്തെ നിഷ്ഠുരമായ കടന്നാക്രമണത്തിന്റെ ആവര്‍ത്തനത്തിനാണ് ഇസ്രയേലിന്റെ ആസൂത്രിത നീക്കം. വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ ടെല്‍ അവീവില്‍ യോഗം ചേര്‍ന്നിരുന്നു. ആക്രമണം കൂടുതല്‍ വ്യാപകമാക്കാന്‍ ഈ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് ഗാസയ്ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ചത്. ഗാസയിലേക്കുള്ള ഹൈവേയില്‍ വന്‍ ആയുധ സന്നാഹത്തോടെ ഇസ്രയേലി സൈന്യം നിലയുറപ്പിച്ചിരിക്കയാണ്. അതിര്‍ത്തിയിലെ രണ്ടു പ്രധാന റോഡും അവര്‍ പിടിച്ചെടുത്തു.

ആക്രമണം തുടരുന്നതിനിടയിലും അറബ് ലോകത്തിന്റെ ഐക്യദാര്‍ഢ്യവുമായി ടുണീഷ്യ വിദേശ മന്ത്രി റഫീഖ് അബ്ദു സലാം ഗാസയിലെത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ഗാസയിലെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദില്‍ ഇസ്രയേലി ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമധാന ചര്‍ച്ചയ്ക്ക് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്.

ഗാസയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇസ്രയേല്‍ സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. മൂണ്‍ ഉടന്‍ ഗാസ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ത്ഥനക്ക് പുല്ലു വിലയാണു ഇസ്രേയേല്‍ കല്പിക്കുന്നത്. അതേ സമയം, അമേരിക്ക ഈ താന്തോന്നി രാഷ്ട്രത്തിന്ന് സമ്പൂര്‍ണ പിന്തുണയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ എന്ത് തൊന്നിയവാസത്തിന്ന് എന്നും കൂട്ടു നിന്നവര്‍ അമേരിക്ക മാത്രമാണു. ആയിരക്കണക്കിന്നാളുകളെ നിരപരാധികളായ കുട്ടികളെ സ്ത്രികളെ കൂട്ടക്കൊല ചെയ്യുമ്പോഴാണു അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇസ്രേയേല്‍ പ്രധാനമന്ത്രി നെതന്യാഹുമായി ഫോണില്‍ വിളിച്ച് അമേരിക്കയുടെ പിന്തുണ അറിയിച്ചത്.

സമാധാനത്തിന്റെ വെള്ളരി പ്രാവുകളെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കക്ക് ലോകത്ത് ചൊരപ്പുഴ ഒഴുക്കിയതിന്റെ ചരിത്രം മാത്രമെയുള്ളു. ഇന്നും ഇസ്രയേല്‍ പലസ്തീന്റെ മണ്ണില്‍ ഗാസയില്‍ ആയിരങ്ങളെ കൊന്നൊടുക്കി ചോരപ്പുഴ ഒഴുക്കുമ്പോഴും അവിടെ സമാധാനമുണ്ടാക്കുന്നതിന്ന് ശ്രമിക്കാതെ ചോരക്കൊതിയന്മാര്‍ക്ക് ഓശാന പാടാനും അവര്‍ക്ക് ആവശ്യമായ പിന്തുണ നൽകാനും ശ്രമിക്കുകയെന്നത് മനുഷ്യത്വമുള്ള മനുഷ്യരെയാകെ ഞെട്ടിച്ചിരിക്കുയാണു. ലോകം ഒന്നടക്കം ആവശ്യപ്പെടുന്നു… ഉടനെ നിര്‍ത്തണം ഈ മനുഷ്യക്കുരുതി… ചോരക്കൊതിയന്മാരായ ഇസ്രയേല്‍ സേനയെ ഉടനെ ചങ്ങലയ്ക്കിടണം… അതാണു ലോകം ഇന്ന് ആവശ്യപ്പെടുന്നത്…

നാരായണൻ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും

November 15th, 2012

vayalar-ravi-epathram

എയര്‍ ഇന്ത്യ പ്രവാസി യാത്രക്കാര്‍ക്ക് നേരെ നടത്തിയ കൊടും ക്രൂര ദ്രോഹ നടപടികള്‍ കണ്ടിട്ടും, യാത്രക്കാരോട് തീവ്രവാദികളോട് എന്ന പോലെ പെരുമാറിയിട്ടും, കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം തിരുവന്തപുരത്തു കൊണ്ടു പോയി ഇറക്കി പത്ത് മണിക്കൂറോളം കുഞ്ഞു കുട്ടികള്‍ക്കടക്കം ഒരു തുള്ളി വെള്ളം പോലും കൊടുക്കാതിരിക്കുകയും, എപ്പോഴാണു പിന്നെ പുറപ്പെടുകയെന്ന് ചോദിച്ചിട്ടു പോലും ശരിയായ മറുപടി കൊടുക്കാതെ യാത്രക്കാരോട് അപമര്യാദയായി പൈലറ്റും വിമാന ജോലിക്കാരും പെരുമാറുകയും, ഈ തോന്നിയവാസത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ യാത്രക്കാരില്‍ ആറു പേര്‍ക്കെതിരായി വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് കള്ളക്കേസെടുത്ത് പീഡിപ്പിക്കയും ചെയ്തിട്ടു പോലും പ്രവാസകാര്യ മന്ത്രിയുടെ തിരുവായ ഒന്നു തുറന്നില്ല.

സാധരണക്കാരായ ഗള്‍ഫ് മലയാളികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന കൊടും ക്രൂരത കണ്ട് ആസ്വദിക്കുകയാണു പ്രവാസികാര്യ വകുപ്പ് മന്ത്രി ചെയ്തത്. സാധാരണക്കാരന്റെ പ്രശ്നത്തിന് മന്ത്രിക്ക് പുല്ലു വില. പ്രവാസികാര്യ വകുപ്പ് മന്ത്രിയെന്ന പട്ടം നെറ്റിയില്‍ ചാര്‍ത്തി നടക്കുന്നതല്ലാതെ ഈ മാന്യന്‍ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ഇതു വരെ ചെയ്തിട്ടില്ല. ഒരു പണിയും ഇല്ലാത്തവര്‍ക്ക് തേരാ പാര കറങ്ങി നടക്കാന്‍ ഒരു അധികാരവുമില്ലാത്ത ഒരു വകുപ്പ് കൊടുത്തിരിക്കുകയാണ്.

എംബസ്സികളില്‍ നിന്നും കൗണ്‍സലേറ്റില്‍ നിന്നും ലഭിക്കുന്ന പാസ്പോര്‍ട്ട് പുതുക്കല്‍ അടക്കമുള്ള സേവനങള്‍ക്ക് വന്‍ നിരക്ക് വര്‍ദ്ധനവു വരുത്തി വിദേശ ഇന്ത്യക്കാരെ കൊള്ളയടിക്കാനുള്ള ശ്രമം കടുത്ത അനീതിയാണ്. ഇതില്‍ നിന്ന് ഉടനെ പിന്തിരിയാന്‍ സര്‍ക്കാറും മറ്റ് എംബസികളും തയ്യാറാകണം. 150 ദിര്‍ഹം ഉണ്ടായിരുന്ന പാസ്പോര്‍ട്ടിന് ഒറ്റയടിക്ക് 285 ദിര്‍ഹമാക്കി ഉയര്‍ത്തി. 135 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്. എമര്‍ജന്‍സി പാസ്പോര്‍ട്ടിന് 700 ദിര്‍ഹമായിരുന്നത് 855 ദിര്‍ഹമായി ഉയര്‍ത്തി.155 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്. രാജ്യത്തിന് കോടിക്കണക്കിന് വിദേശ നാണ്യം നേടിക്കൊടുക്കുകയും ഒരു സംസ്ഥാനത്തിന്റെ തന്നെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുകയും ചെയ്യുന്ന പ്രവാസികളെ വിഷമ വൃത്തത്തിലാക്കും വിധം വര്‍ദ്ധിപ്പിച്ച പാസ്‌പോര്‍ട്ട് സേവന നിരക്ക് ഒരു കാരണവശാലും നീതീകരിക്കാനാവില്ലെന്നും ഇത് ഉടനെ പിവലിക്കണമെന്നും പ്രവാസികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പ്രവാസികാര്യ മന്ത്രിക്ക് മിണ്ടാട്ടമില്ല. ഇത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന നീച പ്രവര്‍ത്തിയാണ്. ഈ നീചവും നിന്ദ്യവുമായ നിലപാടിനേയും ന്യായീകരിക്കാന്‍ രാഷ്ട്രിയ തിമിരം ബാധിച്ച ചില ശിഖണ്ഡികള്‍ തയ്യാറാകുന്നുവെന്നത് പ്രവാസികളെയാകെ ആശ്ചര്യപ്പെടുത്തുന്നതാണ്.

പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമാകുന്ന സേവനങ്ങള്‍ നല്‍കുവാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്, പ്രവാസികാര്യ വകുപ്പിനുണ്ട്. എന്നാല്‍ പ്രവാസി കാര്യ വകുപ്പോ മന്ത്രിയോ സര്‍ക്കാറോ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, പാസ്‌പോര്‍ട്ട് സേവന നിരക്ക്‌ വര്‍ദ്ധന പോലുള്ള അമിത ബാദ്ധ്യതകള്‍ അടിച്ചേല്‍പ്പിച്ച് പ്രവാസികളെ പരമാവധി ദ്രോഹിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ തുച്ഛമായ വരുമാനത്തിന് തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് താങ്ങാവുന്നതിലേറെയാണ് പാസ്‌പോര്‍ട്ട് സേവന നിരക്ക്‌ വര്‍ദ്ധനവും യാത്ര കൂലി വര്‍ദ്ധനവും. എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന കൊള്ളയ്ക്കും തോന്നിയവാസത്തിനും പരിഹാരം കാണാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് പ്രവാസികാര്യ വകുപ്പ് മന്തിയെന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കുന്നത്? ഈ പട്ടം താങ്കള്‍ക്ക് അലങ്കാരമായിരിക്കാം. എന്നാല്‍ ഈ പട്ടം കെട്ടി പ്രവാസികൾക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത താങ്കളോട് പ്രവാസികൾക്ക് പുച്ഛമാണ്. പരമ പുച്ഛം.

താങ്കളും കൈകാര്യം ചെയ്തതല്ലേ വ്യോമയാന വകുപ്പ്? പിന്നെയെന്തിനാണ് ഇട്ട് ഓടിപ്പോയത്? എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ ഇന്നും അന്നത്തെപ്പോലെ കുത്തഴിഞ്ഞു കിടക്കുകയാണ്. ഇന്ന് പറക്കുമെന്ന് പറയുന്ന ഫ്ലൈറ്റുകള്‍ പറക്കില്ല എന്നറിയുന്നത് എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോഴാണ്. ടിക്കറ്റെടുത്ത സ്ഥലത്തേക്കല്ല എയര്‍ഇന്ത്യ പറന്നതെന്ന് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോഴാണ് അറിയുന്നത്. ഈ അവസ്ഥയ്ക്ക് വിരാമമിടാന്‍ കേന്ദ്ര സര്‍ക്കാറിനു കഴിയണം, താങ്കള്‍ക്കും കഴിയണം. അല്ലെങ്കില്‍ താങ്കള്‍ വെറെ ഏതെങ്കിലും പണിക്ക് പോകണം.

നാരായണൻ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം

September 27th, 2012

bhagat-singh-epathram

വിപ്ളവകാരികള്‍ക്കെന്നും ആവേശവും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഉള്‍ക്കിടിലവുമായ അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ ജന്മദിനം സെപ്തംബര്‍ 27 നാണ്. സാമ്രാജ്യത്വ കോളനി വാഴ്ചക്കെതിരെ പട പൊരുതി ജീവത്യാഗം ചെയ്യേണ്ടി വന്ന രക്തസാക്ഷികളുടെ പട്ടികയില്‍ ഭഗത് സിങ്ങിന്റെ പേര് എന്നും മുന്‍നിരയിലാണ്. അഹിംസാ വാദിയായ മഹാത്മാ ഗാന്ധി വിപ്ളവകാരികളെ ‘ഭീകരവാദികൾ’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഭഗത് സിങിനെക്കുറിച്ച് പറഞ്ഞത് ഇതായിരുന്നില്ല. ‘ഭഗത് സിങിന്റെ ദേശഭക്തി, ധീരത, ഭാരതീയ ജനതയോടുള്ള അഗാധമായ സ്നേഹം ഇവയെക്കുറിച്ചോര്‍ക്കുമ്പോള്‍, ഇത്രമേല്‍ കാവ്യാത്മകമൊ കാല്പനികമൊ ആയ ജീവിതം ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടായിരുന്നില്ല’ എന്നാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞതാകട്ടെ “രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ സ്വാധീനം ചെലുത്തിയ വിപ്ളവ ചൈതന്യമായിരുന്നു ഭഗത്സിങ്: ആ ചൈതന്യം അജയ്യമായിരുന്നു, ഇതില്‍നിന്നും ജ്വലിക്കുന്ന അഗ്നിനാളം ഒരിക്കലും കെട്ടടങ്ങുകയില്ല’ എന്നാണ്. വിപ്ളവകാരികളെ എന്നും നിന്ദിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരന്‍ പട്ടാഭി സീതാരാമയ്യക്കു പോലും പറയേണ്ടി വന്നത് (1931 ലെ കറാച്ചി സമ്മേളനത്തില്‍) ‘ഭഗത്സിങിന്റെ നാമധേയം ഗാന്ധിജിയിലുള്ളതു പോലെ തന്നെ ഇന്ത്യയിലൊട്ടാകെ പ്രശസ്തമായിരുന്നു’ എന്നാണ്. ‘ഭഗത്സിങിന്റെ ധീരതയും ആത്മാര്‍പ്പണവും ഇന്ത്യന്‍ യുവാക്കള്‍ക്ക് എന്നും പ്രചോദനമരുളും’ എന്ന് പണ്ഡിറ്റ് നെഹ്റുവും ഉല്‍ഘോഷിക്കുകയുണ്ടായി.

ഇത്രയും ഉദ്ധരിച്ചത് ഭഗത്സിങ് ഒരു ഭീകരവാദിയായിരുന്നില്ലെന്നും, മറിച്ച് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാനത്തെ ലക്ഷ്യബോധവും സംഘടിത സ്വഭാവവുമുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുകയെന്ന കാലഘട്ടത്തിന്റെ അര്‍പ്പിത ദൌത്യം നിര്‍വഹിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും സാക്ഷ്യപ്പെടുത്താനാണ്. ഇന്ത്യന്‍ ചക്രവാളത്തില്‍ ഒരു മിന്നല്‍പ്പിണര്‍പോലെ ഉദിച്ചസ്തമിക്കുകയായിരുന്നു ഭഗത്സിങ് എന്ന വിപ്ളവ ജ്യോതി. യൌവനത്തിന്റെ തുടിപ്പില്‍ 24 -ാം വയസ്സിലാണ് രക്തസാക്ഷിത്വം വരിച്ചത്. രാഷ്ട്രീയ ജീവിതത്തിന് അഞ്ച് വര്‍ഷക്കാലം മാത്രം ആയുസ്. അതിനിടയില്‍ രണ്ടു വര്‍ഷവും ഒളിവില്‍. ഹ്രസ്വമായ ഈ കാലയളവിലാണ് ലോകവിപ്ളവ പ്രസ്ഥാനത്തിനു തന്നെ ആവേശമായും ഒരു യുഗത്തിന്റെ വഴികാട്ടിയായും ഭഗത്സിങ് കത്തിജ്വലിച്ചത്.

ഭഗത്സിങിന്റെ കുടുംബം തന്നെ വിപ്ളവവീര്യത്തിന്റെ ഊര്‍ജസ്രോതസ്സായിരുന്നു. മുത്തച്ഛന്‍ കടുത്ത സാമ്രാജ്യത്വ വിരോധിയും സാമൂഹ്യപരിഷ്കര്‍ത്താവും പഞ്ചാബ് കേസരി ലാലാ ലജ്പത്റായിയുടെ സഹപ്രവര്‍ത്തകനുമായ അര്‍ജുന്‍സിങ്. അച്ഛന്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തിലെ നായകത്വം വഹിച്ച് നിരവധി തവണ കാരാഗൃഹത്തിലടക്കപ്പെട്ട കിഷന്‍സിങ്. ഇളയച്ഛന്‍ അജിത്സിങ് ജന്മനാടിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആജീവനാന്തം നാട് കടത്തപ്പെട്ടയാള്‍. മറ്റൊരിളയച്ഛന്‍ സ്വരന്‍സിങ് ബ്രിട്ടീഷ് തടവറയില്‍ കൊടിയ മര്‍ദനത്തിനു വിധേയനായി 23 -ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച വിപ്ളവകാരി.

പിറന്നു വീഴുമ്പോള്‍തന്നെ കണ്ണും കാതും എതിരേറ്റത് സാമ്രാജ്യത്വ വിരുദ്ധതയുടെ ശബ്ദവും വെളിച്ചവുമായിരുന്നു. തന്റെ കുടുംബത്തോടും ഇന്ത്യന്‍ ജനതയോടു ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തുന്ന കൊടുക്രൂരതയോടും സമൂഹത്തിലെ പാരമ്പര്യ വിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളോടുമുള്ള എതിര്‍പ്പും പകയുമാണ് ബാലനായ ഭഗത്തിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് മാറ്റ് കൂട്ടിയത്. വിപ്ളവാഗ്നിയുടെ കനല്‍കോരി ജ്വലിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ഭഗത്സിങ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേവലം 18 വയസ്സു മാത്രം പ്രായമായ കര്‍ത്താര്‍സിങ് സാരാഭായിയുടെ രക്തസാക്ഷിത്വമായിരുന്നു. ഒന്നാം ലാഹോര്‍ ഗൂഢാലോചന കേസിലെ പ്രതിയാക്കിയാണ് ഭരണകൂടം ഈ ബാലനെ തൂക്കിലേറ്റിയത്. വധശിക്ഷക്കു വിധിച്ച ന്യായാധിപന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു: ‘ഇവന്‍ ഒരിളം പൈതലാണെങ്കിലും കുറ്റവാളികളില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയാണ്. ആകയാല്‍ ഇവനോട് തെല്ലും ദാക്ഷിണ്യമില്ല’. ന്യായാധിപന്റെ മുഖത്തു നോക്കി ആ കൊച്ചു വിപ്ളവകാരി പറഞ്ഞു: ‘നിങ്ങളുടെ അടിമയായി കഴിയുന്നതിനെക്കാള്‍ അഭികാമ്യം എനിക്കീ കൊലക്കയറില്‍ ജീവന്‍ വെടിയുന്നതാണ്. എനിക്കൊരു പുനര്‍ജനി സാധ്യമാകുമെന്നു സങ്കല്‍പ്പിച്ചാല്‍ ഇനിയും അടര്‍ക്കളത്തിലിറങ്ങും’. കര്‍ത്താറിന്റെ ഈ വാക്കുകള്‍ ഭഗത്സിങിന്റെ ബാല മനസ്സില്‍ ശിലാഫലകം പോലെ കൊത്തിവെക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവായി കര്‍ത്താറിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഭഗത്സിങ് തന്നെ ഇങ്ങനെ പറഞ്ഞു: ‘കൊടുങ്കാറ്റില്‍ നിന്ന് കൊളുത്തിയ അഗ്നിപര്‍വതം കണക്കെ ജ്വലിച്ച ആ സംഭവം, സ്വപ്നം കാണുന്ന എന്റെ മനസ്സിലെ സമര ഖഡ്ഗത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു’ എന്നാണ്.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ ഭഗത്തിനു 12 വയസ്സ്. ലാഹോറിലെ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് ക്ളാസ് മുറിയില്‍വെച്ച്, ലോകത്തെ ഞെട്ടിച്ച സാമ്രാജ്യത്വ കൂട്ടക്കൊലയുടെ വിവരം കാതില്‍ തുളച്ചു കയറിയത്. ഭഗത്സിങിന്റെ മനസ്സ് രോഷവും സങ്കടവും കൊണ്ട് വിജൃംഭിതമായി. രണ്ട് മുന്നു ദിവസം ക്ളാസില്‍ പോകാനേ കഴിഞ്ഞില്ല. പിന്നീട് ഏകാന്ത പഥികനായി ആ സമര ഭൂവിലേക്ക് നടന്നു പോയി. രക്തപ്പുഴയൊഴുകി ചുവന്നു തുടുത്ത ആ മണ്ണില്‍ നിന്നും ഒരു പിടി എടുത്ത് സ്ഫടിക കുപ്പിയില്‍ നിറച്ചു. പിന്നെ കണ്ണടച്ച് ഇപ്രകാരം പ്രതിജ്ഞയെടുത്തു. ’മാതൃഭൂമിക്കായി ബലിയര്‍പ്പിച്ച നിങ്ങളുടെ മഹായജ്ഞം പൂര്‍ത്തിയാക്കാന്‍ ഉശിരോടെ ഞാന്‍ ശ്രമിക്കും. ലക്ഷ്യം നേടാനായില്ലെങ്കില്‍ എന്റെ ജീവനും സസന്തോഷം ബലിയര്‍പ്പിക്കും’.

പഠനത്തോടൊപ്പം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും ആ ബാലന്‍ ആകൃഷ്ടനായി. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് തീരെ പ്രതിപത്തി തോന്നിയില്ല. അതിനുള്ള കാരണങ്ങളില്‍ ഒന്ന്, ഇന്ത്യയിലാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച നിസ്സഹകരണ സമരം മഹാത്മജി പൊടുന്നനെ ഉപേക്ഷിച്ചതു തന്നെ. 1922 ഫെബ്രുവരി 5 -ലെ ചൌരി ചൌരാ സംഭവം ഇതിനൊരു നിമിത്തമായി എടുത്താണ് സമരാഗ്നിയില്‍ മഹാത്മജി വെള്ളമൊഴിച്ചതെന്നും, ഗാന്ധിയന്‍ മുറ ഇന്ത്യയുടെ മോചനത്തിന് അഭികാമ്യമല്ലെന്നും ഭഗത്സിങ് ഉറച്ചു വിശ്വസിച്ചു. ഒപ്പം റഷ്യയിലെ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ അലയും, മാര്‍ക്സിസം ലെനിനിസത്തിന്റെ ബാലപാഠവും ഭഗത്സിങിനെ വിപ്ളവ പാതയിലേക്ക് നയിച്ചു. ഈ സന്ദേശമാണ് ഭഗത്സിങിനെയും സഖാക്കളെയും ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ അസോസിയേഷന്‍ “ഹ്ര” എന്ന വിപ്ളവ സംഘടനക്ക് ജന്മം നല്‍കാനും, വടക്കെ ഇന്ത്യയിലാകെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനും സഹായിച്ചത്.
‘ഹ്ര’യുടെ വ്യാപനം പൊതുവെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ വിരക്തി പൂണ്ട ഇന്ത്യന്‍ യുവത്വത്തെ ഹഠാദാകര്‍ഷിച്ചു. ഭഗത്സിങിന്റെ തീക്ഷ്ണമായ ബുദ്ധിശക്തിയും പാണ്ഡിത്വവും, തന്റേടവും, ആത്മാര്‍ഥതയും, വിവിധ ഭാഷാ പണ്ഡിത്യവും, പ്രകാശിതമായ കര്‍മൌത്സുക്യവും, സാഹിത്യ രചനയിലെ നൈപുണ്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന വിപ്ളവകാരികളില്‍ ഒരാളാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ’ഹ്ര’യുടെ പ്രവര്‍ത്തനത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു ‘കക്കോരി ഗൂഢാലോചന കേസ്’. കോണ്‍പൂര്‍ ആസ്ഥാനമാക്കി റാം പ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഒരു വിപ്ളവ ഗ്രൂപ്പ്, തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ധനം കണ്ടെത്താന്‍, തീവണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന സര്‍ക്കാര്‍ പണപ്പെട്ടി കൊള്ളയടിച്ച സംഭവമാണ് ‘കക്കോരി ഗൂഢാലോചന’ കേസ്. ഈ കേസിന്റെ മറവില്‍ നിരപരാധികളായ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്, ‘ഹ്ര’ യെ തകര്‍ക്കുക കൂടിയായിരുന്ന സാമ്രാജ്യത്വ ലക്ഷ്യം. ബിസ്മിലി നും നാല് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ നല്‍കുകയും ‘ഹ്ര’യുടെ നിരവധി നേതാക്കള്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയെ സംഘടനക്ക് നേരിടേണ്ടി വന്നു.

എന്നാല്‍ ഒളിവില്‍നിന്നു കൊണ്ട് ഭഗത്സിങ് നിരോധിക്കപ്പെട്ട ‘ഹ്ര’ക്കു പകരം ‘നൌജവാന്‍ ഭാരത് സഭ’യെന്ന പുതിയ സംഘടനക്ക് ജന്മം നല്‍കി. മതസൌഹാര്‍ദം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്തിനു രാഷ്ട്രീയ സ്വാതന്ത്യ്രത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്യ്രം കൂടി കൈവരണമെന്നും, തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉണ്ടാവണമെന്നും സഭയുടെ പരിപാടിയില്‍ നിര്‍ദേശിച്ചു. റാകിഷന്‍ പ്രസിഡന്റും ഭഗത്സിങ് സെക്രട്ടറിയുമായ സഭ വിവിധ സംസ്ഥാനങ്ങളില്‍ ശക്തി കേന്ദ്രമായി വളര്‍ന്നു.എന്നാല്‍ ഭഗത്സിങിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് രണ്ടു വര്‍ഷം ജയിലിലടച്ചു. ജയിലില്‍വെച്ചും പോരാട്ടം തുടരുകയായിരുന്നു ആ വിപ്ളവകാരി. 80 ദിവസം നീണ്ടു നിന്ന നിരാഹാരം ലോകശ്രദ്ധ പിടിച്ചു പറ്റി. ഭഗത്സിങിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയാകെ മുറവിളി കൂട്ടി. ഒടുവില്‍ ദേശീയ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

രണ്ട് വര്‍ഷത്തെ കാരാഗൃഹ വാസത്തിനു ശേഷം ജയില്‍ മോചിതനായ ഭഗത് വര്‍ധിത വീര്യത്തോടെ കര്‍മരംഗത്തിറങ്ങി. മന്ദീഭവിച്ച ‘ഹ്ര’യെ പുനഃസംഘടിപ്പിക്കാന്‍ 1929 സെപ്തംബര്‍ 8, 9 തീയതികളില്‍ കോണ്‍പൂരില്‍ സമ്മേളിച്ചു. ഭഗത്സിങ്, രാജഗുരു, സുഖദേവ്, യശ്പാല്‍, ഭഗവതീചരന്‍ വോറ, സുശീലാദേവി തുടങ്ങി 60 പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് എന്ന പുതിയ സംഘടനക്ക് രൂപം കൊടുത്തു. ‘ഹസ്ര’ വിപ്ളവ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരോധിക്കപ്പെട്ട ഹസ്രയുടെ പ്രവര്‍ത്തകര്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു.

ഭഗത്സിങിന്റെയും സഖാക്കളുടെയും ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു കോണ്‍ഗ്രസ് നേതാവായ ലാലാ ലജ്പത് റായിയുടെ കൊലപാതകം. ഇന്ത്യയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട ഭരണ പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടന്‍ നിയോഗിച്ച സൈമണ്‍ കമീഷനെ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. കമീഷന്‍ എത്തുന്നേടത്തെല്ലാം ‘ഗോ ബേക്ക്’ വിളിച്ച് മടക്കി അയക്കുകയായിരുന്നു സമരമുറ. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ കമീഷനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വന്ദ്യവയോധികനായ ലാലാജിയെ പൊലീസ് തിരഞ്ഞു പിടിച്ച് മര്‍ദിച്ചത്. ഭഗത്സിങടക്കം പ്രതിരോധനിര സൃഷ്ടിച്ചെങ്കിലും ലാലാജി മര്‍ദനത്തിനു വിധേയനായി നവംബര്‍ 17 ന് അന്ത്യശ്വാസം വലിച്ചു. ഭാരതത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിനു പ്രതികാരം ചെയ്യാന്‍ ‘രക്തത്തിനു പകരം രക്തം’ എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നടത്താന്‍ ഭഗത്സിങും സഖാക്കളും പദ്ധതിയിട്ടു. ദിവസങ്ങള്‍ക്കകം സാന്റേഴ്സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചു കൊണ്ടായിരുന്നു തങ്ങളുടെ പ്രതികാരാഗ്നി അടക്കിയത്.

ഭഗത് ഒരു കൊലക്കേസില്‍ കൂടി പ്രതിയായി. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ നിര്‍ജീവമായ കോണ്‍ഗ്രസ് ഗാന്ധിജിയുടെ വ്യക്തി പ്രഭാവത്തില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. മറുഭാഗത്ത് ’ഹസ്ര’യുടെ കൊടിക്കീഴില്‍ വിപ്ളവ പ്രസ്ഥാനവും ശക്തിപ്പെട്ടു. ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം ശക്തമായ നിയമം കൊണ്ടുവന്നു. പൊതുരക്ഷാ ബില്‍, പത്ര നിയന്ത്രണ ബില്‍, തൊഴില്‍ തര്‍ക്ക ബില്‍ എന്നിവയായിരുന്നു അത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഹസ്ര തീരുമാനിച്ചു. നിയമനിര്‍മാണ സഭയില്‍ ബോംബെറിഞ്ഞ് പ്രതിഷേധിക്കുകയും ആവശ്യങ്ങളടങ്ങിയ ലഘുലേഖ രക്തലിപികളാല്‍ എഴുതി വിതരണം ചെയ്യുകയും രക്ഷപ്പെടാതെ അറസ്റ്റ് വരിക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത് ദൌത്യത്തിന്റെ ചുമതല ധീരന്മാരായ ഭഗത്സിങിനെയും ബടുകേശ്വര്‍ ഭത്തിനെയും ഏല്‍പ്പിച്ചു.1929 ഏപ്രില്‍ 8 ന് നിയമനിര്‍മാണ സഭ ചേരുമ്പോഴേക്കും ഏറെ സാഹസികമായ പ്രവര്‍ത്തനത്തിലൂടെ ബോംബും ലഘുലേഖയുമായി സമ്മേളന ഗാലറിയില്‍ ഹാജരായി. മോത്തിലാല്‍ നെഹ്റുവിന്റെ പാസാണ് സംഘടിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനം സഭാധ്യക്ഷനായ വിക്തല്‍ ഭായ് പട്ടേല്‍ പുറപ്പെടുവിക്കുന്ന മാത്രയില്‍ വിജനമായ തറയിലേക്ക് ഭഗത്സിങ് ബോംബ് വലിച്ചെറിഞ്ഞു. വന്‍ സ്ഫോടനത്തില്‍ സഭാംഗങ്ങള്‍ ഞെട്ടി വിറച്ചു. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളികള്‍കൊണ്ട് ഹാള്‍ മുഖരിതമായി. പുക പടലം കൊണ്ട് പരിസരം മൂടപ്പെട്ടു. ആത്മരക്ഷാര്‍ഥം പലരും പല വഴിക്ക് കുതിച്ചു. നിര്‍ഭയരായി, തങ്ങളെ ഏല്പിച്ച ദൌത്യം നിര്‍വഹിച്ച ആത്മസംതൃപ്തിയോടെ രണ്ട് വിപ്ളവകാരികളും സഭാ തലത്തില്‍തന്നെ ഇരിപ്പുറപ്പിച്ചു. ഏറെ സമയത്തിനുശേഷം ഭയപ്പാടോടെ അറച്ചറച്ച് കടന്നു വന്ന സുരക്ഷാ ഭടന്മാര്‍ക്കു മുമ്പില്‍ കരങ്ങള്‍ നീട്ടി സുസ്മേരവദനരായി അറസ്റ്റ് വരിച്ചു.

വാര്‍ത്ത ബ്രിട്ടീഷ് കൊട്ടാരത്തെ ഞെട്ടിച്ചു. രാജ്യമാകെ ഭഗത്സിങിന്റെ ധീര നടപടി ചര്‍ച്ചാവിഷയമായി.1929 നാണ് ബോംബ് കേസ് വിചാരണ ആരംഭിച്ചത്. ആസഫലിയും ഭാര്യ അരുണാ ആസഫലിയുമാണ് ഭഗത്സിങിനു വേണ്ടി കേസ് വാദിച്ചത്. കോടതിയില്‍ എത്തുമ്പോഴെല്ലാം സഖാക്കള്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഭരണകൂടത്തിന്റെ ഓരോ വാദങ്ങളെയും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്യ്രേഛയുടെയും ആത്മാവിഷ്കാരത്തിന്റെയും ഭാഷയില്‍ പ്രതിരോധിച്ചു. തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച പ്രസ്താവനകള്‍ വായിച്ചു. ഇന്ത്യന്‍ വിപ്ളവ ചരിത്രത്തിലെ അമൂല്യ രേഖയാണ് ഈ പ്രസ്താവനകള്‍. ജയിലിനകത്തും വിപ്ളവകാരികള്‍ പ്രക്ഷോഭമാരംഭിച്ചു. നിരാഹാര സമരം, രക്തസാക്ഷി ദിനാചരണം, ലെനില്‍ ചരമ ദിനാചരണം തുടങ്ങിയവ ഇതില്‍ പ്രധാനം. ലെനിന്‍ ദിനത്തില്‍ കോടതിയില്‍ ഹാജരായത് ചുവന്ന ടവല്‍ കഴുത്തില്‍ ചുറ്റിയും ‘സോഷ്യലിസ്റ്റ് വിപ്ളവം നീണാള്‍ വാഴട്ടെ, ലെനിന്റെ നാമം അനശ്വരം, സാമ്രാജ്യത്വം തുലയട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിയുമാണ്. ഒടുവില്‍, പ്രതീക്ഷിച്ചതു പോലെ തന്നെ ആ ധീര വിപ്ളവകാരികളെ വധശിക്ഷക്കു വിധിച്ചു.

രാജ്യം ഇളകി മറിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ നിയമ സഹായ സമിതി രൂപീകരിച്ചു. ഇതിനോട് പ്രതികരിച്ച് ഭഗത്സിങ് പറഞ്ഞു. ‘ബ്രിട്ടീഷ് ഭരണത്തിന് ഞങ്ങളുടെ ജീവനാണ് ആവശ്യം, സമിതിക്ക് ലഭിച്ച പണം കൊണ്ട് തടവുകാര്‍ക്ക് പുസ്തകം വാങ്ങുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുക’. മരണത്തിന്റെ നിമിഷങ്ങള്‍ അടുക്കുന്തോറും ഭഗത്സിങ് ഏറെ സന്തോഷവാനായിരുന്നു. ഭഗത്സിങിനെ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ച ജവാഹര്‍ലാല്‍ നെഹ്റു തന്റെ ആത്മകഥയില്‍ വിവരിക്കുന്നതിങ്ങനെയാണ്. ‘ആകര്‍ഷകവും പ്രജ്ഞാശക്തി ദ്യോതിപ്പിക്കുന്നതുമായ ആ മുഖം പ്രശാന്തവും സൌമ്യവുമായിരുന്നു. ക്രോധത്തിന്റെ ഒരു ലാഞ്ഛന പോലും അവിടെ നിഴലിച്ചില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും സംസാരവും മാന്യമായ നിലയിലായിരുന്നു.

’തടവറയില്‍ കഴിയവെ സഹപ്രവര്‍ത്തകനായ ബടുകേശ്വര്‍ ദത്തിനയച്ച കത്തില്‍ ഭഗത്സിങ് ഇങ്ങനെ രേഖപ്പെടുത്തി. ‘ഞാന്‍ സന്തോഷപൂര്‍വം കൊലമരത്തിലേറും. വിപ്ളവകാരികള്‍ എത്ര മാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിനു കാണിച്ചു കൊടുക്കും’. ശിക്ഷ നടപ്പാക്കുന്നതിനിടയിലെ ഏതാനും മാസത്തെ ഇടവേളകള്‍ ഭഗത്സിങ് പുസ്തക വായനയുടെ ലഹരിയിലായിരുന്നു. വായിച്ചും എഴുതിയും അവശേഷിച്ച ദിവസങ്ങള്‍ ഉല്ലാസപൂര്‍വം ചെലവഴിച്ചു. ഇതിനിടയില്‍ ജീവന്‍ ബലി കഴിച്ചെങ്കിലും ജയിലില്‍നിന്നും മോചിപ്പിക്കാമെന്ന് വിപ്ളവകാരികളായ സുഹൃത്തുക്കള്‍ ഭഗത്തിനോട് കുറിപ്പു മുഖേന അറിയിച്ചു. അവര്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘പാര്‍ടിയും അതിന്റെ മഹത്തായ ത്യാഗങ്ങളും എന്നെ ഏറ്റവും ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിച്ചിരുന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ധീരതയോടെ മന്ദഹാസവുമായി തൂക്കിലേറിയാല്‍ ഭാരതത്തിലെ അമ്മമാര്‍ എന്നെ മാതൃകയാക്കാന്‍ തങ്ങളുടെ സന്താനങ്ങളെ പ്രേരിപ്പിച്ചു കൊള്ളും. ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാനെന്ന് സ്വയം കരുതുന്നു’.

1931 മാര്‍ച്ച് 23 നാണ് ഭഗത്സിങ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് സമയമായ വിവരം മജിസ്ട്രേട്ട് അറിയിച്ചത്. അപ്പോള്‍ ആ വിപ്ളവകാരി ലെനിന്റെ ഭരണകൂടവും വിപ്ളവവുമെന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുകയായിരുന്നു. ഏതാനും പേജുകള്‍മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണമെന്നും ഇതൊന്നു വായിച്ച് തീര്‍ത്തോട്ടെ എന്നുമുള്ള ഭഗത്സിങിന്റെ അഭ്യര്‍ഥന മജിസ്ട്രേട്ടിനെ അത്ഭുത സ്തബ്ധനാക്കി. വായിച്ചു തീര്‍ത്ത് പുസ്തകം മടക്കി വെച്ച് പുഞ്ചിരി തൂകി മജിസ്ട്രേട്ടിനോട് പറഞ്ഞു. ‘മിസ്റ്റര്‍ മജിസ്ട്രേട്ട്, ഭാരതത്തിന്റെ വീര പുത്രന്മാര്‍ എത്ര മാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കു വേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ട് കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍തന്നെ! ’ഭഗത്സിങും സുഖദേവും രാജ്ഗുരുവും ഇരുവശങ്ങളിലുമായി തോളില്‍ കൈയിട്ട് മുദ്രാവാക്യം മുഴക്കി കഴുമരത്തിന്റെ തട്ടിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിക്കാന്‍ ആരാച്ചാരെ അനുവദിച്ചില്ല. സ്വയം കഴുത്തിലണിഞ്ഞ് ആവേശ ഭരിതരായി ഉച്ചൈസ്തരം ഉല്‍ഘോഷിച്ചു. “ഭാരത് മാതാ കീ ജെയ് … ഇന്‍ക്വിലാബ് സിന്ദാബാദ്.”

ഭാരതം ഒന്നടങ്കം ഈ നിമിഷത്തില്‍ വിറങ്ങലിച്ചു നിന്നു. രക്തസാക്ഷികളുടെ ജഡത്തെപ്പോലും ബ്രിട്ടീഷ് ഭരണകൂടം നിന്ദിച്ചു. മണ്ണണ്ണ ഒഴിച്ച് കത്തിച്ച് പാതി വെന്ത മൃതദേഹം നദിയിലൊഴുക്കിയാണ് പ്രതികാരം തീര്‍ത്തത്. എന്നാല്‍ വിവരമറിഞ്ഞ ജനാവലി ഒന്നടങ്കം കുതിച്ചെത്തി നദിയില്‍നിന്നും ഭൌതിക ശരീരം വീണ്ടെടുത്ത് ഭക്ത്യാദരപൂര്‍വം സംസ്കരിച്ചു. വിപ്ളവകാരികളുടെ ഭൌതിക ശരീരത്തെ നശിപ്പിക്കാം. എന്നാല്‍ അവര്‍ ഉയര്‍ത്തി വിട്ട ആശയത്തിന്റെ പ്രസരണത്തെ തടുക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന സന്ദേശം ഭഗത്സിങ് ലോകത്തിന് നല്‍കുന്നു.

(കടപ്പാട്: വിവിധ പുസ്തകങ്ങൾ, ലേഖനങ്ങള്‍)

നാരായണൻ വെളിയംകോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍

September 24th, 2012

thilakan-epathram

സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയുടെ ശാപമെന്ന സത്യം തിലകന്‍ എന്ന മഹാനടന്‍ ഈ ലോകത്തോട് തുറന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തെ മലയാള സിനികയില്‍ നിന്നു തന്നെ മാറ്റി നിര്‍ത്താനും, തല്ലാനും, കൊല്ലാനും, അധിക്ഷേപിക്കാനും മുതിര്‍ന്ന് ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളുമായി മാറിയ പലരും ഇന്ന് തിലകന്റെ അഭിനയ പ്രതിഭയെ പറ്റി സംസാരിക്കുന്നത് കാണുമ്പോള്‍ പുച്ഛമാണു തോന്നുന്നത് . മലയാളികളുടെ കാപട്യം തിരിച്ചറിയാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ശ്രദ്ധാപൂര്‍‌വ്വം വീക്ഷിക്കണം. ജനങ്ങള്‍ ആരാധിക്കുന്നവര്‍ എത്ര അല്പന്മാരാണെന്ന് മനസ്സിലാക്കാന്‍ ഉതകുന്ന സന്ദര്‍ഭങ്ങളാണിതൊക്കെ. തിലകന്റെ മരണത്തില്‍ ഒരു പരിധി വരെ അമ്മയെന്ന സംഘടനയുടെ പങ്ക് തള്ളിക്കളയാന്‍ സാധ്യമല്ല. അത്രത്തോളം മാനസ്സിക സമ്മര്‍ദ്ദമാണു ആ സംഘടന അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.

തിലകനെന്ന അഭിനയ ചക്രവര്‍ത്തിയുടെ ആദര്‍ശ നിഷ്ഠ, കലയോടുള്ള പ്രതിബദ്ധത ഇതൊന്നും ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു അഭിനയം. നിഷേധിയുടെ സ്വരം, ഭാവം അതായിരുന്നു തിലകന്‍ എന്ന നടനും വ്യക്തിയും. മുണ്ടക്കയം തിലകന്‍ എന്ന നാടകക്കാരനായ കമ്യൂണിസ്റ്റില്‍ നിന്ന് തിലകന്‍ എന്ന ഇരുത്തം വന്ന നടനിലേക്കുള്ള ദൂരത്തിലും ഈ വാര്‍ധക്യ കാലത്തും തിലകനിലെ വ്യക്തിയുടെ ആദര്‍ശത്തിലും കാര്‍ക്കശ്യങ്ങളിലും ഒരു അണുകിട വ്യതിയാനം സംഭവിച്ചിട്ടില്ല. 19-മത്തെ വയസ്സില്‍ നാടകാഭിനയത്തിന് വീട്ടുകാര്‍ എതിരെന്ന് കണ്ടപ്പോള്‍ വീടു വിട്ടിറങ്ങിപ്പോന്ന തിലകന്റെ അതേ ആര്‍ജ്ജവം തന്നെയാണ് 2010 ല്‍ അമ്മ എന്ന സംഘടന അദ്ദേഹത്തെ പുറത്താക്കിയപ്പോഴും കണ്ടത്. ഒന്നിനു മുന്നിലും കൂസാത്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ചോരയും നീരും തന്നെയായിരുന്നു തിലകൻ. തനിക്ക് തോന്നുന്ന ശരികള്‍ ആരെ അലോസരപ്പെടുത്തിയാലും അത് വിളിച്ചു പറയാനുള്ള ചങ്കൂറ്റമാണ് തിലകനെ മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പോലെ തന്നെ വ്യത്യസ്തനാക്കുന്നത്.

സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയുടെ ശാപം എന്ന വിമര്‍ശനം ഉയര്‍ത്തിയ തിലകന് അതിന്റെ പേരില്‍ നഷ്ടമായ ചിത്രങ്ങളുടേയും അപ്രഖ്യാപിത വിലക്കുകളുടേയും എണ്ണം എത്രയെന്ന് എല്ലാവര്‍ക്കും നന്നായറിയാം. എന്നിട്ടും തിലകനിലെ നിഷേധിയുടെ സ്വരം ഉറച്ചു തന്നെ നിന്നു. കടുത്ത ജീവിത ദുരിതങ്ങളിലൂടെ മുണ്ടക്കയത്തെ കയറ്റിറക്കങ്ങളെ അതിജീവിച്ച് വളര്‍ന്ന ഒരാളിന് ഏത് വിമര്‍ശനത്തേയും പ്രതിസ്വരത്തേയും മറികടക്കാന്‍ പോന്ന കരുത്തുണ്ടായിരുന്നു. കരുത്തുറ്റ നടന്‍ ഇമേജിന് പകരം വെക്കാന്‍ ഇനി മലയാള സിനിമയില്‍ മറ്റൊരു നടനില്ല. പി. ജെ. ആന്റണി, ബാലന്‍ കെ. നായര്‍, ഭരത് ഗോപി, തിലകൻ, മുരളി… ഈ പട്ടികയിലുള്ള ആരും ഇന്ന് ജീവിച്ചിരിപ്പില്ല. സ്വന്തം അമ്മയോട് വഴക്കിട്ട വാശിയില്‍ ഇറങ്ങിപ്പോന്ന തനിക്ക് ഈ അമ്മയുടെ വിലക്ക് വെറും പുല്ലാണ് എന്നായിരുന്നു അമ്മ സംഘടനയില്‍ നിന്നുള്ള വിമര്‍ശനങ്ങളോട് തിലകന്റെ പ്രതികരണം. ജാതിപ്പേര് എഴുതാത്തതിന് കോളേജില്‍ പുറത്താക്കപ്പെട്ടിട്ടുള്ള തിലകന്‍ എക്കാലത്തും തികഞ്ഞ മതേതരത്വ വാദിയായിരുന്നു. ഈ ലോകത്ത് വിട പറഞ്ഞ് പൊതുദര്‍ശനത്തിനായി തിലകന്‍ വെള്ള പുതച്ച് കിടക്കുമ്പോള്‍ സിനിമാ ലോകത്തു നിന്ന് വരാനിടയുള്ള മഹത് വചനങ്ങള്‍ നമുക്ക് ഊഹിക്കാന്‍ കഴിയും. തിലകനെ അവര്‍ വാഴ്ത്തിപ്പാടും. ജീവിച്ചിരിക്കുമ്പോള്‍ തിലകനെ മാറ്റൂ എന്ന് നിര്‍ദേശിക്കുന്നതില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചവരും തിലകനെ തല്ലാന്‍ കയ്യോങ്ങിയവരും അദ്ദേഹത്തെ ഇനി വാഴ്ത്തുന്നതും നാം കാണും.

നാരായണൻ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

പോന്നോണം വരവായി… പൂവിളിയുമായി

September 7th, 2011

onam-pookkalam-epathram

മലയാളി മനസ്സില്‍ ഗൃഹാതുരമായ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി പൂവിളിയുമായി ഒരു പൊന്നോണം കൂടി വന്നിരിക്കുന്നു. പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം മലയാള നാട്ടില്‍ മാവേലി നാടു വാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്. കള്ളവും ചതിയുമില്ലാത്ത, മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞ്ഞിരുന്ന നന്മയുടെ കാലം. മനുഷ്യത്തവും മാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച്, പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം.

ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പറ്റിയുള്ള ത്രസിക്കുന്ന സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളി മനസ്സുകളില്‍ പ്രത്യാശയുടെ പൊന്‍‌കിരണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണ സങ്കല്‍പ്പമിന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.

കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. ചോര നീരാക്കി പാടത്തും പറമ്പിലും കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യ മുഹര്‍ത്തമായിരുന്നു. ഇടവപ്പാതിയിലെ തോരാത്ത പെരുമഴയും, കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങ്ങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങ്ങമാസം, കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു. എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ നിറഞ്ഞിരുന്ന നെല്ലും, തൊടിയില്‍ നിറഞ്ഞിരുന്ന പൂക്കളും, മനസ്സില്‍ നിറഞ്ഞിരുന്ന ആഹ്ലാദവും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പോയ കാലത്തിന്റെ മധുര സ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു.

വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങ്ങളൊരുക്കുവാനുള്ള വിഭവങ്ങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ശാരീരിക അധ്വാനം അപമാനമായി കരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു. എന്തിനും ഏതിനും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തു പാട്ടിന്റെ നാടന്‍ ശീലുകള്‍ കൊണ്ട് നാടിനെ പുളകം‌ കൊള്ളിച്ചിരുന്ന, നാടിനാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും വ്യാപാര സമുച്ചയങ്ങളും പടുത്തുയര്‍ത്തിയിരിക്കുന്നു. അവശേഷിക്കുന്നതും വെട്ടിപ്പിടിക്കാന്‍ കഴുകന്റെ കണ്ണുമായി ഭൂമാഫിയ സംഘങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും റോന്ത് ചുറ്റുകയാണ്.

നമ്മുടെ കുട്ടികള്‍ക്കു പോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.

ഓണക്കാലത്ത് മലയാള നാടിനെ സുന്ദരമാക്കാന്‍ പ്രകൃതിക്ക് പോലും അതീവ ശ്രദ്ധയാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂമരങ്ങളും, പുല്‍ച്ചെടികളും, മലയാള നാടിന്റെ മുഖം മാത്രമല്ല, മലയാളികളുടെ മനസും പ്രസന്നമാക്കിയിരുന്നു. മലയാള നാട്ടിലെ മരങ്ങളൊക്കെ പൂത്തുലഞ്ഞു വര്‍ണ്ണ ഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിതയായിരുന്നു. എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നു പോലും അത്തരം ആവേശം പടിയിറങ്ങിയിരിക്കുന്നു.

ഗ്രാമാന്തരങ്ങളില്‍ പോലും പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല. ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പ്രജാ വത്സലനായി നാടിനും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടു ഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന്‍ മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ചിരിക്കുന്നു. മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്.

കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഓണസങ്കല്പം പോലും ഇന്ന് വികലമാക്കപ്പെട്ടിരിക്കുന്നു. ഓണം ഇന്ന് ഏറ്റവും മൂല്യമുള്ള വ്യാപരോത്സവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓണത്തേയും മാവേലിയേയും വിപണനം ചെയ്യാനുള്ള മത്സരമാണിന്ന് നടക്കുന്നത്. ഓഫറുകളും സൗജന്യങ്ങളും പ്രഖ്യാപിച്ച് മനുഷ്യരുടെ മനസ്സിളക്കി കടക്കെണി ഒരുക്കുന്നതില്‍ ഇവര്‍ വിജയം കാണുന്നു. ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യ വരെ തയ്യാര്‍ ചെയ്തു കൊടുക്കാന്‍ വന്‍‌കിട കച്ചവടക്കാര്‍ രംഗത്തുണ്ട്. ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രാമായി മാറിയിരിക്കുന്നു.

ഓണത്തിന്റെ വര്‍ണ്ണ പൊലിമ ചാനലില്‍ കൂടി റിമോട്ടില്‍ വിരലമര്‍ത്തി ആസ്വദിക്കുകയാണു ഭൂരിഭാഗം ജനങ്ങളും. ഓണനാടും ആകെ ഇന്ന് മാറിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും അക്രമവും അഴിമതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.

വഞ്ചനയും കാപട്യവും അഴിമതിയും സമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടു നില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്. സമത്വ ഭാവനയും സഹോദര്യ ചിന്തയും നഷ്ടപ്പെട്ട സമൂഹത്തില്‍ വിദ്വേഷവും പകയും അക്രമങ്ങളും നിത്യ സം‌ഭവമായി മാറിയിരിക്കുന്നു. വര്‍ഗ്ഗിയതയും തീവ്രവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

എല്ലാ മതങ്ങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങ്ങളുണ്ടാക്കാന്‍ വര്‍ഗ്ഗീയ വാദികളും മത തീവ്രവാദികളും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വര്‍ഗ്ഗീയതയും മത തീവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച തീരുമാനങ്ങളെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണം.

കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങ്ങിച്ചും ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും കാട്ടാന്‍ ഒരുങ്ങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.

വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിനു വേണ്ടി എന്തു ക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങ്ങള്‍ ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്. വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുകയും വൃദ്ധ സദനങ്ങളില്‍ കൊണ്ട് ചെന്ന് തള്ളുകയും ചെയ്യുന്ന മക്കള്‍, ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, സ്വന്തം ചോരയില്‍ പിറന്ന പെണ്‍മക്കളെ പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍, പിഞ്ചു കുഞ്ഞുങ്ങളെയും വൃദ്ധകളെയും പോലും ലൈഗിക പീഡനത്തിന് ഇരയാക്കുന്ന മനുഷ്യ മൃഗങ്ങള്‍, കടക്കെണിയില്‍ നിന്ന് രക്ഷ തേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്‍, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങ്ങളാണ് നമ്മുടെ നാട്ടില്‍ നടമാടുന്നത്? നിസ്സഹായരായ മനുഷ്യരുടെ ദീനരോദനങ്ങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനീയമാണ്. എന്നുമെന്നും ശാന്തിയും സമാധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാ – ക്രിമിനല്‍ മാഫിയയുടെയും ക്വോട്ടേഷന്‍ സംഘങ്ങളുടെയും വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു. നീതിപീഠവും നീതിപാലകരും ഭരണാധികാരികളും ഇവരുടെ ഒത്താശക്കാരായി മാറുന്നതോടെ പാവപ്പെട്ട ജനം നിസ്സഹരായി മാറുകയാണ്.

ഇതിനെല്ലാം അറുതി വരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ? നാമെല്ലാം പാടി പുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒത്തരുമയോടെ സഹായിച്ചും സഹകരിച്ചും കഴിഞ്ഞിരുന്ന, ആ നന്മ നിറഞ്ഞ മാവേലി നാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?

മനുഷ്യ മനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും സാഹോദര്യവും പടിയിറങ്ങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങ്ങള്‍ പോലും തകര്‍ന്നു കൊണ്ടിരിക്കുകയാണ്.

സമൂഹത്തില്‍ കൂട്ടായ്മകള്‍ കുറയുന്നു. വിഭാഗീയത, ജാതി – മത ചേരി തിരിവുകള്‍, സഹകരണമില്ലായ്മ, മനുഷ്യര്‍ തമ്മിളുള്ള സ്നേഹത്തില്‍ സം‌ഭവിക്കുന്ന വിടവ്, അഴിമതി, അക്രമങ്ങള്‍, വര്‍ഗ്ഗീയത, തീവ്രവാദം തുടങ്ങി മനുഷ്യ രാശിക്ക് ഒരു തരത്തിലും ഗുണകരമല്ലാത്ത പ്രവണതകള്‍ ഏറി ഏറി വരുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യ മനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും കാര്‍ഷിക സമൃദ്ധിയിലേക്ക് മനസ്സു കൊണ്ടെങ്കിലും മടങ്ങിയെത്താനും നമുക്ക് സാധിച്ചങ്കില്‍ എന്ന് ആശിക്കുകയാണ്.

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം

April 18th, 2011

news-slanders-epathram

കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്‍ തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍ ഈ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കുന്ന വര്‍ക്കെതിരെ കുരക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍.

അഴിമതിക്കാര്‍ക്കും അവരുടെ ദല്ലാളര്‍മാര്‍ക്കും പെണ്‍ ‌വാണിഭ ക്കാര്‍ക്കും എതിരെ സഃ വി. എസ്. നടത്തുന്ന ശക്തമായ പോരാട്ടം ചില പത്ര പ്രവര്‍ത്തകര്‍ക്ക് അത്ര രസിക്കുന്നില്ല. ചിലരൊന്നും അത് തുറന്ന് പറയാറില്ല. മറ്റെന്തെങ്കിലും പറഞ്ഞ് അവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കാറാണു പതിവ്. എന്നാല്‍ അഴിമതിക്കാര്‍ക്കും പെണ്‍‌ വാണിഭക്കാര്‍ക്കും എതിരെ ജന പിന്തുണ ആര്‍ജ്ജിച്ച ഈ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കുന്ന സഃ വി. എസിനെ കോമാളിയെന്ന് വിളിക്കാനും അസഭ്യം പറയാനും ഗള്‍ഫിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പരസ്യമായി രംഗത്ത് വന്നത് ശ്രോതാക്കളുടെ ഇടയില്‍ ശക്തമായ പ്രതിഷേധത്തിന്ന് ഇടയാക്കിയിരിക്കുന്നു .

ഗള്‍ഫില്‍ ദുബായിലെ GOLD FM 101.3 തിരഞ്ഞെടുപ്പ് ദിവസം നടത്തിയ ലൈവ് ചര്‍ച്ചയില്‍ പങ്കെടുത്ത് ഒരു പ്രമുഖ പത്രത്തിലെ കോണ്‍ഗ്രസ്സുകാരനായ പത്ര പ്രവര്ത്തകനാണ് സഃ വി. എസ്. അച്ചുതാനന്ദനെ കോമളിയെന്നും മറ്റ് പദ പ്രയോഗങളും നടത്തി അധിക്ഷേപിച്ചത്.

അഴിമതിക്കാര്‍ക്കും പെണ്‍വാണിഭ ക്കാര്‍ക്കും എതിരെ സഃ അച്ചുതാനന്ദന്‍ അഴിച്ചു വിട്ട കൊടുങ്കാറ്റ് അവരെ അനുകൂലിക്കുന്നവരെ ശരിക്കും അങ്കലാപ്പി ലാക്കിയിരിക്കുന്നു. അതു കൊണ്ടു തന്നെയാണു സഃ വി. എസിനെ വ്യക്തിപരമായി അപമാനിക്കാന്‍ ഇവര്‍ തയ്യാറായിരിക്കുന്നത്. കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍ കോണ്ഗ്രസ്സും അവരെ അനുകൂലിക്കുന്നവരും അതിന്ന് തയ്യാറായില്ലായെന്ന് മാത്രമല്ല കിട്ടുന്ന സന്ദര്ഭങള്‍ അദ്ദേഹത്തിന്നെതിരെ അപവാദ പ്രചരണങള്‍ നടത്താന്‍ തയ്യാറാകുന്നു. രാഷ്ട്രീയത്തില്‍ സത്യസന്ധവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങള്‍ നടത്തുന്നവരെ മഹാ അപരാധികളായി കാണുകയും എല്ലാ വിധ തട്ടിപ്പും വെട്ടിപ്പും അഴിമതിയും പെണ്‍‌വാണിഭ മടക്കമുള്ള ദുഷ്‌പ്രവര്‍ത്തികള്‍ നടത്തി നാടിന്ന് അപമാനമായി തീരുന്നവരെ അനുകൂലിക്കാനും അവരെ പാടി പുകഴ്ത്താനും ചിലര്‍ തയ്യാറാകുന്നുവെന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായി കാണേണ്ടിയിരിക്കുന്നു.

സിന്ധു ജോയിയെ അച്ചുതാനന്ദന്‍ ‘ഒരുത്തി’ യെന്ന് വിളിച്ചുവെന്ന് പറഞ്ഞ് രോഷം കൊണ്ട, അതിന്നെതിരെ ശക്തമായി പ്രതികരിച്ച പല പത്ര പ്രവര്‍ത്തക മാന്യമാരും ചര്‍ച്ച ചെയ്യുന്ന പാനലില്‍ ഉണ്ടായിട്ടും ഇതിന്നെതിരെ ഒരക്ഷരം മിണ്ടിയില്ലായെന്നത് ശ്രദ്ധേയമാണു. അവതാരകന്‍ പോലും മൗനം പാലിച്ചു.

അധികാരവും പദവിയും ഉപയോഗിച്ച് പൊതു മുതല്‍ കട്ടു തിന്നവര്‍ക്കും പാവപ്പെട്ട പെണ്‍കുട്ടികളെ ലൈംഗികതക്കും പെണ്‍‌ വാണിഭത്തിന്നും ഇരയാക്കുന്ന വര്‍ക്കുമെതിരെ വിട്ടു വീഴ്ചയില്ലായെന്ന അച്ചുതാനന്ദന്റെ പ്രഖ്യാപനവും പ്രവര്‍ത്തനവും പ്രചരണവുമാണു ഈ പത്ര പ്രവത്തകനെ പ്രകോപിച്ചത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കേന്ദ്രത്തില്‍ ഇന്നും യു. ഡി. എഫ്. ഭരിച്ചിരുന്ന കാലത്ത് കേരളത്തിലും അഴിമതിയായിരുന്നു മികച്ച് നിന്നത്. അഴിമതി നടത്താത്തവരായി ഒരു മന്ത്രി പോലും ആ മന്ത്രി സഭയില്‍ ഉണ്ടായിരുന്നില്ല. അഴിമതിക്കാരും പെണ്‍‌ വാണിഭക്കാരും അടങുന്ന മന്ത്രിമാരെ വെച്ച് ഭരണം നടത്തിയ ഉമ്മന്‍ ചാണ്ടിക്ക് ഇതിനെ പറ്റിയൊന്നും പറയാന്‍ ഒട്ടും അര്‍ഹതയുമില്ല. ഇതില്‍ നിന്ന് പങ്ക് പറ്റുന്നവര്‍ക്ക് അത് കിട്ടാതെയിരുന്നാല്‍ കോപം വരുകയെന്നത് സ്വഭാവികമാണു. എന്നു വെച്ച് അഴിമതി വിരുദ്ധ പെണ്‍‌ വാണിഭ വിരുദ്ധ പ്രസ്ഥാനത്തിന്ന് നേതൃത്വം കൊടുക്കുന്ന മഹല്‍ വ്യക്തിത്വങളെ അപമാനിക്കാന്‍ ശകാര വര്‍ഷം നടത്തുന്നത് നെറികേടിന്റെ അടയാളമാണു.

അഴിമതിയിലും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള നീച പ്രവര്‍ത്തനങളും നടത്തി ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരായി നില്‍ക്കുകയും ഇതൊക്കെയല്ലെ നിങള്‍ ചെയ്തതെന്നും ഇനി ഭരണത്തില്‍ വന്നാലും ഇതില്‍ കൂടുതല്‍ എന്താണു നിങള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നും ജനങള്‍ ചോദിക്കുമ്പോള്‍ ഉത്തരം മുട്ടി യു. ഡി. എഫ്. സ്വയം പ്രതിരോധ ത്തിലായി നില്‍ക്കുമ്പോള്‍ അവരുടെ ഉപ്പിന്നും ചോറിന്നും വാലാട്ടി നില്‍ക്കുന്നവര്‍ക്ക് രോഷം ഉണ്ടാകുകയെന്നത് സ്വാഭാവികം. എന്നാല്‍ കേട്ടിരിക്കുന്നവര്‍ക്കോ???

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ സഃ വി. എസും ഇടതു പക്ഷ ജനാധിപത്യ മുന്നണിയും കേരളത്തിന്റെ വികസനത്തിലും ജന ക്ഷേമ പ്രവര്‍ത്തനങള്‍ക്ക് മുന്‍‌ഗണന നല്‍കി കൊണ്ടും, അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭ ക്കാര്‍ക്കും ശക്തമായ താക്കിതു നല്‍കി ക്കൊണ്ടും നടത്തിയ പ്രചരണം ജനങള്‍ ഏറ്റെടുക്കുകയും ജന വികാരം യു. ഡി. എഫിന്ന് എതിരാണെന്ന് അവര്‍ തിരിച്ചറിയും ചെയ്തതോടെ അക്രമത്തിലൂടെയും അപവാദങള്‍ പ്രചരിപ്പിച്ചും ശ്രദ്ധ നേടാനുള്ള ശ്രമങളാണു പിന്നിട് നടന്നത്. അതും പരാജയ പ്പെട്ടപ്പോഴാണു വി. എസിനെ വ്യക്തിപരമായി കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ്സ് ക്വട്ടേഷന്‍ സഘത്തെ ഏര്‍പ്പാട് ചെയ്തത്. മാധ്യമങളെ പണം കൊടുത്ത് വിലക്ക് വാങിയത്.

കേരളത്തില്‍ യു. ഡി. എഫ്. ടിക്കറ്റില്‍ മത്സരിക്കുന്ന അമ്പത്തിയഞ്ച് കോടിശ്വരന്മാരും അവര്‍ക്ക് ആവശ്യമുള്ള പണം വിദേശത്തു നിന്ന് തരപ്പെടുത്തി കൊടുക്കുന്ന ഏജന്റുമാരും (യു. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ ഇവര്‍ക്കായിരിക്കും പിന്നിട് കേരളം മുറിച്ച് വില്‍ക്കപ്പെടുക. കച്ചവടം ഉറപ്പിച്ചേ ഇവര്‍ പണം കൊടുക്കുകയുള്ളു) അഴിമതിയിലൂടെ കോണ്‍ഗ്രസ്സ് സമാഹരിച്ച കോടിക ളുമാണു കേരളത്തില്‍ ഈ ഇലക്ഷനില്‍ ഒഴുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ‘അഴിമതി രാജ് ‘ അല്ല എന്നാണ് ഇയ്യിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വാര്‍ത്താ സമ്മേളനം വിളിച്ച് ആണയിട്ടത്. അഴിമതിയിലും കള്ളപ്പണ നിക്ഷേപത്തിലും ഇന്ത്യയെ ലോകത്തിന്റെ നെറുകെയില്‍ എത്തിച്ചു എന്നതാണ് കോഗ്രസ് രാജ്യത്തിന് നല്‍കിയ ‘വിലപ്പെട്ട’ സംഭാവന. ഈ അഴിമതിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവര്‍ വി. എസ്. ഉയര്‍ത്തിയ ശക്തമായ താക്കിതിന്നു മുന്നില്‍ പതറിപ്പോയി എന്നതാണു യഥാര്‍ത്ഥ്യം.

അഴിമതി ക്കെതിരായ പോരാട്ടത്തില്‍ പെണ്ണിന്റെ മാനം രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇവര്‍ക്ക് വിടുവേല ചെയ്യുന്ന ദല്ലാളന്മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കും. ദല്ലാളപ്പണി യെടുക്കുന്ന പത്ര പ്രവര്‍ത്ത കനാണെങ്കില്‍ പോലും.

സി. പി. ഐ. എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രിയും , കഴിഞ്ഞ ഏഴു പതിറ്റാണ്ടായി കേരള രാഷ്ട്രിയ രംഗത്തും ദേശിയ രാഷ്ട്രിയത്തിലും ജ്വലിച്ചു നില്‍ക്കുകയും, അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭ ക്കാര്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവശ്യങളും നേടിയെടുക്കാന്‍ വിശ്രമ‌മില്ലാതെ പോരാടുകയും നേടിയെടുക്കുകയും ചെയ്തിട്ടുള്ള നേതാവാണു സഃ വി. എസ്. അച്ചുതാനന്ദന്‍. ബ്രിട്ടിഷ് മേല്‍ക്കോയ്മക്ക് എതിരെ സ്വതന്ത്ര സമര പോരാട്ടത്തില്‍ ജീവന്‍ പോലും തൃവല്‍ഗണിച്ചു കൊണ്ട് പോരാടിയിട്ടുണ്ട്. പുന്നപ്ര വയലാര്‍ സമര പോരാട്ടത്തിന്റെ ധീര നായകനാണദ്ദേഹം. ഇദ്ദേഹത്തെ കോമാളിയെന്ന് വിളിച്ച് റേഡിയോ ചര്‍ച്ചയില്‍ അപമാനിക്കാനും അവമതിച്ചു കാണാനും ഒരു പത്ര പ്രവര്‍ത്തകന്‍ തയ്യാറായി എന്നത് അത്യന്തം വേദനാ ജനകവും പ്രതിഷേധാര്‍ഹവുമാണു. ഇത്തരത്തിലുള്ള പത്ര പ്രവര്‍ത്തകര്‍ നാടിന്ന് തന്നെ അപമാനമാണു. അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിക്കണം.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക: , ,

6 അഭിപ്രായങ്ങള്‍ »

ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി

March 27th, 2011

dr-pkr-warrier-epathram

തിരുവനന്തപുരം : ജനകീയ ആരോഗ്യ രംഗത്ത് മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ഡോ. പി. കെ. ആര്‍. വാര്യര്‍ ഇനി ഓര്‍മ. മാര്‍ച്ച് 26 ശനിയാഴ്ച പകല്‍ 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ആരോഗ്യ സംരക്ഷണത്തിനുള്ള സേവകരാണ് ഡോക്ടര്‍മാരെന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. പാവങ്ങളുടെ ഡോക്ടര്‍ എന്ന് അറിയപ്പെട്ട പ്രഗത്ഭ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ പി. കെ. ആര്‍. വാര്യര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കാല പ്രവര്‍ത്തകനുമായിരുന്നു.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം തൈക്കാട് ശാന്തി കവാടത്തില്‍ ശനിയാഴ്ച വൈകീട്ട് സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകള്‍ ദാനം ചെയ്തു. സംസ്കാരച്ചടങ്ങ് ഒഴിവാക്കി. സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

ആദ്യ കാല സാമൂഹ്യ പരിഷ്കര്‍ത്താവ് ആര്യ പള്ളത്തിന്റെ മകളും മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പരേതയായ ദേവകി വാര്യരാണ് ഭാര്യ. മക്കള്‍: ഡി. കൃഷ്ണവാര്യര്‍ (ബാബു, റിട്ട. ഇ. ആര്‍. ആന്‍ഡ് ഡി.സി.), അനസൂയ. മരുമക്കള്‍: ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍, ഷീല (റിട്ട. ഉദ്യോഗസ്ഥ, എസ്. യു. ടി. ഹോസ്പിറ്റല്‍, തിരുവനന്തപുരം).

1921 ആഗസ്ത് 13നാണ് ഡോ. വാര്യര്‍ ജനിച്ചത്. പിതാവ് ഡോ. പി. കെ. വാര്യര്‍ മദിരാശി സംസ്ഥാന ആരോഗ്യ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. 1940 – 46ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം. ബി. ബി. എസ്. ബിരുദം. തുടര്‍ന്ന് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദത്തിന് മൂന്നു തവണ മദ്രാസ് സര്‍വകലാശാലയില്‍ അപേക്ഷിച്ചെങ്കിലും കമ്യൂണിസ്റ്റു കാരനായതിനാല്‍ നിരസിച്ചു. 1946ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ 1952ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചെടുത്തു. പിന്നീട് ഫോര്‍ട്ട് കൊച്ചിയില്‍ മെഡിക്കല്‍ ഓഫീസറായി. 1960ല്‍ ഇംഗ്ളണ്ടിലെ എഡിന്‍ബറോയിലെ ന്യൂഫീല്‍ഡ് കോളേജില്‍ നിന്ന് തൊറാസിക് സര്‍ജറിയില്‍ എഫ്. ആര്‍. സി. എസും നേടി. 1962ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ അസോസിയറ്റ് പ്രൊഫസറായി നിയമിതനായി.

ബിരുദ, ബിരുദാനന്തര ബിരുദ സര്‍ജറി കോഴ്സുകളില്‍ അധ്യാപകന്‍ എന്ന നിലയില്‍ വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകളില്‍ പരീക്ഷാ നടത്തിപ്പിന്റെ ചുമതല വഹിച്ചു. അല്‍പ്പ കാലം മിനിക്കോയിലും ജോലി ചെയ്തു. മൂന്ന് ദശാബ്ദ ക്കാലത്തെ സര്‍വീസിനു ശേഷം 1977ലാണ് വിരമിച്ചത്. തുടര്‍ന്ന് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗം പ്രൊഫസര്‍, കണ്ണൂര്‍ എ. കെ. ജി. ആശുപത്രിയില്‍ സര്‍ജിക്കല്‍ കസള്‍ട്ടന്റ് എന്നീ ചുമതലകളും വഹിച്ചു. വര്‍ക്കല എസ്. എന്‍. മിഷന്‍ ആശുപത്രി, ഒറ്റപ്പാലം സെമാള്‍ക്ക് ആശുപത്രി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. 1990ല്‍ ആതുര സേവന രംഗത്തു നിന്ന് പൂര്‍ണമായും പിന്മാറി. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍, അനുഭവങ്ങള്‍ അനുഭാവങ്ങള്‍, വിഗ്രഹത്തിലെ തകര്‍ച്ച (കഥാ സമാഹാരം) തുടങ്ങിയ പുസ്തകങ്ങളും രചിച്ചു.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അഴിമതി രഹിത ജനപക്ഷ വികസനത്തിന്‌ തുടര്‍ ഭരണം അനിവാര്യം

March 21st, 2011

ldf rule in kerala
എല്‍. ഡി. എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷ ക്കാലത്തെ ഭരണം നാടിനെ കാര്‍ഷിക രംഗത്തും, വ്യവസായ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ രംഗത്തും, പാര്‍പ്പിട രംഗത്തും, സാമ്പത്തിക രംഗത്തും വന്‍ കുതിച്ചു ചാട്ടത്തിനാണു കളമൊരുക്കിയത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ചിരകാല അഭിലാഷമായ ക്ഷേമ നിധിയും പെന്‍ഷനും യഥാര്‍ത്ഥ്യമാക്കാനും കഴിഞ്ഞിരിക്കുന്നു. ക്രമസമാധാന രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണു കേരളം. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ  വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെയും ആത്മവിശ്വാസ ത്തോടെയുമാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുരക്ഷയുടെയും കര്‍മ പദ്ധതികളുമായി എല്‍ഡിഎഫ് മുന്നോട്ടു വന്നിരിക്കുന്നത്.

വികസനത്തിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തിയ ജനകീയ ബദലിന്റെ വിജയത്തിന് അഞ്ചു വര്‍ഷത്തെ അനുഭവങ്ങള്‍ തന്നെയാണ് സാക്ഷ്യം. എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടമെത്താത്ത ഒരു കുടുംബം പോലുമില്ല കേരളത്തില്‍. യു ഡി എഫ്. തകര്‍ത്ത കേരളത്തെ പുനഃസൃഷ്ടിച്ച എല്‍ഡിഎഫ് നേട്ടങ്ങളുടെ നിറവില്‍ ക്ഷേമവും നീതിയും നിലനിര്‍ത്തി അതിവേഗം വളരുന്ന കേരളം ലക്ഷ്യമാക്കുന്നു.

ജനനം മുതല്‍ മരണംവരെ ഓരോ പൌരനും പരിപൂര്‍ണ്ണ  സുരക്ഷ ഉറപ്പു വരുത്തുകയെന്ന മഹാ ദൌത്യമാണ് എല്‍ഡിഎഫ് ഏറ്റെടുക്കാന്‍ പോകുന്നത്. സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ – സാമ്പത്തിക നീതിയും ഒന്നിച്ചു കൊണ്ടു പോകുന്ന കേരള വികസന മാതൃകയാണ് എല്‍ഡിഎഫ് ആവിഷ്കരിച്ചിട്ടുള്ളത്.

എല്ലാവര്‍ക്കും വീട്, ഭൂമി, ഭക്ഷണം, കുടിവെള്ളം, വെളിച്ചം – ഇതായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനം. ആ ദൌത്യം പൂര്‍ണതയിലേക്ക് നീങ്ങുന്നു. കര്‍ഷക ആത്മഹത്യ കൃഷിയിടങ്ങള്‍ കണ്ണീര്‍ക്കയ മാക്കിയ കാലത്താണ് എല്‍ഡിഎഫ് അധികാരമേല്‍ക്കുന്നത്. ആദ്യ മന്ത്രി സഭാ യോഗം ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു. പിന്നീടിങ്ങോട്ട് കാര്‍ഷിക മേഖല അഭിവൃദ്ധിയിലേക്ക് കുതിച്ചു. നെല്ല് സംഭരണ വില ഏഴ് രൂപയില്‍ നിന്നുയര്‍ത്തു മെന്നായിരുന്നു വാഗ്ദാനം. ഇന്ന് സംഭരണ വില 14 രൂപയാണ്. കര്‍ഷക കടാശ്വാസ കമ്മീഷന്‍ കടങ്ങള്‍ എഴുതിത്തള്ളി. ബി. പി. എല്‍. കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ നടപടിയെടുത്തു. ദരിദ്ര്യ രേഖക്ക് മെലെയുള്ള വരാണെങ്കിലും അവര്‍ക്കും ഇനി മുതല്‍ രണ്ടു രൂപക്ക് അരിയെന്ന  സര്‍ക്കാറിന്റെ ജന ക്ഷേമകരമായ നടപടി യു. ഡി. എഫിന് അത്ര രസിച്ചില്ലായെന്ന് വേണം കരുതാന്‍. അവര്‍ തിരെഞ്ഞെടുപ്പ് കമ്മിഷന് പരാധി നല്‍കി തല്‍ക്കാലം നിര്‍ത്തിച്ചിരിക്കുന്നു.

അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. എട്ട് പുതിയ പൊതു മേഖലാ വ്യവസായങ്ങള്‍, 96 കോടി രൂപ നഷ്ടം വരുത്തിയ പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 300 കോടിയിലേറെ ലാഭം നേടി, ശക്തമായ കമ്പോള ഇടപെടലിലൂടെ വിലക്കയറ്റം തടഞ്ഞു, ക്ഷേമ പെന്‍ഷന്‍ 200 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്ത സ്ഥാനത്ത് 400 രൂപയായി ഉയര്‍ത്തി, ഇനിയിതാ അത് ആയിരം രൂപയാക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.  പാവപ്പെട്ടവരുടെ എല്ലാ ഭവന വായ്പകളും എഴുതി ത്തളളി, മത്സ്യ ത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും കടാശ്വാസം പദ്ധതികള്‍ നടപ്പാക്കി. യു. ഡി. എഫ്. വിറ്റു തുലക്കാന്‍ ശ്രമിച്ച  ഇന്‍ഫോ പാര്‍ക്ക് സംരക്ഷിച്ചു സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കി, ജില്ലകള്‍ തോറും ഐ. ടി. പാര്‍ക്കുകള്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി, വനാവകാശ നിയമ പ്രകാരം മുപ്പതിനായിരത്തോളം ആദിവാസികള്‍ക്ക് ഭൂമി നല്‍കി.

ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ ഗുണ മേന്മയില്‍ കുതിച്ചു ചാട്ടം, പരിസ്ഥിതി സംരക്ഷണത്തിനു നല്‍കിയ ഊന്നല്‍ ഹരിത ബജറ്റിലെത്തി നില്‍ക്കുന്നു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം, പട്ടിക ജാതി – പട്ടിക വര്‍ഗ വികസന പദ്ധതികള്‍ക്കുളള പണം ജനസംഖ്യാ നുപാതികമായി വകയിരുത്തി, നിയമന നിരോധനം അവസാനിപ്പിച്ച് പിഎസ്സി വഴി ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍, ജീവനക്കാര്‍ക്ക് യുഡിഎഫ് നിഷേധിച്ച ഭവന വായ്പയടക്കം എല്ലാ ആനുകൂല്യങ്ങളും, കൃത്യ സമയത്ത് ശമ്പള പരിഷ്കരണം, പ്രവാസികള്‍ക്ക് ക്ഷേമ നിധി, മറ്റ് ധാരാളം ആനുകൂല്യങ്ങള്‍ – എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ ഓരോന്നും നടപ്പിലാക്കു കയായിരുന്നു.

അവിശ്വസനീയമായ ധന മാനേജ്മെന്റിനാണ് അഞ്ചു വര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്. വികസന – ക്ഷേമ ചെലവുകള്‍ വെട്ടിച്ചുരുക്കാതെ വരുമാനം വര്‍ധിപ്പിച്ചു. നികുതി വരുമാനം ഏഴായിരം കോടിയില്‍നിന്ന് 16,000 കോടി രൂപയായി. അഭിമാനകരമായ ഈ നേട്ടങ്ങളുടെ തുടര്‍ച്ചയാണ് കേരളം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ശോഭനമായ ഭാവിയിലേക്കുള്ള വഴി തുറക്കുകയാണ്  എല്‍ഡിഎഫ് പ്രകടന പത്രിക.

അഴിമതി രഹിത ജനപക്ഷ വികസനമാണു എല്‍. ഡി. എഫ്. ലക്ഷ്യമിടുന്നത്. യു. ഡി. എഫ്. ഭരണ കാലത്തെ പ്പോലെ നാടിനെ സര്‍‌വ്വ നാശത്തിലേക്ക് നയിച്ച  ഒരു കാലഘട്ടത്തിലേക്ക് നാടിനെ തള്ളി വിടാതിരിക്കാനുള്ള  മുന്‍‌കരുതലുകള്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് തീര്‍ച്ചയായും  ഉണ്ടാകേണ്ടതുണ്ട്. അഴിമതി, ജന വഞ്ചന, ഖജനാവ് കൊള്ളയടിക്കല്‍, രാഷ്ട്രീയത്തിന്റെ മാഫിയ വല്‍ക്കരണം, പെണ്‍വാണിഭവും സ്ത്രീ പീഡനവുമടക്കമുള്ള ക്രിമിനല്‍ കൃത്യങ്ങള്‍, വര്‍ഗീയത, തീവ്രവാദി കള്‍ക്കുള്ള പ്രോത്സാഹനം തുടങ്ങിയവ  യു. ഡി. എഫ്. ഭരണത്തിന്റെ മുഖമുദ്രകളായിരുന്നു. ഈ ദുഷ്ട ശക്തികളെ അധികാരത്തിന്റെ അയലത്തു പോലും വരാനുള്ള അവസരം കേരള ജനത കൊടുക്കരുത്.

നാരായണന്‍  വെളിയംകോട്

- ഡെസ്ക്

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിച്ചു

March 7th, 2011

passport-epathram

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കിയെന്ന് പെരുമ്പറയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ ക്രൂരമായി വഞ്ചിക്കുകയാണു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പുരോഗമിക്കേ, വോട്ടെടുപ്പിന്റെ സമയത്ത് നാട്ടില്‍ പോകാമെന്നും വോട്ട് ചെയ്യാമെന്നും കരുതിയ ഒരു ചെറു ന്യൂനപക്ഷത്തോടു പോലും നീതി പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുന്നില്ല. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷയോടൊപ്പം പ്രവാസികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കാമെന്ന നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തോട് തിരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായ വിയോജിപ്പാണു പ്രകടിപ്പിച്ചിരിക്കുന്നത്.

അപേക്ഷ തപാലില്‍ അയയ്ക്കുമ്പോള്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് അതത് എംബസികള്‍ തന്നെ സാക്ഷ്യ പ്പെടുത്തണമെന്ന ഉറച്ച നിലപാടിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍. പ്രവാസി വോട്ട് നിയമം (ജന പ്രാതിനിധ്യ ഭേദഗതി നിയമം – 2010) ഫിബ്രവരി 10ന് പ്രാബല്യത്തില്‍ വരുത്തി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ എത്രയും വേഗം മാറ്റം വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഈ തര്‍ക്കത്തില്‍ പെട്ട് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ സ്വപ്നമാണു പൊലിയുന്നത്. സ്വയം സാക്ഷ്യ പ്പെടുത്താമെന്ന് നിയമ മന്ത്രാലയവും അത് പറ്റില്ലായെന്ന് തിരെഞ്ഞെടുപ്പ് കമ്മിഷനും വാശി പിടിക്കുകയാണ്.

തര്‍ക്കം ഒരു വശത്ത് നില നില്‍ക്കേ, നിയമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന അപേക്ഷ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ (തഹസില്‍ദാര്‍) തള്ളാനുള്ള സാധ്യത ഏറെയാണ്. എംബസികള്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പ് കണക്കിലെടുത്താല്‍ മതിയെന്ന നിര്‍ദേശമാണ് കമ്മീഷന്‍ താഴെത്തട്ടിലേക്ക് നല്‍കിയിരിക്കുന്നത്. നിയമ പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷ നിരസിക്ക പ്പെടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തി നടപടികള്‍ സ്വികരിക്കേ ണ്ടതായിട്ടുണ്ട്. പ്രവാസികളെ മോഹിപ്പിച്ച് അവരെ ചതിക്കുന്ന നിലപാട് ഉടനെ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം .

നിയമ മന്ത്രാലയവും ആദ്യം എംബസികള്‍ സാക്ഷ്യ പ്പെടുത്തണമെന്ന പക്ഷക്കാരായിരുന്നു. ആദ്യം ഇറക്കിയ വിജ്ഞാപനത്തില്‍ ഇതു തന്നെയാണു പറഞ്ഞിരുന്നത്. അതനുസരിച്ച് നിയമ മന്ത്രാലയം ഫിബ്രവരി മൂന്നിന് വിജ്ഞാപനം ചെയ്ത ചട്ടത്തില്‍ എംബസികള്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു സഹിതം വേണം അപേക്ഷ സമര്‍പ്പിക്കാനെന്ന് വിശദീകരിച്ചിരുന്നു. ഈ ചട്ടമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമാഭി പ്രായത്തിനായി അവര്‍ അയച്ചു കൊടുത്തത്. ‘സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട്’ എന്ന ഭേദഗതി വരുത്തിയത് ഫിബ്രവരി ഒമ്പതിനാണ്. തൊട്ടടുത്ത ദിവസം നിയമം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. എന്നാല്‍ നിയമ മന്ത്രലയം പിന്നിട് വരുത്തിയ മാറ്റം സംഗികരിക്കാന്‍ തിരെഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറില്ല.

ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റും വോട്ടര്‍മാരുടെ പേര് എംബസികളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് സങ്കീര്‍ണ രാഷ്ട്രീയ പ്രശ്‌നമാണെന്നും ആ രാജ്യങ്ങള്‍ അത് അംഗീകരിക്കില്ലെന്നും വിദേശ കാര്യ വകുപ്പ് ചൂണ്ടിക്കാട്ടു കയുണ്ടായി. ഇതെല്ലാം കണക്കി ലെടുത്ത ശേഷമാണ് പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാമെന്ന ചട്ടം നിയമ മന്ത്രാലയം വിജ്ഞാപനംചെയ്തത്. എന്നാല്‍ ഇത് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ അംഗികരിക്കുന്നില്ല. എംബസ്സിയില്‍ പോയി സാക്ഷ്യ പ്പെടുത്തുകയെന്നത് സാധാ രണക്കാരായ പ്രവാസികള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. മാത്രമല്ല ഇതിന് ചിലവും വളരെ കൂടുതലാണു. അറുപത് ദിര്‍ഹ മാണിതിന്റെ ചിലവ്. ഇതും സാധരണ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും കൂടുതലാണ്.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസികളെ പാടെ അവഗണിച്ച ബജറ്റ്

March 1st, 2011

indian-expatriate-travellers-epathram

പ്രവാസി മലയാളികളുടെ പ്രശ്നങ്ങളെ തീര്‍ത്തും അവഗണിച്ച കേന്ദ്ര ബഡ്ജറ്റ്‌ വിമാന യാത്രാക്കൂലി വര്‍ധിപ്പിച്ചു കൊണ്ട് പ്രവാസികളുടെ മേല്‍ കൂടുതല്‍ ഭാരം കയറ്റി വയ്ക്കാനാണ് തയ്യാറായിരിക്കുന്നത്. പ്രവാസികള്‍ക്ക് ക്ഷേമ നിധിയോ മറ്റ് പുനരധിവാസ പേക്കേജോ അംഗികരിക്ക പ്പെട്ടിട്ടില്ല. വിദേശത്ത് ജോലി ചെയ്യുന്നവര്‍ അറുപത് ദിവസം ഇന്ത്യയില്‍ നിന്നാല്‍ അവര്‍ നികുതി അടച്ച രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമെ പിന്നിട് വിദേശത്ത് പോകാന്‍ അനുവദിക്കുകയുള്ളു എന്ന നിയമം പിന്‍വലിച്ചിട്ടില്ല. എക്‌സൈസ് ഡ്യൂട്ടി ഇളവുകള്‍ ഉള്ള സാധനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. 130 ഉത്പന്നങ്ങള്‍ക്ക് കൂടി ഒരു ശതമാനം എക്‌സൈസ് നികുതി ഏര്‍പ്പെടുത്തി. ഇതും വിദേശ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

പ്രവാസികളെ മാത്രമല്ല കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങളൊന്നും പരിഗണിക്ക പ്പെടാത്തതാണു ഇത്തവണത്തെ കേന്ദ്ര ബജറ്റ്. കേരളത്തിന് ഒരു ഐ. ഐ. ടി. അനുവദിക്കാമെന്ന് പ്രധാന മന്ത്രി തന്നെ നല്‍കിയ ഉറപ്പ് ബജറ്റില്‍ പാലിക്കപ്പെട്ടിട്ടില്ല. കൊച്ചി മെട്രോ പദ്ധതി കേന്ദ്ര മന്ത്രി സഭ അംഗീകരി ച്ചതാണെങ്കിലും അതിനും തുക അനുവദിച്ചില്ല.

രാജ്യത്തിന് ഏറെ വിദേശ നാണ്യം നേടിത്തരുന്ന നാണ്യ വിളകളെയും തോട്ട വിളകളെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ ഒരു പദ്ധതിയും ബജറ്റിലില്ല. കേരളത്തിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന വിഹിതം പോലും നീക്കി വച്ചില്ല. മാത്രമല്ല നാല്പതിനായിരം കോടി രൂപയുടെ പൊതു മേഖല ഓഹരി വിറ്റഴിക്കാനും തീരുമാനിച്ചിരിക്കുന്നു. ഇതില്‍ ഇഷ്ടം പോലെ ലാഭത്തില്‍ ഓടുന്ന പൊതു മേഖല സ്ഥാപനങ്ങളും വിറ്റൊഴിക്കും.

വിലക്കയറ്റം നിയന്ത്രിക്കാനോ പൊതു വിതരണ ശ്രംഖല ശക്തിപ്പെടുത്താനോ യാതൊരു പദ്ധതിയും ഈ ബജറ്റിലില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഊര്‍ജ്ജിത നെല്‍കൃഷി വികസനത്തിനായുള്ള വിഹിതം അനുവദിക്കാനും തയ്യാറായിട്ടില്ല. പ്രഖ്യാപിക്കപ്പെട്ട ചില പദ്ധതി കള്‍ക്കാവട്ടെ ആവശ്യത്തിന് പണവും നീക്കി വച്ചില്ല. കേന്ദ്ര നികുതികളില്‍ നിന്ന് അര്‍ഹതപ്പെട്ട രീതിയില്‍ കേരളത്തിന് ലഭിക്കേണ്ട ഓഹരി പോലും ഇല്ലാത്ത രീതിയിലുള്ള വികലമായ മാനദണ്ഡമാണ് കേന്ദ്രം സ്വീകരിച്ചത്. ഈ അവഗണനയ്ക്കും വിവേചനത്തിനും എതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടത് രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണ്.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

1 of 5123»|

« Previous « അടി വസ്ത്രം കാണിച്ചാല്‍ അടി മേടിക്കുമേ
Next Page » പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിച്ചു »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine