യാങ്കോൺ : മ്യാന്മർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കരസ്ഥമാക്കിയ ഓങ് സാൻ സൂ ചി ഈ വിജയം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന് വ്യക്തമാക്കി. തന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച വൻ ജനാവലിയെ അഭിസംബോധന ചെയ്താണ് ഇത് തങ്ങളുടെ വിജയമല്ല, മറിച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാ ജനങ്ങളുടേയും വിജയമാണിത് എന്ന് പറഞ്ഞത്.
സൂ ചി യുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി തെരഞ്ഞെടുപ്പിൽ മൽസരിച്ച 44 സീറ്റുകളിൽ മുഴുവനും വിജയിച്ചു.
50 വർഷത്തിലേറെ കാലമായി സൈനിക ഭരണത്തിന് കീഴിലായ മ്യാന്മറിൽ സൂ ചി യുടെ വിജയം ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുന്നതിന്റെ പുത്തൻ പ്രതീക്ഷയാണ് ഉണർത്തുന്നത്. എന്നാൽ വിജയം ഇനിയും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖാപിച്ചിട്ടില്ല.
എന്നാൽ ഈ വിജയത്തോടെ സൂ ചി കഴിഞ്ഞ 15 വർഷത്തോളം തന്നെ വീട്ടു തടങ്കലിൽ പാർപ്പിച്ചതിന് കാരണക്കാരായ പലരുടേയും കൂടെ പാർലമെന്റിൽ സ്ഥാനം നേടും.
തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്തിയാൽ മ്യാന്മറിന് എതിരെയുള്ള കർശ്ശനമായ ഉപരോധം പിൻവലിക്കാം എന്ന അമേരിക്കയുടേയും യൂറോപ്യൻ യൂണിയന്റേയും വാഗ്ദാനം ഭരണത്തിൽ ഇരിക്കുന്ന സൈനിക ഭരണകൂടത്തിനും ആശ്വാസകരമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മ്യാന്മാര്